കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരത്തുക നിരസിച്ച് അജീഷിന്റെ കുടുംബം; നടപടി ബിജെപി വിവാദമാക്കിയ സാഹചര്യത്തില്‍

വയനാട്: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബം കർണാടക സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക നിരസിച്ചു. നഷ്ടപരിഹാരം പ്രഖ്യാപിച്ചത് കർണാടകയില്‍ പ്രതിപക്ഷ കക്ഷിയായ ബിജെപി വിവാദമാക്കിയ സാഹചര്യത്തിലാണ് തീരുമാനം. വിവാദമുണ്ടാക്കി പിടിച്ചു വാങ്ങേണ്ടതല്ല നഷ്ടപരിഹാരത്തുകയെന്നും കുടുംബം പ്രതികരിച്ചു.തീരുമാനം രേഖാമൂലം കര്‍ണാടക സര്‍ക്കാരിനെ അറിയിക്കും. വയനാട് എംപി രാഹുല്‍ ഗാന്ധി അജീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം കര്‍ണാടക സര്‍ക്കാരിനെ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് 15 ലക്ഷം രൂപ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത്.കര്‍ണാടക സര്‍ക്കാര്‍ വന്യമൃഗ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങള്‍ക്ക് നല്‍കുന്ന 15 ലക്ഷം രൂപ അജീഷിന്‍റെ കുടുംബത്തിന് നല്‍കാമെന്ന് അറിയിച്ചിരുന്നു. കര്‍ണാടക വനംവകുപ്പ് ബേലൂരില്‍നിന്ന് മയക്കുവെടി വെച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തില്‍വിട്ട ബേലൂര്‍ മേഖ്നയെന്ന മോഴയാനയാണ് അജീഷിനെ ചവിട്ടിക്കൊന്നത്.കര്‍ണാടക സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചതിന് പിന്നാലെ ഇതിനെതിരെ കര്‍ണാടകയില്‍ ബിജെപി രംഗത്തെത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കുടുംബം തുക നിരസിച്ചത്.അജീഷിന്റെ കുടുംബത്തിന് കേരള സർക്കാർ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കൂടാതെ മറ്റു സന്നദ്ധ സംഘടനകളും വ്യക്തികളും സഹായവുമായി രംഗത്തെത്തി. ധനസഹായത്തിനായി ഇടപെട്ട രാഹുല്‍ ഗാന്ധി എം പിക്കും കർണാടക സർക്കാറിനും നന്ദി അറിയിച്ച കുടുംബം, ബിജെപിയുടേത് വേട്ടക്കാരനൊപ്പം ഓടുകയും മുയലിനൊപ്പം കരയുകയും ചെയ്യുന്ന കാപട്യമാണെന്നും കുറ്റപ്പെടുത്തി.

കണ്ണൂരിൽ ദേശീയപാത പാലം നിർമാണം പുരോഗമിക്കുന്നു; വളപട്ടണം പുഴയ്ക്ക് കുറുകേ വമ്പൻ പാലം;727 മീറ്റർ നീളം;19 സ്പാനുകൾ

കണ്ണൂർ: ജില്ലയിൽ ദേശീയപാത നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ജില്ലയിലെ ഏറ്റവും വലിയ പുഴയായ വളപട്ടണം പുഴയ്ക്ക് കുറുകേ പാലത്തിന്‍റെ പ്രവർത്തിയും ദ്രുതഗതിയിലാണ്. പാപ്പിനിശേരി തുരുത്തിയിൽ നിന്നാരംഭിച്ച് ചിറക്കൽ കോട്ടക്കുന്നിൽ അവസാനിക്കുന്ന രീതിയിലാണ് പ്രവർത്തി.13.84 കിലോമീറ്റർ ദൂരത്തിലുള്ള കണ്ണൂർ ബൈപാസിൽ ഏറ്റവും വലിയ പാലമാണ് വളപട്ടണത്ത് നിർമാണം പുരോഗമിക്കുന്നത്. 727 മീറ്റർ നീളത്തിലുള്ള പാലത്തിന് പുഴയ്ക്ക് കുറുകെ 19 സ്പാനുകൾ ഉണ്ടാകും. പറശിനിക്കടവ് ബോട്ട് ടെർമിനലിനെയും ഹൗസ് ബോട്ട് സർവീസിനെയും മുന്നിൽ കണ്ടു പുഴയ്ക്ക് നടുക്കുള്ള ഒരു സ്പാനിന്‍റെ നീളം 55 മീറ്റർ ആയി വർധിപ്പിച്ചിട്ടുണ്ട്.വളപട്ടണം ഭാഗത്ത് പാലം നിർമ്മാണത്തിനുള്ള പൈലിങ് പ്രവർത്തി പൂർത്തിയായി തൂണുകൾ ഉയർന്നു തുടങ്ങി. ഏതാനും മറൈൻ പൈലുകൾ മാത്രമാണ് ഇനി നിർമിക്കാനുള്ളത്.പാപ്പിനിശ്ശേരി, കോട്ടക്കുന്ന് ഭാഗത്തെ നാട്ടുകാർക്ക് ഇരുകരകളിലേക്കും പോകാനും ഗതാഗത സൗകര്യത്തിനുമാണ് പാലത്തിന്‍റെ നീളം വർധിപ്പിച്ചത്. തളിപ്പറമ്പ് മുഴപ്പിലങ്ങാട് ബീച്ചിൽ പാപ്പിനിശ്ശേരി വേളാപുരത്ത് നിന്നും തുടങ്ങി ചാല വരെ എത്തുന്ന നിലയിലാണ് കണ്ണൂർ ബൈപാസ്. നിർമാണം പൂർത്തിയാകുന്നതോടെ നഗരത്തിലെയും സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്ക് പൂർണമായും ഒഴിവാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി;മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രാബല്യത്തിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി.ഇതില്‍ 20 പേര്‍ പുതിയതും 10 പേര്‍ നേരത്തെ പരാജയപ്പെട്ടവരും ആയിരിക്കണം. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിച്ചിരിക്കണം.15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കാറില്‍ ഡ്രൈവിംഗ് സ്കൂളുകൾ പരിശീലനം നൽകരുത്.ഓട്ടോമാറ്റിക് ഗിയര്‍, ഇലക്ട്രിക് വാഹനങ്ങളില്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തരുത്.ഡ്രൈവിങ് പരിശീലകര്‍ കോഴ്സ് പാസായവരാകണം.കാല്‍പാദം കൊണ്ട് ഗിയര്‍‌ പ്രവര്‍ത്തിക്കുന്ന 95സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനത്തില്‍ ടെസ്റ്റ് നടത്തണം.ലേണേഴ്സ് ടെസ്റ്റും സമാന്തരമായി നിജപ്പെടുത്തും.

തൃശൂർ പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി;ഭീതിയിൽ പ്രദേശവാസികൾ

തൃശൂർ: പാലപ്പിള്ളിയിൽ വീണ്ടും പുലിയിറങ്ങി.എലിക്കോട് ആദിവാസി കോളനിക്ക് സമീപമാണ് പുലിയിറങ്ങിയത്. വീടിന് പിന്നിലെ തോട്ടത്തിൽ നിന്ന പശുക്കിടാവിനെ പുലി ആക്രമിച്ചു.പാതി ഭക്ഷിച്ച നിലയിലാണ് പശുവിന്റെ ജഡം ലഭിച്ചത്. സംഭവത്തിൽ വനം വകുപ്പ് ഉഗ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി വരികയാണ്. ആഴ്ചകൾക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം എന്നീ പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികൾ താമസിക്കുന്നിടങ്ങളിലും ആദിവാസി കോളനികളുടെ സമീപ പ്രദേശങ്ങളിലുമായി പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയതോടെ പ്രദേശവാസികൾ ഭീതിയിലാണ്.

പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ചു;ഭർത്താവ്‌ അറസ്റ്റിൽ

തിരുവനന്തപുരം: നേമം കാരയ്ക്കാമണ്ഡപത്ത് പ്രസവത്തെത്തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..വെള്ളായണി സ്വദേശി ഷമീറയും നവജാത ശിശുവും മരിച്ച സംഭവത്തിലാണ് നടപടി. സംഭവത്തിൽ കാരയ്‌ക്കമണ്ഡപത്ത് വാടകയ്‌ക്ക് താമസിച്ചിരുന്ന നയാസിനെ കസ്റ്റഡിയിൽ എടുത്തു.നയാസിന്റെ നിർബന്ധപ്രകാരമാണ് ഷെമീറ പ്രസവശുശ്രൂഷയ്ക്ക് ആശുപത്രിയിൽ പോകാതിരുന്നതെന്നാണ് അയൽവാസികളും ആശാ വർക്കർമാരും പൊലീസിൽ മൊഴി നൽകിയിരുന്നത്.ഇന്നലെ ഉച്ചക്കാണ് ഷെമീറയ്ക്ക് പ്രസവ വേദനയുണ്ടായയത്. അമിത രക്തസ്രാവമുണ്ടായ ഷെമീറ ബോധരഹിതയായി. ഉടൻ തന്നെ പ്രദേശവാസികൾ കിള്ളിപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മാതാവും കുഞ്ഞും മരിച്ചിരുന്നു.വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചെന്നാണ് പൊലീസിന് ലഭിച്ച മൊഴി. ഷെമീറയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നയാസ് തങ്ങളോട് മോശമായി പെരുമാറിയെന്ന് ആശാവർക്കമാരും പൊലീസിനോട് പറഞ്ഞു.ഷെമീറ പാലക്കാട് സ്വദേശിനിയാണ്, നയാസ് തിരുവനന്തപുരം പൂന്തുറ സ്വദേശിയും. നയാസിന്റെ രണ്ടാം വിവാഹമാണിത്.

സംസ്ഥാനത്ത് കനത്ത ചൂട്;ആറ് ജില്ലകളിൽ യെല്ലോ അലർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വരും ദിവസങ്ങളിൽ കനത്ത ചൂട് തുടരുമെന്ന് മുന്നറിയിപ്പ്. ചൊവ്വാഴ്ചത്തെ പുതിയ റിപ്പോർട്ടുകൾ പ്രകാരം ആറ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നും നാളെയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം,തൃശൂർ, കോഴിക്കോട് , എറണാകുളം, കണ്ണൂർ ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില വർധിക്കുക.സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ നൽകി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

ആശ്വാസ വാർത്ത;തിരുവനന്തപുരത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്നും കാണാതായ രണ്ട് വയസുകാരിയെ കണ്ടെത്തി. കൊച്ചുവേളി റെയിൽ വേ സ്റ്റേഷൻ സമീപത്തെ ഓടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ പരിശോധനയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ആരോ​ഗ്യനില തൃപ്തികരമെന്ന് ഡിസിപി നിധിൻ രാജ് അറിയിച്ചു. കുട്ടി എങ്ങനെ ഓടയിലെത്തി എന്നതിനെ കുറിച്ച് പിന്നീട് വിശദീകരിക്കും. ബാക്കി കാര്യങ്ങൾ മെഡിക്കൽ പരിശോധനയിൽ അറിയുമെന്ന് ഡിസിപി പറഞ്ഞു.ആരേയും ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്നതില്‍ അന്വേഷണം തുടരുമെന്നും എ.സി.പി. പറഞ്ഞു.പുലര്‍ച്ചെ ഒരുമണിയോടെയാണ് കുട്ടിയെ കാണാതായത്. റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു. ഉടന്‍ തന്നെ പോലീസ് അന്വേഷണം ആരംഭിച്ചുവെങ്കിലും ഒരുപകല്‍ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.പോലീസ് വ്യാപകമായ പരിശോധനയാണ് കുഞ്ഞിനായി നടത്തിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സി.സി.ടി.വി. ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ ബ്രഹ്മോസിന് സമീപം ഓടയിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്.

രണ്ടര വയസ്സുകാരിയെ കാണാതായിട്ട് മണിക്കൂറുകൾ പിന്നിട്ടു; തട്ടിക്കൊണ്ടുപോകലിൽ വ്യക്തതയില്ല; പരിശോധനയുമായി പോലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതെ പോയ രണ്ടുവയസുകാരി മേരിക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണ്.കുട്ടിക്ക് വേണ്ടി സി.സി.ടി.വികളടക്കം പോലീസ് പരിശോധിച്ചു വരികയാണ്. എന്നാൽ, ഇതുവരെ കുട്ടിയുമായി ബന്ധപ്പെട്ട കാര്യമായ സൂചനകളൊന്നും ദൃശ്യങ്ങളിൽ നിന്ന് ലഭിച്ചിട്ടില്ല.കുട്ടിയുടെ രക്ഷിതാക്കളോടും അടുത്തപ്രദേശത്തുള്ളവരോടും പോലീസ് നിരന്തരം വിവരങ്ങൾ തേടിവരികയാണ്. എന്നാൽ, ഈ മൊഴികളിലൊന്നും തന്നെ വ്യക്തതയില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. തട്ടിക്കൊണ്ടുപോകൽ നടന്നോ എന്നത് ഉറപ്പിച്ചുപറയാൻ കഴിയില്ലഎന്നാണ് കമ്മീഷണർ നാഗരാജു മാധ്യമങ്ങളോട് പറഞ്ഞത്.അതിനിടെ സ്‌കൂട്ടറിൽ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നവരെ കണ്ടുവെന്ന് സംശയം അറിയിച്ച് യുവാവ് പോലീസിനെ സമീപിച്ചിരിക്കുകയാണ്. രണ്ട് യുവാക്കൾ ചേർന്ന് കുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടു പോകുന്നത് കണ്ടു എന്നാണ് യുവാവ് പോലീസിനെ അറിയിച്ചത്. രാത്രി 12. 30 ന് ഭക്ഷണം കഴിക്കാൻ ഇറങ്ങിയപ്പോഴാണ് കുട്ടിയുമായി പോകുന്നത് കണ്ടതെന്നും യുവാവ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് യുവാവിന്റെ മൊഴി ശേഖരിച്ച് വരികയാണ്. കുട്ടിയെ തട്ടിക്കൊണ്ടു പോയവരെ കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചക്കലിൽ താമസിക്കുന്ന ഒരു കുടുംബവും പോലീസിനെ സമീപിച്ചിട്ടുണ്ട്.കുട്ടിയെ കാണാതായിട്ട് 12 മണിക്കൂറുകൾ പിന്നിട്ടിട്ടും സംഭവത്തിൽ ഒരു തരത്തിലുള്ള ആശ്വാസ വാർത്തയും ഇതുവരെ ലഭിച്ചിട്ടില്ല.ബിഹാർ സ്വദേശികളായ നാടോടി ദമ്പതികളുടെ മകളെയാണ് കാണാതായത്. പേട്ടയിൽ നിന്നാണ് അമർദ്വീപ് -റമീനദേവി ദമ്പതികളുടെ മകൾ മേരിയെ തട്ടിക്കൊണ്ടുപോയത്. കറുപ്പിൽ പുള്ളിയുള്ള ടീഷർട്ടാണ് കാണാതായ സമയത്ത് കുട്ടി ധരിച്ചിരുന്നത്.

മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക സർക്കാർ

ബെംഗളൂരു:വയനാട് മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് കര്‍ണാടക സർക്കാർ 15 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രയാണ് ധനസഹായം പ്രഖ്യാപിച്ചത്. മാസങ്ങള്‍ക്ക് മുമ്പേ കര്‍ണാടക വനംവകുപ്പ് തുരത്തിയ മോഴയാനയായ ബേലൂര്‍ മഖ്‌നയുടെ ആക്രമണത്തിലാണ് അജീഷ് കൊല്ലപ്പെട്ടത്. നിലവില്‍ കര്‍ണാടകയില്‍ കാട്ടാനകളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് നല്‍കിവരുന്ന ധനസഹായമാണ് ഇത്.ഫെബ്രുവരി 10-നാണ് അജീഷ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.10 ലക്ഷം രൂപയും അജീഷിന്റെ ഭാര്യയ്ക്ക് സ്ഥിരം ജോലിയും മക്കളുടെ ഉന്നതവിദ്യാഭ്യാസ ചെലവുകളും ഏറ്റെടുക്കുമെന്നായിരുന്നു സംസ്ഥാനസര്‍ക്കാരിന്റെ വാഗ്ദാനം.ആനയെ മയക്കുവെടിവെച്ച് പിടിക്കാനായി വനംവകുപ്പ് നടത്തിയ ദൗത്യം വിജയിച്ചിരുന്നില്ല. അപ്പോഴേക്കും കര്‍ണാടകയുടെ ഉള്‍വനത്തിലേക്ക് കടന്ന ബേലൂര്‍ മഖ്‌ന ഇപ്പോഴും അവിടെത്തന്നെ തുടരുകയാണ്.

സംസ്ഥാനത്ത് ചൂട് കനക്കുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്; ജാഗ്രതാ നിദേശങ്ങളുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്കായി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡി​ഗ്രി സെൽഷ്യസ് വരെ ചൂട് വർദ്ധിക്കും. ചൂട് വര്‍ധിക്കുന്നത് കാരണം നിര്‍ജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളില്‍ പകല്‍ 11 മണി മുതല്‍ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച്‌ ജോലി സമയം ക്രമീകരിക്കുക. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി ശരിയായ ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ പി.എച്ച്‌.സി/സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും, താലൂക്ക്/ജില്ലാ/ജനറല്‍ ആശുപത്രി/മെഡിക്കല്‍ കോളേജ് സൂപ്രണ്ടുമാര്‍ക്കും അടിയന്തിര നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.അതേസമയം ചൂട് വധിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ശനി, ഞായർ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കണ്ണൂർ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, ആലപ്പുഴ ജില്ലയിൽ 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഇത് സാധാരണയെക്കാൾ മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് കൂടുമെന്നാണ് അറിയിക്കുന്നത്.

ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും, ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകൾ 11 am മുതൽ 3 pm വരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക.ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.