
ന്യൂഡൽഹി:ആധാര്‍ വഴി രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎ ചോര്‍ത്തിയെന്ന് വിക്കിലീക്‌സ് വെളിപ്പെടുത്തല്‍. വിക്കിലീക്‌സ് വ്യാഴാഴ്ച്ച പുറത്തുവിട്ട രേഖകളിലാണ് ആധാര്‍ സംബന്ധിച്ച വിവരങ്ങളുള്ളത്. അതേസമയം വിക്കിലീക്‌സ് അവകാശവാദത്തെ യുഐഡിഎഐ അധികൃതര്‍ നിഷേധിച്ചു.ആധാര്‍ ആദ്യഘട്ടത്തില്‍ വിതരണം ചെയ്തത് അമേരിക്കന്‍ കമ്പനിയായ ക്രോസ് മാച്ച് ടെക്‌നോളജീസാണ്. ഇവര്‍ വഴി ആധാറിലെ ബയോമെട്രിക് വിവരങ്ങള്‍ സിഐഎ ചോര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. പൗരന്മാരുടെ വിരലടയാളവും കൃഷ്ണമണിയുടെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങള്‍ ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ സഹായത്തിലാണ് ശേഖരിച്ചിരുന്നത്.ക്രോസ് മാച്ച് ടെക്‌നോളജീസിന്റെ പങ്കാളിയായ സ്മാര്‍ട്ട് ഐഡന്റിറ്റി ഡിവൈസസ് പ്രൈവറ്റ് ലിമിറ്റാണ് 12 ലക്ഷം ഇന്ത്യക്കാരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ചത്.ഗാര്‍ഡിയന്‍ എന്ന വിരലടയാള ശേഖരണ യന്ത്രവും ഐ സ്‌കാന്‍ എന്ന കണ്ണ് സ്‌കാന്‍ ചെയ്യുന്ന യന്ത്രവുമാണ് ക്രോസ് മാച്ച് പുറത്തിറക്കിയിരുന്നത്. 2011 ഒക്ടോബര്‍ ഏഴ് മുതല്‍ ഇവ ഇന്ത്യന്‍ വിപണിയിലുണ്ട്. ഇവരുടെ ഈ രണ്ട് ഉത്പന്നങ്ങള്‍ക്കും കമ്പനി പകര്‍പ്പവകാശം എടുക്കുകയും ചെയ്തിരുന്നു.








