വിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയില്‍നിന്ന് ചോര്‍ന്ന വിഷവാതകം ശ്വസിച്ച് എട്ടുപേർ മരിച്ചു.വിശാഖപട്ടണം ജില്ലയിലെ ആര്‍.ആര്‍ വെങ്കട്ടപുരത്തുള്ള എല്‍.ജി പോളിമര്‍ ഇന്‍ഡസ്ട്രീസില്‍ നിന്നാണ് രാസവാതകം ചോര്‍ന്നത്. വ്യാവസായിക മേഖലയിലാണ് ദുരന്തമുണ്ടായത്. മരണസംഖ്യ ഉയരുമെന്നാണ് സൂചന. വ്യാഴാഴ്ച പുലര്‍ച്ച മൂന്നോടെയാണ് ചോര്‍ച്ച ഉണ്ടായത്.ആയിരത്തോളം പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി.സമീപത്തുള്ള വീടുകളില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആളുകളെ വീടുകളിൽ നിന്നൊഴിപ്പിക്കുകയാണ്. ഗോപാലപട്ടണത്തിനു സമീപത്തുള്ള മൂന്ന് ഗ്രാമങ്ങളെ സംഭവം ബാധിച്ചിട്ടുണ്ട്. ബോധം നഷ്ടപ്പെട്ട് പലരും തെരുവിൽ കിടക്കുകയാണ്.ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ട ഫാക്ടറി ഇന്നലെയാണ് വീണ്ടും തുറന്നത്.അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വാതകം വ്യാപിച്ചിട്ടുണ്ട്. വിഷവാതകം ശ്വസിച്ച് ആളുകള്‍ റോഡുകളില്‍ തളര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.പോലീസ് നിര്‍ദേശം നല്‍കിയിട്ടും പ്ലാന്‍റിന് സമീപത്തെ ജനങ്ങളില്‍നിന്നു പ്രതികരണമുണ്ടാകാത്തത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. ജനങ്ങള്‍ ബോധരഹിതരായി കിടക്കുകയാണോ എന്നു ആശങ്കയുണ്ട്. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിര്‍മിക്കുന്ന ഫാക്ടറിയില്‍നിന്നാണ് വാതകം ചോര്‍ന്നത്. 1961ല്‍ ഹിന്ദുസ്ഥാന്‍ പോളിമേര്‍സ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ല്‍ ദക്ഷിണ കൊറിയന്‍ കമ്പനിയായ എല്‍.ജി ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് 19;ഇന്ത്യയിൽ 24 മണിക്കൂറിനിടെ 195 മരണം;3,900 പുതിയ കേസുകള്‍
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 195 പേര്‍ മരിച്ചു. 3,900 പുതി. കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 46,433 ആയി. മരണം 1,568 ആയി.ഇതുവരെ 12, 726 പേരാണ് രോഗവിമുക്തരായി ആശുപത്രി വിട്ടത്. ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന രോഗബാധയും മരണസംഖ്യയുമാണിത്. കൂടുതലും മഹാരഷ്ട്ര,ഗുജറാത്ത്,ഡെല്‍ഹി എന്നിവിടങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 4000 ത്തോളം പോര്‍ക്ക് ഒന്നിച്ച് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്.
പ്രവാസി ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനങ്ങൾ വ്യാഴാഴ്ച മുതൽ എത്തിത്തുടങ്ങും;രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 സര്‍വീസ്; കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസ്
ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാരണം വിദേശത്ത് കുടുങ്ങി കിടക്കുന്ന പ്രവാസി ഇന്ത്യക്കാരുമായുള്ള വിമാനങ്ങള്‍ വ്യാഴാഴ്ച മുതല്‍ എത്തി തുടങ്ങും.വ്യാഴാഴ്ച മുതല്‍ അടുത്ത ഏഴ് ദിവസത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി 64 വിമാന സര്‍വീസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിലേക്ക് വ്യാഴാഴ്ച നാല് സര്‍വീസുകളാണുള്ളത്. അബുദാബി-കൊച്ചി, ദുബായ്-കോഴിക്കോട്, റിയാദ്-കോഴിക്കോട്, ദോഹ-കൊച്ചി എന്നീ നാല് സര്‍വീസുകളാണ് ആദ്യ ദിനം കേരളത്തിലേക്ക്.പതിനഞ്ച് സര്‍വീസുകളാണ് ആദ്യ ആഴ്ചയില്‍ കേരളത്തിലേക്കുള്ളത്.പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി പത്ത് സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ കൊണ്ടുവരുന്നത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തില്‍ നിന്നും ലഭിച്ചുള്ള റിപ്പോര്‍ട്ടുകളനുസരിച്ച് 14800 പ്രവാസി ഇന്ത്യക്കാരെ ആദ്യ ആഴ്ച ഇന്ത്യയിലെത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ടു ഘട്ടങ്ങളിലായിട്ടാണ് നാട്ടിലെത്തിക്കുക.രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശനങ്ങള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍, ജോലി നഷ്ടപ്പെട്ടവര്‍, അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍, ലേബര്‍ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പ്പെടുത്തിയാണ് ആദ്യ പട്ടിക തയ്യാറാക്കിയിരിക്കുന്നത്.അതാത് എംബസികളാണ് ആദ്യം യാത്രതിരിക്കേണ്ടവരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേരെയും കൊണ്ടുവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. അടിയന്തര സാഹചര്യമുള്ളവരെ മാത്രമെ കൊണ്ടുവരൂ എന്നായിരുന്നു നേരത്തെയുള്ള തീരുമാനം.
രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി
ന്യൂഡൽഹി:രാജ്യത്ത് ലോക്ക് ഡൌൺ മെയ് 17 വരെ നീട്ടി.മേയ് മൂന്നിന് ലോക്ക് ഡൗൺ അവസാനിക്കിരിക്കെയാണ് പുതിയ തീരുമാനം, രാജ്യത്താകെ കൊവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിലാണ് നടപടി.നിരവധി സംസ്ഥാനങ്ങൾ ലോക്ക്ഡൗൺ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. വലിയ ആൾക്കൂട്ടം ഉണ്ടാകുന്ന എല്ലാ പരിപാടികളും ഒഴിവാക്കണമെന്നാണ് കേന്ദ്രം പുറത്തിറക്കിയിരിക്കുന്ന പുതിയ ഉത്തരവിൽ പറയുന്നത്. കൊവിഡ് തീവ്ര ബാധിത മേഖലകളില്‍ കർശന നിയന്ത്രണങ്ങൾ തുടരും. രാജ്യത്തെ ഇപ്പോഴത്തെ സ്ഥിതി വിലയിരുത്തിയ ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.രണ്ടാഴ്ചത്തേക്ക് പൊതുഗതാഗതം ഉണ്ടാകില്ല. ട്രെയിൻ, വിമാന സർവ്വീസുകൾ തുടങ്ങില്ല.ഹോട്ടലുകളും റെസ്‌റ്റോറന്റുകളും അടഞ്ഞുകിടക്കും. വിദ്യാഭ്യാസസ്ഥാപനങ്ങളും തുറക്കില്ല. സിനിമാശാലകൾ, മാളുകൾ, ജിംനേഷ്യം എന്നിവ പ്രവർത്തിക്കില്ല. ജില്ലകള്‍ക്കുള്ളിലും റെഡ്, ഗ്രീന്‍, ഓറഞ്ച് സോണുകള്‍ എന്ന രീതിയിൽ വിഭജനമുണ്ടാകും. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അനുവദനീയമല്ല. ആരാധനാലയങ്ങളിലെ സംഘംചേരലും അനുവദനീയമല്ല. പുറത്തിറങ്ങുന്നതിനും നിയന്ത്രണമുണ്ടാകും. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിന് താഴെയുള്ള കുട്ടികളും വീടുകളിൽനിന്നു പുറത്തിറങ്ങരുത്. 21 ദിവസത്തില്‍ പുതിയ കേസുകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. എന്നാൽ ഗ്രീൻസോണായി പ്രഖ്യാപിക്കുന്ന ഇടങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവുകളുണ്ടാകും. ഓറഞ്ച് സോണിലും ഭാഗീക ഇളവുകൾ നൽകും.ഓറഞ്ച് സോണിൽ ടാക്സി അനുവദിക്കും. ഡ്രൈവറും ഒരു യാത്രക്കാരനും മാത്രമേ ടാക്സിയിൽ കയറാവൂം എന്നും കേന്ദ്രം മാർഗനിർദേശം പുറപ്പെടുവിച്ചു.
പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍ അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് താരം ഋഷി കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ എച്ച്‌എന്‍ റിലയന്‍സ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ശ്വാസതടസ്സത്തെ തുടര്‍ന്ന് ബുധനാഴ്ച രാത്രിയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അര്‍ബുദബാധിതനായി ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഒരു വര്‍ഷത്തോളം അദ്ദേഹം ചികിത്സയുമായി ബന്ധപ്പെട്ട് യുഎസിലായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് യുഎസിലെ ചികിത്സ കഴിഞ്ഞ് ഇന്ത്യയില്‍ തിരികെ എത്തിയത്.നടനും സംവിധായകനുമായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ്. ബോളിവുഡ്താരം രണ്‍ബീര്‍ കപൂര്‍ മകനാണ്. റിദ്ധിമ കപൂര്‍ സാഹ്നി മകളാണ്. ഭാര്യ നീതു സിങ്.
കോവിഡ് മരണം ആയിരം കടന്നു; 24 മണിക്കൂറിനിടെ 73 മരണം;രോഗബാധിതരുടെ എണ്ണം 31,300 ലേറെ
ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക വര്‍ധിപ്പിച്ച് കോവിഡ് ആയിരം കടന്നു.മരിച്ചവരുടെ എണ്ണം 1007 ആയി. 24 മണിക്കൂറിനിടെ 73 പേരാണ് മരിച്ചത്. ഒരു ദിവസം മരണസംഖ്യ 70 കടക്കുന്നത് ഇതാദ്യമാണ്. മഹാരാഷ്ട്രയില്‍ മാത്രം മരണം 400 ആയി.കൊറോണ രോഗബാധിതരുടെ എണ്ണവും വര്‍ധിച്ചു. രാജ്യത്തെ രോഗബാധിതര്‍ 31,000 കടന്നു. 31,332 പേരാണ് ഇതുവരെ രോഗബാധിതരായിട്ടുള്ളത്. 1897 പുതിയ കോവിഡ് കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. 7695 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.അതിനിടെ രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നതായി വ്യക്തമാക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്. മാർച്ച് 23ന് 82 ജില്ലകളിൽ മാത്രം റിപ്പോർട്ട് ചെയ്ത രോഗം ഏപ്രിൽ 24 ആകുമ്പോൾ 430 ജില്ലകളിലേക്ക് വ്യാപിച്ചു. മാർച്ച് 28 നും ഏപ്രിൽ 28നും ഇടയിൽ 301 ജില്ലകളിൽ ആദ്യ കോവിഡ് റിപ്പോർട്ട് ചെയ്തു. രോഗം റിപ്പോർട്ട് ചെയ്ത ജില്ലകളിൽ രോഗവ്യാപനം കൂടുകയും ചെയ്തു. ഉത്തർപ്രദേശിൽ 41ഉം തമിഴ്‍നാട്ടിൽ 26ഉം ജില്ലകളിൽ പുതുതായി രോഗം സ്ഥിരീകരിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ രണ്ടു ജില്ലകളിൽ വീതം 500നു മുകളിൽ ആളുകൾക്ക് ഒരു മാസത്തിനിടെ രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. ലോകത്തും കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ലോകവ്യാപകമായി 31,37,761 പേര്‍ക്കാണ് രോഗം ബാധിച്ചത്. മരണസംഖ്യ രണ്ടേകാല്‍ ലക്ഷം കടന്നു. 2,17,948 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. 9,55,695 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
ലോക്ക് ഡൌൺ കാലത്ത് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് മുഴുവൻ ശമ്പളവും നൽകുന്നതിന് നിർദ്ദേശിച്ച ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു
കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൌൺ ഏർപ്പെടുത്തിയിരിക്കുന്ന സമയത്ത് എംഎസ്എംഇകൾ ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ തങ്ങളുടെ ജീവനക്കാർക്ക് മുഴുവൻ ശമ്പളം നൽകണമെന്ന് ആവശ്യപ്പെടുന്ന സർക്കാർ സർക്കുലർ സ്റ്റേ ചെയ്യാൻ സുപ്രീം കോടതി വിസമ്മതിച്ചു.എന്നിരുന്നാലും, നയപരമായ തീരുമാനം രേഖപ്പെടുത്താൻ ആഭ്യന്തര മന്ത്രാലയത്തിന് (എംഎച്ച്‌എ) സുപ്രീംകോടതി നിർദേശം നൽകി. കൂടാതെ, കിഴിവുകളില്ലാതെ മുഴുവൻ വേതനവും നൽകാൻ സ്വകാര്യ സംരംഭങ്ങൾക്ക് നിർദേശം നൽകിയ മാർച്ച് 29 ലെ ഉത്തരവ് എന്തുകൊണ്ട് നിർത്തരുത് എന്ന് വിശദീകരിക്കാനും ആവശ്യപ്പെട്ടു.ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് സർക്കാരിന് നോട്ടീസ് നൽകുകയും രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു.ലോക്ക് ഡൌൺ കാലാവധിക്കുള്ള മുഴുവൻ ശമ്പളവും നൽകുന്നത് തുടരാൻ എല്ലാ സ്വകാര്യ സംരംഭങ്ങൾക്കും നിർദ്ദേശം നൽകുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ മാർച്ച് 29 ലെ സർക്കുലർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ, ഫിക്കസ് പാക്സ് എന്നിവയുൾപ്പെടെയുള്ള കമ്പനികൾ സമർപ്പിച്ച വിവിധ ഹർജികൾ പരിഗണിക്കവെയാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മുഴുവൻ ശമ്പളവും നൽകാനുള്ള നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ നിയമപരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിരുന്നു.41 എംഎസ്‌എംഇകളടങ്ങുന്ന ലുധിയാന ആസ്ഥാനമായുള്ള ഹാൻഡ് ടൂൾ നിർമ്മാതാക്കളുടെ അസോസിയേഷൻ തൊഴിലുടമകളുടെ സാമ്പത്തിക പ്രത്യാഘാതങ്ങളെക്കുറിച്ച് കൃത്യമായ ശ്രദ്ധയും ആലോചനയും ഇല്ലാതെ ഇത്തരം ഉത്തരവുകൾ സർക്കാർ പാസാക്കുന്നതെന്ന ആരോപണവുമായി രംഗത്തെത്തി. അത്തരം പേയ്‌മെന്റുകൾ നടത്തുന്നത് പലതും യൂണിറ്റുകൾ അടച്ചുപൂട്ടുന്നതിന് കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകി.അതോടൊപ്പം സ്ഥിരമായ തൊഴിലില്ലായ്മയ്ക്ക് കാരണമാവുകയും അത് സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.സമ്പൂർണ്ണ ശമ്പളം നൽകുന്നതിനുള്ള അത്തരമൊരു ഉത്തരവ് വ്യക്തമായും ഏകപക്ഷീയവും ഭരണഘടനാവിരുദ്ധവും സുസ്ഥിരവുമല്ല. മാത്രമല്ല ലോക്ക് ഡൌൺ സമയത്ത് സ്വകാര്യ തൊഴിലുടമകളെ അവരുടെ തൊഴിലാളികൾക്ക് ശമ്പളം നൽകുന്നതിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണം, കാരണം കരാർ ഏകപക്ഷീയമായി നടപ്പാക്കാൻ അനുവാദമില്ല.ഭരണഘടനയുടെ ആർട്ടിക്കിൾ 19 (1) (ജി) പ്രകാരം ഉറപ്പുനൽകുന്ന ഏതെങ്കിലും തൊഴിൽ, വ്യാപാരം, ബിസിനസ്സ് എന്നിവ നടത്താനുള്ള സ്വകാര്യ കമ്പനികളുടെ അവകാശത്തെ ആഭ്യന്തരമാത്രാലയത്തിന്റെ ഈ ഉത്തരവ് ലംഘിച്ചതായും ലുധിയാന ഹാൻഡ് ടൂൾസ് അസോസിയേഷൻ വ്യക്തമാക്കി. നിയമത്തിലെ 2005 ലെ വ്യവസ്ഥകൾ പ്രകാരം വേതനം നേരിട്ട് നൽകാനുള്ള അധികാരം കേന്ദ്രത്തിന് ഇല്ലെന്നും എംഎസ്എംഇകൾ വാദിച്ചു.ലാഭം, നഷ്ടം, കടം, വിറ്റുവരവ് എന്നിവ കണക്കിലെടുക്കാതെ എല്ലാ സ്വകാര്യ സ്ഥാപനങ്ങളെയും ഒരുപോലെ പരിഗണിക്കുന്നത് യുക്തിരഹിതമാണ്,മാത്രമല്ല നിയമപരമായ പിന്തുണയില്ലാതെ എംഎച്ച്‌എയുടെ ഈ നിർദേശം നികുതിയോട് സാമ്യമുള്ളതാണ്.“തൊഴിലാളികൾക്കായി സർക്കാർ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല, പകരം മുഴുവൻ വേതനം നൽകുന്നതിന് തൊഴിലുടമകൾക്ക് ബാധ്യത വരുത്തുന്നു,” ഒരു തൊഴിലുടമയ്ക്കും ജീവനക്കാരനും പരസ്പര ഉടമ്പടിയുണ്ട്.അതനുസരിച്ച് ശമ്പളം ആവശ്യപ്പെടാനുള്ള ഒരു ജീവനക്കാരന്റെ അവകാശം താൻ ചെയ്ത ജോലിക്ക് അനുസരിച്ചാണ്.കൂടാതെ, ഒരു ജോലിയും ചെയ്തില്ലെങ്കിൽ പണം നൽകാതിരിക്കാൻ തൊഴിലുടമയ്ക്ക് അവകാശമുണ്ടെന്നും ഹരജിയിൽ പറയുന്നു.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി;24 മണിക്കൂറിനിടെ 60 മരണം
ന്യൂഡൽഹി:രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 934 ആയി.24 മണിക്കൂറിനിടെ 60 മരണമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒരു ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് മരണനിരക്കാണിത്.1,543 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 29,435 ആയി ഉയര്‍ന്നു.6,869 പേര്‍ രാജ്യത്ത് കൊവിഡ് രോഗമുക്തരായി. ആകെ രോഗികളില്‍ 23.33 ശതമാനമാണ് രോഗം ഭേദമായവരുടെ നിരക്ക്. 21,632 പേര്‍ നിലവില്‍ ചികിത്സയില്‍ തുടരുകയാണ്.ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗികളുടെ എണ്ണം 8,590 ആയി ഉയര്‍ന്നു. 369 പേര്‍ മരിച്ചു. ഗുജറാത്തില്‍ 3,548 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മരണസംഖ്യ 162 ആയി. ഡല്‍ഹിയില്‍ രോഗബാധിതരുടെ എണ്ണം 3,108 ആയി. 54 പേരുടെ ജീവന്‍ നഷ്ടമായി.രാജസ്ഥാനില്‍ 2,262 പേര്‍ക്കും മധ്യപ്രദേശില്‍ 2,165 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലും തമിഴ്നാട്ടിലും രോഗികളുടെ എണ്ണം രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ആയിരത്തിലേറെ പേര്‍ക്ക് രോഗം പിടിപെട്ടു. കേരളത്തില്‍ 481 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 123 പേര്‍ മാത്രമാണ് ചികിത്സയില്‍ തുടരുന്നത്.ലോക്ക് ഡൗണ്‍ നീട്ടുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്.
രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക്ഡൗണ്‍ തുടരേണ്ടിവരുമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: രാജ്യത്ത് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാദ്ധ്യതയുള്ള പ്രദേശങ്ങളിലും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് സൂചന നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി.തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്തിടത്ത് കൂടുതല്‍ ഇളവ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിമാരുടെ യോഗത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി നടന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ഉയര്‍ന്ന നിര്‍ദേശങ്ങളെല്ലാം പരിഗണിച്ച് അന്തിമതീരുമാനം പിന്നീട് പ്രഖ്യാപിക്കും.യോഗത്തില്‍ സംസാരിച്ച നാല് മുഖ്യമന്ത്രിമാര്‍ ലോക്ക് ഡൌൺ പിന്‍വലിക്കരുതെന്നാണ് ആവശ്യപ്പെട്ടത്. രാവിലെ പത്ത് മണിക്കാണ് മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ യോഗം തുടങ്ങിയത്. ഇന്ന് എല്ലാ മുഖ്യമന്ത്രിമാര്‍ക്കും സംസാരിക്കാന്‍ അവസരമില്ലാത്തതിനാല്‍ കേരളത്തെ പ്രതിനിധീകരിച്ച് ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തില്‍ പങ്കെടുത്തത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മറ്റ് ഉന്നത ഉദ്യോഗസ്ഥരും കേന്ദ്രമന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ ഒറ്റയടിക്ക് പിന്‍വലിക്കരുതെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ യോഗത്തില്‍ നിലപാടെടുത്തത്. നേരത്തേ നടന്ന ചര്‍ച്ചകളില്‍ സംസാരിക്കാന്‍ അവസരം ലഭിക്കാതിരുന്ന ഒൻപത് മുഖ്യമന്ത്രിമാര്‍ക്കാണ് ഇന്നത്തെ യോഗത്തില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചത്.ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസാമി, മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാങ്മ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരടക്കമുള്ള മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ തുടരണമെന്ന നിലപാട് ഏഴ് സംസ്ഥാനങ്ങള്‍ സ്വീകരിച്ചെങ്കിലും ആ നിര്‍ദേശം നിലവില്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെ ഗുരുതരമായി ബാധിക്കുമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിലയിരുത്തല്‍. പലയിടങ്ങളിലും നിലവില്‍ മേഖല തിരിച്ച് കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഇളവ് നല്‍കിയിട്ടുണ്ട്.എന്നാല്‍ സാമ്പത്തിക സ്ഥിതിയില്‍ ആശങ്ക വേണ്ട എന്നാണ് ഇന്നത്തെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയത്. എന്നാല്‍ നിലവില്‍ പല സംസ്ഥാനങ്ങളും ലോക്ക്ഡൗണിലെ ചില ചട്ടങ്ങളെങ്കിലും ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ യോഗത്തില്‍ പറഞ്ഞു. ഇത് അനുവദിക്കാനാകുന്നതായിരുന്നില്ല. ഒരു കാരണവശാലും ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിക്കരുതെന്നും കേന്ദ്രം പരമാവധി ഇളവുകള്‍ നല്‍കിയിട്ടുണ്ടെന്നും അമിത് ഷാ യോഗത്തില്‍ ആവശ്യപ്പെട്ടു.
കോവിഡ് 19;പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി;പിണറായി വിജയൻ പങ്കെടുക്കുന്നില്ല
ന്യൂഡൽഹി:കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി.ലോക്ക് ഡൗണ്‍ സാഹചര്യം വിലയിരുത്താനാണ് യോഗം ചേരുന്നത്. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പങ്കെടുക്കുന്നില്ല.ചീഫ് സെക്രട്ടറി ടോം ജോസാണ് യോഗത്തിന് നേതൃത്വം നല്‍കുന്നത്.കഴിഞ്ഞ തവണ വീഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കാത്ത മുഖ്യമന്ത്രിമാര്‍ക്കാണ് ഇത്തവണ അവസരമുള്ളത്. സംസ്ഥാനത്തിന്‍റെ നിലപാടുകള്‍ കേന്ദ്രത്തിന് എഴുതി നല്‍കിയിട്ടുണ്ട്.ലോക്ക്ഡൌണ്‍ പിന്‍വലിച്ചാലും ചില മേഖലകളില്‍ നിയന്ത്രണം തുടരേണ്ടി വരുമെന്ന് കേരളം അറിയിച്ചു. പ്രവാസികളെ തിരികെയെത്തിച്ചാല്‍ ക്വാറന്‍റൈന്‍ ഉള്‍പ്പടെയുളള സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചു.