
തിരുവനന്തപുരം:നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സിയായ NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി അംഗം മുഹമ്മദ് റാഷിയുടെ വീട്ടിലുൾപ്പെടെയാണ് പുലര്‍ച്ചെയോടെ റെയ്ഡ്. രണ്ടാം നിര പ്രാദേശിക നേതാക്കളുടെ വീട്ടിലാണ് അതിരാവിലെ അന്വേഷണ സംഘമെത്തിയത്. ഇവരിൽ പലരുടേയും സാമ്പത്തിക സ്രോതസിലെ സംശയമാണ് റെയ്ഡിന് കാരണം.വിതുരയിൽ നിന്നും സംസ്ഥാന നേതാവ് സുൽഫിയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് കൊച്ചിയിലേയ്‌ക്ക് കൊണ്ടുവന്നതായാണ് വിവരം. തിരുവനന്തപുരത്ത് തോന്നയ്ക്കൽ, പള്ളിക്കൽ, നെടുമങ്ങാട് എന്നിവിടങ്ങളിൽ റെയ്ഡ് നടന്നു.എറണാകുളത്ത് എട്ടിടത്തും ആലപ്പുഴയിൽ നാലിടത്തും ഏജൻസി റെയ്ഡ് നടത്തി. ആലപ്പുഴയിലെ ചന്തിരൂർ, വണ്ടാനം, വീയപുരം, ഓച്ചിറ, എറണാകുളം ജില്ലയിലെ എടവനക്കാട്, ആലുവ, വൈപ്പിൻ മേഖലകളിലാണ് പരിശോധന.വയനാട്ടിലും പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻ.ഐ.എ. റെയ്ഡ് തുടരുന്നു. മാനന്തവാടി, താഴെയങ്ങാടി, തരുവണ, പീച്ചങ്കോട്, കമ്പളക്കാട് പ്രദേശങ്ങളിലാണ് ദേശീയ സുരക്ഷാ ഏജൻസി റെയ്ഡ് നടത്തുന്നത്. നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് റെയ്ഡ്. കൂടുതൽ പ്രദേശങ്ങളിൽ റെയ്ഡ് തുടരാനാണ് സാധ്യത. ജില്ലാ പോലീസിന് ഇതു സംബന്ധിച്ച് യാതൊരു വിവരവും നൽകാതെയാണ് എൻ.ഐ.എ. പരിശോധന.ക്രിമിനൽ പശ്ചാത്തലമുള്ള പോപ്പുലർ ഫ്രണ്ടിന്റെ നേതാക്കളും എൻഐഎയുടെ നിരീക്ഷണത്തിലാണ്.സ്വാഭാവിക പരിശോധനയാണ് പുരോഗമിക്കുന്നതെന്ന് എൻഐഎ വ്യക്തമാക്കി.








