തളിപ്പറമ്പ്:വനമേഖലകളിൽ അപൂർവമായി കാണപ്പെടുന്ന അത്യപൂർവ ജീവിവിഭാഗത്തിൽപ്പെട്ട നക്ഷത്ര ആമകളെ തളിപ്പറമ്പ് നഗരത്തിനു സമീപം കണ്ടെത്തി. കപ്പാലം തങ്ങൾ പള്ളിയുടെ മുറ്റത്തുള്ള ഉപയോഗശൂന്യമായ കിണറ്റിൽനിന്നാണ് ഇന്നലെ വൈകിട്ട് രണ്ടു നക്ഷത്ര ആമയുടെ കുഞ്ഞുങ്ങളെ കണ്ടെത്തിയത്.ആഫ്രിക്കൻ പായൽ നിറഞ്ഞുകിടക്കുന്ന കിണറ്റിൽ ഇവ നീന്തുന്നതു കണ്ട് പള്ളിയിൽ എത്തിയവർ ഇതിനെ പുറത്തെടുക്കുകയായിരുന്നു. ലോകവിപണിയിൽ മോഹവില നൽകി പലരും സ്വന്തമാക്കുവാൻ ശ്രമിക്കുന്ന ഇവ എങ്ങനെയാണ് തളിപ്പറമ്പിൽ കിണറിലെ വെള്ളത്തിൽ എത്തിയതെന്ന് വ്യക്തമല്ല. വരണ്ട വനമേഖലകളിൽ മാത്രം കാണപ്പെടുന്ന ഇവ വെള്ളത്തിൽ ജീവിക്കുന്ന വിഭാഗമല്ലെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി.അലങ്കാരത്തിനായി വളർത്താനും കൂടാതെ ഇവയുടെ മാംസത്തിന് ഔഷധഗുണമുണ്ടെന്ന അന്ധവിശ്വാസവുമാണ് നക്ഷത്ര ആമകൾക്ക് മോഹവില മതിക്കുന്നത്. വന്യജീവികളിൽ സംരക്ഷിത വിഭാഗത്തിൽ ചുവപ്പ് പട്ടികയിൽ വരുന്ന ഇവയെ കടത്തുന്നതും വളർത്തുന്നതും ക്രിമിനൽ കുറ്റമാണ്.ഇന്ത്യയിൽ കാണപ്പെടുന്ന നക്ഷത്ര ആമകൾ 20 മുതൽ 30 സെന്റീമീറ്റർ വരെ വലുപ്പത്തിൽ വളരുന്നവയാണ്.മുപ്പത് മുതൽ എൺപത് വർഷം വരെയാണ് ഇവയുടെ ആയുസ്സ്. നക്ഷത്ര ആമയെ കണ്ടെത്തിയ വിവരമറിഞ്ഞ് നഗരസഭാ കൗൺസിലർ പി.സി.നസീർ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചതിനെ തുടർന്ന് തളിപ്പറമ്പ് റേഞ്ച് വനംവകുപ്പ് അധികൃതർ എത്തി ആമകളെ ഏറ്റുവാങ്ങി.
ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെള്ളിയാഴ്ചത്തേക്കു മാറ്റി
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി അടുത്ത വെള്ളിയാഴ്ചയിലേക്കു മാറ്റി.സംഭവത്തിൽ പ്രോസിക്യൂഷൻ വെള്ളിയാഴ്ച വിശദീകരണം നൽകും.ഇന്നലെയാണ് ദിലീപ് ഹൈക്കോടതിയിൽ വീണ്ടും ജാമ്യാപേക്ഷ നൽകിയത്.ജാമ്യം തേടി രണ്ടാം തവണയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്.ആദ്യതവണ ഹർജി പരിഗണിച്ച ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഇത്തവണയും ഹർജി പരിഗണിച്ചത്. മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വിശദമായ ജാമ്യ ഹർജിയാണ് ദിലീപിന് വേണ്ടി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. അഡ്വക്കേറ്റ് രാമൻപിള്ള മുഖേന നൽകിയ ജാമ്യ ഹർജിയിൽ സിനിമ മേഖലയെ വെട്ടിലാക്കുന്ന ഗുരുതര ആരോപണങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്.
റേഷൻ കാർഡിനും ഇനി ഓൺലൈൻ വഴി അപേക്ഷിക്കാം
തിരുവനന്തപുരം:റേഷൻ കാർഡിന് അപേക്ഷ നൽകിയാൽ ഉടൻ തന്നെ കാർഡ് ലഭിക്കുന്ന പദ്ധതി മൂന്നു മാസത്തിനുള്ളിൽ നിലവിൽ വരും.പുതിയ കാർഡിനുള്ള അപേക്ഷ ഓൺലൈനായാണ് സമർപ്പിക്കേണ്ടത്.പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാനും ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തയ്യാറാക്കാനും ഭക്ഷ്യ വകുപ്പ് നാഷണൽ ഇൻഫോര്മാറ്റിക്ക് സെന്ററിനോട് ആവശ്യപ്പെട്ടു.ഓൺലൈൻ സംവിധാനം നിലവിൽ വരാൻ മൂന്നുമാസം സമയമെടുക്കുന്നതിനാൽ നേരിട്ട് അപേക്ഷ സ്വീകരിക്കാനും തീരുമാനമായി.ഇതിനുള്ള ഫോറങ്ങൾ തയ്യാറായി.ഇതിന്റെ മാതൃക എല്ലാ താലൂക്ക് ഓഫീസുകളിലേക്കും ഉടൻ അയക്കും.അപേക്ഷ താലൂക്ക് ഓഫീസുകളിലാണ് സമർപ്പിക്കേണ്ടത്.നിലവിൽ കാർഡുള്ളവർ അവർ ഉൾപ്പെട്ടിട്ടുള്ള കാർഡിൽ നിന്നും പേര് വെട്ടി പുതിയ കാർഡിൽ ചേർക്കണം.വ്യത്യസ്ത താലൂക്കുകളിലോ റേഷൻ കടകളിലോ ഉള്ളവരാണെങ്കിൽ അതാതിടങ്ങളിൽ നിന്നും കുറവ് ചെയ്ത സർട്ടിഫിക്കറ്റുകളും ഹാജരാക്കണം.റേഷൻ കാർഡിൽ പേരില്ലാത്തവർ എംഎൽഎയുടെ സാക്ഷ്യപത്രം നൽകിയാൽ മതി.ഓൺലൈൻ സംവിധാനം വരുന്നതോടെ മറ്റൊരിടത്തേക്ക് കാർഡ് മാറ്റാൻ വെട്ടിക്കുറയ്ക്കൽ സർട്ടിഫിക്കറ്റ് വേണ്ടിവരില്ല.
പുല്പള്ളിയിൽ സിപിഎം ഓഫീസിനു നേരെ ആക്രമണം
പുൽപള്ളി:സിപിഎം പുൽപള്ളി ഏരിയ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം.ഇന്നലെ രാത്രിയാണ് ആക്രമണം ഉണ്ടായത്.അജ്ഞാതർ ഓഫീസിന്റെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തു.സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.കഴിഞ്ഞ ദിവസം വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തിന്റെ അറിവോടെ എസ്.എഫ്.ഐയുടെ കൊടി തോരണങ്ങൾ നശിപ്പിക്കപ്പെട്ടിരുന്നതായി സിപിഎം ആരോപിച്ചു.ഓഫീസ് ആക്രമണത്തിന് പിന്നിലും ബിജെപിയാണെന്നു സിപിഎം നേതൃത്വം പറഞ്ഞു.
ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.അന്വേഷണ സംഘത്തെ പ്രതിരോധത്തിലാക്കുന്ന വാദങ്ങളുമായാണ് ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.കേസിലെ മുഖ്യപ്രതിയായ പൾസർ സുനി ജയിലിൽ നിന്നും തനിക്കയച്ച കത്ത് കിട്ടിയപ്പോൾ തന്നെ ഡിജിപി ലോക്നാഥ് ബെഹ്‌റയ്‌ക്കു വാട്സ് ആപ് വഴി കൈമാറിയെന്ന് ജാമ്യാപേക്ഷയിൽ ദിലീപ് പറയുന്നു.രണ്ടു ദിവസത്തിനകം രേഖാമൂലം പരാതിയും നൽകി.കത്ത് കിട്ടി ഇരുപതു ദിവസം കഴിഞ്ഞാണ് പരാതി കൈമാറിയതെന്ന അന്വേഷണ സംഘത്തിന്റെ വാദത്തെയാണ് ദിലീപ് ചോദ്യം ചെയ്യുന്നത്.ഇതോടൊപ്പം എഡിജിപി ബി സന്ധ്യക്കെതിരെയും ജാമ്യാപേക്ഷയിൽ ആരോപണം ഉയർത്തിയിരുന്നു. നേരത്തെ ഒരു തവണ ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.തുടർന്നാണ് പുതിയ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
ന്യൂസ് 18 ചാനൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
തിരുവനന്തപുരം:ന്യൂസ് 18 ചാനലിലെ വനിതാ മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചു.അറിയപ്പെടുന്ന മാധ്യമ പ്രവർത്തകനും അവതാരകനുമായ സനീഷിനെതിരെ ആരോപണം ഉന്നയിച്ചാണ് ആത്മഹത്യാശ്രമമെന്നാണ് റിപ്പോർട്.സനീഷ് അശ്ലീലം പറഞ്ഞെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നും ചൂണ്ടിക്കാട്ടി നേരത്തെ ഇവർ ചാനൽ മാനേജ്‌മെന്റിന് പരാതി നൽകിയിരുന്നു.എന്നാൽ പരാതിയിൽ നടപടിയില്ലാതെ തനിക്കു പിരിച്ചുവിടൽ നോട്ടീസ് ലഭിച്ചതോടെയാണ് മാധ്യമ പ്രവർത്തക ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് റിപ്പോർട്ടുകൾ.ആലപ്പുഴ സ്വദേശിനിയായ മാധ്യമപ്രവർത്തകയാണ് ഉറക്കഗുളികകൾ അമിതമായി കഴിച്ചു ആത്മഹത്യക്കു ശ്രമിച്ചത്.ഇവർ തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിലാണ്.സനീഷിനെതിരെ ചാനലിന്റെ എഡിറ്റർ രാജീവ് ദേവരാജിനാണ് പെൺകുട്ടി പരാതി നൽകിയിരുന്നത്.എന്നാൽ നടപടിയെടുക്കാതെ രാജീവ് ഇത് പൂഴ്ത്തിവെച്ചു എന്നാണ് ആരോപണം.ഇതിനു ശേഷം അവധിയിലായിരുന്ന പെൺകുട്ടി ഇന്നലെ ഉച്ചയോടെ ഓഫീസിലെത്തി രാജീവിനെ കണ്ട് ദീർഘനേരം സംസാരിച്ചിരുന്നു.തുടർന്ന് വീട്ടിലെത്തിയതിനു ശേഷമാണ് ആത്മഹത്യാശ്രമം നടത്തിയത്.
പള്‍സര്‍ സുനി വിളിച്ചതും കത്തയച്ചതും അപ്പോള്‍ത്തന്നെ ബെഹ്റയെ അറിയിച്ചിരുന്നു: ദിലീപ്
കൊച്ചി:നടിയെ ആക്രമിച്ച കേസിൽ പോലീസിനെ വെട്ടിലാക്കി ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ.പൾസർ സുനി തന്നെ വിളിച്ച കാര്യം ഡിജിപി ലോക്നാഥ് ബെഹ്‌റയെ അറിയിച്ചിരുന്നുവെന്നാണ് ദിലീപ് സമർപ്പിച്ചിരിക്കുന്ന ജാമ്യാപേക്ഷയിൽ പറയുന്നത്.ബെഹ്റയുടെ പേർസണൽ നമ്പറിലേക്ക് വിളിച്ച് താൻ കാര്യം അറിയിച്ചിരുന്നു.സുനിയുമായി നടത്തിയ ഫോൺ സംഭാഷണം അടക്കം ബെഹ്‌റയ്‌ക്ക് വാട്സ്ആപ് ചെയ്തു നൽകുകയും ചെയ്തെന്നാണ് ദിലീപ് ജാമ്യാപേക്ഷയിൽ അവകാശപ്പെടുന്നത്. ജയിലിൽനിന്നും പൾസർ സുനി ഫോൺ വിളിച്ചകാര്യം ദിലീപ് ആഴ്ചകളോളം മറച്ചുവെച്ചു എന്നായിരുന്നു പോലീസിന്റെ പ്രധാന വാദം.ഈ വാദങ്ങളെല്ലാം പൊളിക്കുന്ന വിവരങ്ങളാണ് ദിലീപ് ഇന്ന് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്.
കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി കുഴഞ്ഞുവീണു മരിച്ചു
കൽപ്പറ്റ:കെ.എസ്.യു വയനാട് ജില്ലാ സെക്രട്ടറി സി.കെ അരുൺ കുഴഞ്ഞു വീണു മരിച്ചു.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ വെച്ചാണ് അരുൺ കുഴഞ്ഞു വീണത്.വൈകുന്നേരം മൂന്നരയോടെയായിരുന്നു സംഭവം.കൽപ്പറ്റ ഗവണ്മെന്റ് കോളേജിൽ എം.കോം പഠനം പൂർത്തിയാക്കിയ അരുൺ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ സജീവമായിരുന്നു.വൈത്തിരി സ്വദേശിയാണ്.
കുറ്റിപ്പുറത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിതീകരിച്ചു

ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി: നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇന്ന് ഉച്ചയോടെയാണ് അഭിഭാഷകന്‍ ബി.രാമന്‍ പിള്ള മുഖേന ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപ് രണ്ടാം തവണയാണ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്. അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കിയിരുന്നത്.എന്നാല്‍ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു.അപ്പുണ്ണിയടക്കം ദിലീപിന് അടുപ്പമുള്ള ചിലരെക്കൂടി ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നേരത്തേ പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തത്.കഴിഞ്ഞ ഒരുമാസമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ദിലീപ്.