തിരുവനന്തപുരം: മുന്നാറിലെ അനധികൃത കയ്യേറ്റം ഒഴിപ്പിക്കലുമായി സർക്കാർ മുന്നോട്ടു പോകുമെന്ന് റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ. കഴിഞ്ഞ ദിവസം നടന്ന കൈയേറ്റം ഒഴിപ്പിക്കൽ സ്വാഭാവിക നടപടികൾ മാത്രമാണ്. ഇക്കാര്യം മുഖ്യമന്ത്രിയോട് ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഐ എസിൽ ചേർന്ന മലയാളി കൊല്ലപ്പെട്ടതായി സൂചന
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ ബോംബാക്രമണത്തിൽ മലയാളിയായ ഐ എസ് ഭീകരനും കൊല്ലപ്പെട്ടതായി സൂചന. ഐ എസിൽ ചേർന്നവരുടെ തലവനെന്നു കരുതുന്ന സജീർ മംഗലശ്ശേരി അബ്ദുല്ലയാണ് അഫ്ഗാനിസ്ഥാനിലെ നംഗർഹർ പ്രവിശ്യയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സൂചന ലഭിച്ചത്.
വയനാട്ടിലെ സുൽത്താൻ ബത്തേരി സ്വദേശിയാണ് സജീർ മംഗലശ്ശേരി അബ്ദുല്ല. കോഴിക്കോട് എൻ ഐ ടി യിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ബിരുദം നേടിയ ശേഷം യു എ ഇ ഇൽ എത്തിയ സജീർ അവിടെ നിന്നാണ് ഭീകര പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് പോയത്. രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ചു ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ് ഈ കാര്യം
മൂന്നാര്‍ വിഷയം മുഖ്യമന്ത്രി കളക്ടറെ ശാസിച്ചു
തിരുവനന്തപുരം: മൂന്നാറില്‍ കുരിശു പൊളിച്ച നടപടിയില്‍ മുഖ്യമന്ത്രി അനിഷ്ടം രേഖപ്പെടുത്തി. വിഷയത്തില്‍ ജില്ലാ ഭരണകൂടം കുറെക്കൂടി ജാഗ്രതയും ശ്രദ്ധയും കാണിക്കണമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞതായും ജില്ലാ കളക്ടറെ വിളിച്ച് ശാസിച്ചതായുമാണ് റിപ്പോര്‍ട്ട്. കുരിശ് പൊളിച്ചത് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന നടപടിയാണെന്ന് പിണറായി കോട്ടയത്ത് പൊതുപരിപാടിയില്‍ പറഞ്ഞു. കുരിശ് എന്നത് വലിയൊരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്ന പ്രതീകമാണ്. ഇത്തരത്തിലുള്ള കാര്യങ്ങള്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നതാണ്. കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ബാക്കി കാര്യങ്ങള്‍ നാളെ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ നാട്ടിലെ ഡെങ്കിപ്പനി: മട്ടന്നൂരിൽ ഇന്ന് ഹർത്താൽ
മട്ടന്നൂർ: ആരോഗ്യ മന്ത്രിയുടെ നാടായ മട്ടന്നൂരിൽ നിന്നും കഴിഞ്ഞ ഏതാനും ദിവസങ്ങളായി പുറത്തു വരുന്ന വാർത്തകൾ ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. നൂറു കണക്കിന് ജനങ്ങളാണ് മട്ടന്നൂരിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ ഡെങ്കി പനി ബാധിച്ച് ചികിത്സ തേടിയിരിക്കുന്നത്. ദിനംപ്രതി പനി പിടിപെട്ടവരുടെ എണ്ണം കൂടി വരുന്നതായി കണക്കുകൾ ചുണ്ടി കാട്ടുന്നു.
മാസങ്ങൾക്ക് മുൻപ് അമ്പലം റോഡിലെ വ്യാപാരിയുടെ ഭാര്യ ഡെങ്കിപ്പനി മൂർച്ഛിച്ച് മരണപ്പെട്ട സംഭവം ഉണ്ടായിരുന്നു. അന്ന് തന്നെ ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥർ മുന്നറിയിപ്പുകൾ നൽകിയതാണ്. എന്നാൽ മുന്നറിയിപ്പിനെ വേണ്ട രീതിയിൽ ഗൗനിക്കാതെ അധികൃതരുടെ നടപടിയാണ് പുതിയ സംഭവ വികാസങ്ങൾക്ക് വഴി ഒരുക്കിയിരിക്കുന്നത്.
അതേസമയം ഡെങ്കിപ്പനി മട്ടന്നൂർ മേഖലയിൽ വ്യാപകമായിട്ടും ആരോഗ്യവകുപ്പ് ഫലപ്രദമായ നടപടികൾ സ്വീകരിച്ചില്ലെന്നാരോപിച്ച് യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മട്ടന്നൂർ നഗരസഭാ പ്രദേശത്തു ഹർത്താൽ ആചരിക്കും. രാവിലെ 6 മുതൽ വൈകുനേരം 6 വരെ നടക്കുന്ന ഹർത്താലിൽ നിന്നു പാൽ, പത്രം, ആശുപത്രി, മെഡിക്കൽ ഷോപ്പുകൾ എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
നിയന്ത്രണം വിട്ട ബസ് വീട്ടുമുറ്റത്തു ഇടിച്ചു നിന്നു
ശ്രീകണ്ഠപുരം: ബുധനാഴ്ച പുലർച്ചെ അഞ്ചിന് ചന്ദനക്കാം പാറയിലെ ജോയ് വറുകൊഴുപ്പേലിന്റെ വീട്ടു മുറ്റത് അപ്രതീക്ഷിതമായി ഒരു അതിഥി എത്തി. നിയന്ത്രണം വിട്ട കെ എസ് ആർ ടി സി ബസാണ് നാൽപ്പത് മീറ്ററോളം റോഡിൽ നിന്ന് പറമ്പിലൂടെ ഓടി വീട്ടു മുറ്റത്തെ കൽക്കെട്ടിൽ ഇടിച്ചു നിന്നത്.
ഉദ്‌ഘാടനത്തിനിടെ തീവണ്ടി വിട്ടു: തീവണ്ടിയിൽ കയറേണ്ട എം പി മാർ കാർ പിടിച്ച് പിറകെ വിട്ടു
പുനലൂർ: ഉദ്‌ഘാടന ചടങ്ങ് തീരും മുൻപ് തീവണ്ടി സ്റ്റേഷൻ വിട്ടു. ബുധനാഴ്ച ഉച്ചയ്ക്ക് പുനലൂർ റെയിൽവേ സ്റ്റേഷനിലായിരുന്നു സർവീസിന്റെ ഉദ്‌ഘാടന ചടങ്ങ്. പുനലൂരിൽ നിന്ന് പാലക്കാട്ടേക്ക് സർവീസ് ആരംഭിച്ച പാലരുവി എക്സ്പ്രസ്സിന്റെ ഉദ്‌ഘാടന ചടങ്ങിലായിരുന്നു സംഭവം. ചടങ്ങു കഴിഞ്ഞു തീവണ്ടി കയറാൻ വന്ന എം പി മാർ വണ്ടി കാണാഞ്ഞു ഉദ്യോഗസ്ഥരോട് കയർത്തു. തുടർന്ന് പിന്നാലെ കാറിൽ വിട്ട കൊടിക്കുന്നിൽ സുരേഷ് എം പി യും എൻ കെ പ്രേമചന്ദ്രൻ എം പി യും അടുത്ത സ്റ്റേഷനിൽ എത്തി തീവണ്ടിയിൽ കയറിപ്പറ്റി. കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു വീഡിയോ കോൺഫറൻസിലൂടെയാണ് ഉത്ഘാടനം നിർവഹിച്ചത് .
കെ എസ് ആർ ടി സി സ്‌കാനിയ ബസ് ലോറിയിലിടിച്ചു: ഡ്രൈവർക്കു ഗുരുതര പരിക്ക്
ആറ്റിങ്ങൽ: ദേശീയപാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം പൂവൻപാറയിൽ സ്‌കാനിയ ബസ് നിർത്തിയിട്ട ലോറിയ്ക്കു പിന്നിലിടിച്ചു ഡ്രൈവർക്ക് ഗുരുതരമായി പെരിക്കേറ്റു. ബംഗളുരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിടുന്ന ബസാണ് അപകടത്തിൽ പെട്ടത്. ഗുരുതര പരിക്കേറ്റ ഡ്രൈവർ നെടുമങ്ങാട് സ്വദേശി ഷിനു (35) വിനേയും നിസാര പരിക്കേറ്റ യാത്രികരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്നു 3 മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി.
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു
മൂന്നാര്‍: മൂന്നാറില്‍ ദേവികുളം താലൂക്കിലെ കൈയേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ റവന്യൂ ഉദ്യോഗസ്ഥര്‍ ആരംഭിച്ചു. ദേവികുളം തഹസീല്‍ദാരുടെ നേതൃത്വത്തിലുള്ള സംഘം കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് നീക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പാപ്പാത്തിചോലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കൈയ്യേറ്റം ഒഴിപ്പിക്കാനെത്തിയ സംഘത്തിന് നേരെ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയതിനെ തുര്‍ന്നാണ് നടപടി.
സംസ്ഥാന സർക്കാരിന്റെ ഭരണത്തെ വിമർശിച്ച് വി എസ്
ന്യൂഡൽഹി: സംസ്ഥാന സർക്കാരിന്റെ പത്തുമാസത്തെ ഭരണത്തെ വിമർശിച്ച് മുതിർന്ന സി പി എം നേതാവ് വി എസ് അച്യുതാനന്ദൻ. സർക്കാർ ഇങ്ങനെ പോയാൽ പോരെന്നും ഭരണത്തിൽ തിരുത്തലുകൾ വേണമെന്നും അദ്ദേഹം കേന്ദ്ര കമ്മിറ്റിയ്ക്ക് നൽകിയ കുറിപ്പിൽ വ്യക്തമാക്കി .അഴിമതികൾക്കെതിരെ ശക്തമായ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിനെ കയറൂരി വിട്ടിരിക്കുകയാണ്. ജിഷ്ണു പ്രണോയ് കേസിൽ പോലീസ് നടത്തിയ അതിക്രമം കേരളം മുഴുവൻ കണ്ടതാണ്. ബന്ധു നിയമന വിവാദവും സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചുവെന്നും വി എസ് പറഞ്ഞു.
ബാബ്‌റി മസ്ജിദ് കേസ്: കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കില്ലെന്ന് ഉമാഭാരതി
ന്യൂഡൽഹി: ബാബ്‌റി മസ്ജിദ് കേസിൽ സുപ്രീം കോടതി വിധി കേന്ദ്രമന്ത്രി ഉമാഭാരതിക്കെതിരായി വന്നതോടെ വിമർശനങ്ങളും ഉയരുകയാണ്. ഗുഡാലോചന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഉമാഭാരതി രാജി വെക്കണമെന്ന ആവശ്യവും പരക്കെ ഉയർന്നിരുന്നു. എന്നാൽ താൻ രാജി വെക്കില്ലെന്നാണ് ഉമാഭാരതി പറയുന്നത്. കേസിൽ വിചാരണ നേരിടാനും ജയിലിൽ പോകാനും തയ്യാറാണെന്നും ഉമാഭാരതി പറഞ്ഞു. കേസിന്റെ പേരിൽ തൂക്കിലേറാനും ഞാൻ തയ്യാറാണ്. അവർ പറഞ്ഞു.