ആലപ്പുഴ:ജില്ലയിൽ പോലീസ് നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച അഞ്ചു സ്കൂൾ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു.സ്കൂൾ ബസുകളിൽ കുട്ടികളെ തിക്കി നിറച്ച് കൊണ്ടുപോകുന്നതടക്കം പരിശോധിക്കാൻ ഇന്നലെ രാവിലെ എട്ടുമണി മുതൽ പത്തുവരെ നടത്തിയ പ്രത്യക പരിശോധനയിലാണ് മദ്യപിച്ച് സ്കൂൾ ബസ് ഓടിക്കുന്നതായ് കണ്ടെത്തിയത്.മദ്യപിച്ചു വാഹനമോടിച്ചതിന് രണ്ട് ടിപ്പർ ലോറി ഡ്രൈവർമാർക്കെതിരെയും കേസെടുത്തു.അശ്രദ്ധമായി വാഹനമോടിച്ചതിന് 47 പേർക്കെതിരെയും അമിത വേഗത്തിനു 46 പേർക്കെതിരെയും ലൈസൻസ് ഇല്ലാതെ വാഹനമോടിച്ചതിന് ഒൻപതു പേർക്കെതിരെയും നടപടിയെടുത്തു.പരിശോധന തുടരുമെന്നും ലൈസൻസ് റദ്ദ് ചെയ്യുന്നതടക്കമുള്ള നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവം;കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ റെയ്ഡ്
കൊച്ചി:കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വസ്ത്ര വ്യാപാര സ്ഥാപനമായ ‘ലക്ഷ്യ’യുടെ ഓഫീസിൽ പോലീസ് പരിശോധന നടത്തി.നടിയെ തട്ടിക്കൊണ്ടു പോയ കേസിലെ ഗൂഢാലോചന അന്വേഷിക്കുന്ന സി.ഐ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.വെളളിയാഴ്ച രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് രണ്ടു മണി വരെ നീണ്ടു.നടൻ ദിലീപിനെ ബ്ലാക്‌മെയ്ൽ ചെയ്തു ജയിലിൽ നിന്ന് സുനി എഴുതിയ കത്തിൽ പരാമർശിക്കുന്ന കാക്കനാട്ടെ ഷോപ്പിനെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് കാവ്യയുടെ സ്ഥാപനത്തിൽ പരിശോധന നടത്തിയത്.പണമിടപാടുകളും കംപ്യൂട്ടറിൽ നിന്നുള്ള വിവരങ്ങളുമാണ് കാര്യമായി പരിശോധിച്ചത് എന്നാണ് അറിയുന്നത്.എന്നാൽ ഇക്കാര്യങ്ങളൊന്നും പോലീസ് ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടില്ല.
ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യഗസ്ഥന് തടവുശിക്ഷ
കാസർകോഡ്:ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ കൈക്കൂലി വാങ്ങിയ നഗരസഭാ ഉദ്യോഗസ്ഥന് തടവ് ശിക്ഷ.കാസർകോഡ് നഗരസഭാ ഓഫീസിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്കാണ് ശിക്ഷ വിധിച്ചത്.ഒരു വർഷവും ഇരുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.തലശ്ശേരി വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്.പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവ് അനുഭവിക്കണം.സർട്ടിഫിക്കറ്റിലെ ഇനിഷ്യൽ തിരുത്തുന്നതിന് 1000 രൂപയാണ് ഇയാൾ കൈക്കൂലി ആവശ്യപ്പെട്ടത്.
നടിക്കെതിരായ അതിക്രമം; അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തം
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവത്തിലെ താരസംഘടനയായ അമ്മയുടെ നിലപാടിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സംവിധായകന്‍ വിനയനും സി പി എം നേതാക്കളും അമ്മ നിലപാടിനെതിരെ രംഗത്തെത്തി.ഇരയായ നടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനറല്‍ ബോഡി യോഗത്തില്‍ പ്രമേയം പോലും പാസാക്കാന്‍ കഴിയാത്തത് ഖേദകരമാണെന്ന് സംവിധായകന്‍ വിനയന്‍ കുറ്റപ്പെടുത്തി. കൊല്ലത്ത് കോണ്‍ഗ്രസ് പ്രവർത്തകർനടന്‍ മുകേഷിന്റെ കോലം കത്തിച്ചു. മുകേഷിന്റെ നടപടികളില്‍ സിപിഎം കൊല്ലം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.സിനിമയിലെ പുരുഷാധിപത്യത്തെ ചോദ്യം ചെയ്യുന്ന സ്ത്രീകള്‍ക്ക് അഭിവാദ്യമര്‍പിച്ച സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി വനിതാ കൂട്ടായ്മ വിപ്ലവകരമായ ആശയമാണെന്നും പറഞ്ഞു. മന്ത്രി ജി സുധാകരനും അമ്മയുടെ നടപടിയെ വിമര്‍ശിച്ചു.ഇടതുപക്ഷ ജനപ്രതിനിധികള്‍ കൂടിയായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവരുടെ നടപടികള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളിലും വ്യാപക പ്രതിഷേധമുയര്‍ന്നു. സംഭവത്തില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് പിടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു.
‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് മന്ത്രി പി.കെ ശ്രീമതി
തിരുവനന്തപുരം:ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’ ക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി പി.കെ ശ്രീമതി.തന്റെ ഫേസ്ബുക് പേജിലൂടെയാണ് മന്ത്രി അഭിപ്രായം വ്യക്തമാക്കിയത്.നടി ആക്രമിക്കപ്പെട്ട കേസിൽ സ്ത്രീവിരുദ്ധ നിലപാടാണ് ‘അമ്മ’ കൈക്കൊണ്ടതെന്നാണ് ശ്രീമതിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഇതുകൊണ്ടാകാം വനിതാ താരങ്ങൾ മറ്റൊരു സംഘടനാ രൂപീകരിക്കാൻ കാരണമെന്നും മന്ത്രി പറയുന്നു.ഇരയും ആരോപണ വിധേയനായ നടനും അമ്മയ്ക്ക് ഒരുപോലെയാണെന്ന പ്രസ്താവന ‘അമ്മ’ ക്കു യോചിച്ചതല്ലെന്നും ശ്രീമതി പറഞ്ഞു.
അംബേദ്കർ പദ്ധതിയിൽ കണ്ണൂരിലെ രണ്ടു കോളനികൾ
കണ്ണൂർ ∙ പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയിലേക്കു കണ്ണൂർ മണ്ഡലത്തിലെ അവേര, പള്ളിപ്രം കോളനികളെ തിരഞ്ഞെടുത്തു. ഒരു കോടി രൂപയുടെ വികസന പദ്ധതികളാണ് ഓരോ കോളനിയിലും നടപ്പാക്കുക. ആദ്യഘട്ടമായി 50 ലക്ഷം രൂപ വീതം നിർവഹണ ഏജൻസിയായ ജില്ലാ നിർമിതി കേന്ദ്രത്തിനു കൈമാറി.കോളനിക്കുള്ളിലെ നടപ്പാതകൾ, ശുദ്ധജല വിതരണം, വീട് അറ്റകുറ്റപ്പണി, തെരുവുവിളക്കുകൾ, മാലിന്യ നിർമാർജനം വീടുകളുടെ വൈദ്യുതീകരണം തുടങ്ങിയ പദ്ധതികളാണു നടപ്പാക്കുക. ഇതിനു പുറമെ കോളനിവാസികൾക്കായി സ്വയംതൊഴിൽ പദ്ധതികളും നടപ്പാക്കും.പട്ടികജാതി കോളനികളിൽ എൻഎസ്എസ് കണ്ണൂർ സർവകലാശാലാ സെല്ലും ടെക്നിക്കൽ സെല്ലും പ്രാരംഭ വിവരശേഖരണ സർവേ സർവേ നടത്തും. സർവകലാശാലയിലെ എൻഎസ്എസ് വൊളന്റിയർമാരാണു സർവേക്കു നേതൃത്വം നൽകുക.സർവേയുടെ ഉദ്ഘാടനം നാളെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.
ശബരീനാഥും ദിവ്യ.എസ്.അയ്യരും വിവാഹിതരായി
തിരുവനന്തപുരം:അരുവിക്കര എം.എൽ.എ ശബരീനാഥനും തിരുവനന്തപുരം സബ് കളക്ടർ ദിവ്യ.എസ്.അയ്യരും വിവാഹിതരായി.തക്കല ശ്രീ കുമാരസ്വാമി ക്ഷേത്രത്തിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിൽ ശബരി ദിവ്യക്കു താലി ചാർത്തി.ഉമ്മൻ ചാണ്ടി,രമേശ് ചെന്നിത്തല,വി.ഡി സതീശൻ,കെ.സി ജോസഫ്,ആന്റോ ആന്റണി,ടി.പി ശ്രീനിവാസൻ,ബിജു പ്രഭാകരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.തിരുവനതപുരം നാലാഞ്ചിറ ഗിരിദീപം കൺവെൻഷൻ സെന്ററിൽ വച്ച് ഇന്ന് വൈകുന്നേരം വിവാഹ സൽക്കാരം നടക്കും.
പുതിയതെരുവിൽ നിന്നും അമോണിയ കലർത്തിയ മൽസ്യങ്ങൾ പിടികൂടി
കണ്ണൂർ:പുതിയതെരു മൽസ്യമാർക്കറ്റിൽ ആരോഗ്യവകുപ്പധികൃതർ ഇന്നലെ നടത്തിയ മിന്നൽ പരിശോധനയിൽ അമോണിയ കലർത്തി മൽസ്യങ്ങൾ വില്പന ചെയ്യുന്നതായി കണ്ടെത്തി.അയില,തിരണ്ടി തുടങ്ങിയ മൽസ്യങ്ങളാണ് അമോണിയ കലർത്തിയ നിലയിൽ കണ്ടെത്തിയത്.മൽസ്യങ്ങൾ പ്ലാസ്റ്റിക് സഞ്ചിയിൽ വിതരണം ചെയ്യുന്നതും കണ്ടെത്തി.ചിറക്കൽ പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർമാരായ തമ്പാൻ,സുനിൽ രാജ്,രാജേഷ്,നസീർ,ടൈറ്റസ് തുടങ്ങിയവരാണ് പരിശോധന നടത്തിയത്.
സയൻസ് എക്സ്പ്രസ്സ് ട്രെയിൻ ജൂലൈ 8 ന് കണ്ണൂരിൽ
കണ്ണൂർ:വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും വിവിധ ശാസ്ത്രമേഖലകളിൽ വിജ്ഞാനം പകരാൻ സയൻസ് എക്സ്പ്രസ്സ് കണ്ണൂരിലെത്തുന്നു.ഡൽഹിയിൽ നിന്നും പുറപ്പെട്ട ട്രെയിൻ ജൂലൈ എട്ടിനാണ് കണ്ണൂരിലെത്തുക.ജൂലൈ പത്തുവരെ കണ്ണൂർ റെയിൽവേ സ്റ്റേഷനിലുണ്ടാകും.ദിവസവും രാവിലെ പത്തു മുതൽ അഞ്ചു വരെയാണ് പ്രദർശനം.ശീതീകരിച്ച പതിനാറു കോച്ചുകളിലായാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.കാലാവസ്ഥ വ്യതിയാനത്തിന്റെ കാരണങ്ങൾ,ഇതിൽ മനുഷ്യന്റെ പങ്ക്,ശാസ്ത്രീയ വശങ്ങൾ,അന്തരഫലം,ലഘൂകരിക്കാനുള്ള മാര്ഗങ്ങള്,ഭാവി പദ്ധതികൾ തുടങ്ങിയ വിഷയങ്ങളാണ് പ്രദർശനത്തിലുള്ളത്. സന്ദർശകർക്ക് ആവശ്യമായ വിവരങ്ങൾ നൽകാൻ പരിശീലനം നേടിയ ശാസ്ത്ര പ്രവർത്തകരുടെ സേവനവും ലഭ്യമാണ്.അഹമ്മദാബാദിലെ വിക്രംസാരാഭായ് കമ്മ്യൂണിറ്റി സയൻസ് സെന്ററിനാണ് പ്രദർശനത്തിന്റെ മേൽനോട്ടം.19000km താണ്ടി രാജ്യത്തെ 68 കേന്ദ്രങ്ങളിലായാണ് സയൻസ് എക്സ്പ്രസ്സ് പര്യടനം നടത്തുക.സ്കൂളുകൾക്ക് 9428405407,9428405408 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യാം.രജിസ്റ്റർ ചെയ്യാതെയും പ്രദര്ശനം കാണാം. പ്രവേശനം സൗജന്യമാണ്.
സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങി
കണ്ണൂർ:ശമ്പളവർദ്ധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ആശുപത്രി നഴ്‌സുമാർ അനിശ്ചിതകാല സമരം തുടങ്ങി.കണ്ണൂർ ജില്ലയിൽ കൊയിലി,സ്പെഷ്യലിറ്റി,ധനലക്ഷ്മി,ആശിർവാദ്,തളിപ്പറമ്പിലെ ലൂർദ് എന്നീ ആശുപത്രികളിലെ നഴ്‌സുമാരാണ് സമരത്തിൽ പങ്കെടുക്കുന്നത്.എമർജൻസി ഐ.സി.യു കളിലെ ജോലികൾക്ക് തടസ്സമുണ്ടാകില്ല.അടിയന്തിര ഘട്ടങ്ങളിൽ നേഴ്സ്മാരുടെ സേവനം ലഭ്യമാക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് അസോസിയേഷൻ ദേശീയ സെക്രട്ടറി വിനീത് കൃഷ്ണൻ അറിയിച്ചു.വരും ദിവസങ്ങളിൽ കോഴിക്കോട്,കാസർകോഡ്,തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേക്ക് സമരം വ്യാപിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.വ്യഴാഴ്ച പണിമുടക്കിയ നഴ്സുമാർ ടൗൺസ്‌ക്വറിൽ നിന്നും കളക്ടറേറ്റിലേക്കു പ്രതിഷേധ മാർച്ച് നടത്തി.