ന്യൂഡല്‍ഹി: ലോക്ക് ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഇളവുമായി കേന്ദ്രം.കോവിഡ് ഹോട്ട്സ്പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ കടകള്‍ തുറക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ ഉത്തരവിറക്കി.ചെറുകിട, ഇടത്തരം ഷോപ്പുകൾക്കാണ് അനുമതി. പലചരക്ക് കടകള്‍ മാത്രമല്ല അവശ്യസാധനങ്ങള്‍ വില്‍ക്കുന്നവ അല്ലാത്ത കടകളും തുറക്കാം. ഷോപ്പിംഗ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. 50 ശതമാനം ജീവനക്കാര്‍ മാത്രമേ പാടുള്ളൂ എന്ന കര്‍ശന നിബന്ധനയുണ്ട്. ജീവനക്കാര്‍ മാസ്ക് ധരിക്കണമെന്നും സമൂഹിക അകലം പാലിക്കണമെന്നും നിര്‍ദേശമുണ്ട്. രോഗവ്യാപന സാധ്യത കൂടുതലുള്ള മേഖകളില്‍ ഇളവ് ബാധകമാകില്ല. ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്‌ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത കടകള്‍ തുറക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. നഗരസഭാ, കോര്‍പറേഷന്‍ പരിധിക്ക് പുറത്ത് പാര്‍പ്പിട സമുച്ചയങ്ങളിലേയും മാര്‍ക്കറ്റ് സമുച്ചയങ്ങളിലേയും കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാം. മള്‍ട്ടി ബ്രാന്‍ഡ്, സിംഗിള്‍ ബ്രാന്‍ഡ് മാളുകളിലെ ഷോപ്പുകള്‍ ഇതില്‍ ഉള്‍പ്പെടില്ല. അവ തുറക്കാന്‍ അനുമതിയില്ല.നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.രാജ്യത്ത് കോവിഡ് രോഗ വ്യാപനം കുറഞ്ഞെന്ന വിലയിരുത്തലിലാണ് കടകൾ തുറക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത്. രോഗബാധിതരുടെ എണ്ണം ഇരട്ടിക്കുന്നതിന് 10 ദിവസം എടുക്കുന്നു. 28 ദിവസമായി 15 ജില്ലകളിലും 14 ദിവസമായി 80 ജില്ലകളിലും രോഗബാധയില്ലെന്നും ആരോഗ്യ മന്ത്രാലയം വിശദീകരിക്കുന്നു. അടച്ചുപൂട്ടൽ ഇല്ലായിരുന്നുവെങ്കില്‍ രോഗബാധിതർ ഒരു ലക്ഷം കടന്നേനെ എന്നാണ് നീതി ആയോഗിന്റെ പ്രതികരണം.
പമ്പുടമകൾക്കുള്ള സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കണം
കൊച്ചി : ലോക്ക്ഡൗണിൻ്റെ പശ്ചാത്തലത്തിൽ വലിയ തോതിലുള്ള വ്യാപാര പ്രതിസന്ധി നേരിടുന്ന പെട്രോൾ പമ്പ് മേഖലയ്ക്ക് സമാശ്വാസ പദ്ധതികൾ പ്രഖ്യാപിക്കാൻ ഓയിൽ മാർക്കറ്റിംങ്ങ് കമ്പനികൾക്ക് നിർദ്ദേശം നൽകണമെന്ന് പെട്രോളിയം ട്രേഡേഴ്സ് വെൽഫെയർ & ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
പെട്രോളിയം മന്ത്രാലയത്തിനയച്ച നിവേദനത്തിലാണ് ലീഗൽ സർവ്വീസ് സൊസൈറ്റി ഈ ആവശ്യമുന്നയിച്ചത്.
കേന്ദ്ര സർക്കാർ ലോക്ക്ഡൗൺ നീട്ടിയിരിക്കുന്ന സാഹചര്യത്തിൽ ഈ രംഗത്ത് നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയ്ക്ക് അറുതി വരുത്തുക എന്നത് ഓയിൽ കമ്പനികളുടെ ഉത്തരവാദിത്യമാണെന്ന് പെട്രോളിയം ട്രേഡേഴ്സ് ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ എ.എം.സജി പറഞ്ഞു.
ഇതിനായി ലോക്ക്ഡൗണിന് മുൻപുള്ള കാലയളവിൽ ഡീലർമാർ വാങ്ങിയ ഉൽപ്പന്നത്തിൻ്റെ ഒരു വർഷത്തെ ശരാശരി കണക്കാക്കി അതിന് അനുസൃതമായ ഭേദസൂചകമായ മാർജിൻ (ഡിഫറൻഷിൽ മാർജിൻ) ഡീലർമാർക്ക് നൽകാൻ കമ്പനികൾ തയ്യാറാകണം, ഒപ്പം ലൈസൻസ് ഫീ വീണ്ടെടുപ്പ് ലോക്ക്ഡൗൺ പൂർണ്ണമായി പിൻവലിക്കും വരെ നിർത്തിവെക്കണമെന്നും ലീഗൽ സർവ്വീസ് സൊസൈറ്റി ചെയർമാൻ ആവശ്യപ്പെട്ടു.
ഓയിൽ കമ്പനികൾ ഡീലർമാർക്ക് നൽകാനുള്ള എല്ലാ സബ്ബ്സിഡികളും,റീഇംപേഴ്സ്മെൻ്റുകളും ഉടനടി റിലീസ് ചെയ്യണമെന്നും ലീഗൽ സർവ്വീസ് സൊസൈറ്റി ആവശ്യപ്പെട്ടു.
അവശ്യ സർവ്വീസായ പെട്രോൾ പമ്പുകളുടെ നിലനിൽപ്പു തന്നെ അപകടത്തിലായ ഈ ഘട്ടത്തിൽ കേന്ദ്രസർക്കാരിൻ്റെ സജീവമായ
ഇടപെടലുകൾ മേൽ സൂചിപ്പിച്ച വിഷയങ്ങളിൽ ഉണ്ടാകണമെന്നും എ.എം.സജി അഭ്യർത്ഥിച്ചു.
കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ വര്‍ധന മരവിപ്പിച്ചു
ന്യൂഡല്‍ഹി: കോവിഡ് 19 പ്രതിസന്ധിയെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും വര്‍ധിപ്പിച്ച ക്ഷാമബത്ത (ഡിഎ) മരവിപ്പിച്ചു. ഒരുവര്‍ഷത്തേക്ക് മരവിപ്പിക്കാനാണ് കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചത്.കഴിഞ്ഞ മാസമാണ് സര്‍ക്കാര്‍ ഡിഎ. 17 ശതമാനത്തില്‍ നിന്ന് 21 ശതമാനമാക്കി വര്‍ധിപ്പിച്ചത്. ജനുവരി ഒന്ന് മുതല്‍ നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഈ കലണ്ടര്‍ വര്‍ഷത്തില്‍ ഇതു നടപ്പാക്കേണ്ടെന്നാണ് തീരുമാനം. കൂടാതെ, 2020 ജൂലായിലും, 2021 ജനുവരിയിലും ഉണ്ടാകേണ്ട ഡിഎ വര്‍ധനയും വേണ്ടെന്നുവെച്ചിട്ടുണ്ട്. ഇതോടെ നിലവിലുള്ള ക്ഷാമബത്ത നിരക്ക് തന്നെയായിരിക്കും തുടരുകയെന്ന് കേന്ദ്ര ധനമന്ത്രാലയം വ്യക്തമാക്കി.ക്ഷാമബത്താ വര്‍ധനവ് മരവിപ്പിച്ചതിലൂടെ 2021 മാര്‍ച്ച് വരെയുള്ള കാലയളവില്‍ 27,000 കോടി രൂപയുടെര്‍ ചിലവ് കുറയ്‌ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
ആരോഗ്യപ്രവർത്തകരെ ആക്രമിച്ചാൽ കടുത്ത ശിക്ഷ;പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്തു
ന്യൂഡൽഹി:ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ഉപ്പാപ്പാക്കി 1897 ലെ പകർച്ചവ്യാധി നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു.കർശന വ്യവസ്ഥകൾ ഉൾപ്പെടുത്തി ഭേദഗതി ഓർഡിനൻസ് ഉടൻ പുറപ്പെടുവിക്കും.ഡോക്റ്റർമാർ,നഴ്‌സുമാർ, പാരാമെഡിക്കൽ രംഗത്തുള്ളവർ,ആശ വർക്കർമാർ തുടങ്ങി ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന എന്നവരും നിയമത്തിന്റെ പരിധിയിൽ വരും.കോവിഡ് മഹാമാരിയിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ ജീവൻ പണയംവെച്ച് പ്രവർത്തിക്കുന്നവർക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ മന്ത്രിസഭാ യോഗത്തിനു ശേഷം വ്യക്തമാക്കി.കഴിഞ്ഞ ദിവസം ആരോഗ്യപ്രവർത്തകർക്ക് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധിച്ചിരുന്നു.ബുധനാഴ്ച രാവിലെ ആഭ്യന്തരമന്ത്രി ഹർഷവർധനും അസോസിയേഷൻ ഭാരവാഹികളുമായും മറ്റു സംഘടനകളുടെ പ്രതിനിധികളുമായും വീഡിയോ കോൺഫെറൻസ് നടത്തിയിരുന്നു.അതിനു ശേഷമാണ് നിയമം ഭേദഗതി ചെയ്യാൻ തീരുമാനമുണ്ടായത്.പുതുക്കിയ ഓർഡിനൻസ് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണം ജാമ്യമില്ലാ കുറ്റമാകും.പൊലീസിന് സ്വമേധയാ കേസെടുക്കാം.ആക്രമണമുണ്ടായാൽ 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കണം.ഒരുവർഷത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കി കോടതി തീർപ്പുകല്പിക്കണം.ആക്രമണം ഗുരുതരമല്ലെങ്കിൽ മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ തടവുശിക്ഷയും അരലക്ഷം മുതൽ രണ്ടുലക്ഷം രൂപവരെ പിഴയും ആണ് ശിക്ഷ.എന്നാൽ ആക്രമണവും പരിക്കും ഗുരുതരമാണെങ്കിൽ ആറുമാസം മുതൽ ഏഴുവർഷം വരെ തടവും ഒരുലക്ഷം മുതൽ അഞ്ചുലക്ഷം വരെ പിഴയും ഈടാക്കും.വാഹനങ്ങൾ,സ്വത്തുക്കൾ,ക്ലിനിക്കുകൾ എന്നിവ നശിപ്പിച്ചാൽ അവയുടെ വിപണിവിലയുടെ രണ്ടുമടങ്ങ് തുക ഉത്തരവാദികളിൽ നിന്നും ഈടാക്കുകയും ചെയ്യും.
കൊവിഡ് ഭീതി ഉടന്‍ അവസാനിക്കില്ല; രോഗവ്യാപനം ദീര്‍ഘകാലം നീണ്ടുനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന
ന്യൂഡൽഹി:ലോകത്ത് കോവിഡ് ഭീതി ഉടന്‍ അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വ്യാപനം ഉടന്‍ അവസാനിക്കില്ല എന്നും കൊറോണ വൈറസിന്റെ സാന്നിധ്യം മനുഷ്യരില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അഥനോം ഗെബ്രെയൂസസ് വ്യക്തമാക്കി.പല രാജ്യങ്ങളിലും വൈറസ് വ്യാപനം പ്രാരംഭ ഘട്ടത്തിലാണെന്നും ആഫ്രിക്കയിലും അമേരിക്കന്‍ രാജ്യങ്ങളിലും സ്ഥിതി ഇനിയും ഗുരുതരമാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.വൈറസ് നിയന്ത്രണത്തിലായെന്ന് കരുതിയ രാജ്യങ്ങളില്‍ അത് വീണ്ടും തിരിച്ചു വരവ് നടത്തി. അമേരിക്കയിലെയും ആഫ്രിക്കയിലെയും കണക്കുകളില്‍ കുതിച്ചുയരുന്ന പ്രവണതയാണ് ഇപ്പോഴും കാണുന്നത്. “പശ്ചിമ യൂറോപ്പിലെ രോഗവ്യാപനം കുറഞ്ഞു തുടങ്ങി. എണ്ണം കുറവാണെങ്കിലും മദ്ധ്യ അമേരിക്കയിലെയും തെക്കേ അമേരിക്കയിലെയും ആഫ്രിക്കയിലെയും കിഴക്കന്‍ യൂറോപ്പിലെയും പ്രവണതകള്‍ ആശങ്കാകുലമാണ്.മിക്ക രാജ്യങ്ങളും പകര്‍ച്ചവ്യാധിയെ നേരിടുന്ന ആദ്യഘട്ടത്തിലാണ്. ആദ്യ ഘട്ടത്തില്‍ പകര്‍ച്ചവ്യാധി വന്ന് അതിനെ പിടിച്ചു കെട്ടിയ രാജ്യങ്ങളില്‍ പുതിയ കേസുകള്‍ ഉണ്ടാവുകയും വൈറസ് തിരിച്ചു വരവ് നടത്തുകയും ചെയ്തു. അതുകൊണ്ട് ഒരു പിഴവും വരുത്തരുത്”. -അദ്ദേഹം പറഞ്ഞു.കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിര്‍ത്തിയ നടപടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുനഃപരിശോധിക്കണമെന്നും ട്രെഡോസ് അഥനോം ഗെബ്രെയൂസസ് ആവശ്യപ്പെട്ടു.
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാടിലുറച്ച് കേന്ദ്രം; വിശദീകരണം തേടി ഹൈക്കോടതി
ന്യൂഡല്‍ഹി: പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരാനാകില്ലെന്ന നിലപാട് ഹൈക്കോടതിയിൽ ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവന്നാല്‍ നിലവിലെ ലോക്ഡൗണിന്‍റെ ഉദ്ദേശ്യം നടപ്പാകില്ലെന്ന് കേന്ദ്രം അറിയിച്ചു. പ്രവാസികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.വിദേശരാജ്യങ്ങളില്‍ കഴിയുന്ന ഇന്ത്യക്കാര്‍ക്ക് എന്തൊക്കെ സഹായങ്ങള്‍ നല്‍കാം എന്നത് കേന്ദ്രം അറിയിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച് 23ന് വിശദമായ പ്രസ്താവന നല്‍കണം.കേസ് 24ന് വീണ്ടും പരിഗണിക്കും.ലേബര്‍ ക്യാമ്പുകളിൽ അടക്കം കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടിയന്തര ചികിത്സയും പരിചരണവും ലഭ്യമാക്കാന്‍ യാത്രാവിലക്കില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി ദുബൈ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍, സുപ്രീംകോടതി അഭിഭാഷകന്‍ ഹാരിസ് ബീരാന്‍, അഡ്വ. മുഹമ്മദ് ഷാഫി എന്നിവര്‍ മുഖേനയാണ് റിട്ട് ഹരജി ഫയല്‍ ചെയ്തത്. ചാര്‍ട്ടഡ് വിമാനങ്ങളില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സർവീസ് തുടങ്ങാന്‍ തയാറാണെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബൈ കമ്പനികൾ അറിയിച്ചിട്ടും സര്‍ക്കാര്‍ അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് നിയമവഴി തേടിയത്. സന്നദ്ധത അറിയിച്ച വിമാന കമ്പനികൾ വഴി കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരേയും നാട്ടില്‍ എത്തിക്കാന്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ പ്രധാന ആവശ്യം. തിരികെയെത്തിക്കുന്നവരെ ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം ക്വാറന്‍റൈന്‍ ചെയ്‌ത് വൈദ്യസഹായം ലഭ്യമാക്കണം. യു.എ.ഇയില്‍ കൊറോണ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ സഹായം അഭ്യര്‍ഥിച്ച് വിദേശകാര്യമന്ത്രിക്കും ഇന്ത്യന്‍ സ്ഥാനപതിക്കും മുഖ്യമന്ത്രി പിണറായി വിജയനും കെ.എം.സി.സി കത്തു നല്‍കിയിരുന്നു.
മുംബൈയില്‍ ഇന്ന് 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
മുംബൈ: മുംബൈയില്‍ ഇന്ന് ചാനല്‍ റിപ്പോര്‍ട്ടര്‍മാരും ക്യാമറാന്‍മാന്‍മാരും പത്ര ഫോട്ടോഗ്രാഫര്‍മാരുമടക്കം 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് പോസിറ്റീവ് ആയ മിക്ക മാധ്യമപ്രവര്‍ത്തകര്‍ക്കും രോഗലക്ഷണങ്ങളില്ല. കഴിഞ്ഞദിവസം വരെ ഡ്യൂട്ടി ചെയ്തിരുന്നതിനാല്‍ സമ്പർക്കപ്പട്ടികയിൽ ഉള്ളവര്‍ക്ക് ക്വാറന്റീന്‍ നിര്‍ദേശം നല്‍കി. മാത്രമല്ല സയണിലെ മീഡിയ കോളനി അടച്ചിടാനാണ് തീരുമാനം.മുംബൈയില്‍ മണിക്കൂറുകള്‍ക്കിടെ 552 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 4203 ആയി. 24 മണിക്കൂറിനിടെ 12 പേര്‍ കൂടി മരിച്ചതോടെ മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 223 ആയി ഉയര്‍ന്നു. തമിഴ് ചാനലിലെ ഒരു മാധ്യമപ്രവര്‍ത്തകന് കൂടി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതേത്തുടര്‍ന്ന് ന്യൂസ് ഡെസ്‌കില്‍ ജോലി ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകരെയും മറ്റ് ജീവനക്കാരെയും നീരീക്ഷണത്തിലാക്കി. തമിഴ്‌നാട്ടില്‍ ഇതുവരെ മൂന്നു മാധ്യമപ്രവര്‍ത്തകര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേരളം ലോക്ക്ഡൗണ്‍ ചട്ടം ലംഘിച്ചു; വിശദീകരണം തേടി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടാത്ത ചില മേഖലകള്‍ക്ക് ഇളവ് അനുവദിച്ച് കേരളം കൊവിഡിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്ന വിമര്‍ശനവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്.ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്‌ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഇരുചക്ര വാഹങ്ങളില്‍ രണ്ട് പേര്‍ സഞ്ചരിക്കുന്നതും ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി നല്‍കുന്നതും കേന്ദ്ര നിര്‍ദ്ദേശത്തിന് എതിരാണ്.ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം വിശദീകരണം തേടിയിട്ടുണ്ട്.കേരളത്തിന്റെ വിശദീകരണം ലഭിച്ച ശേഷമാകും എന്ത് നടപടി വേണമെന്ന് തീരുമാനിക്കുന്നത്. പല സംസ്ഥാനങ്ങളിലും സ്ഥിതി ആശങ്കാജനകമായതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതല്‍ മേഖലയില്‍ ഇളവ് അനുവദിച്ച് ആശങ്ക വര്‍ധിപ്പിക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഹോട്ടലുകളും ബാര്‍ബര്‍ ഷോപ്പുകളും തുറക്കുന്നതില്‍ നേരത്തെ തന്നെ പല കോണുകളില്‍ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം തേടിയിരിക്കുന്നത്. രണ്ടാംഘട്ട ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചതിന് ശേഷം, കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്നും ഈ നിയന്ത്രണങ്ങള്‍ക്ക് ഏപ്രില്‍ 20 ശേഷം ഇളവുണ്ടാകുമെന്നും ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരുന്നത്. അതിന് ശേഷം ഏപ്രില്‍ 15 ന് ശേഷം കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ പുറത്തിറക്കുകയും ചെയ്തിരുന്നു.ഈ നിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് അന്വേഷിച്ചുകൊണ്ടുള്ള ഒരു കത്താണ് കേന്ദ്രം ഇപ്പോള്‍ അയച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയാണ് അജയ് കുമാര്‍ ഭല്ലയാണ് കത്ത് അയച്ചിരിക്കുന്നത്.കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ ഇളവ് അനുവദിക്കാന്‍ സംസ്ഥാനത്തിന് അധികാരമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. കേരളമടക്കമുള്ള ചില സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന്റെ നിര്‍ദേശം ലംഘിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ വിശദീകരണം ചോദിച്ചേക്കുമെന്നുമുള്ള സൂചനകളും കത്തിലുണ്ട്. സംഭവത്തില്‍ മുന്നറിയിപ്പ് നല്‍കികൊണ്ടാണ് കേന്ദ്രം കത്ത് അയച്ചിരിക്കുന്നത്. മാര്‍ഗരേഖയിലെ വ്യവസ്ഥകള്‍ കേരളം ലംഘിച്ചുവെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു.
മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു
മുംബൈ:മുംബൈയില്‍ 20 നാവിക സേന ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.മുംബൈ പശ്ചിമ നാവിക കമാന്‍ഡിലെ ഐ.എന്‍.എസ് ആംഗറെയിലെ ഉദ്യോഗസ്ഥര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ മുംബൈയിലെ നേവൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നാവികസേനയിൽ ആദ്യമായാണ് കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്.ഇവർക്ക് എവിടെ നിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു.ഏപ്രില്‍ ഏഴിന് കോവിഡ് സ്ഥിരീകരിച്ച ഒരു നാവികനില്‍ നിന്നാണ് രോഗം മറ്റുള്ളവരിലേക്ക് പടര്‍ന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നേരത്തെ ഇന്ത്യന്‍ ആര്‍മിയിലെ ഏഴുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സാമ്പത്തിക പ്രതിസന്ധി;കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ കൂട്ടിയ ക്ഷാമബത്ത മരവിപ്പിച്ചു; പ്രത്യേക അലവന്‍സുകളും നല്‍കില്ല
ന്യൂഡൽഹി:കൊറോണ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി കഴിഞ്ഞ മാസം പ്രഖ്യാപിച്ച നാല് ശതമാനം അധിക ക്ഷാമബത്ത ഉടന്‍ നല്‍കില്ല.ക്ഷാമബത്ത നാല് ശതമാനം കൂട്ടാനുള്ള തീരുമാനം മരവിപ്പിക്കാനാണ് ധനമന്ത്രാലയത്തിന്റെ നീക്കം.കേന്ദ്രസര്‍ക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 17ല്‍ നിന്ന് 21 ശതമാനമായി കൂട്ടാന്‍ മാര്‍ച്ച് 13ന് കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നീക്കിവെക്കേണ്ട സാഹചര്യത്തില്‍ ഈ തീരുമാനം തല്‍ക്കാലം മരവിപ്പിക്കും.ക്ഷാമബത്ത കൂട്ടാന്‍ തീരുമാനിച്ചെങ്കിലും അതിനായുള്ള ഉത്തരവ് ഇറങ്ങിയിട്ടില്ല. അത് കൊവിഡ് കാലത്തിന് ശേഷമേ പ്രതീക്ഷിക്കേണ്ടതുള്ളു.ഇപ്പോള്‍ ശമ്പളത്തോടൊപ്പം കിട്ടുന്ന സ്ഥിര അലവന്‍സുകളില്‍ മാറ്റമില്ല. എന്നാല്‍ സ്ഥിര അലവന്‍സിന് പുറമെയുള്ള പ്രത്യേക അലവന്‍സുകളും കുറച്ചുകാലത്തേക്ക് നല്‍കില്ല. ഇക്കാര്യം അറിയിച്ച് കേന്ദ്ര ധനമന്ത്രാലയം എല്ലാ വകുപ്പുകള്‍ക്കും കത്തയച്ചു. മന്ത്രാലയങ്ങള്‍ വാര്‍ഷിക ബജറ്റില്‍ അഞ്ച് ശതമാനം വീതം മാത്രമെ ഏപ്രില്‍, മെയ്, ജൂണ് മാസങ്ങളില്‍ ചിലവാക്കാന്‍ പാടുള്ളു.സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ ഒരു പദ്ധതിക്കും മുൻകൂറായി തുക നല്‍കരുത്. 20 കോടി രൂപയില്‍ കൂടുതലുള്ള ചെലവുകള്‍ക്ക് പ്രത്യേക അനുമതി വാങ്ങണം. ഇതിലും കൂടുതല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് ധനമന്ത്രാലയത്തിന്റെ കത്ത്.