കൊച്ചി:ലാവലിന്‍ കേസില്‍ ഹൈക്കോടതി വിധി ഇന്ന്. ജസ്റ്റിഡ് ഉബൈദിന്‍റെ ബഞ്ചാണ് ഉച്ചക്ക് 1.45ന് വിധി പറയുക. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ട വിചാരണ കോടതി വിധി ചോദ്യം ചെയ്ത് സിബിഐ നല്‍കിയ പുനഃപരിശോധന ഹരജിയിലാണ് വിധി വരുന്നത്.ഹർജിയിൽ അഞ്ചു മാസം മുൻപ് വാദം പൂർത്തിയായിരുന്നു.വിധി സർക്കാരിനും പിണറായി വിജയനും ഏറെ നിർണായകമാണ്.വിധി എതിരാവുകയാണെങ്കിൽ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്ന് ആവശ്യം പ്രതിപക്ഷം ഉയർത്താനിടയുണ്ട്.2013 ലാണ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ തിരുവനന്തപുരം സിബിഐ കോടതി കുറ്റ വിമുക്തരാക്കിയത്.വൈദ്യുത മന്ത്രിയായിരുന്ന കാലത്തു പന്നിയാർ-ചെങ്കുളം-പള്ളിവാസൽ പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എൻ.സി ലാവ്‌ലിൻ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടി രൂപയുടെ കരാർ വൈദ്യുത വകുപ്പിനും സർക്കാരിനും കോടികളുടെ നഷ്ട്ടമുണ്ടാക്കിയെന്നാണ് കേസ്.
പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന
കണ്ണൂർ:പയ്യന്നൂർ വനിതാ പോളിടെക്നിക് വിദ്യാർത്ഥിനി ആതിരയുടെ ആത്മഹത്യയ്ക്ക് പിന്നിൽ മയക്കുമരുന്ന് മാഫിയയെന്നു സൂചന.സംഭവത്തിൽ പരിയാരം സ്വദേശിയായ ആൽവിൻ ആന്റണിയെ(23) കണ്ണപുരം പോലീസ് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.ആൽവിൻ ആതിരയെ മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ആതിരയുടെ അമ്മയെ പല പ്രാവശ്യം ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.ഇത്തരത്തിൽ ആറോളം പെൺകുട്ടികളെ വലയിലാക്കി മതം മാറ്റത്തിനു പ്രേരിപ്പിച്ചതായും ഇയാൾക്കെതിരെ ആരോപണമുണ്ട്.ഇയാളുടെ സഹായിയായി വേറൊരാളും ഒപ്പമുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.ഇവർ മയക്കുമരുന്നും ഗുളിക രൂപത്തിലുള്ള ലഹരി വസ്തുക്കളും വിൽപ്പന ചെയ്യാറുണ്ടെന്നും ഇവരുടെ വലയിലകപ്പെട്ട പെൺകുട്ടികൾ മയക്കുമരുന്നിനിരയായതായും സംശയിക്കുന്നു.പെൺകുട്ടികളെ ബ്ലാക്‌മെയിലിംഗിനും വിധേയരാക്കിയതായാണ് റിപ്പോർട്ട.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ആൽവിൻ ആന്റണിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്യുകയും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.ഇയാളെ കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
സ്വകാര്യ ആശുപത്രി ജീവനക്കാർക്ക് ബോണസ് അനുവദിച്ചു

തീവണ്ടിയിൽ നിന്ന് 31.5 കിലോഗ്രാം പാൻമസാല പിടിച്ചു
കണ്ണൂർ:തീവണ്ടികളിൽ നിന്നും നിരോധിത പാൻ ഉത്പന്നങ്ങൾ പിടികൂടി.31.5 കിലോഗ്രാം ഹാൻസാണ് തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ ട്രെയിനുകളിൽ നിന്നും പിടികൂടിയത്.മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ,കോയമ്പത്തൂർ-മംഗളൂരു ഇന്റർസിറ്റി എന്നീ ട്രെയിനുകളിൽ നിന്നാണ് ഇവ പിടികൂടിയത്.ഉടമസ്ഥരെ കണ്ടെത്തിയിട്ടില്ല.തീവണ്ടിയിലെ സീറ്റിനടിയിൽ ചാക്കുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.ഓണം സ്പെഷ്യൽ പരിശോധനയുടെ ഭാഗമായി കണ്ണൂർ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാർഡും തലശ്ശേരി ആർ.പി.എഫും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
പി.വി അൻവറിന്റെ അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കാൻ ഉത്തരവ്
കോഴിക്കോട്:കോഴിക്കോട് കക്കാടംപൊയിലിൽ പി.വി അൻവർ നിർമിച്ച അനധികൃത ചെക്ക് ഡാം പൊളിച്ചു നീക്കാൻ മലപ്പുറം ഡെപ്യൂട്ടി കളക്റ്ററുടെ ഉത്തരവ്.ഇതിനായുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാൻ ഡെപ്യൂട്ടി കളക്ടർ ടി.ഓ അരുൺ ചെറുകിട ജലസേചന വകുപ്പ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമാണവുമായി ബന്ധപ്പെട്ടായിരുന്നു പ്രദേശവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന തരത്തിൽ ചെക്ക് ഡാം നിർമ്മിച്ചത്.എന്നാൽ താൻ നിയമലംഘനം നടത്തിയിട്ടില്ല എന്നായിരുന്നു എംഎൽഎയുടെ വാദം.ഇത് പൂർണ്ണമായും തെറ്റാണെന്നു കണ്ടെത്തിയത് കൊണ്ടാണ് പൊളിക്കൽ നടപടികളുമായി മുന്നോട്ട് പോകാൻ അധികൃതർ തീരുമാനിച്ചത്.
മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന മദ്യശാലകളിൽ വൻ അഴിമതി നടക്കുന്നതായി റിപ്പോർട്ട്.പ്രത്യേക കമ്പനികളുടെ മദ്യം കൂടുതലായി വിൽക്കാൻ ജീവനക്കാർ വൻതോതിൽ കൈക്കൂലി വാങ്ങുന്നതായാണ് ആരോപണം.കൈക്കൂലി നൽകി വില്പന കൂട്ടാൻ ശ്രമിച്ചാൽ കമ്പനികൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് കാട്ടി എല്ലാ മദ്യക്കമ്പനികൾക്കും മാനേജിങ് ഡയറക്റ്റർ എച്.വെങ്കിടേഷ് കത്തയച്ചു.ജീവനക്കാർക്ക് കൈക്കൂലി നൽകി കച്ചവടം കൂട്ടാൻ ശ്രമിച്ചാൽ കമ്പനിക്ക് പിന്നീട് വിലക്ക് ഏർപ്പെടുത്തും.ജീവനക്കാർ തെറ്റുകാരാണെന്നു കണ്ടാൽ അവരെ സർവീസിൽ നിന്നും പിരിച്ചു വിടുമെന്ന് കാണിച്ച് മറ്റൊരു സർക്കുലറും സർക്കാർ പുറത്തിറക്കിയിട്ടുണ്ട്.ചില കമ്പനികൾ തന്നെയാണ് മറ്റു കമ്പനികൾക്കെതിരെ ആരോപണം ഉന്നയിച്ച് സർക്കാരിനെ സമീപിച്ചത്.ഉപഭോക്താവ് ആവശ്യപ്പെടുന്ന ബ്രാൻഡ് ഉണ്ടായിട്ടും അത് നൽകാതെ മറ്റൊരു ബ്രാൻഡ് നൽകുന്നത് കർശനമായി വിലക്കി.ഒരു മദ്യത്തിന്റെയും വിൽപ്പന കൂട്ടുന്ന തരത്തിൽ ഉപഭോക്താവുമായി സംസാരിക്കരുത്.കുറ്റക്കാരാണെന്ന് കണ്ടാൽ പ്രസ്തുത ജീവനക്കാരെ പുറത്താക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.
കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം
തിരുവനന്തപുരം:ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുടെ രാജി ആവശ്യപ്പെട്ട് സഭയിൽ ഇന്നും പ്രതിപക്ഷ ബഹളം.ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.അംഗങ്ങളോട് ശാന്തരാക്കാൻ സ്പീക്കർ ആവശ്യപ്പെട്ടിട്ടും അവർ വഴങ്ങിയില്ല.മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഞ്ച് പ്രതിപക്ഷ എംഎൽഎമാർ സഭ കവാടത്തിൽ സത്യാഗ്രഹമിരിക്കുകയാണ്.ഇവർക്ക് പിന്തുണയുമായി മറ്റ് പ്രതിപക്ഷ എംഎൽഎമാർ ചോദ്യോത്തര വേള തുടങ്ങിയപ്പോൾ തന്നെ നേരിട്ട് സഭയിൽ എത്തി.സഭ ബഹളത്തിൽ മുങ്ങിയിരിക്കുകയാണ്.നേരത്തെ നിയമസഭയിലേക്ക് വന്ന മന്ത്രിയെ മസ്‌ക്കറ്റ് ഹോട്ടലിന് മുൻപിൽ വെച്ച് കെ.എസ്.യു പ്രവർത്തകർ കരിങ്കൊടി കാണിച്ചു.പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
മെഡിക്കൽ പ്രവേശനം: അഞ്ചു ലക്ഷം ഫീസ്, ആറു ലക്ഷം ബോണ്ട്
കൊച്ചി: സ്വാശ്രയ മെഡിക്കൽ പ്രവേശനവുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുതിയ മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചു. സ്വാശ്രയ മെഡിക്കൽ പ്രവേശനത്തിന് ഫീസ് അഞ്ച് ലക്ഷമായി തുടരും. ബാക്കി ആറ് ലക്ഷം ബോണ്ടായി നൽകണമെന്നും കോടതി നിർദേശിച്ചു.പ്രവേശന പട്ടിക ഓഗസ്റ്റ് 29നകം പുറപ്പെടുവിക്കണം. ഓഗസ്റ്റ് 31 നകം പ്രവേശനം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. വ്യാഴം, ശനി ദിവസങ്ങളിൽ കൗണ്‍സിലിംഗ് നടത്തണമെന്നും കോടതി ഉത്തരവിട്ടു.നേരത്തെ എൻട്രൻസ് കമ്മീഷണറേയും സർക്കാരിനേയും ഹൈക്കോടതി വിമർശിച്ചിരുന്നു. സർക്കാർ മാനേജുമെന്‍റുകളുടെ കളിപ്പാവയായി മാറുന്നുവെന്നും കോടതി വിമർശിച്ചു.
പെൻഷൻ വിതരണം ഓണത്തിന് മുൻപ് പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം:ഓണം-ബക്രീദ് ആഘോഷങ്ങൾക്ക് മുൻപ് എല്ലാവിധ പെൻഷനും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.ഇത്തവണത്തെ പെൻഷൻ ഇനത്തിൽ 3100 കോടി രൂപയാണ് വിതരണം ചെയ്യുന്നത്.നിലവിൽ വിതരണം ചെയ്യേണ്ട സാമൂഹിക ക്ഷേമ പെൻഷനുകളുടെ 63 ശതമാനം വിതരണം ചെയ്തു കഴിഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.സർക്കാർ ജീവനക്കാരുടെ ഉത്സവബത്ത,ബോണസ്,മുൻകൂർ ശമ്പളം,എന്നിവ തടസം കൂടാതെ വിതരണം ചെയ്യുവാനുള്ള നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
റേഷൻ കാർഡുകൾ സറണ്ടർ ചെയ്യാനുള്ള സമയപരിധി നീട്ടി
തിരുവനന്തപുരം:മുൻഗണന വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻ കാർഡുകൾ സറണ്ടർ ചെയ്യുന്നതിനുള്ള സമയപരിധി സെപ്റ്റംബർ 15 വരെ നീട്ടിയതായി മന്ത്രി പി.തിലോത്തമൻ അറിയിച്ചു.ഇതുവരെ സർക്കാർ ഉദ്യോഗസ്ഥരും അധ്യാപകരുമടക്കം 75,482 പേർ റേഷൻ കാർഡുകൾ സറണ്ടർ ചെയ്തു.മുൻഗണന പട്ടികയിൽ ഉൾപ്പെടുത്തുന്നതിന് 6.12 ലക്ഷം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.റേഷൻ കടകളിൽ ബയോമെട്രിക് സംവിധാനം അടുത്ത മാർച്ചോടെ നടപ്പാക്കും.മാവേലി സ്റ്റോറില്ലാത്ത മുപ്പതു പഞ്ചായത്തുകളിൽ ഇക്കൊല്ലം ഔട്‍ലെറ്റുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ആന്ധ്രായിൽ നിന്നും ആവശ്യത്തിന് അറിയെത്തിക്കുന്നതിനാൽ ഓണക്കാലത്ത് അരിക്ഷാമമോ വിലക്കയറ്റമോ ഉണ്ടാകില്ല. സപ്ലൈക്കോയിൽ ഓൺലൈൻ വില്പന നടപ്പാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.