പാനൂർ: കിണർ നിർമാണത്തിനിടെ മണ്ണിടിഞ്ഞു വീണു പത്തായക്കുന്നിൽ നിര്മാണത്തൊഴിലാളി മരിച്ചു. പിണറായി പുത്തൻ കണ്ടത്തെ ചന്ദ്രോദയത്തിൽ ചന്ദ്രനാണ്(62 ) മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് അപകടം. ചന്ദ്രൻ ഉൾപ്പെടെ ഒൻപത് തൊഴിലാളികളാണ് നിർമാണ പ്രവർത്തിയിൽ ഏർപ്പെട്ടിരുന്നത്.
കണ്ണൂർ സർവകലാശാലയിലെ എം എസ് സി ഗണിത പരീക്ഷയുടെ ചോദ്യങ്ങൾ ആവർത്തിച്ചു
കണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ബിരുദാനന്തര ബിരുദ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ചു. ഇന്നലെ നടന്ന എം എസ് സി മാത്തമാറ്റിക്സ് നാലാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പറിലാണ് ആവർത്തനം. കഴിഞ്ഞ വർഷത്തെ ചോദ്യപേപ്പറാണ് അതേപടി വിദ്യാർത്ഥികൾക്ക് ലഭിച്ചത്. ചോദ്യപേപ്പർ ആവർത്തിച്ചത് സർവ്വകലാശാലയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് പരീക്ഷ കൺട്രോളർ മാധ്യമങ്ങളോട് പറഞ്ഞു.
കണ്ണൂർ ജില്ലയിൽ ബസ് പണിമുടക്ക് പിൻവലിച്ചു
കണ്ണൂർ: ജില്ലയിലെ സ്വകാര്യ ബസ് തൊഴിലാളികൾ രണ്ടു ദിവസമായി നടത്തി വന്ന അനിശ്ചിതകാല പണിമുടക്ക് പിൻവലിച്ചു. വെള്ളിയാഴ്ച ജില്ലാ കളക്ടർ മിർ മുഹമ്മദലിയും എസ് പി ശിവ വിക്രവും നടത്തിയ ചർച്ചയിലാണ് സമരം അവസാനിപ്പിച്ചത്. സമരം അവസാനിപ്പിച്ചതിനെ തുടർന്ന് രാത്രി തന്നെ ചില ബസുകൾ സർവീസ് നടത്തി. തൊഴിലാളികൾ മുന്നോട്ട് വെച്ച ആവശ്യങ്ങളിൽ ബോണസ് മാത്രം അനുവദിച്ചാണ് സമരം ഒത്തു ഒത്തുതീർപ്പായത്.
കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലി വളർത്തു പുലി…?
കണ്ണൂർ: കണ്ണൂർ നഗരത്തെ ഭീതിയിലാഴ്ത്തിയ പുലി വളർത്തു പുലിയെന്ന് അധികൃതർ. വനം വകുപ്പ് വെറ്റിനറി സർജനാണ് റിപ്പോർട്ട് നൽകിയത്. കണ്ണൂർ തായതെരുവിൽ വെച്ചാണ് പുലിയെ കണ്ടത്. തുടർന്ന് മയക്ക് വെടിവെച്ച് പിലിയെ പിടികൂടി. തുടർന്ന് നെയ്യാറ്റിൻകര മൃഗ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
എന്നാൽ വളർത്തു പുലിയാണെന്ന സംശയങ്ങൾ പുലിയെ കാട്ടിലേക്ക് തുറന്ന് വിടാനാകാതെ അധികൃതർ കുഴങ്ങുകയാണ്. പിടി കൂടിയ ദിവസം തന്നെ ആളുകളുടെ ശബ്ദങ്ങൾ കേട്ടിട്ടും പുലി ശാന്തനായി ഇരുന്നതും വളർത്തു പുലിയാണെന്ന സംശയം കൂടുതൽ ബലപ്പെടുത്തുന്നതാണ്.
ആരെങ്കിലും രഹസ്യമായി വളർത്തിയിരുന്ന പുലി കൂട്ടിൽ നിന്ന് ചാടി വന്നതാകാം അല്ലെങ്കിൽ ഏതെങ്കിലും സർക്കസ്സ് കൂടാരത്തിൽ നിന്നോ മറ്റോ ചാടിയ പുലിയാണെന്നും സംശയിക്കുന്നുണ്ട്.
സെൻകുമാറിനെ വീണ്ടും പോലീസ് മേധാവിയായി നിയമിച്ച് ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: പതിനൊന്ന് മാസം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ ടി പി സെൻകുമാർ വീണ്ടും പോലീസ് മേധാവി സ്ഥാനത്തേക്ക്. സെൻകുമാറിനെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് സർക്കാർ പുറത്തിറക്കി.
നിലവിലെ ഡി ജി പി ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസ് മേധാവിയായി നിയമിച്ചു. 2015 മെയ് 31നു യു ഡി എഫ് സർക്കാരാണ് സെൻകുമാറിനെ പോലീസ് മേധാവിയായി നിയമിച്ചത്. എന്നാൽ എൽ ഡി എഫ് ഭരണത്തിലെത്തിയതോടെ സെൻകുമാറിനെ സ്ഥാനത്തു നിന്നും നീക്കുകയായിരുന്നു. തുടർന്ന് സുപ്രീം കോടതിയാണ് സെൻകുമാറിനെ വീണ്ടും നിയമിക്കാൻ ഉത്തരവിട്ടത്.
നിർഭയ കേസിലെ കുട്ടികുറ്റവാളി ഇപ്പോൾ കേരളത്തിലെ ഹോട്ടൽ ജീവനക്കാരനോ?
ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടമാനഭംഗം കേസിലെ മുഴുവൻ പ്രതികളുടെയും വധ ശിക്ഷ സുപ്രീം കോടതി ശെരിവെക്കുമ്പോൾ ആ കുട്ടി കുറ്റവാളി ചർച്ചകളിൽ വീണ്ടും നിറയുകയാണ്. നിർഭയയുടെ മരണ മൊഴി പ്രകാരം ഓടുന്ന ബസിലിട്ട് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂർത്തി ആകാത്ത പ്രതിയായിരുന്നു. ഇതോടെ അയാളെ കണ്ടെത്താനുള്ള ശ്രമം ദേശീയ മാധ്യമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം ദക്ഷിണേന്ത്യയിലെ ഏതോ ഹോട്ടലിലെ പാചക കാരനായി തുടരുന്ന ഇയാൾ കേരളത്തിലാണോ എന്ന സംശയവും ശക്തമായിട്ടുണ്ട്.
വിചാരണയ്‌ക്കൊടുവിൽ ജുവനയിൽ നിയമപ്രകാരം നൽകാവുന്ന ഏറ്റവും ഉയർന്ന ശിക്ഷയായ മൂന്നു വര്ഷം തടവ് മാത്രമാണ് കുട്ടി കുറ്റവാളിക്ക് ലഭിച്ചത്. അതും വിചാരണ കാലയളവിൽ ജയിലിൽ കഴിഞ്ഞ എട്ട് മാസം കഴിഞ്ഞു ശിഷ്ട കാലം മാത്രമേ പ്രതിക്ക് ജയിലിൽ കഴിയേണ്ടി വന്നുള്ളൂ.
ഡിസംബറിൽ ശിക്ഷാ കാലാവധി തീരുന്നതിനും ദിവസങ്ങൾക്കു മുൻപ് അയാൾ ജയിൽ മോചിതനായി. ജീവൻ ഭീഷണി ഉണ്ടെന്നതിനാൽ പോലീസ് രഹസ്യമായി ഇയാളെ ജയിലിൽ നിന്ന് പുറത്തെത്തിച്ച്.ഒരു സന്നദ്ധ സംഘടനയ്ക്ക് കൈമാറുകയായിരുന്നു. മാധ്യമങ്ങളും പൊതു ജനവും ഇയാളെ തേടി വരും എന്ന ഉറപ്പുള്ളതിനാൽ ഒരു വര്ഷം കഴിഞ്ഞ സന്നദ്ധ പ്രവർത്തകർ ഇയാളെ ദക്ഷിണേന്ത്യയിലേക്ക് അയച്ചു. ഇപ്പോൾ അന്യ സംസ്ഥാനക്കാര ഏറെയും ജോലി തേടി എത്തുന്ന കേരളത്തിലെ ഏതോ റെസ്റ്റോറനത്തിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.
പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് പി.ജെ ജോസഫ്
തൊടുപുഴ: പാര്‍ട്ടിയിലെ ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന് കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. തിങ്കളാഴ്ച ചേരുന്ന യോഗത്തില്‍ താനും മോന്‍സ് ജോസഫും പങ്കെടുക്കുമെന്നും ജോസഫ് അറിയിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തള്ളി സിപിഎം പിന്തുണ സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണെന്ന് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പ്രതികരിച്ചിരുന്നു. യുഡിഎഫിലേക്ക് തന്നെ മടങ്ങണമെന്ന അഭിപ്രായത്തിനാണ് കേരള കോണ്‍ഗ്രസിലെ പഴയ ജോസഫ് വിഭാഗത്തിലെ ഭൂരിഭാഗം പേരുടെയും നിലപാട്. ഇതാണ് പി.ജെ ജോസഫിന്റെ വാക്കുകളിലെ വ്യത്യാസങ്ങളും സൂചിപ്പിക്കുന്നത്
കായികതാരങ്ങള്‍ക്ക് സന്തോഷ വാര്‍ത്ത: പി .എസ്.സി പരീക്ഷയില്‍ ഒരു ശതമാനം സ്‌പോര്‍ട്‌സ് ക്വാട്ടയും
തിരുവനന്തപുരം: പി.എസ്.സി പരീക്ഷയില്‍ ഒരു ശതമാനം സ്‌പോര്‍ട്‌സ് ക്വാട്ട ഏര്‍പ്പെടുത്താന്‍ തീരുമാനം. ഒ.ബി.സി, എസ്.സി/ എസ്.ടി സംവരണം പോലെ കായികതാരങ്ങള്‍ക്കും സംവരണം ഏര്‍പ്പെടുത്താന്‍ ധാരണയായി. എത്ര ശതമാനം സംവരണം എന്ന കാര്യത്തിൽ അന്തിമതീരുമാനം വൈകാതെ ഉണ്ടാകും. കായികനേട്ടങ്ങൾ കൈവരിച്ചവർക്ക് ഗ്രേസ് മാർക്ക് സംവിധാനമാണ് നിലവിൽ പി.എസ്.സി നൽകുന്നത്. കായികതാരങ്ങൾ നിരവധിനേട്ടങ്ങൾ കൈവരിച്ചിട്ടും സർക്കാർ ഓഫീസ് കയറിമടുക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.
എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു: വിജയശതമാനം 95.98
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയില്‍ 95.98 ശതമാനം വിജയം. 20,967 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. വിജയശതമാനം ഏറ്റവും കൂടിയ (98.82) റവന്യു ജില്ല പത്തനംതിട്ടയും കുറവ് (89.65) വയനാടുമാണ്. 405 സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ 1,174 സ്‌കൂളുകള്‍ 100 ശതമാനം വിജയം നേടി. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി 100 ശതമാനം വിജയം നേടിയ സ്‌കൂള്‍ കോഴിക്കോട് ചാലപ്പുറം സര്‍ക്കാര്‍ ഹൈസ്‌കൂളാണ്. സിലബസ് പരിഷ്‌കരണത്തിനു ശേഷം ആദ്യമായി നടത്തിയ പരീക്ഷയാണിത്. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സേ പരീക്ഷ 22 മുതല്‍ 26 വരെ നടക്കും. റീ വാല്യൂവേഷന്‍ അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഫേസ്ബുക്കില്‍ ഇനി അക്രമം ഇല്ല
അക്രമം പ്രോത്സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് അധികൃതരുടെ തീരുമാനം. ഇതിനായി പ്രത്യേകം ആളുകളെ നിയമിക്കാനും ഫേസ്ബുക്ക് തീരുമാനിച്ചു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ തീരുമാനം. പോസ്റ്റു ചെയ്യുന്നതിന്റെ ഉള്ളടക്കം നിരീക്ഷിക്കാന്‍ പുതിയ ആളുകളെ നിയമിക്കുന്നുവെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും സുക്കര്‍ബര്‍ഗ് വ്യക്തമാക്കി. 3000പേരെയാണ് ഇതിനു വേണ്ടി പുതിയതായി നിയമിക്കുന്നത്.