കൊച്ചി:നടിയെ അക്രമിച്ച സംഭവത്തിലെ ഗൂഢാലോചന കേസില്‍ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കില്ല. ചില തെളിവുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ദിലീപ് അടക്കമുള്ളവരെ നേരിട്ട് ബന്ധിപ്പിക്കാന്‍ ഇത് പര്യാപ്തമല്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ ഉണ്ടായേക്കുമെന്ന് ഇന്നലെ ചേര്‍ന്ന അവലോകനയോഗത്തിന് ശേഷം ആലുവ റൂറല്‍ എസ്പി അറിയിച്ചു. തെളിവുകള്‍ ഒത്തുവന്നാല്‍ അറസ്റ്റ് വൈകിയേക്കില്ലെന്നും സൂചനയുണ്ട്.അഞ്ച് പേരെ അറസ്റ്റ് ചെയ്യാനുള്ള അനുമതി ഡിജിപി അന്വേഷണ സംഘത്തിന് നല്‍കിയിട്ടുണ്ട്. എന്നാല്‍ അറസ്റ്റിന് ആവശ്യമായ തെളിവുകള്‍ പൂര്‍ണ്ണമായും ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഫോണ്‍ രേഖകള്‍ അടക്കം പൊലീസിന്‍റെ കൈവശമുണ്ട്. എന്നാല്‍ ഇവയൊന്നും ദിലീപ് അടക്കമുള്ളവരെ നേരിട്ട് പ്രതിസ്ഥാനത്ത് കൊണ്ടുവരുന്നില്ല.കേസ് അന്വേഷണത്തിന്‍റെ മേല്‍നോട്ട ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് കൊച്ചിയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇന്നലെ ഐജിയുടെ നേതൃത്വത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തിയിരുന്നു. എടുത്ത് ചാടി അറസ്റ്റിലേക്ക് നീങ്ങിയാല്‍ അത് വലിയ തിരിച്ചടിയുണ്ടാക്കുമെന്ന് യോഗം വിലയിരുത്തി. ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രീയ തെളിവുകളും മൊഴികളും ശേഖരിച്ച് പഴുതുകള്‍ അടച്ച് മുന്നോട്ട് പോകാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്.
ജിഷ്‍ണു പ്രണോയ് കേസ് സി.ബി.ഐ അന്വേഷിക്കും
തിരുവനന്തപുരം:ജിഷ്ണു പ്രണോയി കേസ് സിബിഐക്ക് വിട്ട് കൊണ്ടുള്ള വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി. കേസ് സിബിഐ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ വിജ്ഞാപനം സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് അയച്ചു.ജിഷ്ണു പ്രണോയിയുടെ കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിടണമെന്നുള്ള കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കുന്നതായി മുഖ്യമന്ത്രി നേരത്തെ വിശദീകരിച്ചിരുന്നു. അതിനിടെ നടപടി ക്രമങ്ങള്‍ വൈകുന്നതില്‍ ജിഷ്ണുവിന്റെ കുടുംബം അതൃപ്തിയും പ്രകടിപ്പിച്ചു.ഇനി സിബിഐയുടെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര സര്‍ക്കാരാണ് സംസ്ഥാനത്തിന്റെ ശുപാര്‍ശയില്‍ തീരുമാനം എടുക്കേണ്ടത്. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതായി ജിഷ്ണുവിന്റെ കുടുംബത്തെ സര്‍ക്കാര്‍ അറിയിച്ചു. സര്‍ക്കാര്‍ നിലപാടില്‍ സന്തോഷമുണ്ടെന്ന് ജിഷ്ണുവിന്റെ മാതാവ് മഹിജ പ്രതികരിച്ചു.
കെ.എസ്.ആർ.ടി.സി യാത്രക്കാരിയുടെ കഴുത്തിൽ കമ്പി തുളച്ചു കയറി മരിച്ചു
കണ്ണൂർ:കെ.എസ്.ആർ.ടി.സി ബസ് നിയന്ത്രണം വിട്ടു റോഡരികിലുള്ള ടെലിഫോൺ പോസ്റ്റിലിടിച്ചതിനെ തുടർന്ന് പരസ്യ ബോർഡിന്റെ കമ്പി കഴുത്തിൽ തുളച്ചു കയറി യാത്രക്കാരി തൽക്ഷണം മരിച്ചു.ചെമ്പേരി സ്വദേശിനി പരേതനായ ഇലവുങ്കൽ മാത്യുവിന്റെ ഭാര്യ ത്രേസ്യാമ്മ(58) ആണ് മരിച്ചത്.ഇന്ന് രാവിലെ തളിപ്പറമ്പ് ടാഗോർ വിദ്യാനികേതന് സമീപത്തായിരുന്നു അപകടം.എതിരെ അമിത വേഗതയിൽ വരികയായിരുന്ന ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള പോസ്റ്റിലിടിക്കുകയായിരുന്നു. ഇവിടെയുണ്ടായിരുന്ന കടയുടെ പരസ്യബോർഡ് പിടിപ്പിച്ച കമ്പി ബസ്സിന്റെ ഷട്ടർ തുളച്ചു മുൻഭാഗത്തെ സീറ്റിലിരിക്കുകയായിരുന്ന ത്രേസ്യാമ്മയുടെ കഴുത്തിലൂടെ തുളച്ചു കയറി മറുവശത്തേക്കു കടന്നു.തൽക്ഷണം മരണം സംഭവിച്ചു.ഇടുക്കി നെടുങ്കണ്ടത്ത് അസുഖമായി കിടക്കുന്ന മൂത്ത സഹോദരിയെ കാണാൻ പോവുകയായിരുന്നു ത്രേസ്യാമ്മ.ഇവരുടെ കൂടെ അനുജത്തിയും സഹോദരങ്ങളും ഉണ്ടായിരുന്നു.ഇന്നലെ രാത്രി കരുവഞ്ചാലിൽ വന്നു താമസിച്ചു രാവിലെ പൊൻകുന്നത്തേക്കുള്ള കെ.എസ്.ആർ.ടി.സി ബസിൽ കയറിയതായിരുന്നു ത്രേസ്യാമ്മ.മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ.
ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും
കണ്ണൂർ:ചെമ്പേരി വിമൽജ്യോതി എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ വകുപ്പ് ‘ഇന്റലിജന്റ് കമ്പ്യൂട്ടിങ് ഫോർ സ്മാർട്ട് വേൾഡ്’ എന്ന വിഷയത്തിൽ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനം നാളെ ആരംഭിക്കും.ആറ്,ഏഴ് തീയ്യതികളിലായാണ് സമ്മേളനം നടക്കുക.എ.പി.ജെ അബ്ദുൽ കലാം ടെക്നോളജിക്കൽ സർവകലാശാല വൈസ് ചാൻസിലർ ഡോ.കുഞ്ചറിയ.പി.ഐസക് ഉൽഘാടനം ചെയ്യും.പത്തിലേറെ രാജ്യങ്ങളിൽ നിന്നായി മുന്നൂറു പ്രബന്ധങ്ങൾ കോൺഫെറൻസിൽ അവതരിപ്പിക്കും.ഐ.എസ്.ആർ.ഓ റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ക്രയോജനിക് സാങ്കേതികവിദ്യ,കാലാവസ്ഥ പ്രവചന രംഗത്തെ ആധുനിക പ്രവണതകൾ,കേന്ദ്രീകൃത ആരോഗ്യപരിപാലന രംഗത്തെ നവീന രീതികൾ എന്നീ വിഷയങ്ങൾ അവതരിപ്പിക്കും.സ്പെയിനിൽ നിന്നുമുള്ള എൻജിനീയർമാരായ ഡോ.ഡാനിയൽ കോൾ വിതാൻ,ഡോ.കൊന്നിഞ്ചോ,സിംഗപ്പൂർ നാഷണൽ സർവകലാശാല പ്രൊഫസർ ഡോ.ലിം സൂ വാങ്,ശ്രീലങ്കയിലെ മരുത്വ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഡോ.സിസിൽ കുമാരവടു,ഡൽഹി ഐ.ഐ.ടി പ്രൊഫസർ ഡോ.എം.വീരാചാരി തുടങ്ങിയവർ പ്രഭാഷണം നടത്തും.
വായ്‌പ്പാ കുടിശ്ശിക തുക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റവന്യൂ റിക്കവറി ഇൻസ്പെക്ടർക്ക് സസ്പെൻഷൻ
കാഞ്ഞങ്ങാട്:വിദ്യാഭ്യാസ വായ്‌പ്പാ കുടിശ്ശിക സ്വന്തം അക്കൗണ്ടിൽ അടപ്പിച്ച റെവന്യൂ റിക്കവറി ഇൻസ്‌പെക്ടറെ സസ്‌പെൻഡ് ചെയ്തു.പുല്ലൂർ സ്വദേശി ഉഷ രാജന്റെ പരാതിയിന്മേൽ ഹൊസ്ദുർഗ് താലൂക്ക് ഓഫീസിലെ ഷാജിയെയാണ് കളക്ടർ കെ.ജീവൻബാബു സസ്‌പെൻഡ് ചെയ്തത്.ഉഷാ രാജന്റെ മകൾ ബാങ്കിൽനിന്നെടുത്ത വിദ്യാഭ്യാസ വായ്‌പ്പാ കൃത്യമായി തിരിച്ചടക്കാത്തതിനാൽ കുടിശ്ശിക ആയി.40,000 രൂപയാണ് അടക്കേണ്ടിയിരുന്നത്.ഇതിനെ തുടർന്ന് റെവന്യൂ റിക്കവറി നോട്ടീസ് നൽകിയിരുന്നു.രണ്ടു തവണയായി ഈ തുക ബാങ്കിലടച്ചുവെന്നും എന്നാൽ ബാങ്കിൽ ഈ തുക എത്തിയില്ലെന്നും കാണിച്ച് ഉഷ കളക്ടർക്കു പരാതി നൽകിയിരുന്നു.ഇതിൽ ഹൊസ്ദുർഗ് തഹസിൽദാർ അന്വേഷണം നടത്തി.ആദ്യ ഗഡുവായ 20,000 രൂപ ഷാജിയുടെ സ്വന്തം അക്കൗണ്ടിലേക്കു അടപ്പിച്ചു.രണ്ടാമത്തെ ഗഡു നേരിട്ട് വാങ്ങുകയും ചെയ്തു.കളക്ടർക്ക് പരാതി നൽകിയപ്പോൾ 40,000 രൂപ ഉഷാരാജന് തിരിച്ചു നൽകി.എന്നാൽ ഔദ്യോഗികകൃത്യനിർവഹണലംഘനം ചൂണ്ടിക്കാട്ടി കളക്ടർ സസ്പെൻഷനു ഉത്തരവിടുകയായിരുന്നു.
ശബരിമല ഭണ്ഡാരത്തിൽ നിന്നും പാകിസ്ഥാൻ രൂപ ലഭിച്ചു
പത്തനംതിട്ട:ശബരിമലയിലെ ഭണ്ഡാരത്തിൽ നിന്നും റോക്കറ്റിന്റെ രൂപത്തിൽ മടക്കിയ ഇരുപതു രൂപയുടെ പാകിസ്ഥാൻ നോട്ട് ലഭിച്ചു.ഇതിനെകുറിച്ച് പോലീസും രഹസ്യാന്വേഷണ വിഭാഗങ്ങളും അന്വേഷണം ആരംഭിച്ചു.കുട്ടികൾ പേപ്പർ കൊണ്ട് ഉണ്ടാക്കുന്ന തരത്തിലുള്ള റോക്കറ്റിന്റെ ആകൃതിയിൽ മടക്കിയ നോട്ടുകൾ ഭണ്ഡാരം ജീവനക്കാർക്ക് ലഭിക്കുകയായിരുന്നു.ജൂലൈ ഒന്നിന് നട തുറന്നതിനു ശേഷമാണ് ശ്രീകോവിലിനു മുൻപിലെ ഭണ്ഡാരത്തിൽ നോട്ട് നിക്ഷേപിച്ചതെന്നു വ്യക്തമായിട്ടുണ്ട്.സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.ജൂലൈ ഒന്നിന് ഉച്ചവരെയുള്ള കാണിക്ക എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു.തുടർന്നുള്ള കാണിക്ക മൂന്നാംതീയതി എണ്ണിയപ്പോഴാണ് പാകിസ്ഥാൻ നോട്ട് കണ്ടെത്തിയത്.ശബരിമലയിലെ ഭണ്ഡാരങ്ങളിൽ നിന്നും നൂറിലേറെ രാജ്യങ്ങളുടെ കറൻസി ലഭിക്കാറുണ്ട്.ഇങ്ങനെ ലഭിക്കുന്ന പാകിസ്ഥാൻ നോട്ടുകളെ പറ്റി ദേവസ്വം അധികൃതർ പോലീസിൽ വിവരം അറിയിക്കാറുണ്ട്.എന്നാൽ അസാധാരണമായ നിലയിൽ കറൻസി കണ്ടതാണ് അന്വേഷണത്തിന് വഴിവെച്ചത്.
അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റിനെ പിന്തുണച്ച് റവന്യു ജീവനക്കാര്‍
കോഴിക്കോട്:ചെമ്പനോടയില്‍ കര്‍ഷകന്‍ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സിലേഷ് തോമസിനെ പിന്തുണച്ച് കൂടുതല്‍ പ്രചരണ പ്രവര്‍ത്തനങ്ങളുമായി റവന്യു ജീവനക്കാര്‍. അഞ്ചാം തീയതി അവധി എടുത്ത് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനായി ജീവനക്കാര്‍ക്കിടയില്‍ സോഷ്യല്‍ മീഡിയ വഴി ആരംഭിച്ച പ്രചരണത്തിന് പിന്നാലെ ഒരു ദിവസത്തെ വേതനം സിലീഷിന്‍റെ പേരില്‍ ജയിലേക്ക് മണിയോഡര്‍ അയക്കാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം. ഇത് ആരംഭിക്കുകയും ചെയ്തു.മുഖ്യധാര ട്രേഡ് യൂണിയനുകള്‍ ഈ നീക്കത്തെ പരസ്യമായി പിന്തുണയ്ക്കാന്‍ തയ്യാറായിട്ടില്ല. അതിവൈകാരികമായി പ്രതികരിക്കരുതെന്ന നിലപാടാണ് എന്‍ജിഒ യൂണിയന്‍, ജോയിന്‍റ് കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ക്കുള്ളത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍റില്‍ കഴിയുകയും ചെയ്യുന്ന സിലീഷ് തോമസ് നിരപരാധിയാണെന്നാണ് ജീവനക്കാരുടെ വാദം.ജീവനക്കാരുടെ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ വ്യാപകമായ രീതിയില്‍ സിലീഷിനെ പിന്തുണച്ച് പ്രചരണം നടക്കുന്നുണ്ട്.
നടിയെ ആക്രമിച്ച കേസിൽ സുപ്രധാന തെളിവുകൾ ജയിലിൽ നിന്നും ലഭിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി കാക്കനാട് ജയിലിൽ നിന്നും ഫോൺ ചെയ്യുന്നതുൾപ്പെടെ സുപ്രധാന തെളിവുകൾ പോലീസിന് ലഭിച്ചു.ജയിലിലെ സി.സി.ടി.വിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്.സുനി ജയിലിൽ നിന്നും നാദിർഷയെയും ദിലീപിന്റെ മാനേജർ അപ്പുണ്ണിയെയും വിളിക്കാറുണ്ടായിരുന്നു എന്ന സഹതടവുകാരൻ ജിൻസന്റെ മൊഴി ശരിവെക്കുന്ന തരത്തിലുള്ള തെളിവുകളാണ് പൊലീസിന് ലഭിച്ചത്.ദൃശ്യത്തിൽ ജിൻസനെയും വ്യക്തമായി കാണാമെന്നാണ് സൂചന.ജിൻസന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ മൂന്നു മാസത്തെ ദൃശ്യങ്ങളാണ് പോലീസ് പരിശോധിച്ചത്.
ചർച്ച പരാജയം;നഴ്‌സുമാരുടെ സമരം തുടരും
തിരുവനന്തപുരം:വേതന വർദ്ധനവിനായി സമരം നടത്തുന്ന നഴ്സുമാരുമായി തൊഴിൽ മന്ത്രി ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു.ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി നടത്തിയ ചർച്ച തീരുമാനമാകാതെ പിരിയുകയായിരുന്നു.അടിസ്ഥാന ശമ്പളം ഇരുപത്തിനായിരത്തിനു മുകളിലേക്ക് ഉയർത്തണമെന്നാണ് നഴ്സുമാരുടെ പ്രധാന ആവശ്യം.വിഷയത്തിൽ പത്താം തീയതി വീണ്ടും ചർച്ച നടക്കും.ഈ ചർച്ചയിലും തീരുമാനമായില്ലെങ്കിൽ മാത്രം സംസ്ഥാനവ്യാപകമായി സമരത്തിലേക്ക് നീങ്ങാമെന്നു നഴ്സുമാർ തീരുമാനിച്ചു.ഇന്ന് വൈകുന്നേരം നാലു മണിക്ക് യുണൈറ്റഡ് നഴ്സസ് അസ്സോസിയേഷനുമായും ചർച്ചയുണ്ട്.ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രി മാനേജ്മെന്റുകൾ പങ്കെടുത്തിട്ടില്ല.പത്താം തീയതി നടക്കുന്ന ചർച്ചയിൽ മാനേജ്‌മന്റ് പ്രതിനിധികളെയും ഉൾപ്പെടുത്തും.
ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ ആത്മഹത്യ ചെയ്തു
ആലപ്പുഴ:ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് കായംകുളത്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു.കായംകുളം പട്ടോളി മാർക്കറ്റ് സ്വദേശിനി രാധാമണി(48) ആണ് വീട്ടിനുള്ളിൽ തൂങ്ങി മരിച്ചത്.സ്ത്രീകളുടെ നേതൃത്വത്തിലുള്ള ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നാണ് ആത്മഹത്യയെന്നാണ് പരാതി.സ്ഥലത്തെ ബ്ലേഡ് പലിശക്കാരിൽ നിന്നും മകളുടെ വിവാഹാവശ്യങ്ങൾക്കായി രാധാമണി ഒരു ലക്ഷം രൂപ വായ്പ്പയെടുത്തിരുന്നു.ഇതിന്റെ പലിശയും കൂട്ടുപലിശയും ഉൾപ്പെടെ രണ്ടു ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ ഉണ്ടായിരുന്നു.ഇതിനു സാവകാശം ചോദിച്ചെങ്കിലും പലിശക്കാർ തയ്യാറായില്ല.ഇതേ തുടർന്ന് ഇന്നലെ വൈകിട്ട് മൂന്നുപേരടങ്ങുന്ന വനിതാ സംഘം രാധാമണിയുടെ വീട്ടിലെത്തി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. നാട്ടുകാരുടെയും പെൺമക്കളുടെയും മുൻപിൽ വെച്ച് അപമാനിച്ചതോടെ രാധാമണി മുറിയിൽ കയറി വാതിലടച്ചു.തുടർന്ന് തൂങ്ങി മരിക്കുകയും ചെയ്തു.സംഭവത്തിൽ പുതിയവിള സ്വദേശി ജയ,ഇവരുടെ സഹോദരി എന്നിവർക്കെതിരെ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.