കാഞ്ഞങ്ങാട്:ദമ്പതികളെ വീട്ടിനുള്ളിൽ വിഷം കഴിച്ചു മരിച്ചനിലയിൽ കണ്ടെത്തി.കോളിച്ചാൽ എരിഞ്ഞിലംകോട് ഭജനമഠത്തിനു സമീപത്തെ ദിവാകരന്റെ മകൻ സുനിൽ(32),ഭാര്യ ജയലക്ഷ്മി(27) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.കടബാധ്യതയെ തുടർന്നാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ദമ്പതികൾ മരിച്ചു കിടക്കുന്ന വിവരം ആറു വയസ്സുകാരനായ മകൻ ദേവാനന്ദ് ആണ് അയൽവാസികളെ അറിയിക്കുന്നത്. തുടർന്ന് അയൽവാസികളെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപത്തുവെച്ച് വിഷക്കുപ്പികൾ പോലീസ് കണ്ടെടുത്തു.ഒൻപതു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ദമ്പതികളും കുട്ടിയും മാത്രമായിരുന്നു വീട്ടിൽ താമസം.ട്രാവൽ ഏജൻസിയിൽ ജോലിക്കാരനായിരുന്നു സുനിൽ.
കണ്ണൂർ കോർപറേഷൻ പരിധിയിലെ മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കും
കണ്ണൂർ:കോർപറേഷൻ പരിധിയിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടൽ. ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും പൊതുജനാരോഗ്യത്തിനും ബുദ്ധിമുട്ടാകും വിധത്തിലുള്ള എല്ലാ കയ്യേറ്റങ്ങളും ഒഴിപ്പിക്കാനാണ് ഡിസാസ്റ്റർ മാനേജ്മെന്റ് തീരുമാനിച്ചിരിക്കുന്നത്.ഇതുവരെയായി 100ൽ അധികം അനധികൃത സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. 320 ഓളം അനധികൃത സ്ഥാപനങ്ങൾ കോർപറേഷൻ പരിധിയിലുണ്ടെന്നാണ് കണക്ക്.അനധികൃത സ്ഥാപനങ്ങളിലെ വസ്തുക്കൾ ഏറ്റെടുക്കുകയാണ് പതിവെങ്കിലും മാനുഷികപരിഗണന വച്ച് ഇവ വിട്ടുകൊടുക്കാനാണ് തീരുമാനം.റോഡിലേക്കു തള്ളി നിൽക്കും വിധത്തിലുള്ള സ്ഥാപനങ്ങളുടെ ബോർഡുകളും നീക്കാൻ നിർദേശമുണ്ട്.ചെറിയ സ്റ്റാളിനെന്ന പേരിൽ അംഗീകാരം നേടി പഴം, പച്ചക്കറി, സ്റ്റേഷനി അടക്കം വിൽപന നടത്തും വിധത്തിൽ പിന്നീട് സ്റ്റാളുകൾ വിപുലപ്പെടുത്തുകയാണ് പതിവ്. പ്രത്യക്ഷത്തിൽ സ്ഥാപനത്തിന് അംഗീകാരമുണ്ടെങ്കിലും ഇതിന്റെ ചുവട് പിടിച്ചാണ് ഇത്തരത്തിൽ വിപുലമായി കച്ചവടം നടത്തുന്നത്.അംഗീകാരമില്ലാതെ തട്ടുകടകൾ കൂണുകൾ പോലെയാണ് നഗരത്തിൽ പ്രവർത്തിക്കുന്നത്. അംഗീകാരമുള്ള തട്ടുകടകൾക്കും ഇത്തരം തട്ടുകടകൾ ഭീഷണിയാണ്.തട്ടിക്കൂട്ടിയുണ്ടാക്കുന്ന തട്ടുകടകളാകട്ടെ പ്രവർത്തിക്കുന്നത് തീർത്തും വൃത്തിഹീനമായ സാഹചര്യത്തിലും.പലവിധ രോഗങ്ങൾക്കും ഇത്തരം തട്ടുകടകൾ കാരണമാകുന്നു.കോർപറേഷൻ ആരോഗ്യവകുപ്പ് നേതൃത്വത്തിലാണ് തട്ടുകടകൾ ഒഴിപ്പിക്കുന്നത്.ഒരുമാസം കൊണ്ട് ഘട്ടംഘട്ടമായി അനധികൃത കയ്യേറ്റങ്ങളെല്ലാം ഒഴിപ്പിക്കാനാണ് ശ്രമം.
തൊഴിലുറപ്പ് കുടിശ്ശിക ഈയാഴ്ച്ച മുതൽ ലഭിക്കും
തിരുവനന്തപുരം:സംസ്ഥാനത്തെ തൊഴിലുറപ്പ് കൂലിക്കുടിശ്ശിക ഈയാഴ്ച്ചമുതൽ കിട്ടിത്തുടങ്ങും.കഴിഞ്ഞ വർഷം മുതലുള്ള കുടിശ്ശികയാണ് അനുവദിച്ചത്.ഇതിലേക്കായി 750.05 കോടിരൂപ കേന്ദ്ര ഗ്രാമവികസന മന്ത്രാലയം അനുവദിച്ചു.തൊഴിലുറപ്പ് വേതനം കേന്ദ്രം നേരിട്ട് ബാങ്കുകളിലൂടെയാണ് നൽകുന്നത്.ഏഴുമാസത്തെ കുടിശ്ശിക പൂർണമായും അനുവദിച്ചത് തൊഴിലാളികക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.കുടിശ്ശിക ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിലായിരുന്നു തൊഴിലാളികൾ.ഇതിൽ പ്രതിഷേധിച്ച് പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു.
റേഷൻ മുൻഗണനാ പട്ടികയ്ക്കുള്ള മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുന്നു
തിരുവനന്തപുരം:ഭക്ഷ്യഭദ്രത നിയമമനുസരിച്ചുള്ള റേഷൻ മുൻഗണനാ പട്ടികയിൽ മാറ്റം വരുത്തുന്നു.സിവിൽ സപ്ലൈസ്,പട്ടികജാതി,തദ്ദേശം,ആരോഗ്യം എന്നീ വകുപ്പുകളുടെ ഡയറക്ടര്മാരടങ്ങുന്ന സമിതിയെ ഇതിനായി നിയോഗിച്ചു കഴിഞ്ഞു.റേഷൻ മുൻഗണനാ പട്ടികയിൽ നിന്നും അർഹരായ നിരവധിപേർ ഒഴിവായതിനെ തുടർന്നാണ് നടപടി.ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഭക്ഷ്യമന്ത്രി പി.തിലോത്തമൻ നിർദേശം നൽകി.ഭിന്നലൈംഗികർ ഉൾപ്പെടെയുള്ളവർക്ക് മാർക്ക് നൽകിയാണ് പരിഷ്‌ക്കാരം.വിദേശത്തു ജോലിയുണ്ടെങ്കിൽ അതും കൃത്യമായി രേഖപ്പെടുത്തണം.കഴിഞ്ഞ വർഷം നവംബറിൽ പ്രസിദ്ധീകരിച്ച അന്തിമ പട്ടികയിൽ അനർഹർ കടന്നുകൂടിയിരുന്നു.പട്ടികയ്‌ക്കെതിരെ ഇതുവരെ പതിനഞ്ചുലക്ഷത്തോളം പരാതി ലഭിച്ചു.ഇതുകൂടാതെ തദ്ദേശസ്ഥാപനങ്ങളിൽ നിന്നും പരാതികൾ ലഭിച്ചിട്ടുണ്ട്.ഇവ പരിഹരിക്കാതെ പുതുക്കിയ റേഷൻ കാർഡ് വിതരണം ചെയ്യാനാകില്ല എന്ന ഘട്ടമെത്തിയതോടെയാണ് അനർഹരെ കണ്ടെത്താൻ മാനദണ്ഡങ്ങൾ പരിഷ്‌ക്കരിക്കുന്നത്.
ധനമന്ത്രിയുമായുള്ള ചര്‍ച്ച പരാജയം; ചൊവ്വാഴ്ച കടയടപ്പ് സമരം
ആലപ്പുഴ: ജി.എസ്.ടിയുമായി ബന്ധപ്പെട്ട് ധനമന്ത്രി തോമസ് ഐസക്കുമായി വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ ചര്‍ച്ച പരാജയം.ഇതോടെ വ്യാപാരികള്‍ ചൊവ്വാഴ്ച നടത്താനിരുന്ന സമരവുമായി മുന്നോട്ട് പോവും.സമരം പിന്‍വലിക്കാനുള്ള നിര്‍ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്ന് വന്നിട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രിസിഡന്റ് ടി.നസിറുദ്ദീന്‍ പ്രതികരിച്ചു.കേരളത്തില്‍ ജി.എസ്.ടി നടപ്പാക്കുന്നത് മൂന്ന് മാസത്തേക്ക് നിര്‍ത്തിവെക്കണമെന്ന് നസിറുദ്ദീന്‍ പറഞ്ഞു.87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്നുള്ള സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ കോഴി കച്ചടവക്കാരും സമരത്തിലാണ്.
പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് വി.എസ് ഉം കടകംപള്ളി സുരേന്ദ്രനും
തിരുവനന്തപുരം:പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ.നിലവറ തുറക്കുന്നതിനെ എതിർക്കുന്നവരെ സംശയിക്കണം.ദൈവഹിതം അറിഞ്ഞതുപോലെയാണ് ഇവരുടെ പെരുമാറ്റമെന്നും വി.എസ് പറഞ്ഞു.ബി നിലവറ തുറന്നു കണക്കെടുപ്പ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം ബി നിലവറ തുറന്നു പരിശോധിക്കണമെന്നാണ് സർക്കാരിന്റെ നിലപാടെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു.അതേസമയം ബി നിലവറ തുറക്കരുതെന്നാണ് തിരുവിതാംകൂർ രാജകുടുംബത്തിന്റെ നിലപാട്.ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദൈവഹിതത്തിനെതിരാണെന്ന കാരണം പറഞ്ഞാണ് രാജകുടുംബം എതിർക്കുന്നത്.കേസ് കോടതിയുടെ പരിഗണനയിലായതിനാൽ വ്യക്തിപരമായി പ്രതികരിക്കാനില്ലെന്നും രാജകുടുംബം പറഞ്ഞു.
സയൻസ് എക്സ്പ്രസ്സ് ട്രെയിൻ കണ്ണൂരിലെത്തി

കിൻഫ്രയിൽ ബഹുനില വ്യവസായ കെട്ടിട സമുച്ചയം നാളെ ഉൽഘാടനം ചെയ്യും
തലശ്ശേരി:തലശ്ശേരി കിൻഫ്ര വ്യവസായപാർക്കിൽ പുതിയ ബഹുനില വ്യവസായ കെട്ടിടസമുച്ചയം നാളെ മന്ത്രി എ.സി മൊയ്‌ദീൻ ഉൽഘാടനം ചെയ്യും.ചോനാടത്ത് 55,000 ചതുരശ്ര അടിയിൽ നാലുനിലകളിലായാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.ഇരുപതു വ്യവസായ സംരംഭങ്ങൾക്ക് ഇവിടെ സ്ഥലം അനുവദിക്കാൻ കഴിയും.രണ്ടു പാസഞ്ചർ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.നിരവധി വ്യവസായ സംരംഭകർ ഇവിടെ വ്യവസായം തുടങ്ങാൻ അപേക്ഷ നൽകിയിട്ടുണ്ട്.ഇവരുടെ എണ്ണക്കൂടുതൽ കണക്കിലെടുത്താണ് പുതിയ കെട്ടിട സമുച്ചയം നിർമിക്കാൻ കിൻഫ്ര പദ്ധതി ആവിഷ്ക്കരിച്ചത്.50 ഏക്കറിലായി കിൻഫ്ര സ്ഥാപിച്ച വ്യവസായ പാർക്കിൽ നിലവിൽ 30 വ്യവസായ യൂണിറ്റുകളാണ് ഉള്ളത്.43 യൂണിറ്റുകൾക്കാണ് സ്ഥലമനുവദിച്ചത്.കേരളത്തിൽ 22 വ്യവസായ പാർക്കുകൾ ഇതിനകം കിൻഫ്ര സ്ഥാപിച്ചു കഴിഞ്ഞു.മട്ടന്നൂർ കിൻഫ്ര പാർക്ക് പുതിയ പദ്ധതിയിൽ ഉൾപ്പെടും.
മൃതദേഹം നാട്ടിലെത്തിക്കാൻ മുൻകൂർ അനുമതി വേണമെന്ന ഉത്തരവ്,പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം
ദുബായ്:പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ 48 മണിക്കൂർ മുൻപേ അനുമതി വേണമെന്ന ഉത്തരവിൽ ഗൾഫിലെങ്ങും വ്യാപക പ്രതിഷേധം.കരിപ്പൂർ വിമാനത്താവളത്തിലെ ഹെൽത്ത് ഓഫീസർ വിമാന കമ്പനികൾ വഴി കഴിഞ്ഞ ദിവസം ഷാർജ വിമാനത്താവളത്തിലേക്ക് അയച്ച ഉത്തരവ് ആശയകുഴപ്പത്തോടൊപ്പം വലിയ പ്രതിഷേധവുമാണ് പ്രവാസികൾക്കിടയിലുണ്ടാക്കിയിരിക്കുന്നത്. വിവാദ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം ശക്തമായി ഉയർന്നു കഴിഞ്ഞു.കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ മറ്റു വിമാനത്താവളങ്ങളിലേക്കും മൃതദേഹങ്ങൾ സ്വീകരിക്കാൻ ഷാർജയിൽ നിന്നുള്ള കാർഗോ വിമാനങ്ങൾ മടിക്കുകയാണ്.2005 ലെ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങളും ഇന്ത്യൻ വിമാന പൊതു ആരോഗ്യ ചട്ടങ്ങളും അനുസരിച്ചാണ് ഈ നിബന്ധന പുറപ്പെടുവിച്ചതെന്നു കരിപ്പൂരിലെ ഡെപ്യൂട്ടി ഹെൽത്ത് ഓഫീസർ ജലാലുദീന്റെ വിശദീകരണം.വ്യാഴാഴ്ച രാത്രി ഷാർജയ്ക്കടുത്ത് ദൈദിൽ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലേക്കയക്കാൻ ഷാർജ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലെത്തിയപ്പോൾ കരിപ്പൂരിൽ നിന്നും ഇ മെയിലിൽ എത്തിയ നിർദേശം ചൂണ്ടിക്കാട്ടി മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുകയായിരുന്നു.പിന്നീട സാമൂഹ്യ പ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി ഇടപെട്ടു മണിക്കൂറുകളോളം സമയമെടുത്തു അധികൃതരെ കാര്യങ്ങൾ ബോധ്യപ്പെടുത്തി മൃതദേഹം നാട്ടിലേക്കയക്കുകയായിരുന്നു.മൃതദേഹം കൊണ്ടുപോകാനുള്ള വിമാന ടിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ യു.എ.ഇ യിലെ എംബാമിങ് കേന്ദ്രങ്ങളിൽ നിന്നും എംബാം സർട്ടിഫിക്കറ്റ് ലഭിക്കു.അപ്പോൾ എങ്ങനെ ഇത് 48 മണിക്കൂർ മുൻപ് നാട്ടിലെ വിമാനത്താവളത്തിൽ ഹാജരാക്കാൻ കഴിയുമെന്ന് സാമൂഹിക പ്രവർത്തകർ ചോദിക്കുന്നു.എംബാം ചെയ്ത മൃതദേഹങ്ങൾ സൂക്ഷിക്കാവുന്ന പരമാവധി സമയം 48 മണിക്കൂറാണ്.അതുകൊണ്ടു തന്നെ പുതിയ ഉത്തരവ് പിൻവലിച്ച് അക്കാര്യം വിമാന കമ്പനികളെ അറിയിച്ച് ആശയക്കുഴപ്പം അവസാനിപ്പിക്കണമെന്ന് പ്രവാസികൾ ആവശ്യപ്പെടുന്നു.
ചർച്ച പരാജയം;നാളെ മുതൽ കോഴിക്കടകൾ അടച്ചിടുമെന്ന് വ്യാപാരികൾ
കൊച്ചി:കോഴി വ്യാപാരികളുമായി ധനമന്ത്രി തോമസ് ഐസക് നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് നാളെ മുതൽ കോഴിക്കടകൾ അടച്ചിടാൻ വ്യാപാരികൾ തീരുമാനിച്ചു.സർക്കാർ നിശ്ചയിച്ച നിരക്കിൽ ഇറച്ചിക്കോഴി വിൽക്കാൻ കഴിയില്ലെന്ന് പൗൾട്രി ഫെഡറേഷൻ കർശന നിലപാടെടുത്തു.എന്നാൽ വിളിച്ചാൽ ഇനിയും ചർച്ചക്ക് തയ്യാറാണെന്ന് വ്യാപാരികൾ അറിയിച്ചു.വ്യാപാരികളുടെ നിലപാട് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി പ്രതികരിച്ചു.വ്യാപാരികൾ വില കുറയ്‌ക്കണമെന്നും സർക്കാർ വിലപേശലിനില്ലെന്നും മന്ത്രി വ്യക്തമാക്കി.