
തിരുവനന്തപുരം: സംസ്ഥാനത്തിന് ഇന്നും ആശ്വാസം. പുതുതായി ആര്‍ക്കും തന്നെ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തത്.അതേസമയം, രോഗബാധയുള്ള 61 പേരുടെ റിസള്‍ട്ട് നെഗറ്റീവായതായും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 499 പേര്‍ക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. 95 പേര്‍ ചികിത്സയിലുണ്ടായിരുന്നു. ഇതില്‍ 61 പേരുടെ പരിശോധനാഫലമാണ് ഇന്ന് നെഗറ്റീവായത്. ഇവര്‍ ഇന്ന് ആശുപത്രി വിടുമെന്നാണ് വിവരം. ഇതോടെ വൈറസ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 34 ആയതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.21,724 പേരാണ് നിരീക്ഷണത്തിലുള്ളത്. 21,352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. 33,010 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 32,315 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയതായും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് കോവിഡ് നെഗറ്റീവായത് ജില്ല തിരിച്ച്:
ഇടുക്കി – 11
കോഴിക്കോട് – 04
കൊല്ലം – 09
കണ്ണൂര്‍ -19
കാസര്‍ഗോഡ് -02
കോട്ടയം -12
മലപ്പുറം – 02
തിരുവനന്തപുരം -02
ഇതോടെ തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കോവിഡ് രോഗികളില്ലാത്ത ജില്ലകളായി മാറി.ഇന്ന് 1249 കോവിഡ് ടെസ്റ്റുകളാണ് സംസ്ഥാനത്ത് നടത്തിയത്. നിലവില്‍ 84 ഹോട്ട് സ്പോട്ടുകളാണുള്ളതെന്നും ഇതില്‍ പുതിയ കൂട്ടിചേര്‍ക്കലുകളില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിൽ രോഗവ്യാപനം പിടിച്ചു നിര്‍ത്താനാകുന്നത് ആശ്വാസകരമാണെങ്കിലും വിദേശത്ത് 80 മലയാളികള്‍ മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.അതേസമയം രാജ്യത്തിനകത്തുള്ള 1,66263 മലയാളികള്‍ നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്തതായും ഇതില്‍ 5470 പാസുകള്‍ വിതരണം ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചു. ഉച്ചവരെ 515 പേരാണ് വിവിധ ചെക്ക് പോസ്റ്റുകള്‍ വഴി എത്തിയത്.








