തിരുവനന്തപുരം:ലോക അത്ലറ്റിക് മീറ്റിൽ പങ്കെടുക്കാൻ പിയു ചിത്രക്ക് അവസരം നിഷേധിച്ചതിനെതിരെ സമര്‍പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ആഗസ്റ്റ് നാല് മുതൽ 13 വരെ ലണ്ടനിൽ നടക്കുന്ന ലോക മേളയിൽ പങ്കെടുക്കുന്ന 24 പേരുടെ പട്ടിക പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഒഴിവാക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്ര ഹർജി നൽകിയിരിക്കുന്നത്. ഏഷ്യൻ അത്ലലറ്റിക് മീറ്റിലെ സ്വർണ മെഡൽ ജേതാവെന്ന നിലയിൽ ലോക മേളയിലേക്കുള്ള സംഘത്തിൽ സ്വാഭാവികമായും അംഗമാകേണ്ടതാണ്. എന്നാൽ, ഈ മാസം 23ന് ചേർന്ന യോഗത്തെ തുടർന്ന് ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷന്റെ സെലക്ഷൻ കമ്മിറ്റി മൽസരത്തിൽ പങ്കെടുക്കുന്നവരുടെ പേര് പ്രഖ്യാപിച്ചപ്പോൾ തന്റെ പേര് ഇല്ലായിരുന്നുവെന്നും ചിത്ര ഹരജിയിൽ പറയുന്നു. ഹരജിയില്‍ ഇന്ത്യൻ അത്ലറ്റിക് ഫെഡറേഷനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ പോലീസ് ചോദ്യം ചെയ്തു
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് റിമി ടോമിയെ അന്വേഷണ സംഘം ചോദ്യം ചെയ്തു.നടിയെ ആക്രമിച്ച സംഭവം അറിഞ്ഞത് എപ്പോഴാണെന്നും എങ്ങനെയാണെന്നും പോലീസ് അന്വേഷിച്ചതായാണ് സൂചന.കഴിഞ്ഞ ദിവസമായിരുന്നു ചോദ്യം ചെയ്യൽ.ദിലീപുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടോ എന്നും ആരാഞ്ഞു.ദിലീപുമായി അടുത്ത ബന്ധം പുലർത്തുന്ന ഗായികയെ ചോദ്യം ചെയ്യുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു.ആക്രമിക്കപ്പെട്ട നടിയും റിമിയുമായി നേരത്തെ സൗഹൃദത്തിലായിരുന്നു.എന്നാൽ പിന്നീട് ഇവർ തമ്മിൽ അകലുകയായിരുന്നു.ഇതിന്റെ കാരണങ്ങളും പോലീസ് അന്വേഷിച്ചതായാണ് സൂചന. അതേസമയം റിമി ടോമിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.റിമി ടോമിയോട് ചില കാര്യങ്ങൾ ഫോണിലൂടെ ആരായുക മാത്രമാണ് ചെയ്തതെന്ന് പോലീസ് പറയുന്നു.റിമിയെ ചോദ്യം ചെയ്തിട്ടില്ലെന്നും ചോദ്യം ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.
കാവ്യാമാധവന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കാവ്യാ മാധവന്റെ അമ്മ ശ്യാമള മാധവനെ പോലീസ് വീണ്ടും ചോദ്യം ചെയ്യുമെന്ന് സൂചന.നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ് വീണ്ടും മൊഴിയെടുക്കാൻ തീരുമാനിച്ചത്.കാവ്യയെ ചോദ്യം ചെയ്തതിനു പിന്നാലെ അമ്മയെയും ചോദ്യം ചെയ്തിരുന്നു.സംഭവത്തിൽ കാവ്യക്ക് കാര്യമായ പങ്കില്ലെന്നാണ് അന്വേഷണ സംഘം സൂചിപ്പിക്കുന്നതെങ്കിലും അമ്മയ്ക്ക് ഇതേപ്പറ്റി അറിയാമെന്നാണ് റിപ്പോർട്. കാക്കനാട്ടെ ലക്ഷ്യ എന്ന വ്യാപാര സ്ഥാപനം കാവ്യാമാധവന്റേതാണെങ്കിലും ഇത് നടത്തുന്നത് ശ്യാമളയാണ്.പൾസർ സുനിയെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് കണ്ടിട്ടില്ല എന്ന മറുപടിയാണ് കിട്ടിയത്.നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ലക്ഷ്യയിൽ ഏൽപ്പിച്ചുവെന്നു സുനി പറഞ്ഞിരുന്നു.സുനി ഇവിടെ എത്തിയിരുന്നോ എന്ന് കണ്ടെത്താൻ സി സി ടി വി ദൃശ്യങ്ങൾ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ഇതിന്റെ വിശദാംശങ്ങൾ കിട്ടിയില്ലെന്നു പോലീസ് പറഞ്ഞു.
കണ്ണൂർ-മൈസൂർ സംസ്ഥാനപാത ദേശീയപാതയാക്കും
തിരുവനന്തപുരം:കണ്ണൂരിൽ നിന്നും മട്ടന്നൂർ,വീരാജ്പേട്ട വഴി മൈസൂരിലേക്കുള്ള സംസ്ഥാനപാത ദേശീയപാതയായി അംഗീകരിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നൽകി.കേരളത്തിലെ ദേശീയ പാതകളുടെയും തുറമുഖങ്ങളുടെയും വികസനവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി കേരളത്തിന്റെ ദേശീയപാത വികസനം സംബന്ധിച്ച ആവശ്യങ്ങൾ ഉന്നയിച്ചത്.കണ്ണൂർ-മൈസൂർ പാത ദേശീയപാതയായി തത്വത്തിൽ അംഗീകരിക്കുകയാണെന്നും ബാക്കി നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കുമെന്നും അറിയിച്ചു.കാലവർഷത്തിൽ നശിച്ച റോഡുകൾ പുനര്നിര്മിക്കുന്നതിനു കേരളം ആവശ്യപെട്ട 400 കോടി രൂപ അനുവദിക്കും.ഇതിൽ 180 കോടി രൂപ അടിയന്തിരമായി അനുവദിച്ചു.പണം ചിലവഴിച്ചതിന്റെ കണക്കും രേഖകളും സമർപ്പിക്കുന്ന മുറയ്ക്ക് കൂടുതൽ തുക അനുവദിക്കും.
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്തു ഇന്ന് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ സാധ്യത.വൈകുന്നേരം 6.30 നും 9.30 നും ഇടയ്ക്കാവും നിയന്ത്രണം.കേന്ദ്ര വൈദ്യുതി വിഹിതത്തിൽ കുറവ് വന്നതിനെ തുടർന്നാണ് നിയന്ത്രണം ഏർപ്പെടുത്തുന്നത്.കേന്ദ്ര വിഹിതത്തിൽ 450 മെഗാവാട്ടിന്റെ കുറവ് വന്നുവെന്നാണ് അധികൃതരുടെ വിശദീകരണം.
കൊച്ചിയിൽ നടൻ ദിലീപ് ഭൂമി കയ്യേറിയതായി വില്ലജ് ഓഫീസറുടെ റിപ്പോർട്ട്‍
കൊച്ചി: നടന്‍ ദിലീപ് കൊച്ചിയില്‍ ഭൂമി കൈയേറിയതായി വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്. കൊച്ചി കരുമാലൂരില്‍ മുപ്പത് സെന്റ് പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയിന്മേലായിരുന്നു വില്ലേജ് ഓഫീസറുടെ അന്വേഷണം.പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വില്ലേജ് ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്.ദിലീപിന്റെയും മുന്‍ഭാര്യ മഞ്ജു വാര്യരുടെയും പേരില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് വടക്കന്‍ പരവൂരിലെ കരിമാലൂരില്‍ വാങ്ങിയ സ്ഥലത്തോട് ചേര്‍ന്നു കിടക്കുന്ന ഭൂമി കൈയേറിയെന്നാണ് പരാതി.വില്ലേജ് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരുമാലൂരിലെ ദിലീപിന്റെ ഭൂമി വ്യാഴാഴ്ച അളന്ന് തിട്ടപ്പെടുത്തും.പറവൂര്‍ താലൂക്കിലെ പുറപ്പള്ളികാവില്‍ സൂയിസ്‌കം ബ്രിഡ്ജിന്റെ സമീപത്തുള്ള രണ്ട് എക്കര്‍ സ്ഥലമാണ് ദിലീപിന്റെയും മുന്‍ ഭാര്യ മഞ്ജുവിന്റെയും പേരില്‍ പോക്കുവരവ് ചെയ്തതായി കണ്ടെത്തിയത്. ഇവിടെ പുഴയോട് ചേര്‍ന്നുള്ള 30 സെന്റ് പുറംപോക്ക് ഭൂമി ദിലീപ് കൈയേറിയിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ ആരോപണം.
സ്വാതന്ത്രസമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു
തിരുവനന്തപുരം:സ്വാതന്ത്ര്യ സമരസേനാനി കെ.ഇ മാമ്മന്‍ അന്തരിച്ചു. 97 വയസായിരുന്നു. ദീര്‍ഘനാളായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പക്ഷാഘാതവും വാര്‍ധക്യ സഹജമായ രോഗങ്ങളുമാണ് മരണ കാരണം. ഇന്ന് പുലര്‍ച്ചയോടെ ആരോഗ്യസ്ഥിതി മോശമാവുകയായിരുന്നു. മദ്യ വിരുദ്ധ പ്രസ്ഥാനങ്ങളുടെ മുന്നണിപ്പോരാളിയായിരുന്നു കെ ഇ മാമ്മന്‍.അവിവാഹിതനാണ്.സഹോദരൻ കെ.ഇ ഉമ്മന്റെ മകൻ ഗീവർഗീസ് ഉമ്മനോടൊപ്പം കുന്നുംകുഴിയിലെ വീട്ടിലായിരുന്നു താമസം.ക്വിറ്റ് ഇന്ത്യ സമരങ്ങളിലും സർ സി.പിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്.
മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ ഹർത്താൽ
മലപ്പുറം:മലപ്പുറത്ത് മൂന്നു പഞ്ചായത്തുകളിൽ നാളെ സിപിഎം ഹർത്താൽ.രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.താനൂർ,ഒഴൂർ,നിറമരുതൂർ എന്നീ പഞ്ചായത്തുകളിലാണ് ഹർത്താൽ.സിപിഎം പ്രവർത്തകനെ വെട്ടി പരിക്കേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
എം.വിൻസെന്റ് എംഎൽഎയുടെ ജാമ്യാപേക്ഷ കോടതി തള്ളി
തിരുവനന്തപുരം:വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ എംഎൽഎ എം.വിൻസെന്റിന്റെ ജാമ്യാപേക്ഷ നെയ്യാറ്റിൻകര കോടതി തള്ളി.വിന്സന്റിനു ജാമ്യം നൽകിയാൽ സമാധാന പ്രശ്നമുണ്ടാകുമെന്നു കോടതി വിലയിരുത്തി.വിൻസെന്റ് ഇപ്പോൾ പുറത്തിറങ്ങിയാൽ പരാതിക്കാരിയായ വീട്ടമ്മയുടെ ജീവന് ഭീഷണിയാകുന്ന സ്ഥിതി ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.അതേസമയം എംഎൽഎ ഹോസ്റ്റലിൽ നിന്നും കണ്ടെടുത്ത വിൻസെന്റിന്റെ ഫോൺ ഫോറൻസിക് പരിശോധനക്കയക്കും.എംഎൽഎയുടെ ശബ്ദപരിശോധനയും നടത്തും.പരാതിക്കാരിയുടെ സഹോദരനെ വിളിച്ചു എംഎൽഎ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു.
ദിലീപ് ഉടൻ സുപ്രീം കോടതിയെ സമീപിക്കില്ല
കൊച്ചി:ദിലീപുമായി അഭിഭാഷകര്‍ കൂടിക്കാഴ്ച നടത്തി. ആലുവ ജയിലിലെത്തിയാണ് ദിലീപിനെ കണ്ടത്. ജാമ്യം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ ഉടന്‍ സമീപിക്കില്ല. കേസിന്റെ പുരോഗതി വിലയിരുത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. ജാമ്യം തള്ളിയ ഹൈക്കോടതി വിധിയുടെ വിശദാംശങ്ങള്‍ ദിലീപുമായി ചര്‍ച്ച ചെയ്തു.മുതിർന്ന അഭിഭാഷകൻ റാം കുമാറിന്റെ മകൻ അഡ്വ.രാംദാസ്,മറ്റൊരു ജൂനിയർ അഭിഭാഷകൻ എന്നിവരാണ് ദിലീപിനെ ജയിലിൽ സന്ദർശിച്ചത്.ഇന്ന് രാവിലെ പതിനൊന്നു മണിയോടെയായിരുന്നു സന്ദർശനം.