കണ്ണൂർ: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ബുധനാഴ്ച ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. രാവിലെ 9:30 നു വിഷുക്കണി ഈസ്റ്റർ പച്ചക്കറി വിപണി ഉത്ഘാടനം. 11നു താഴെചൊവ്വ സമാന്തര പാലം തറക്കല്ലിടൽ, മൂന്നുമണിക്ക് കടന്നപ്പള്ളി – പാലപ്പുഴ പഞ്ചായത്ത് ഗ്രാമസഭ ഉത്ഘാടനം.4:30 നു സൗഹാർദ സമ്മേളനവും മെഡിക്കൽ ഉപകരണ സമർപ്പണവും ഏഴിന് പുവ്വത്തൂർ-കൂടാളി.
ഇഗ്നോ ക്ലാസ്
കണ്ണൂർ : കണ്ണൂർ എസ് എൻ കോളേജ് ഇഗ്നോ സ്റ്റഡി സെന്ററിൽ 2017 ജനുവരി ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഇംഗ്ലീഷ് കൗൺസിലിങ് ക്ലാസ് 16 നു രാവിലെ 9 30നു എസ് എൻ കോളജിൽ നടക്കും.2016 ജൂലായ് ബാച്ചിൽ രജിസ്റ്റർ ചെയ്ത ഒന്നാം വര്ഷ ബി എ ഹിസ്റ്ററി, സോഷ്യോളജി, ഒന്നാം വർഷ എം എ ഇംഗ്ലീഷ് വിഷയങ്ങളുടെ കൗൺസിലിങ് ക്ലാസും 16നു നടക്കും. ഫോൺ: 0497-2732405.
കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം
കുത്തുപറമ്പ്: കൂത്തുപറമ്പിൽ യുനാനി ഗവേഷണ കേന്ദ്രം തുടങ്ങുന്നു. കേന്ദ്ര ആയുഷ് മന്ത്രി ശ്രീപദ് നയിക്കുമായി മന്ത്രി കെ കെ ശൈലജ ന്യൂ ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് യുനാനി ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ തീരുമാനമുണ്ടായത്, ഇതോടനുബന്ധിച്ചുള്ള താൽക്കാലിക ഇൻസ്റ്റിറ്റ്യൂട്ട് രണ്ടു മാസത്തിനകം നിര്മലഗിരിയിൽ പ്രവർത്തനം തുടങ്ങും. അന്തർദേശീയ നിലവാരമുള്ള യുനാനി ഇന്സ്ടിട്യൂട്ടാണ് കൂത്തുപറമ്പിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്.
ആദ്യ മണിക്കൂറുകളില്‍ മലപ്പുറത്ത് ഭേദപ്പെട്ട പോളിങ്
മലപ്പുറം: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ ആദ്യ രണ്ടരമണിക്കൂര്‍ പിന്നിടുമ്പോള്‍ 14.5 ശതമാനം പേര്‍ വോട്ട് ചെയ്തു. പെരിന്തല്‍മണ്ണ, മലപ്പുറം നിയമസഭാ മണ്ഡലങ്ങളിലാണ് കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത്. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിച്ചു. 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. 1175 ബൂത്തുകളാണുള്ളത്.
ആത്മാവിന്റെ കഥയുമായി കേഡല്‍
തിരുവനന്തപുരം: പരസ്പരവിരുദ്ധവും അവിശ്വസനീയവുമായ കാര്യങ്ങള്‍ പറഞ്ഞ് പോലീസിനെ കുഴക്കുകയായിരുന്ന നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിൻസനെ ചോദ്യം ചെയ്യാൻ പോലീസിന് മനോരോഗവിദഗ്ദ്ധന്റെ സഹായവും തേടേണ്ടിവന്നു. ഒട്ടും കൂസലില്ലാതെയാണ് ഇയാള്‍ താന്‍ ചെയ്ത കാര്യങ്ങള്‍ പോലീസിനോടു വിവരിച്ചത്. ശരീരത്തില്‍നിന്ന് ആത്മാവിനെ വേര്‍പെടുത്തുന്ന ‘ആസ്ട്രല്‍ പ്രൊജക്ഷന്‍’ പദ്ധതി താന്‍ പരീക്ഷിക്കുകയായിരുന്നെന്നാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്. കേരളത്തില്‍ കൊലപാതകത്തിനുള്ള കാരണമായി ഇതുവരെ കേട്ടുകേള്‍വിയില്ലാത്ത ഇക്കാര്യങ്ങള്‍ കേട്ട് കുഴയുകയാണ് പോലീസ്. കുടുംബാംഗങ്ങളെ കൊലപ്പെടുത്തുമ്പോള്‍ താന്‍ മറ്റൊരു ലോകത്തായിരുന്നുവെന്ന് ഇയാള്‍ പറഞ്ഞതായും അന്വേഷണസംഘം പറയുന്നു. മഴു ഉപയോഗിച്ച് വെട്ടിയത് തനിക്ക് ഓര്‍മയില്ലെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍, മഴു വലിച്ചെടുത്തത് ബോധത്തോടെയായിരുന്നുവെന്നും ഇയാള്‍ പോലീസിനോടു വെളിപ്പെടുത്തിയിട്ടുണ്ട്.
മലപ്പുറം വോട്ടെടുപ്പ് തുടങ്ങി
മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് രാവിലെ ഏഴു മണിക്ക് ആരംഭിച്ചു. യുഡിഎഫിന് മികച്ച ഭൂരിപക്ഷമുണ്ടാകുമെന്ന് പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങള്‍ പ്രതികരിച്ചു. പോളിംഗ് ശതമാനം വര്‍ധിക്കുമെന്നും നല്ല ഭൂരിപക്ഷമുണ്ടാകുമെന്നും പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. തകരാറിനെത്തുടര്‍ന്ന് 12 പോളിംഗ് ബൂത്തുകളിലെ വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി വെക്കേണ്ടി വന്നിട്ടുണ്ട്. 1175 ബൂത്തുകളിൽ 13.12 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
മാലിന്യം കത്തിക്കൽ: വാർത്ത തെറ്റാണെന്നു കന്റോൺമെന്റ് ബോർഡ്
കണ്ണൂർ: മാലിന്യം തള്ളുന്ന ട്രഞ്ചിങ് ഗ്രൗണ്ടിൽ മാലിന്യത്തിനു തീയിട്ടു കന്റോൺമെന്റ് ബോർഡ് ജനങ്ങൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന തരത്തിലുള്ള പ്രചാരണം ശരിയല്ല. ആക്രിസാധനങ്ങൾ പെറുക്കാനെത്തുന്നവരാണു പലപ്പോഴും മാലിന്യങ്ങൾക്കു തീയിടുന്നത്. ഇതു സമീപത്തുള്ള കന്റോൺമെന്റ് ജീവനക്കാരുടെ ക്വാർട്ടേഴ്സിലുള്ളവർ കയ്യോടെ പിടികൂടിയിട്ടുള്ളതാണ്. കന്റോൺമെന്റ് മേഖലയെ മാലിന്യമുക്തമാക്കുന്നതിനു വീടുകളിൽ നിന്നു നേരിട്ടു മാലിന്യം സംഭരിച്ചു സംസ്കരിക്കുകയാണ്. ശുചിത്വം ഉറപ്പാക്കാൻ ഒട്ടേറെ പരിപാടികൾ കന്റോൺമെന്റ് ബോർഡ് മുൻകൈയെടുത്തു സംഘടിപ്പിക്കുന്നുണ്ട്.
വിഷു അടുത്തതോടെ നഗരത്തില്‍ വൻ തിരക്ക്
തലശ്ശേരി: വിഷു അടുത്തതോടെ തലശ്ശേരി നഗരത്തില്‍ വൻ തിരക്ക്. രാവിലെയും വൈകുന്നേരവുമാണ് തിരക്കേറുന്നത്. പാര്‍ക്കിങ് സംവിധാനം ക്രമീകരിച്ചില്ലെങ്കില്‍ നഗരത്തിൽ വാഹന കുരുക്കേറും. നഗരസഭയുടെ അഖിലേന്ത്യാ പ്രദര്‍ശനം, പുഷ്‌പോത്സവം എന്നിവ നടക്കുന്നതിനാല്‍ ജനത്തിരക്ക് കൂടുകയാണ്. വാഹനങ്ങളുമായി സാധനങ്ങള്‍ വാങ്ങാനെത്തുന്നതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിന് കാരണമാകുന്നത്. കഴിഞ്ഞവര്‍ഷം പോലീസ് പാര്‍ക്കിങ് ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ പാര്‍ക്കിങ് ക്രമീകരണം നടപ്പാക്കണമെന്ന ആവശ്യം ജനങ്ങളില്‍നിന്ന് ഉയര്‍ന്നുകഴിഞ്ഞു.
ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയ്ക്ക് ഈ മാസം 15ന് മുഖ്യമന്ത്രിയെ കാണാന്‍ അനുമതി. മുഖ്യമന്ത്രിയെ കാണുന്നതിന് ജിഷ്ണുവിന്റെ അമ്മ പലതവണ ആവശ്യമുന്നയിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ജിഷ്ണുവിന്റെ ബന്ധുക്കളുമായുണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാറിന്റെ പകര്‍പ്പ് മഹിജയ്ക്ക് കൈമാറിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
ഞായറാഴചകളിൽ പെട്രോൾ പമ്പുകൾക്ക് അവധി
ഡൽഹി: രാജ്യത്തെ പെട്രോൾ പമ്പുകൾ മെയ് മാസം മുതൽ ഞായറാഴചകളിൽ അവധി എടുക്കുവാൻ തീരുമാനിച്ചിരിക്കുന്നു.
പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറക്കുക എന്ന ലക്ഷ്യത്തിന് പിൻതുണ പ്രഖ്യാപിച്ച് കൊണ്ട് മെയ് 14 മുതൽ എല്ലാ ഞായറാഴ്ചകളിലും രാജ്യത്തെ പമ്പുകൾ അടച്ചിടുവാൻ പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ ആയ കൺസോഷിയം ഓഫ് ഇന്ത്യൻ പെട്രോൾ ഡീലേഴ്സ് (CIPD) തീരുമാനിച്ചിരിക്കുന്നു.
ആബുലൻസ് പോലുള്ള അവശ്യ സർവ്വീസുകൾക്ക് മാത്രമേ ഈ തീരുമാനത്തെ തുടർന്ന് ഞായറാഴചകളിൽ ഇന്ധനം പമ്പുകളിൽ നിന്നും ലഭിക്കുകയുള്ളൂ. വർദ്ധിച്ചു വരുന്ന വൈദ്യുത ചാർജ്ജും തൊഴിലാളികളുടെ വേതനവും മറ്റ് പ്രവർത്തന ചിലവുകളും പരിഗണിക്കുമ്പോൾ ഈ മേഖല വൻ പ്രതിസന്ധിയിലാണെന്നും തൊഴിലാളികളെ ആവശ്യത്തിന് ലഭിക്കാത്തതും ഇത്തരം ഒരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് CIPD പ്രസിഡണ്ട് എഡി സത്യനാരായൺ അറിയിച്ചു.
മാസങ്ങളായി ഡീലർമാർക്ക് നൽക്കാമെന്ന് ഓയൽ കമ്പനികൾ ഉറപ്പ്കൊടുത്ത ഡീലർ കമ്മീഷൻ ഒരു വാഗ്ദാനമായി മാത്രം നിലനിൽകുകയാണെന്നും ഇതേ നിലപാട് കമ്പനികൾ തുടരുകയാണെങ്കിൽ ദിവസേന 8 മണിക്കൂർ മാത്രം പ്രവർത്തന സമയമാക്കി ചുരുക്കേണ്ട സ്ഥിതി സംജാതമായിരിക്കുന്നു എന്നു കൂടി അദ്ദേഹം അറിയിച്ചു.
ഈ തീരുമാനം പ്രാവർത്തികമാവുന്നതോടെ കേരളം ,കർണ്ണാടക, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലേതുൾപ്പടെ 25000 ഓളം പെട്രോൾ പമ്പുകൾക്ക് ഞായറാഴചകൾ അവധി ദിനമാകും.