കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ ഇന്ന് അങ്കമാലി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി ദിലീപിനെ എട്ടു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണസംഘത്തിന്റെ ആവശ്യം.അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചാൽ ഇന്ന് തന്നെ ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപിന്റെ തീരുമാനം.
പയ്യന്നൂരിൽ ബി.ജെ.പി-സി.പി.എം സംഘർഷം
പയ്യന്നൂർ:പയ്യന്നൂർ,രാമന്തളി പ്രദേശങ്ങളിൽ ബി.ജെ.പി-സി.പി.എം സംഘർഷം.ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ രാമന്തളി കക്കംപാറയിലാണ് ബോംബേറുണ്ടായത്.ബൈക്കിൽ വരികയായിരുന്ന ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് പരിക്കേറ്റത്.സി.വി ധനരാജിന്റെ രക്തസാക്ഷി ദിനാചരണവും അനുസ്മരണവും ചൊവ്വാഴ്ച നടന്നിരുന്നു.ഈ പരിപാടിക്ക് വരികയായിരുന്ന പ്രവർത്തകർക്ക് നേരെ കക്കംപാറയിൽ ആർ.എസ്.എസ് പ്രവർത്തകർ ബോംബെറിയുകയായിരുന്നുവെന്നു സി.പി.എം പ്രവർത്തകർ പറഞ്ഞു.നാലു സ്റ്റീൽ ബോംബുകൾ എറിഞ്ഞതായാണ് പോലീസ് പറഞ്ഞത്.ഇതേ തുടർന്നാണ് അക്രമസംഭവങ്ങൾ അരങ്ങേറിയത്.മുകുന്ദ ആശുപത്രിക്കു സമീപത്തുള്ള ആർ.എസ്.എസ് കാര്യാലയവും അടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസും തകർത്തു.ആർ.എസ്.എസ് കാര്യാലയത്തിന് ബോംബെറിഞ്ഞ ശേഷം തീയിടുകയായിരുന്നു.ഓഫീസിന്റെ ഉൾവശം പൂർണ്ണമായും കത്തിനശിച്ചിട്ടുണ്ട്.മുറ്റത്തുണ്ടായിരുന്ന ബൈക്കും കത്തിച്ചു.തൊട്ടടുത്ത് തന്നെയുള്ള ബി.ജെ.പി ഓഫീസിൽ പ്രവർത്തിക്കുന്ന മാരാർജി മന്ദിരത്തിന്റെ വാതിലുകളും ജനലുകളും തകർത്തു.ആർ.എസ്.എസ് കാര്യവാഹക് കാരയിലെ രാജേഷിന്റെ വീടിനു നേരെയും ആക്രമണം നടന്നു.രാജേഷിന്റെ വാഹനങ്ങൾക്കും തീയിട്ടു.ഒരു ട്രാവലർ പൂർണ്ണമായും കത്തി നശിച്ചു.ഏച്ചിലാംവയലിലും ഒരു വീടിനു തീയിട്ടു.ഇവിടെ തീയണക്കാനായി എത്തിയ അഗ്നിരക്ഷാസേനയുടെ വാഹനങ്ങളെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായും പറയുന്നു.എട്ടിക്കുളത്തെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.പി ജനാർദ്ദനന്റെ വീടിനു നേരെയും ആക്രമണം ഉണ്ടായി.സി.പി.എം പ്രവർത്തകൻ പ്രസാദ്,കോറോം നോർത്തിലെ ബി.ജെ.പി പ്രവർത്തകൻ പനക്കൽ ബാലകൃഷ്ണൻ എന്നിവരുടെ വീടിനു നേരെയും ആക്രമണം ഉണ്ടായി.കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ ഈ മേഖലകളിൽ പോലീസിനെ വിന്യസിച്ചിരിക്കുകയാണ്.
പൾസർ സുനി ബ്ലാക്‌മെയ്ൽ ചെയ്തെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പോലീസ്

കൊച്ചി:പൾസർ സുനി ബ്ലാക്‌മെയ്ൽ ചെയ്തെന്ന ദിലീപിന്റെ പരാതി വ്യാജമെന്ന് പോലീസ്.നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി രണ്ട് കോടി രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്ൽ ചെതെന്നായിരുന്നു ദിലീപിന്റെ പരാതി.എന്നാൽ എപ്പോൾ എവിടെ വെച്ച് എന്ന പോലീസിന്റെ ചോദ്യത്തിന് ദിലീപിന് കൃത്യമായ മറുപടി നല്കാൻ സാധിച്ചില്ല.സുനി ജയിലിൽ നിന്നും വിളിച്ച് ഇരുപതു ദിവസത്തിന് ശേഷമാണ് ദിലീപ് പോലീസിൽ പരാതി നൽകിയത്.ഇത്രയും ദിവസം ദിലീപ് സുനിയുമായി ഒത്തുതീർപ്പിനു ശ്രമിക്കുകയായിരുന്നു എന്നാണ് വിവരം.പണം ആവശ്യപ്പെട്ടു സുനി ദിലീപിന്റെ മാനേജരെ വിളിക്കുമ്പോൾ ദിലീപ് ഒപ്പം ഉണ്ടായിരുന്നു.അന്വേഷണം തന്നിലേക്ക് നീളുന്നുവെന്നു മുൻകൂട്ടി മനസിലാക്കിയ ദിലീപ് പ്രതിരോധമെന്ന നിലയ്ക്ക് സുനിക്കെതിരായി പരാതി നൽകുകയായിരുന്നു.
കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം
കണ്ണൂർ:കണ്ണൂരിൽ ബി.ജെ.പി ഓഫീസിനു നേർക്ക് ആക്രമണം.ബി.ജെ.പി ഓഫീസായ മാരാർജി ഭവന് നേർക്കാണ് ഒരു സംഘം ആൾക്കാർ ആക്രമണം നടത്തിയത്.അക്രമികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
ദിലീപിന് പിന്തുണയുമായി പി.സി ജോർജ്
കോട്ടയം:നടൻ ദിലീപിന് പിന്തുണയുമായി പി.സി ജോർജ് രംഗത്ത്.ദിലീപിനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും കേരളത്തിലെ ജനങ്ങൾ ഇതിനു ക്ഷമ പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.ദിലീപിനെതിരെ തെളിവില്ലെന്ന് സ്ഥാനമൊഴിഞ്ഞശേഷം സെൻകുമാർ പറഞ്ഞതാണ്.ഒന്നര ദിവസം കഴിഞ്ഞപ്പോൾ ദിലീപ് അറസ്റ്റിലായി.സർക്കാരിന്റെ തെറ്റായ നയങ്ങൾ മൂലം ജനജീവിതം പൊറുതിമുട്ടിയ സാഹചയത്തിൽ ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാൻ സർക്കാർ ദിലീപിനെ ബലിയാടാക്കിയിരിക്കുകയാണെന്നും പി.സി ജോർജ് ആരോപിച്ചു.
പനി ബാധിച്ച് ഡോക്ടറെ കാണാൻ പോയ യുവതി തളർന്നു വീണു മരിച്ചു
തലശ്ശേരി:പനി ബാധിച്ച് ഡോക്ടറെ കാണാൻ അമ്മയോടൊപ്പം പുറപ്പെട്ട യുവതി ഓട്ടോറിക്ഷയിൽ തളർന്നു വീണു മരിച്ചു.അണ്ടലൂർ തട്ടാരിമുക്ക് വാത്സല്യത്തിൽ പരേതനായ വേലാണ്ടി വാസവന്റെയും താറ്റ്യോട്ട് വൽസലയുടെയും മകൾ ടി.നിഷ(40) ആണ് മരിച്ചത്. പനിയെ തുടർന്ന് ഇന്നലെ രാവിലെ ഡോക്ടറെ കാണാനായി പുറപ്പെട്ടതായിരുന്നു. കൊടുവള്ളിയിൽ എത്തുമ്പോഴേക്കും അമ്മയുടെ മടിയിൽ തളർന്നു വീണു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.നിജേഷ് സഹോദരനാണ്. സംസ്കാരം ഇന്നു രാവിലെ ഒൻപതിന് കുണ്ടുചിറ ശ്മശാനത്തിൽ.
കോഴിക്കച്ചവടക്കാരുടെ സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം:ധനമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണയായതിനെ തുടര്‍ന്ന് കോഴിക്കച്ചവടക്കാര്‍ സമരം പിന്‍വലിച്ചു. കോഴി കിലോ 87 രൂപയ്ക്ക് വില്‍ക്കും. ഡ്രസ്സ് ചെയ്ത കോഴിയിറച്ചിക്ക് കിലോക്ക് 158 രൂപ ഈടാക്കും.ഇത് സ്ഥിരമായി നിലനിൽക്കുന്ന വിലയല്ല.കമ്പോള വിലയിൽ മാറ്റം വരും.ജി.എസ്.ടി നിലവിൽ വന്നപ്പോൾ കോഴിക്കുണ്ടായിരുന്ന 14.5 ശതമാനം വാറ്റ് ഒഴിവാക്കിയിരുന്നു.ആയതിനാൽ ജി.എസ്.ടി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ജൂൺ മുപ്പത്തിലെ വിലനിലവാരമായ 102 രൂപയിൽ നിന്നും വാറ്റു നികുതി കുറച്ച് 87 രൂപയ്ക്കു കോഴിവിൽക്കണമെന്നായിരുന്നു സർക്കാർ ആവശ്യം.ചർച്ചക്കൊടുവിൽ ഈ ആവശ്യങ്ങൾ സമരക്കാർ അംഗീകരിക്കുകയായിരുന്നു.
ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല
ആലുവ:നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ റിമാൻഡിലായ ദിലീപിന് ജയിലിൽ പ്രത്യേക പരിഗണനയില്ല.പിടിച്ചുപറിക്കേസിൽ അറസ്റ്റിലായ നാലുപേർക്കൊപ്പമാണ് ദിലീപ് കഴിയുന്നത്.തിങ്കളാഴ്ച ആലുവ പോലീസ് ക്ലബ്ബിൽ വെച്ച് നൽകിയ ഭക്ഷണം നിഷേധിച്ച ദിലീപ് ഇന്ന് രാവിലെ ജയിലിൽ എത്തിയപ്പോൾ പ്രഭാത ഭക്ഷണത്തിനു നൽകിയ ഉപ്പുമാവും പഴവും കഴിച്ചു.സഹതടവുകാരോടും പോലീസിനോടും സഹകരണത്തോടെയാണ് ദിലീപ് പെരുമാറുന്നതെന്നാണ് ജയിലിൽ നിന്നും ലഭിക്കുന്ന വിവരം.
ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിനെതിരെ കൂട്ടമാനഭംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തും.നിഷേധിക്കാൻ കഴിയാത്ത 19 തെളിവുകളാണ് ദിലീപിനെതിരെ അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്നത്.ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാനാവശ്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.ഇപ്പോൾ പതിനൊന്നാം പ്രതിയായ ദിലീപ് കുറ്റപത്രം സമർപ്പിക്കപ്പെടുമ്പോൾ രണ്ടാം പ്രതിയാകും.പൾസർ സുനിയാണ് ഒന്നാം പ്രതി.എന്നാൽ തെളിവുകൾ ഏതെല്ലാമാണെന്നു വെളിപ്പെടുത്താനാകില്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്‌റ വ്യക്തമാക്കി.
ഇറച്ചി കോഴി വ്യാപാരികളുടെ സമരം തീര്‍ക്കാന്‍ പുതിയ നിര്‍ദേശവുമായി ധനമന്ത്രി
തിരുവനന്തപുരം:ഇറച്ചി കോഴി വ്യാപാരികളുടെ സമരം ഒത്തു തീര്‍ക്കാനുള്ള ശ്രമം ഊര്‍ജിതം. കിലോയ്ക്ക് 87 രൂപയ്ക്ക് കോഴി വില്‍ക്കണമെന്ന നിലപാടില്‍ നിന്ന് ധനമന്ത്രി പിന്നാക്കം പോയി. നികുതി ഇല്ലാതായ സാഹചര്യത്തില്‍ നേരത്തെയുള്ള വിലയുടെ 15 ശതമാനം കുറച്ചാല്‍ മതിയെന്നാണ് ധനമന്ത്രി മുന്നോട്ട് വെയ്ക്കുന്ന നിലപാട്. ഒരു വിഭാഗം കോഴി ഇറച്ചി വ്യാപാരികള്‍ ഇന്ന് ഉച്ചയ്ക്ക് ശേഷം ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.ഒരു കിലോ കോഴിക്ക് 87 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ അനുവദിക്കില്ലെന്ന കടുത്ത നിലപാടിലായിരുന്നു നേരത്തെ സര്‍ക്കാര്‍. കോഴി ഇറച്ചിയ്ക്ക് 120 രൂപയില്‍ കൂടുതല്‍ വില ഈടാക്കാന്‍ പാടില്ലെന്നും ധനമന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കിയിരുന്നു. ഇത് വ്യാപാരികള്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടു. കോഴി വ്യാപാരികള്‍ കടയടപ്പ് സമരത്തിലേക്കും നീങ്ങി. ഈ സാഹചര്യത്തിലാണ് പുതിയ സമവായ നിര്‍ദേശങ്ങള്‍ ഉയര്‍ന്ന് വരുന്നത്.സര്‍ക്കാര്‍ സ്ഥാപനമായ കെപ്കോ ചെയ്തത് പോലെ ജിഎസ്ടി നടപ്പില്‍ വരുന്നതിന് മുന്‍പ് വിറ്റിരുന്നതിനേക്കാള്‍ 15 ശതമാനം വില കുറയ്ക്കുകയെന്നതാണ് ഫോര്‍മുല.ഇന്ന് ഉച്ചയ്ക്ക് ശേഷം ഇറച്ചി കോഴി വ്യാപാരികള്‍ ധനമന്ത്രിയെ കാണും.സംസ്ഥാനത്തെ ഹാച്ചറികള്‍ വഴിയുള്ള ഉദ്പാദനം വന്‍തോതില്‍ മാസങ്ങള്‍ക്ക് ഉള്ളില്‍ വര്‍ദ്ധിപ്പിക്കാമെന്നും അതിലൂടെ തമിഴ്നാട് ലോബി അനിയന്ത്രിതമായ വില വര്‍ദ്ധിപ്പിക്കുന്നതിന് തടയിടുമെന്ന ഉറപ്പും ധനമന്ത്രി വ്യാപാരികള്‍ക്ക് നല്‍കും.