
പയ്യോളി:വടകരയിൽ നിന്നും വീണ്ടും ഫോർമാലിൻ കലർത്തിയ മൽസ്യം പിടികൂടി. കന്യാകുമാരിയിൽ നിന്നും മംഗലാപുരത്തേക്ക് കൂന്തൽ കയറ്റിക്കൊണ്ടുപോവുകയായിരുന്ന ലോറി ദേശീയപാതയില്‍ മൂരാട് പാലത്തിന് സമീപം നാട്ടുകാര്‍ തടഞ്ഞു വെയ്ക്കുകയായിരുന്നു. പാലത്തില്‍ വണ്‍വേ ആയതിനാല്‍ ലോറി ഇവിടെ നിര്‍ത്തിയിരുന്നു. ആ സമയത്ത് ലോറിയില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് സ്ഥലത്തുണ്ടായിരുന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ലോറി തടയുകയായിരുന്നു. ഫോര്‍മലിന്‍ കലര്‍ന്നതാണെന്ന സംശയത്തിലാണ് തടഞ്ഞത്. തുടർന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി നടത്തിയ പരിശോധനയില്‍ കൂന്തളില്‍ ചെറിയ അളവില്‍ ഫോര്‍മലിന്‍ കലര്‍ത്തിയിട്ടുണ്ടെന്ന് തെളിഞ്ഞു.ഫോര്‍മാലിന്‍ കലര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കൂന്തള്‍ സംസ്ഥാനത്ത് വില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താനായി ലോറി അതിര്‍ത്തി കടക്കുന്നതുവരെ നിരീക്ഷണത്തിന് വിധേയമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ആറ് ടണ്‍ കൂന്തളാണ് ഇതില്‍ ഉണ്ടായിരുന്നത്. മംഗളൂരുവിലെ സ്വകാര്യ എക്‌സ്പോര്‍ട്ടിങ് കമ്പനിയിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇതെന്ന് ലോറി ജീവനക്കാര്‍ പറഞ്ഞു. ലോറി സ്റ്റേഷനിലേക്ക് മാറ്റാനുള്ള പോലീസിന്റെ നീക്കത്തില്‍ നാട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്നാണ് കോഴിക്കോടു നിന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തിയത്.








