പെരിങ്ങോം: വയക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ നിര്‍മാണം നടക്കുന്ന ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകർന്നു രണ്ടു പേർക്ക് പരിക്ക്. മലയോരമേഖലയിലെ ആദ്യത്തെ ഹാന്‍ഡ്‌ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയമാണിത്. മേല്‍ക്കൂരയുടെ കമ്പികള്‍ തകർന്നു വീണാണ് അപകടം. ഹര്‍ത്താലും സ്‌കൂള്‍ അവധിയും ആയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചെറുപുഴ പോലീസും പെരിങ്ങോം അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി.
ഷംസീര്‍ ജിഷ്ണുവിന്റെ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി
വടകര: ജിഷ്ണു പ്രണോയിയുടെ അമ്മയ്‌ക്കെതിരെ വധഭീഷണി മുഴക്കിയെന്നാരോപിച്ച് തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിനെതിരെ എഎന്‍ ഷംസീര്‍ എംഎല്‍എ ഡിജിപിക്ക് പരാതി നല്‍കി. കോഴിക്കോടുള്ള വിദ്യ ബാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് ഐഡിയില്‍ നിന്നാണ് തന്നെ തേജോവധം ചെയ്യുന്ന തരതത്തിലുള്ള പോസ്റ്റുകള്‍ ഇട്ടിരിക്കുന്നതെന്ന് ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ഷംസീര്‍ പറയുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ചിലകേന്ദ്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തനിക്കെതിരെ അപവാദപ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒളിവില്‍കഴിയുന്ന പ്രതികളെ ഉടന്‍ പിടികൂടണം എന്നുതന്നെയാണ് ഞങ്ങളുടെയെല്ലാം അഭിപ്രായം. ജിഷ്ണു ഞങ്ങളുടെ സഹോദരനാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും. ഷംസീര്‍ അഭിപ്രായപ്പെട്ടു.
ആളെക്കൊല്ലി ആനയെ മയക്കുവെടിവെച്ച് പിടിച്ച് കാട്ടിലേക്ക് വിടാൻ ഉത്തരവ്
ഇരിട്ടി: ആറളം ഫാമിലെ ആളെക്കൊല്ലിയായ കാട്ടാനയെ മയക്കുവെടിവെച്ചുപിടിച്ച് വനത്തിലേക്കുവിടാന്‍ വനംമന്ത്രി നിര്‍ദേശം നല്‍കി. സണ്ണി ജോസഫ് എം.എല്‍.എ. ആണ് ഈ കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ഫാമില്‍ കാട്ടാനയുടെ കുത്തേറ്റുമരിച്ച റെജിയുടെ എടപ്പുഴയിലുള്ള വീട് എം.എല്‍.എ. സന്ദര്‍ശിച്ചു. ആറളം ഫാമില്‍ ജനവാസമേഖലയില്‍ കാട്ടാന ഇറങ്ങുന്നത് തടയുന്നതില്‍ അധികൃതര്‍ കാണിക്കുന്ന അനാസ്ഥയില്‍ പ്രതിഷേധം ശക്തമാകുകയാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് ന്യായമായ നഷ്ടപരിഹാരവും ബന്ധപ്പെട്ടവര്‍ക്ക് തൊഴിലും നൽകുക, വന്യമൃഗശല്യം തടയാന്‍ നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എം.എല്‍.എ.യുടെ നേതൃത്വത്തില്‍ 10-ന് ഇരിട്ടിയിലുള്ള ആറളം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആറളം വനത്തില്‍നിന്ന് പുനരധിവാസമേഖലയിലേക്ക് കടന്ന ആനക്കൂട്ടത്തില്‍ മൂന്നെണ്ണം ഇപ്പോഴും മേഖലയില്‍ തമ്പടിച്ചിരിക്കുകയാണ്. ആറളം ഫാമില്‍ ഒരുവര്‍ഷത്തിനിടയില്‍ മേഖലയില്‍ നാലുപേരാണ് ആനയുടെ കുത്തേറ്റ് മരിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു.
ജിഷ്ണു കോപ്പിയടിച്ചില്ലെന്നതിന് തെളിവ് എവിടെയെന്ന് കോടതി
കൊച്ചി: ജിഷ്ണു കോപ്പിയടിച്ചിട്ടില്ല എന്നതിന് എന്ത് തെളിവാണുള്ളതെന്നും ആത്മഹത്യാ പ്രേരണയ്ക്ക് വ്യക്തമായ കാരണം വേണമെന്നും ഹൈ കോടതി. അതേസമയം പ്രിന്‍സിപ്പലിന്റേയും സഹപാഠിയുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ജിഷ്ണു കോപ്പിയടിച്ചെന്ന ആരോപണം വ്യാജമാണെന്ന് സര്‍ക്കാര്‍ പറയുന്നു. ഒളിവിലുള്ള പ്രതികള്‍ അറസ്റ്റ് ഉണ്ടാവില്ല എന്ന് ഉറപ്പു തരണമെന്ന് വാദിച്ചെങ്കിലും ഈ ഉറപ്പ് നല്‍കാനാവില്ലെന്ന നിലാപാടാണ് സര്‍ക്കാരിന്. ഇവരെ കണ്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
ആരോഗ്യ ഇൻഷുറൻസ് കാർഡ് വിതരണം
പേരാവൂർ: പഞ്ചായത്തിൽ ആരോഗ്യ കാർഡുള്ളവർക്ക് പുതുക്കാനാവസരം. ശനിയാഴ്ച തെരു സാംസ്‌കാരിക നിലയം, ഞായറാഴ്ച കുനിത്തല മുക്ക് സേവാഗ്രാം ഓഫീസ്, തിങ്കളാഴ്ച തൊണ്ടിയിൽ സീന ഓഡിറ്റോറിയം, ചൊവ്വാഴ്ച മണത്തണ സാംസ്‌കാരിക നിലയം, ബുധനാഴ്ച മുരിങ്ങോടി ഇ എം എസ് സാംസ്‌കാരിക നിലയം. ഏപ്രിൽ 15,16 ദിവസങ്ങളിൽ പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് ഹാൾ.
ഗ്രാമസഭ നാളെ
മാലൂർ: മാലൂർ ഗ്രാമപഞ്ചായത് മൂന്നാം വാർഡ് ഗ്രാമസഭ വെള്ളിയാഴ്ച 3:30 നു കെ പി ആർ നഗറിലെ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ചേരും.
ആലപ്പുഴ ജില്ലയില്‍ നാളെ എല്‍ഡിഎഫ്-യുഡിഎഫ് ഹര്‍ത്താല്‍
ചേര്‍ത്തല:ചേര്‍ത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്ലസ് ടു വിദ്യാര്‍ത്ഥി മര്‍ദ്ദനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ എല്‍ഡിഎഫും യുഡിഎഫും ആലപ്പുഴയില്‍ നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍. കാര്‍ത്ത്യായനി ദേവീ ക്ഷേത്രത്തിലെ ഉത്സവം പ്രമാണിച്ച് ചേര്‍ത്തല ടൗണിനെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ടു കസ്റ്റഡിയിലെടുത്ത പത്തോളം ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലാണ് പ്രതികളിപ്പോളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ല.
സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യാത്ത റോഡുകളിലെ മദ്യശാലകള്‍ എക്‌സൈസ് പൂട്ടിയതിനെതിരെയുള്ള ഹർജിയിൽ വിധി വന്നു. സംസ്ഥാനപാതയിലല്ലാത്ത മദ്യശാലകള്‍ തുറന്നുകൊടുക്കണമെന്നാണ് ഹൈക്കോടതി വിധി. ഇതുപ്രകാരം കൊച്ചി നഗരത്തിലെ നാല് സ്റ്റാര്‍ ഹോട്ടലുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. രണ്ട് ക്ലബുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കേണ്ടി വരും. സുപ്രീംകോടതി വിധിക്ക് വിരുദ്ധമാണ് എക്‌സൈസ് നടപടിയെന്നായിരുന്നു ഹോട്ടലുടമകള്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്.
പ്ലസ്ടു വിദ്യാര്‍ത്ഥിയുടെ കൊല ആസൂത്രിതമെന്ന് പൊലീസ്
ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവപ്പറമ്പില്‍ 17കാരന്‍ കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്. പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടത്. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് മരിച്ചത്. പട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സ്‌കൂളിലുണ്ടായ ഒരു വിഷയത്തില്‍ അനന്തുവുമായി സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ അത് പൊലീസ് ഇടപെട്ട് പരിഹരിച്ചിരുന്നു. എന്നാല്‍ ഇതിലും എല്ലാം അവസാനിച്ചില്ല.
സംഭവത്തെ തുടര്‍ന്ന് പത്തോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് പൊലീസ് പറഞ്ഞു. ഇവരെ ചോദ്യം ചെയ്തു വരികയാണ്.കൂടുതല്‍ പ്രതികള്‍ ഉണ്ടാകാനുള്ള സാധ്യതയും പൊലീസ് തള്ളുന്നില്ല. ചേര്‍ത്തല പൊലീസ് സ്‌റ്റേഷനിലാണ് പ്രതികളിപ്പോളുള്ളത്. സംഘര്‍ഷത്തിന് പിന്നിലെ കാരണം ഇനിയും വ്യക്തമല്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം.
പാപ്പിനിശേരി റെയില്‍വേ ഗേറ്റ് ഇന്ന് മുതല്‍ അടച്ചിടും
പാപ്പിനിശേരി: അടിപ്പാത നിര്‍മാണത്തിന്റെ ഭാഗമായി പാപ്പിനിശേരി റെയില്‍വേ ഗേറ്റ് വ്യാഴാഴ്ച മുതല്‍ അടച്ചിടും. റെയില്‍ പാളങ്ങള്‍ക്ക് അടിഭാഗത്തുകൂടി ഒരുക്കിയ കോണ്‍ക്രിറ്റ് തുരങ്കം സ്ഥാപിച്ചാണ് അടിപ്പാത ഒരുക്കുന്നത്.ഗേറ്റ് അടച്ചിട്ടാല്‍ വാഹനങ്ങള്‍ ഇരിണാവ് ഗേറ്റുവഴി തിരിച്ചുവിടും. 20 ദിവസംകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.