തിരുവനന്തപുരം:സ്വാതന്ത്ര്യ ദിനാഘോഷത്തിലെ പോലീസ് മെഡൽ ദാന ചടങ്ങിൽ നിന്നും ഡിജിപി ജേക്കബ് തോമസ് വിട്ടു നിന്നു.മികച്ച സേവനത്തിനും ആത്മാർത്ഥതയ്ക്കും നേതൃപാടവത്തിനും കർമധീരതയ്ക്കുമുള്ള അംഗീകാരമായാണ് ഉദ്യോഗസ്ഥർക്ക് രാഷ്ട്രപതിയുടെ പോലീസ് മെഡൽ ലഭിക്കുന്നത്.എന്നാൽ ഇതിനര്ഹനായ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ കയ്യിൽ നിന്നും മെഡൽ വാങ്ങാൻ എത്തിയില്ല.കേരളത്തിൽ നിന്നും മെഡലിന് അർഹരായവരിൽ ആദ്യത്തെ പേര് ജേക്കബ് തോമസിന്റേതായിരുന്നു.എന്നാൽ പോലീസ് മെഡലിന് അർഹരായവരുടെ പേരും വിവരങ്ങളും ഫോട്ടോയും ഉൾപ്പെടുത്തി ഇറക്കിയ ബുക്‌ലെറ്റിൽ ജേക്കബ് തോമസിന്റെ ഫോട്ടോ ഉണ്ടായിരുന്നില്ല.അകെ ഉണ്ടായിരുന്നത് പേരും സ്ഥാനപ്പേരും മാത്രമാണ്.മുംബൈയിലായതിനാലാണ് എത്താതിരുന്നതെന്നു ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു.
ദേശീയപതാകയ്ക്കു മുകളിൽ താമരപ്പൂ;സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു
ആലപ്പുഴ:താമരപ്പൂ കെട്ടി ദേശീയ പതാക ഉയർത്തിയ സ്വാതന്ത്ര്യ ദിനാഘോഷം വിവാദമാകുന്നു.ചേർത്തല റെയിൽവേ സ്റ്റേഷനിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിനാണ് ദേശീയപതാകയ്ക്കു മുകളിലായി താമരപ്പൂ കെട്ടി പതാക ഉയർത്തിയത്.ഭംഗിക്കുവേണ്ടി ചെയ്തതാണെന്നാണ് റെയിൽവേ സ്റ്റേഷൻ അധികൃതരുടെ വിശദീകരണം.പ്ലാസ്റ്റിക് താമരപ്പൂവാണ് പതാകയ്ക്ക് മുകളിൽ കെട്ടിയത്.
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്
തിരുവനന്തപുരം:കൊച്ചിയിൽ നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ ഫോൺ നശിപ്പിച്ചിട്ടില്ലെന്നു പോലീസ്.ഫോൺ നശിപ്പിച്ചതായി അഭിഭാഷകർ നൽകിയ മൊഴി വിശ്വസിക്കാനാകില്ലെന്നും പോലീസ് പറഞ്ഞു.ഫോൺ കണ്ടെത്താൻ ശ്രമം തുടരുകയാണ്.കേസിൽ ദിലീപിന്റെ മാനേജരായ അപ്പുണ്ണി പറഞ്ഞ കാര്യങ്ങളും പോലീസ് പൂർണ്ണമായും വിശ്വസിച്ചിട്ടില്ല.അപ്പുണ്ണിക്കെതിരെയും അന്വേഷണം നടക്കുകയാണ്.ദിലീപ് ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് സത്യവാങ്മൂലം സമർപ്പിക്കും.ഹൈക്കോടതിയിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്ചയാണ് പരിഗണിക്കുന്നത്.ഇതിനെ ശക്തമായി എതിർക്കുമെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
നാല് മലയാളികൾക്ക് വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
ന്യൂഡൽഹി:സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് നാല് മലയാളികൾ അർഹരായി.കേരളത്തിൽ പ്രവർത്തിക്കുന്ന നാല് മലയാളി പോലീസുകാരും കേരളത്തിന് പുറത്തുള്ള ഒരു മലയാളി ഉദ്യോഗസ്ഥനുമാണ് മെഡലുകൾ നേടിയത്.ഇതുകൂടാതെ സ്ത്യുത്യർഹ സേവനത്തിനുള്ള മെഡലുകൾക്ക് കേരളത്തിൽ നിന്നുള്ള ഇരുപതു പോലീസ് ഉദ്യോഗസ്ഥർ അർഹരായി.കോട്ടയം ജില്ലാ പോലീസ് മേധാവി എൻ.രാമചന്ദ്രൻ,എറണാകുളം എസ്,പി പി.കെ മധു,കൊച്ചി എൻ.ഐ എയിലെ ഡി വൈ എസ് പി രാധാകൃഷ്ണപിള്ള,മുംബൈയിലെ മലയാളി സി.ബി.ഐ ഉദ്യോഗസ്ഥൻ നന്ദകുമാർ നായർ എന്നിവരാണ് വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡലിന് അർഹരായത്.
നാടെങ്ങും സ്വാന്ത്ര്യദിനാഘോഷം
തിരുവനന്തപുരം:എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവില്‍ കേരളവും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ദേശീയ പതാക ഉയര്‍ത്തി. തുടര്‍ന്ന് സെറിമോണിയല്‍ പരേഡ് നടന്നു. പിന്നീട് പോലീസ്,പാരാമിലിറ്ററി ,സൈനിക സ്കൂള്‍, മൌണ്ടഡ് പോലീസ്, എന്‍സിസി,സ്കൌട്ട് എന്നീ വിഭാഗങ്ങളുടെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു.ജില്ലാ കേന്ദ്രങ്ങളിൽ മന്ത്രിമാർ പതാക ഉയർത്തി. കണ്ണൂരിൽ ആരോഗ്യമന്ത്രി കെ.കെ.ഷൈലജയാണ് പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചത്. സമ്പൂർണ്ണ മാലിന്യ നിർമാജന പ്രതിജ്ഞയും മന്ത്രി ചൊല്ലിക്കൊടുത്തു.വയനാട് നടന്ന സ്വാതന്ത്ര്യദിനാഘോഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പോലീസ്, എക്സൈസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിഭാഗങ്ങൾ പരേഡിൽ അണിനിരന്നു. ആലപ്പുഴയിൽ മന്ത്രി ജി.സുധാകരനാണ് പതാക ഉയർത്തിയത്. പാലക്കാട്ട് മന്ത്രി.കെ.ടി.ജലീലും പത്തനംതിട്ടയിൽ മന്ത്രി മാത്യൂ ടി. തോമസും മലപ്പുറത്ത് മന്ത്രി എ.കെ.ബാലനും പതാക ഉയർത്തി.തൃശൂരിൽ മന്ത്രി എ.സി.മൊയ്തീൻ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. വിവിധ സേനാംഗങ്ങളുടെ മാർച്ച് പാസ്റ്റും നടന്നു. കോട്ടയത്ത് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന സ്വതന്ത്ര്യദിനാഘോഷത്തിൽ മന്ത്രി കെ.രാജു പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു. സ്കൂളുകളിലും വിവിധ പരിപാടികളോടെ സ്വതാന്ത്ര്യദിനാഘോഷം നടന്നു. വിവിധ സംഘടനകളുടെ കീഴിലും നാടെങ്ങും പതാക ഉയർത്തലും മധുരം വിതരണവും നടന്നു.
എം.വിൻസെന്റ് എംഎൽഎ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു
തിരുവനന്തപുരം:പീഡനക്കേസിൽ അറസ്റ്റിലായ കോവളം എംഎൽഎ എം.വിൻസെന്റ് എംഎൽഎ വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചു.ജാമ്യാപേക്ഷ മറ്റന്നാൾ പരിഗണിക്കും.ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുള്ളത്.നേരത്തെ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.
നാദാപുരത്ത് സംഘർഷം;വിദ്യാർത്ഥികൾക്ക് നേരെ ബോംബേറ്
കോഴിക്കോട്:കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് സംഘർഷം രൂക്ഷമാകുന്നു.എസ്.എഫ്.ഐ-എം.എസ്.എഫ് സംഘർഷം ബോംബേറിൽ എത്തിനിൽക്കുകയാണ്.എം.ഇ.ടി കോളേജിന് സമീപത്തു നടന്ന ബോംബ് ആക്രമണത്തിൽ മൂന്നു വിദ്യാർത്ഥികൾക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആരാണ് ബോംബ് എറിഞ്ഞത് എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.കഴിഞ്ഞ ആഴ്ച നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് ശേഷമാണ് സംഘർഷങ്ങൾക്ക് തുടക്കമായത്.
1947 -ഇൽ ജനിച്ചവർക്ക് കൊച്ചി മെട്രോയിൽ സൗജന്യ യാത്ര
കൊച്ചി:വ്യത്യസ്ത സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയുമായി കൊച്ചി മെട്രോ.ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടിയ വർഷമായ 1947 -ഇൽ ജനിച്ചവർക്ക് സൗജന്യ യാത്ര ഒരുക്കിയാണ് കൊച്ചി മെട്രോയുടെ ആഘോഷം.നാളെ മുതൽ ഓഗസ്റ്റ് 21 വരെ ഏഴു ദിവസത്തേക്കാണ് ഈ ഓഫർ.1947 ലാണ് ജനിച്ചതെന്ന് തെളിയിക്കുന്ന രേഖയുമായി വരുന്നവർക്ക് ഈ ഓഫർ പ്രയോജനപ്പെടുത്താനാവൂ എന്ന് കൊച്ചി മെട്രോ അദ്‌ധികൃതർ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അറിയിച്ചു.
‘മാഡം’ സിനിമ നടി തന്നെയെന്ന് പൾസർ സുനി
കോട്ടയം: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് താൻ പറഞ്ഞ “മാഡം’ സിനിമനടി തന്നെയാണെന്ന് പൾസർ സുനി വെളിപ്പെടുത്തി. കോട്ടയത്ത് മറ്റൊരു കേസിൽ കോടതിയിൽ ഹാജരാക്കാൻ എത്തിച്ചപ്പോഴായിരുന്നു സുനിയുടെ പ്രതികരണം.കേസിൽ ഇപ്പോൾ അറസ്റ്റിലായിരിക്കുന്ന വിഐപി, മാഡം ആരാണെന്ന് വെളിപ്പെടുത്തുമോ എന്ന് നോക്കട്ടെ എന്നും അയാൾ ഓഗസ്റ്റ് 16ന് മുൻപ് ഇക്കാര്യം പുറത്തുപറയുന്നില്ലെങ്കിൽ താൻ പറയുമെന്നുമാണ് സുനി വ്യക്തമാക്കിയത്.കോട്ടയത്ത് ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്താൻ വ്യാജരേഖ ഉപയോഗിച്ച് സിം കാർഡ് എടുത്ത കേസിലാണ് സുനിയെ കോടതിയിൽ ഹാജരാക്കിയത്. ജുഡീഷൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് സുനിയെ എത്തിച്ചത്.
വയനാട്ടിൽ പുള്ളിപ്പുലി കിണറ്റിൽ വീണു
കൽപ്പറ്റ:വയനാട്ടിൽ ജനവാസ മേഖലയിലെ കിണറ്റിൽ പുള്ളിപ്പുലി വീണു.പൊഴുതന ആറാംമൈലിൽ ഇന്ന് പുലർച്ചെയാണ് സംഭവം.ആഴമുള്ള കിണറായതിനാൽ പുലിക്ക് സ്വയം കയറാനായില്ല .ആറാംമൈലിലെ പി.എം ഹനീഫയുടെ വീട്ടിലെ കിണറിലാണ് പുലി വീണത്.കിണറിന്റെ മറ നീങ്ങിക്കിടക്കുന്നതു ശ്രദ്ധയിൽ പെട്ട ഹനീഫയുടെ ഭാര്യയാണ് പുലി കിണറ്റിൽ വീണിട്ടുണ്ടെന്നു കണ്ടെത്തിയത്.പൊഴുതനയ്ക്ക് സമീപമുള്ള നദിയുടെ അക്കരെയുള്ള വനമേഖലയിൽ നിന്നാകും പുലി വന്നതെന്നാണ് നിഗമനം. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും വൈത്തിരി പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.പുലിയെ കരയ്ക്കു കയറ്റാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.മയക്കുവെടി വെച്ച് പുലിയെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.