തിരുവനന്തപുരം:നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയായ NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.വിതുരയിൽ നിന്നും സംസ്ഥാന നേതാവ് സുൽഫിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേയ്‌ക്ക് കൊണ്ടുവന്നതായാണ് വിവരം. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് തുടരുന്നു. മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്.സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കി.
ആലപ്പുഴയിൽ ഹൗസ് ബോട്ട് മുങ്ങി അപകടം; ആന്ധ്രാ സ്വദേശി മരിച്ചു
ആലപ്പുഴ: ആലപ്പുഴ ചുങ്കത്ത് ഹൗസ് ബോട്ട് മുങ്ങി ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ആന്ധ്ര സ്വദേശി രാമചന്ദ്ര റെഡ്ഡി(55)യാണ് മരിച്ചത്. ബോട്ടിലുണ്ടായിരുന്നവരെ രക്ഷപെടുത്തി. ഹൗസ് ബോട്ടിന്റെ അടിത്തട്ടിലെ പലക തകർന്ന് വെള്ളം കയറിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.ഒരു ജീവനക്കാരനടക്കം നാലു പേരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാമചന്ദ്ര റെഡ്‌ഡിയുടെ മകൻ രാജേഷ് റെഡ്‌ഡി, ബന്ധുക്കളായ നരേന്ദർ, നരേഷ്, ബോട്ട് ജീവനക്കാരൻ സുനന്ദൻ എന്നിവരാണ് ചികിത്സയിലുള്ളത്.കഴിഞ്ഞ ദിവസം യാത്ര കഴിഞ്ഞ് സംഘം രാത്രി ബോട്ടിൽ തന്നെ കഴിയുകയായിരുന്നു. പുലർച്ചെ ബോട്ട് മുങ്ങുന്നത് സമീപത്തെ ബോട്ട് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.കുതിരപ്പന്തി സ്വദേശി മിൽട്ടൻ്റെ ഉടമസ്ഥതയിലുള്ള ബോട്ടാണിത്.
പെട്രോൾ പമ്പ് സമരം മാറ്റി
കണ്ണൂർ:ജില്ലയിൽ നാളെയും മറ്റന്നാളുമായി നടത്താനിരുന്ന പെട്രോൾ പമ്പ് തൊഴിലാളികളുടെ പണിമുടക്ക് മാറ്റി.റീജിയണൽ ലേബർ കമ്മീഷണർ വിളിച്ച ചർച്ച അലസിപ്പിരിഞ്ഞെങ്കിലും സമരം പിൻവലിക്കാൻ തൊഴിലാളികൾ തീരുമാനിക്കുകയായിരുന്നു.അതേസമയം ജനുവരി 24 മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എ പ്രേമരാജൻ അറിയിച്ചു.ശമ്പളം വര്‍ധിപ്പിച്ച് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാർ പണിമുടക്കിന് ആഹ്വാനം നൽകിയത്.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോഴും പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ഒരു ദിവസം 482 രൂപയാണ് കൂലി. യാത്ര, ഭക്ഷണം എന്നിവ സ്വന്തം കൈയില്‍ നിന്ന് എടുക്കണം.കൂടാതെ, സ്ഥാപന ഉടമകള്‍ ക്ഷേമനിധിയില്‍ തൊഴിലാളികളുടെ പേര് ചേര്‍ക്കുന്നില്ല. ഇഎസ്‌ഐ, പിഎഫ് ഏര്‍പെടുത്താന്‍ ഓയില്‍ കമ്പനികളുടെ നിയമത്തില്‍ പറയുന്നുണ്ടെങ്കിലും അധികൃതര്‍ ഇതൊന്നും നടപ്പിലാക്കുന്നില്ലെന്നും തൊഴിലാളികള്‍ ആരോപിച്ചു. പെട്രോള്‍ പമ്പ് ജീവനക്കാര്‍ക്ക് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മാസ്‌ക്, കൈയുറ എന്നിവ ധരിക്കണമെന്ന നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഓയില്‍ കംപനികള്‍ ഇവയൊന്നും നല്‍കുന്നില്ലെന്ന് തൊഴിലാളികള്‍ പറഞ്ഞു.സര്‍കാര്‍ കൊണ്ടുവന്ന മിനിമം കൂലി നടപ്പിലാക്കാന്‍ ഉടമകള്‍ തയാറായിട്ടില്ല. 2011 ലെ മിനിമം കൂലിക്ക് സ്റ്റേ വാങ്ങിയിരുന്നു. തുടര്‍ന്ന് 2020 ഫെബ്രുവരിയില്‍ കൊണ്ടുവന്ന മിനിമം കൂലി ഹൈകോടതി സ്റ്റേ ചെയ്തിരുന്നെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തീരുമാനമായില്ല.
ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി
തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഞായറാഴ്ചയായിരുന്നു കടലിൽ കുളിക്കാനിറങ്ങിയ ഇരുവരെയും കാണാതായത്.ഇന്ന് രാവിലെയോടെയായിരുന്നു ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു.കഠിനംകുളം, അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസുകാർ സ്ഥലത്തെത്തി നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് മോർച്ചറിയിലേക്ക് മാറ്റി.ക്രിസ്മസ്സ് ദിനത്തിൽ വൈകിട്ട് 6 മണിയോടെ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് ഇരുവരെയും കാണാതായത്.
തൃശ്ശൂരിൽ ബസ്സും കാറും കൂട്ടിയിടിച്ച് അപകടം;ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം
തൃശൂർ: ബസ്സും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം.കാർ യാത്രികരാണ് മരിച്ചത്.തൃശൂർ എറവിലുള്ള സ്കൂളിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. വാടാനപ്പള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ബസും കാഞ്ഞാണിയിൽ നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.മരിച്ചവർ എല്ലാം എൽത്തുരുത്ത് സ്വദേശികളാണ്. വിന്‍സന്റ്, ഭാര്യ മേരി, തോമസ്, ജോര്‍ജി എന്നിവരാണ് മരിച്ചത്. മുന്നിൽ സഞ്ചരിച്ചിരുന്ന വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്ത് നിന്നും വരികയായിരുന്ന ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും തകർന്നിരുന്നു. നാട്ടുകാരെത്തി കാർ പൊളിച്ചാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോകകപ്പ് ആവേശം അതിരുവിട്ടു; കണ്ണൂരിൽ മൂന്ന് പേർക്ക് വെട്ടേറ്റു;ഒരാളുടെ നില ഗുരുതരം;ആറ് പേർ കസ്റ്റഡിയിൽ
കണ്ണൂർ : കണ്ണൂരിൽ ലോകകപ്പ് ആഘോഷത്തിനിടെ സംഘർഷം. മൂന്ന് പേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. പള്ളിയാമൂലയിൽ ഇന്നലെ രാത്രിയിലായിരുന്നു ആക്രമണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 6 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.അനുരാഗ്, ആദർശ്, അലക്സ് എന്നിവർക്കാണ് പരിക്കേറ്റത്.ഇതിൽ അനുരാഗിന്റെ നില ഗുരുതരമാണ്.പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപ്രതികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.അർജന്റീന-ഫ്രാൻസ് മത്സരത്തിന് പിന്നാലെ ആരാധകർ തമ്മിൽ നടന്ന വാക്കേറ്റമാണ് പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും നയിച്ചത്. ഉടൻ തന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. ഇവർ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് വച്ച് സംഘർഷം നടന്നിരുന്നു. എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
സംസ്ഥാനത്ത് മദ്യവില കൂട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യവില കൂട്ടി.10 മുതല്‍ 20 രൂപ വരെയാണ് ഇന്നു മുതൽ കൂടിയത്. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന്റെ വിൽപന നികുതിയിൽ 4% വർധന വരുത്തുന്നതിനുള്ള നിയമഭേദഗബില്ലിൽ കഴിഞ്ഞ ദിവസം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പിട്ടിരുന്നു. ബിയറിനും വൈനിനും രണ്ട് ശതമാനം വിൽപന നികുതി ഈടാക്കും. കഴിഞ്ഞ നിയമസഭാ സമ്മേളനം പാസാക്കിയ ബില്ലിൽ ആണ് ഗവർണർ ഒപ്പിട്ടത്. ടേൺ ഓവർ ടാക്സ് വേണ്ടെന്ന് വച്ചപ്പോൾ ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കാനാണ് വിൽപന നികുതി കൂട്ടുന്നത്. പുതു വർഷത്തിൽ പുതിയ വിലക്ക് വിൽക്കാനായിരുന്നു നേരത്തേ തീരുമാനിച്ചത്. എന്നാൽ, ഉത്തരവിൽ പുതിയ നിരക്ക് ഉടൻ നിലവിൽ വരുമെന്ന് രേഖപ്പെടുത്തിയതിനാൽ ഇന്നു മുതൽ പ്രാബല്യത്തിൽ വരും.വിൽപന നികുതി വർധിപ്പിക്കുമ്പോള്‍ ഒമ്പത് ബ്രാൻഡുകൾക്ക് വില വർധിക്കുമെന്നായിരുന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നത്. മദ്യനികുതി വർധിപ്പിക്കാനുള്ള പൊതുവിൽപന നികുതി ഭേദഗതി ബില്ലിന്റെ ചർച്ചയിലായിരുന്നു മന്ത്രി ഇക്കാര്യം അറിയിച്ചത്. എന്നാൽ മദ്യക്കമ്പനികള്‍ക്ക് വേണ്ടിയാണ് വില വർധിപ്പിക്കുന്നെന്നതെന്ന് ആരോപിച്ച് പ്രതിപക്ഷം ബില്ല് എതിർത്തിരുന്നു.
കോട്ടയത്ത് ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു;16 പേര്‍ക്ക് പരിക്ക്
കോട്ടയം: എരുമേലി കണ്ണിമലയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് 10 വയസ്സുകാരി മരിച്ചു.16 പേര്‍ക്ക് പരിക്കേറ്റു.മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ വൈകിട്ട് 3.15 ഓടെയായിരുന്നു അപകടം. ചെന്നൈയിൽ നിന്ന് ശബരിമലയിലേക്ക് പോയ തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്.ചെന്നൈ താംബരം സ്വദേശി സംഘമിത്രയാണ് അപകടത്തിൽ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കണ്ണിമല ഇറക്കത്തിൽ നിയന്ത്രണം നഷ്ടമായ വാഹനം ക്രാഷ് ബാരിയർ തകർത്ത് കുഴിയിലേയ്ക്ക് മറിയുകയായിരുന്നു. വാഹനത്തിൽ ആകെ 21 പേരാണുണ്ടായിരുന്നത്. പരുക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ല; മിക്സഡ് ബെഞ്ചും ആലോചനയില്‍ ഇല്ല; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
തിരുവനന്തപുരം:സംസ്ഥാനത്തെ സ്കൂൾ സമയം മാറ്റുന്നതിൽ സർക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി.സമയമാറ്റം ഇല്ലെന്നും നിലവിലെ രീതി തുടരുമെന്നും മന്ത്രി പറഞ്ഞു. യൂണിഫോം എന്തുവേണമെന്ന് സ്‌കൂളുകള്‍ക്ക് തീരുമാനിക്കാം. മിക്സഡ് സ്‌കൂളുകളുടെ കാര്യത്തിലും സ്‌കൂളുകള്‍ക്ക് തീരുമാനമെടുക്കാം. മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഒരു ആശയം മാത്രമാണ് സർക്കാർ മുന്നോട്ടുവെച്ചത്, ഇക്കാര്യത്തിൽ വിശ്വാസി സമൂഹത്തിന് ആശങ്കവേണ്ടെന്നും നിയമസഭയിൽ എൻ.ഷംസുദ്ദീന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.മിക്‌സഡ് ബെഞ്ചുകള്‍, ജെന്‍ഡര്‍ യൂണിഫോം അടക്കമുള്ള ആശയങ്ങളോട് മുസ്ലിം സംഘടനകളില്‍ വിമര്‍ശനം ഉയര്‍ന്നതോടെയാണ് തിരക്കിട്ട് പരിഷ്‌കരണം വേണ്ട എന്ന നയത്തിലേക്ക് വിദ്യാഭ്യാസ വകുപ്പ് എത്തിയത്. വിദ്യാഭ്യാസരംഗത്തെ പരിഷ്‌കണം സംബന്ധിച്ച പഠിച്ച ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ നടപടികള്‍ തീരുമാനിക്കൂ എന്നാണ് ഇന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കിയത്. മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. ബഹുസ്വരതയെയും വൈവിധ്യങ്ങളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് സർക്കാർ നയം. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം തുടങ്ങിയ പല സ്കൂളുകളിലും രാവിലെ 8ന് ക്ലാസ് നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിലെ പല സ്വകാര്യ സ്കൂളുകളിലും രാവിലെ 8 മണിയ്ക്കാണ് ക്ലാസ് തുടങ്ങുന്നത്.മിക്സഡ് ബെഞ്ചുകളും മിക്സഡ് ഹോസ്റ്റലുകളും എന്ന നിർദേശം ഒരിടത്തും നൽകിയിട്ടില്ല. മറ്റ് സംസ്ഥാനങ്ങളെല്ലാം പാഠ്യപദ്ധതി ചട്ടക്കൂട് വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. വിദ്യാഭ്യാസം, ലിംഗപരമായ സവിശേഷത എന്നിവ മൂലം ഒരു കുട്ടിയും മാറ്റിനിർത്തപ്പെടരുത്. സ്ത്രീകള്‍ക്ക് നൽകി വരുന്ന പരിഗണനയും സംരക്ഷണവും ജെന്‍ഡർ ന്യൂട്രല്‍ ആശയങ്ങൾ വഴി നഷ്ടമാകുമെന്ന ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജില്ലയിൽ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം;ജില്ലയിൽ ഇതാദ്യം
കോഴിക്കോട്: ജില്ലയില്‍ പത്ത് വയസുകാരിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. വടകരയില്‍ താമസിക്കുന്ന പത്താം ക്ലാസ്സുകാരിക്കാണ് രോഗബാധ.ജില്ലയിൽ ആദ്യമായാണ് ജപ്പാന്‍ ജ്വരം റിപ്പോര്‍ട്ട് ചെയ്തത്. രണ്ട് ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന കുട്ടിയെ വാര്‍ഡിലേക്കു മാറ്റി. കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.ആഗ്ര സ്വദേശിനിയാണ് കുട്ടി. കുട്ടിയുടെ കുടുംബം രണ്ട് വര്‍ഷമായി വടകരയിലാണ് താമസം. കൂടുതല്‍ പരിശോധനകള്‍ക്കായി ആരോഗ്യ വകുപ്പിലെ സംഘം വടകരയിലെത്തി. നഗരസഭ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശ വര്‍ക്കര്‍മാരും ചേര്‍ന്ന് പ്രദേശത്ത് സര്‍വ്വെ തുടങ്ങി.
തലച്ചോറിന്റെ ആവരണത്തെ ബാധിക്കുന്ന, കൊതുകു പരത്തുന്ന മാരകമായ ഒരിനം വൈറസ് രോഗമാണു ജപ്പാൻ ജ്വരം അഥവാ ജാപ്പനീസ് എൻസെഫാലിറ്റിസ്. 1871 ല്‍ ആദ്യമായി ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ഈ രോഗത്തിന് ഈ പേരു വന്നത്. ഇന്ത്യയിലാദ്യമായി 1956ല്‍ ആണ് ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്തത് തമിഴ്‌നാട്ടിലാണ്. ക്യൂലെക്‌സ് കൊതുകു വഴിയാണ് വൈറസ് പകരുന്നത്. പന്നികളിലും ചിലയിനം ദേശാടനപക്ഷികളിലും നിന്നാണ് കൊതുകുകള്‍ക്ക് വൈറസിനെ ലഭിക്കുന്നത്. കടുത്ത പനി, വിറയല്‍, ക്ഷീണം, തലവേദന, ഓക്കാനം, ഛര്‍ദി, ഓര്‍മക്കുറവ്, മാനസിക വിഭ്രാന്തി, ബോധക്ഷയം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. മസ്തിഷ്‌കത്തെ ബാധിക്കുന്ന ഈ രോഗം മൂര്‍ച്ഛിച്ചാല്‍ മരണവും സംഭവിക്കാം. മനുഷ്യനില്‍ നി