ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് പാഞ്ഞുകയറി;ഡ്രൈവർ മരിച്ചു

keralanews bus crashes into the shop and the driver died

തലശ്ശേരി:നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് പാഞ്ഞു കയറി ഡ്രൈവർ മരിച്ചു.തൊട്ടിൽപ്പാലം മുണ്ടക്കുറ്റി ദാമോദരന്റെ മകൻ രഞ്ജിത്ത്(25) ആണ് മരിച്ചത്.ഇന്ന് രാവിലെ ഏഴു മണിക്ക് തൊട്ടില്പാലത്തുനിന്നും തലശ്ശേരിയിലേക്ക് പോവുകയായിരുന്ന സന്നിധാനം ബസ് തൂണേരി ടൗണിൽ നിയന്ത്രണം വിട്ട് തൊട്ടടുത്ത ഓട്ടോ സ്റ്റാന്റിനടുത്തുള്ള സിമന്റ് കടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു.യാത്രക്കാർക്ക് നിസാര പരിക്കേറ്റു.തൂണേരി മസ്ജിദിനടുത്ത് വെച്ച്  നിയന്ത്രണം വിട്ട ബസ് സമീപത്തെ ഹോട്ടലിന്റെ മുൻവശവും തകർത്താണ് ഓട്ടോ  സ്റ്റാന്റിനടുത്തുള്ള സിമെന്റ്  കടയിലേക്ക് പാഞ്ഞു കയറിയത്.ഓട്ടോ സ്റ്റാൻഡിൽ രണ്ട് ഓട്ടോറിക്ഷകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതിനാൽ വൻ അപകടം ഒഴിവായി.ബസിനു അമിത വേഗത ഇല്ലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.സമീപത്തെ ഹോട്ടലിലെ ജീവനക്കാരാണ് ആദ്യം ഓടിയെത്തി പരിക്കേറ്റ ഡ്രൈവറെ പുറത്തെടുത്തത്.ചൊക്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലാണ്. .

മാങ്ങാനം കൊലപാതകം;മൃതദേഹം തിരിച്ചറിഞ്ഞു

keralanews manganam murder body identified

കോട്ടയം:കോട്ടയം മാങ്ങാനത്ത് മൃതദേഹം വെട്ടി നുറുക്കി ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൃതദേഹം തിരിച്ചറിഞ്ഞു.പയ്യപ്പാടി സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.കുപ്രസിദ്ധ ഗുണ്ട വിനോദും ഭാര്യയുമാണ് പോലീസ് പിടിയിലായത്.ഈ മാസം 23 ന് രാത്രിയാണ് കൊലപാതകം നടന്നതെന്നും പോലീസ് അറിയിച്ചു.കൂടുതൽ അന്വേഷണം നടക്കുകയാണ്.

ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് ഇനിമുതൽ ബോണസ് ഇല്ല

keralanews no bonus for deputies in beverages corporation

തിരുവനന്തപുരം:ബീവറേജസ് കോർപറേഷനിലെ ഡെപ്പ്യൂട്ടേഷൻകാർക്ക് അടുത്ത വർഷം മുതൽ ബോണസ് ഇല്ല.ഉയർന്ന ബോണസ് ലക്ഷ്യമിട്ട് ആയിരത്തിലധികം പേർ ബെവ്കോയിൽ ഡെപ്യൂട്ടേഷന്റെ പേരിൽ കയറിക്കൂടാൻ ശ്രമിച്ചതായി വിവരം ലഭിച്ചതിനെ തുടർന്നാണ് നടപടി.മുഖ്യമന്ത്രി പിണറായി വിജയൻ ഇത് സംബന്ധിച്ച് നിർദേശം നൽകി. ഓണത്തിനോടനുബന്ധിച്ച് ബെവ്കോയിൽ ഓണം സ്പെഷ്യൽ ഡെപ്യൂട്ടേഷൻ ഇല്ല എന്ന് ഇന്നലെ തീരുമാനിച്ചിരുന്നു.ഇതിനു പുറമെയാണ് ബോണസിലും തീരുമാനമായത്.ഓണത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പരമാവധി ആളുകളെ തിരുകി കയറ്റുകയാണ് ഡെപ്യൂട്ടേഷൻ ലക്ഷ്യമിട്ടിരുന്നത്. 150 പേരുടെ പട്ടികയാണ് അനുമതിക്കായി കോർപറേഷൻ സർക്കാരിലേക്ക് അയച്ചിരുന്നത്. കെസ്ആർടിസി, കെൽട്രോൺ,സി ആപ്റ്റ്,യുണൈറ്റഡ് ഇലെക്ട്രിക്കൽസ് തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് എല്ലാം.

കാ​റു​ക​ൾ ബൈ​ക്കി​ലി​ടി​ച്ച് ദ​മ്പ​തി​ക​ള്‍​ ഗു​രു​ത​രാവസ്ഥയിൽ

keralanews couples seriously injured in bike accident

തളിപ്പറമ്പ്: കാറുകള്‍ക്കിടയില്‍ പെട്ട് ഞെരിഞ്ഞമര്‍ന്ന സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ഗുരുതര പരിക്ക്. ഇന്നലെ വൈകുന്നേരം ആറരയോടെ ദേശീയപാതയില്‍ ധര്‍മശാലയിലായിരുന്നു അപകടം.ഇരിണാവ് സ്വദേശികളായ ശിവദാസന്‍ (62), സത്യഭാമ(54) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പറശിനിക്കടവ് ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന ദമ്പതികള്‍ ദേശീയപാതയില്‍ തളിപ്പറമ്പ് ഭാഗത്തുനിന്ന് വരുന്ന കാറിടിച്ച് സ്‌കൂട്ടറോടൊപ്പം തളിപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന മറ്റൊരു കാറിനടിലേക്ക് വീഴുകയായിരുന്നു.ഈ കാറിനടിയില്‍ കുടുങ്ങിക്കിടന്ന ഇരുവരേയും ഓടിയെത്തിയ നാട്ടുകാര്‍ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സാരമായി പരിക്കേറ്റ ഇരുവരും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. തളിപ്പറമ്പ് പോലീസ് കേസെടുത്തു.

കണ്ണൂരിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ സംഘർഷം

keralanews conflict in kannur ganesholsavam

കണ്ണൂർ: ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്കിടെ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സിപിഎം-ബിജെപി സംഘർഷം. കല്ലേറിലും കൈയേറ്റത്തിലും ഇരുവിഭാഗത്തിലുംപെട്ട നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പലയിടങ്ങളിലും ഘോഷയാത്രകൾ തടഞ്ഞുവയ്ക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്.പടുവിലായിയിലും വാളാങ്കിച്ചാലിലും ആഢൂരിലും ഘോഷയാത്രയിൽ പങ്കെടുത്തവരെ സിപിഎം പ്രവർത്തകർ ചോദ്യംചെയ്തതാണ് സംഘർഷത്തിന് വഴിവച്ചതെന്ന് പറയുന്നു. കാടാച്ചിറ ആഢൂർ പാലത്തിൽ ഘോഷയാത്രയിൽ പങ്കെടുത്തവരും സിപിഎം പ്രവർത്തകരും തമ്മിലുള്ള വാക്കേറ്റം പിന്നീട് കൈയാങ്കളിയിലും കല്ലേറിലും കലാശിച്ചു. കല്ലേറിൽ മൂന്നുവീതം ബിജെപി-സിപിഎം പ്രവർത്തകർക്കും ഒരു പോലീസുകാരനും പരിക്കേറ്റു. എടക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ സുജീഷിനാണ് തലയ്ക്കു പരിക്കേറ്റത്. അക്രമത്തിൽ പ്രകോപിതരായ ഒരു സംഘം ചാലയിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിനു നേരേ ആക്രമണം നടത്തി. ഓഫീസിലെ ടിവി, കസേര, മേശ എന്നിവ തകർത്ത സംഘം ഓഫീസിലുണ്ടായിരുന്ന ബ്രാഞ്ച് കമ്മിറ്റിയംഗം ബാലനെ മർദിച്ചതായും ആരോപണമുണ്ട്. ഈ സംഭവത്തിനുശേഷം ചാല അമ്പലം സ്റ്റോപ്പിന് സമീപത്തെ ഒരു ഷെഡും ഒരു സംഘം അഗ്നിക്കിരയാക്കി. അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്.കൂത്തുപറമ്പിനടുത്ത് കായലോട് സിപിഎം ഓഫീസിനു നേരേ ആക്രമണമുണ്ടായി. കായലോട്ടെ സിപിഎം നിയന്ത്രണത്തിലുള്ള രാധാകൃഷ്ണൻ സ്മാരക ലൈബ്രറിക്കുനേരേയാണ് ആക്രമണമുണ്ടായത്. കല്ലേറിൽ സ്ഥാപനത്തിന്‍റെ ഗ്ലാസ് തകർന്നു. കല്ലായിയിൽ സിപിഎം സ്ഥാപിച്ച കൊടിമരവും തകർക്കപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.പടുവിലായി സേവാകേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ഗണേശ വിഗ്രഹ നിമഞ്ജന ഘോഷയാത്രയ്ക്ക് 15 ദിവസം മുന്പ് പോലീസിൽ രേഖാമൂലം അപേക്ഷ നൽകി നിയമാനുസരണം അനുവാദംവാങ്ങിയെങ്കിലും സിപിഎം നിർദേശപ്രകാരം പോലീസ് തടഞ്ഞതായി ബിജെപി ആരോപിച്ചു.

ട്രക്കിൽ കൊണ്ടുപോവുകയായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി

keralanews 46 led tvsets were stolen

തൃശൂർ:റോഡരികിൽ ട്രക്ക് നിർത്തി ഡ്രൈവർ ഉറങ്ങിയതോടെ വാഹനത്തിൽ ഉണ്ടായിരുന്ന 46 എൽഇഡി ടിവി സെറ്റുകൾ മോഷണം പോയി.ഞായറാഴ്ച വെളുപ്പിന് രണ്ടു മണിക്കാണ് സംഭവം.ക്ഷീണം മൂലം വാഹനം റോഡരികിലൊതുക്കി ഉറങ്ങുന്നതിനിടെയായിരുന്നു സംഭവമെന്ന് ഡ്രൈവർ പറഞ്ഞു.ആലുവ തൊട്ടുമുഖത്തു നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ലോറിയിൽ നിന്നാണ് പെരുമ്പിലാവിൽ വെച്ച് മറ്റൊരു വാഹനത്തിലെത്തിയ സംഘം ലോറിയുടെ ടാർപോളിൻ പൊളിച്ചു നീക്കി ടിവി സെറ്റുകൾ കടത്തിയത്. ലോറി അനങ്ങുന്നതായി അനുഭവപ്പെട്ടതിനെ തുടർന്ന് നോക്കിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.ഡ്രൈവർ ഉണർന്നതറിഞ്ഞ് മോഷ്ട്ടാക്കൾ വാഹനവുമായി രക്ഷപ്പെട്ടു.തൃശൂർ ഭാഗത്തേക്കാണ് വാഹനം ഓടിച്ചുപോയത്.സമീപത്തുണ്ടായ ഓട്ടോ വിളിച്ചു ലോറിയെ പിന്തുടർന്നെങ്കിലും കണ്ടെത്താനായില്ല.കളമശ്ശേരിയിലെ ഒരു ട്രാൻസ്‌പോർട് ഏജൻസി വഴിയാണ് സാധനങ്ങൾ അയച്ചിരുന്നത്.50 എൽഇഡി ടിവികൾ,വാഷിങ് മെഷീൻ,മൾട്ടി മീഡിയ സ്പീക്കർ എന്നിവയാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.ഇതിൽ 46 ടിവി സെറ്റുകളാണ് നഷ്ടപ്പെട്ടത്.ഏഴുലക്ഷം രൂപയുടെ നഷ്ട്ടം ഉണ്ടായതായി കമ്പനി പ്രതിനിധികൾ അറിയിച്ചു.

കണ്ണൂരിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു

keralanews a native of bengal killed in kannur

കണ്ണൂർ:കൂത്തുപറമ്പിൽ അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ബംഗാൾ സ്വദേശി തുളസിയാണ് കൊല്ലപ്പെട്ടത്.മദ്യപാനത്തിന് ശേഷം ഉണ്ടായ അടിപിടിയാണ് മരണത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു.സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഗുരുവായൂർ കൂട്ട ആത്മഹത്യ ശ്രമം;മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു

keralanews gurvayoor family suicide attempt mother also died

തൃശൂർ:നാലംഗ കുടുംബം ഗുരുവായൂരിലെ ലോഡ്ജിൽ വെച്ച് വിഷം കഴിച്ച് ആത്മഹത്യാ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ മക്കൾക്ക് പിന്നാലെ അമ്മയും മരിച്ചു.തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മലപ്പുറം വണ്ടൂർ കാളികാവ് ചേരങ്കോട് കോളനിയിലെ സുനിൽകുമാറിന്റെ ഭാര്യ സുജാതയാണ്(36)മരിച്ചത്.മക്കളായ ആകാശ് കുമാറും അമൽ കുമാറും കഴിഞ്ഞ ദിവസം മരിച്ചിരുന്നു.ഭർത്താവ് സുനിൽ കുമാർ മെഡിസിൻ വിഭാഗം ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്.അതേസമയം അടിയന്തിരമായി കരൾ മാറ്റി വയ്ക്കുകയാണെങ്കിൽ രക്ഷപെടാൻ സാധ്യതയുണ്ടെന്നും ഡോക്റ്റർമാർ പറഞ്ഞു.ഇക്കാര്യം ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.എന്നാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇതിനുള്ള സൗകര്യമില്ല.

കർണാടകയിൽ കാട്ടാനയുടെ ആക്രമണത്തിൽ മലയാളി മരിച്ചു

keralanews man died in wild elephant attack in karnataka

ബെംഗളൂരു:കർണാടക മൂലഹള്ളിയിൽ കാട്ടാനയുടെ കുത്തേറ്റ് മലയാളി മരിച്ചു.വയനാട് മേപ്പാടി സ്വദേശി രാധാകൃഷ്ണൻ ആണ് മരിച്ചത്.ബാംഗളൂരിൽ നിന്നും മകൾക്കും ഭാര്യാസഹോദരനുമൊപ്പം മേപ്പാടി തിനപുരത്തെ വീട്ടിലേക്കു മടങ്ങുമ്പോഴാണ് ഇവർ സഞ്ചരിച്ച കാർ കാട്ടാന ആക്രമിച്ചത്.കൂടെയുണ്ടായിരുന്നവരെ രക്ഷിക്കാൻ രാധാകൃഷ്ണൻ കാറിൽ നിന്നും ഇറങ്ങി ഓടിയപ്പോഴാണ് കാട്ടാന കുത്തി പരിക്കേൽപ്പിച്ചത്.തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.ഡൽഹി പോലീസിൽ സബ് ഇൻസ്പെക്റ്ററായ രാധാകൃഷ്ണൻ നാടക,സിനിമ,സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായിരുന്നു.

അയ്യങ്കാളി ജയന്തിയിലെ അവധി പുനഃസ്ഥാപിച്ചു

keralanews leave restored

തിരുവനന്തപുരം:അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി പുനഃസ്ഥാപിച്ചു. ആഗസ്റ്റ് 28ന് എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കണമെന്ന ഉത്തരവ് മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് തിരുത്തി. മെഡിക്കല്‍ സ്‌പോട്ട് അലോട്ട്‌മെന്റിനായി ടിസി നല്‍കേണ്ട ഉദ്യോഗസ്ഥര്‍ ഹാജരായാല്‍ മതിയെന്ന് പുതിയ നിര്‍ദേശം നല്‍കി. അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി മുടക്കിയതില്‍ വിവാദമായതിനെ തുടര്‍ന്നാണ് നടപടി.ഹൈകോടതി നിര്‍ദേശിച്ച പ്രകാരം മെഡിക്കല്‍ മൂന്നാം അലോട്ട്‌മെന്റ് ലഭിച്ചവരുടെ പ്രവേശം 28, 29 തീയതികളിലും സ്‌പോട്ട് അലോട്ട്‌മെന്റ് 30,31 തീയതികളിലും നടക്കുകയാണ്. ഇതിനായി ടിസി ആവശ്യമായവര്‍ക്ക് ടിസി വാങ്ങാന്‍ നാളെ മാത്രമേ അവസരമുണ്ടായിരുന്നുള്ളൂ. ഇത് കണക്കിലെടുത്താനാണ് തിങ്കളാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.അയ്യങ്കാളി ജയന്തി ദിനത്തിലെ അവധി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ ലോബി ചരടുവലിച്ചെന്ന ആരോപണവും ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത്. ടിസി നല്‍കേണ്ട സ്ഥാപനങ്ങളില്‍ ടിസി നല്‍കുന്നതിന് ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥര്‍ മാത്രം ഹാജരായാല്‍ മതിയെന്ന പുതിയ നിര്‍ദേശമാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷാടൈറ്റസ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.