
ന്യൂഡൽഹി:വ്യോമാക്രമണം ചെറുക്കുന്നതിനിടെ മിഗ് 21 യുദ്ധവിമാനം തകർന്ന് പാകിസ്ഥാന്‍ പിടിയിലായ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറും. വാഗ ബോര്‍ഡര്‍ വഴിയാണ് ഇന്ത്യയിലേക്ക് എത്തിക്കുക.റാവല്‍പിണ്ടിയില്‍ നിന്ന് ലാഹോറിലും പിന്നീട് വാഗാ അതിര്‍ത്തിയിലും എത്തിച്ച ശേഷം വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ ഇന്ത്യയ്ക്കു കൈമാറുമെന്നാണ് സൂചന. മുപ്പതു മണിക്കൂര്‍ നീണ്ട പിരിമുറക്കത്തിനും സംഘര്‍ഷാവസ്ഥയ്ക്കും ശേഷമാണ് വിംഗ് കമാന്‍ഡര്‍ അഭിനന്ദനെ വിട്ടയ്ക്കാന്‍ തീരുമാനിച്ചതായി പാക് പ്രധാനമന്ത്രി ഇമ്രാൻഖാൻ പ്രഖ്യാപിച്ചത്.പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്താണ് കസ്റ്റഡിയിലുള്ള വൈമാനികനെ വിട്ടയക്കുമെന്ന പ്രഖ്യാപനം ഇമ്രാന്‍ ഖാന്‍ നടത്തിയത്.ഇരുരാജ്യങ്ങള്‍ക്കും ഇടയിലെ സമാധാനം പുനസ്ഥാപിക്കാനുള്ള ആദ്യചുവടുവയ്പ്പ് എന്ന നിലയിലാണ് അഭിനന്ദനെ തിരിച്ചയക്കുന്നതെന്നും മേഖലയില്‍ സമാധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഇമ്രാന്‍ഖാന്‍ പ്രസംഗത്തിനിടെ ആവശ്യപ്പെട്ടു. അഭിനന്ദനെ വിട്ടയക്കുകയാണെന്ന പ്രഖ്യാപനം ആരവങ്ങളോടെയാണ് പാകിസ്ഥാന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ സ്വീകരിച്ചത്. വാഗ ബോര്‍ഡറില്‍ അഭിനന്ദനെ സൈനിക മേധാവികളും മറ്റ് പ്രമുഖരും മാതാപിതാക്കളും ചേര്‍ന്ന് സ്വീകരിക്കും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും അഭിനന്ദനെ സ്വീകരിക്കാന്‍ എത്തും.


ന്യൂഡൽഹി:നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിന്റെ കെട്ടിടം ഒഴിയണമെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവ്.സിംഗിള്‍ ബഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശരിവയ്ക്കുകയായിരുന്നു. അസോസിയേറ്റഡ് ജേര്‍ണലിന്റെ ഹര്‍ജി ഡെല്‍ഹി ഹൈക്കോടതി തള്ളി.ദിനപത്രം പ്രസിദ്ധീകരിക്കാനാണ് 1962ല്‍ അസോസിയേറ്റ് ജേര്‍ണലിന് കെട്ടിടം ലീസിന് നല്‍കിയത്. അസോസിയേറ്റ് ജേര്‍ണലിന്‍റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡിന്‍റെ ഓഹരികള്‍ സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അംഗങ്ങളായ യംങ് ഇന്ത്യ കമ്പനിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പത്രം പ്രസിദ്ധീകരിക്കുന്നില്ലെന്ന് കാണിച്ച് കേന്ദ്ര നഗരവികസന മന്ത്രാലയം കെട്ടിടം ഒഴിയാന്‍ നോട്ടീസ് നല്‍കുകയായിരുന്നു.ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി നേരത്തെ ഡെല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു. അതിനെതിരെ അസോസിയേറ്റ് ജേര്‍ണല്‍ നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.




