കൊച്ചി:മെട്രോയുടെ ആദ്യ യാത്രയില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനവും യാത്ര ചെയ്തത് വിവാദമാകുന്നു.പ്രതിപക്ഷ നേതാവിനും സ്ഥലം എംഎൽകും പ്രവേശനം നിഷേധിച്ചിടത്താണ് സുരക്ഷാ വീഴ്ച വരുത്തി കുമ്മനത്തിന് അവസരം നൽകിയത്.എസ് പി ജി നൽകിയ പട്ടികയിൽ കുമ്മനത്തിന്റെ പേരില്ലായിരുന്നിട്ടും അവസരം നൽകിയത് വിവാദമായി.മാധ്യമങ്ങളെയടക്കം മാറ്റി നിർത്തി പ്രധാനമന്ത്രിക്കൊപ്പം ഗവർണറും കേന്ദ്ര മന്ത്രിയും മുഖ്യമന്ത്രിയും മെട്രോയിൽ യാത്ര നടത്താനായിരുന്നു സുരക്ഷാ നിർദ്ദേശം.പ്രതിപക്ഷ നേതാവിന് പ്രസംഗം നിഷേധിച്ചു സീറ്റ് നൽകുകയും സ്ഥലം എം എൽ എക്ക് വേദി പോലും നിഷേധിച്ചിടത്ത് കുമ്മനത്തിന് പ്രധാനമന്ത്രിക്ക് ഒപ്പം യാത്രക്ക് സീറ്റ് നൽകിയത് വലിയ പ്രതിഷേധമാണ് ക്ഷണിച്ചു വരുത്തിയിരിക്കുന്നത്.കേന്ദ്ര സർക്കാരിന്റെ മുൻ കയ്യിൽ നടന്ന പരിപാടിയിൽ ദേശീയ ഗാനം ആലപിക്കാത്തതും ഗൗരവമുള്ള പ്രശ്നമായി മാറി.എന്നാൽ താൻ മെട്രോയിൽ കയറിയത് പ്രധാനമന്ത്രിയുടെ നിർദേശം അനുസരിച്ചാണെന്നു കുമ്മനം രാജശേഖരൻ ബി ജെ പി നേതാക്കളോട് വ്യക്തമാക്കിയിട്ടുണ്ട്.താൻ കയറിയത് മോദിയുടെ നിർദേശം അനുസരിച്ചാണെന്നും പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെട്ടാൽ എന്ത് എസ് പി ജി എന്നുമാണ് കുമ്മനം പ്രതികരിച്ചത്.പ്രധാനമന്ത്രിയുടെ മെട്രോ യാത്രയിൽ എസ് പി ജി യുടെ പ്രോട്ടോകോൾ മാത്രമേ ഉണ്ടായിരുന്നുള്ളു.സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെകിൽ എന്തുകൊണ്ട് എസ് പി ജി കുമ്മനത്തെ തടഞ്ഞില്ല എന്നും ബി ജെ പി നേതാക്കൾ ചോദിക്കുന്നു.
കൊട്ടിയൂരില്‍ നിയന്ത്രണം വിട്ട കാറിടിച്ച് യുവാവ് മരിച്ചു
കൊട്ടിയൂർ:അമിത വേഗതയിൽ വരികയായിരുന്ന കാറിടിച്ചു റോഡരികിൽ നിൽക്കുകയായിരുന്ന യുവാവ് മരിച്ചു.കമ്മ്യൂണിറ്റി ഹാളിനു സമീപത്തെ കുന്നുമ്പുറത്ത് സന്തോഷാണ്(37)ദാരുണമായി മരിച്ചത്. സാരമായി പരിക്കേറ്റ കാര്‍യാത്രക്കാരായ നാലുപേരെ പേരാവൂരിലെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.കൊട്ടിയൂര്‍ അമ്പായത്തോടില്‍ ഇന്ന് ഉച്ചയോടയായിരുന്നു അപകടം. മാനന്തവാടിയില്‍ നിന്ന് കീഴപ്പള്ളിയിലേക്ക് വരികയയിരുന്ന നാനോ കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നില്‍ക്കുകയായിരുന്ന സന്തോഷിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. റോഡരികില്‍ നിര്‍ത്തിയിട്ട സ്വകാര്യ ബസ്സിനടിയിലേക്ക് വീണ സന്തോഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചു.പാല്‍ചുരത്തെ കുന്നുമ്പുറത്ത് കുമാരന്റെയും ഭാനുമതിയുടെയും മകനാണ് സന്തോഷ്. ഭാര്യ:മിനി. മക്കള്‍:സാനിയ,മിന്നു,കണ്ണന്‍.
മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി
കണ്ണൂർ:മൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി.ആലക്കോട് ഒറ്റത്തൈ സ്വദേശി ബിജു തോമസാണ് ആത്മഹത്യക്കു ശ്രമിച്ചത്.ഇന്നലെ രാവിലെ പത്തു മണിയോടെ ആലക്കോട് ടൗണിലെ ബി എസ് എൻ എൽ ടവറിനു മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി.ജലനിധി പദ്ധതിക്കായി ജലസംഭരണി നിർമിക്കാൻ ബിജു രണ്ടു വര്ഷം മുൻപ് സ്ഥലം വിട്ടു നൽകിയിരുന്നു.ഈ ഇനത്തിൽ ബിജുവിന് കിട്ടാനുള്ള പതിനായിരം രൂപക്കായി പലപ്പോളായി ഓഫീസിൽ ചെന്നിരുന്നെങ്കിലും നിരാശയായിരുന്നു ഫലം.പെട്രോൾ നിറച്ച കുപ്പിയുമായിട്ടായിരുന്നു ഇയാൾ മൊബൈൽ ടവറിൽ കയറിയത്.ആലക്കോട് എസ് ഐ സ്ഥലത്തെത്തി ഇയാളോട് സംസാരിച്ചെങ്കിലും ബിജു താഴെ ഇറങ്ങാൻ തയ്യാറായില്ല.തുടര്‍ന്ന് രാഷ്ട്രീയ നേതാക്കളും നാട്ടുകാരും പ്രശ്നത്തില്‍ ഇടപെടുമെന്നു ഉറപ്പ് നല്‍കിയതോടെയാണ് ബിജു താഴെയിറങ്ങിയത്. ആലക്കോട് പഞ്ചായത്ത് സെക്രട്ടറി എന്‍.എന്‍ പ്രസന്നകുമാര്‍ ജലനിധി അധികൃതരുമായി ബന്ധപ്പെടുകയും ഉച്ചയോടെ പതിനായിരം രൂപയുടെ ചെക്ക് കൈമാറുകയും ചെയ്തു.
ബിജു രമേശ് മദ്യ കച്ചവടത്തിൽ നിന്നും പിന്മാറുന്നു
തിരുവനന്തപുരം:സംസ്ഥാനത്തെ വിവാദ മദ്യ വ്യവസായി ബിജു രമേശ് മദ്യ വ്യവസായത്തിൽ നിന്നും പിന്മാറുന്നു.പുതിയ ബാറുകളൊന്നും ആരംഭിക്കേണ്ടതില്ലെന്നും നിലവിലുള്ള ബിയർ-വൈൻ പാര്ലറുകളുമായി മുന്നോട്ട് പോകാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.
താരമായി മെട്രോമാൻ
കൊച്ചി:കൊച്ചി മെട്രോ ഉത്‌ഘാടന വേദിയിൽ താരമായി ഇ ശ്രീധരൻ.പ്രധാന മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടാത്ത കയ്യടിയാണ് സദസ്യർ ഇ ശ്രീധരന് നൽകിയത്.ഉത്‌ഘാടന ചടങ്ങിൽ കൊച്ചി മെട്രോ എം ഡി ഏലിയാസ് ജോർജ് മെട്രോമാനെ സ്വാഗതം ചെയ്തപ്പോഴാണ് മറ്റു നേതാക്കൾക്ക് പോലും കിട്ടാത്ത കയ്യടി അദ്ദേഹത്തിന് ലഭിച്ചത്.ഇ ശ്രീധരന് ജനങ്ങൾക്കിടയിലുള്ള സ്വീകാര്യത തന്നെയാണ് സദസ്സിൽ നിന്നും ലഭിച്ച കയ്യടി.ഉത്‌ഘാടന പ്രസംഗം നടത്തിയ പ്രധാനമന്ത്രിയും മുഖ്യ മന്ത്രിയും ഗവര്ണരും കേന്ദ്രമന്ത്രി വെങ്കയ്യ നായിഡുവും ശ്രീധരന്റെ ആത്മസമർപ്പണത്തെ അഭിനന്ദിച്ചു.മെട്രോ ഉത്‌ഘാടന ചടങ്ങു നിശ്ചയിച്ച സമയത്തു പ്രധാനമന്ത്രിയുടെ ഓഫീസ് ഇ ശ്രീധരനടക്കമുള്ളവരെ ഒഴിവാക്കിയത് പ്രതിഷേധമുണ്ടാക്കിയിരുന്നു.പിന്നീട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിനു ശേഷമാണ് അദ്ദേഹത്തെയും വേദിയിൽ ഉൾപെടുത്താൻ തീരുമാനമായത്.
മോദിയുടെ സന്ദര്‍ശന സമയത്ത് യൂത്ത് കോണ്‍ഗ്രസിന്റെ ബീഫ് ഫെസ്റ്റിവെല്‍

ഖത്തറിലേക്ക് പച്ചക്കറി കയറ്റി അയച്ചു
നെടുമ്പാശ്ശേരി: കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഖത്തറിലേക്ക് 60 ടൺ പച്ചക്കറി കയറ്റി അയച്ചു.ഉച്ചയ്ക്ക് 2 മണിയോടെ ഖത്തറിൽ നിന്നുമെത്തിയ പ്രത്യേക കാർഗോ വിമാനത്തിലാണ് പഴങ്ങളും പച്ചക്കറികളും കയറ്റി അയച്ചത്.ലുലു ഗ്രൂപ്പാണ് ഇവ ബുക്ക് ചെയ്തത്.
അംഗീകാരമില്ലാത്ത ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി
കണ്ണൂർ:അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്കൂളുകൾക്കെതിരെ വിദ്യാഭ്യാസ വകുപ്പ് നടപടി തുടങ്ങി.വിദ്യാഭ്യാസ അവകാശ നിയമപ്രകാരം ഇത്തരം സ്കൂളുകൾക്ക് അംഗീകാരം നൽകുവാൻ കഴിയില്ലെന്ന് അധികൃതർ പറയുമ്പോൾ സ്വകാര്യമാനേജ്മെന്റുകൾ പലതും കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്.ആറാം ക്ലാസ്സുവരെ സ്കൂൾ നടത്താൻ സി ബി എസ് ഇ യുടെയോ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെയോ അംഗീകാരം വേണ്ട.ഏഴാം ക്ലാസ്സുമുതലെ അംഗീകാരത്തിന്റെ പ്രശ്നമുള്ളൂ എന്നാണ് സ്വകാര്യ മാനേജ്മെന്റ്കൾ പറയുന്നത്.എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കു അംഗീകാരം നല്കരുതെന്നാണ് നിർദ്ദേശം.ഏകദേശം രണ്ടു ലക്ഷത്തിലധികം കുട്ടികളും പതിനായിരത്തോളം അധ്യാപകരും ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.അധ്യാപകർക്കും മറ്റും നിശ്ചിത യോഗ്യതയില്ല.ഫീസിന്റെ കാര്യത്തിലും വലിയ ചൂഷണമാണ് നടക്കുന്നതെന്നും വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്.ഈ സ്കൂളുകളിലെ വിദ്യാർഥികൾ പൊതുവിദ്യാലയങ്ങളിലോ അംഗീകൃത സി ബി എസ് ഇ സ്കൂളുകളിലോ ചേരണമെന്നാണ് നിർദ്ദേശം.എന്നാൽ ഈ നീക്കം എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകളുടെ ഗൂഢലക്ഷ്യമാണെന്നു ഓൾ കേരള സെല്ഫ് ഫൈനാൻസിങ് സ്കൂൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് രാമദാസ് കതിരൂർ പറഞ്ഞു.
കണ്ണൂരും കാസർകോട്ടും നാളെ വൈദ്യുതി മുടങ്ങും
കണ്ണൂർ:അരീക്കോട്-കാഞ്ഞിരോട്,ഓർക്കാട്ടേരി-കാഞ്ഞിരോട് 220 കെ വി ലൈനുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ 8 മണി മുതൽ 5 മണി വരെ കണ്ണൂർ,കാസർഗോഡ് ജില്ലകളിൽ വൈദ്യുതി മുടങ്ങും.ശനിയാഴ്ച നിശ്ചയിച്ചിരുന്ന അറ്റകുറ്റപ്പണിയാണ് നാളത്തേക്ക് മാറ്റിയത്.
വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു
വടകര:സംസ്ഥാനത്തു വീണ്ടും പനി മരണം.വടകരയിൽ എച് വൺ എൻ വൺ പനി ബാധിച്ചു ഗർഭിണി മരിച്ചു.മടപ്പള്ളി പൂതംകുനിയിൽ നിഷ ആണ് മരിച്ചത്.ഏഴു മാസം ഗർഭിണിയായിരുന്ന നിഷയെ കടുത്ത പനിയെ തുടർന്നാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ഇവിടെ നടത്തിയ പരിശോധനയിൽ നിഷയ്ക്ക് എച് വൺ എൻ വൺ ആണെന്ന് സ്ഥിതീകരിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.ഇന്നലെ രാത്രിയാണ് നിഷ മരിച്ചത്.