
ശ്രീനഗർ: ജമ്മു കാഷ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറി. സംസ്ഥാനത്തെ ബിജെപി നേതാക്കളുമായി പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. മന്ത്രിസഭയിൽ നിന്ന് ബിജെപി മന്ത്രിമാർ രാജിവെച്ചു.പിഡിപിയുമായുള്ള സഖ്യം ബിജെപിക്ക് ഗുണം ചെയ്യില്ലെന്ന് ബിജെപി ജനറൽ സെക്രട്ടറി റാം മാധവ് പറഞ്ഞു. കാഷ്മീരിൽ ഭീകരവാദവും കലാപവും വർധിച്ച് വരുകയാണ്. മൗലീകാവകാശങ്ങൾ പോലും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുകയാണെന്നും മാധവ് കൂട്ടിച്ചേർത്തു. കാഷ്മീരിൽ ഗവർണർ ഭരണം ഏർപ്പെടുത്തണമെന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്. 2014-ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് ബിജെപി-പിഡിപി സഖ്യം രൂപീകരിച്ചത്. കാഷ്മീരിലെ 89 അംഗ നിയമസഭയിൽ പിഡിപിക്ക് 28ഉം ബിജെപിക്ക് 25ഉം അംഗങ്ങളാണുള്ളത്. നാഷണൽ കോൺഫറൻസിന് 15ഉം കോൺഗ്രസിന് 12ഉം അംഗങ്ങളുണ്ട്.അതേസമയം ബിജെപി പിന്തുണ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി മെഹ്ബൂബാ മുഫ്തി രാജിവെച്ചു. മുഫ്തി ഗവർണർ എന്‍.എന്‍.വോറയ്ക്ക് രാജിക്കത്ത് സമർപ്പിച്ചു. ബിജെപിയെ രാഷ്ട്രീയമായി നേരിടുമെന്ന് പിഡിപി അറിയിച്ചു.കേവല ഭൂരിപക്ഷമായ 45 സീറ്റ് ആർക്കും ഇല്ലാത്ത സാഹചര്യത്തിൽ ഗവർണർ ഭരണത്തിനാണ് സാധ്യത തെളിയുന്നത്. പിഡിപിയെ പിന്തുണയ്ക്കില്ലെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.കാഷ്മീരിലെ സുരക്ഷയുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസമാണ് പിഡിപിക്ക് പിന്തുണ പിൻവലിക്കാനുള്ള തീരുമാനത്തിലേക്ക് ബിജെപിയെ നയിച്ചത്. റമസാൻ മാസത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വെടിനിർത്തൽ നോമ്പുകാലം അവസാനിച്ചതിനു തൊട്ടുപിന്നാലെ റദ്ദാക്കിയ കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെ പിഡിപി ശക്തമായി പ്രതിഷേധിച്ചിരുന്നു.








