തിരുവനന്തപുരം:ഓണനാളുകളില്‍ മില്‍മ ഉല്‍പന്നങ്ങള്‍ക്ക് റെക്കോര്‍ഡ് വില്‍പന. ഉത്രാടം നാളില്‍ മാത്രം ഒരു കോടി പതിനേഴ് ലക്ഷത്തി അറുപതിനായിരം രൂപയുടെ വിറ്റുവരവാണ് ഉണ്ടായിരിക്കുന്നത്. നാല്‍പത്തിയാറ് ലക്ഷത്തി അറുപതിനായിരം ലിറ്റര്‍ പാലും, അഞ്ച് ലക്ഷത്തി എണ്‍പത്തിയൊന്‍പതിനായിരം ലിറ്റര്‍ തൈരുമാണ് ഓണക്കാലത്ത് മില്‍മ കേരളത്തില്‍ വിറ്റത്. ഇത് മില്‍മയുടെ ചരിത്രത്തിലെ തന്നെ റെക്കോര്‍ഡ് വില്‍പനയാണ്. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തിന് പുറമെ കര്‍ണ്ണാടക മില്‍ക് ഫെഡറേഷനില്‍ നിന്ന് കൂടി പാല്‍ വാങ്ങിയാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയത്. കൊച്ചിയിലും തിരുവനന്തപുരത്തും ആരംഭിച്ച മൊബൈല്‍ ആപ്പ് വഴിയുള്ള വില്‍പനയ്ക്കും മികച്ച പ്രതികരണമായിരുന്നു.കൊച്ചിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എണ്ണൂറ് പാക്കറ്റിലധികം പാലാണ് മൊബൈല്‍ ആപ്പ് വഴി മാത്രം വിറ്റത്.മില്‍മ ഉല്‍പന്നങ്ങള്‍ക്ക് നേരത്തെ വില കൂട്ടിയിരുന്നു. ഓണക്കാലം പരിഗണിച്ച് പ്രാബല്യത്തില്‍ വരുത്താതിരുന്ന വില വര്‍ദ്ധനവ് ഈ മാസം തന്നെ നടപ്പാക്കാനാണ് മില്‍മ ഫെഡറേഷന്റെ തീരുമാനം. പാല്‍ വില ലിറ്ററിന് 5 മുതല്‍ 7 രൂപ വരെ വര്‍ദ്ധിപ്പിക്കാനാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.21 ഓടെ വര്‍ധിപ്പിച്ച വില പ്രാബല്യത്തില്‍ വരുമെന്നാണ് മില്‍മ ഫെഡറേഷന്‍ അറിയിച്ചത്.
സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു
തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിന്റെ വില 4 രൂപ വർധിപ്പിച്ചു.സെപ്റ്റംബർ 21 മുതൽ പുതിയ വില നിലവിൽ വരും.മന്ത്രി കെ.രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് മിൽമ പാലിന് വില കൂട്ടാൻ ധാരണയായത്.എല്ലാ ഇനം പാലിനും ലിറ്ററിന് 4 രൂപ കൂട്ടാനാണ് തീരുമാനം.പാല്‍ വില വര്‍ധിച്ചതോടെ നെയ്യ്, വെണ്ണ അടക്കമുള്ള പാല്‍ ഉത്പന്നങ്ങള്‍ക്കും വില കൂടും.പാലിന് 5 മുതൽ 7രൂപ വരെ വർദ്ധിപ്പിക്കാനായിരുന്നു മിൽമ ഫെഡറേഷൻ സർക്കാറിനോട് ശിപാർശ ചെയ്തിരുന്നത്. എന്നാൽ ഇതിന് സർക്കാർ അനുമതി നൽകിയില്ല.കാലിത്തീറ്റ അടക്കമുളളവയുടെ വില ഗണ്യമായി ഉയര്‍ന്നതാണ് പാലിന്റെ വില വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയതെന്നാണ് മില്‍മ ബോര്‍ഡിന്റെ നിലപാട്.2017ലാണ് പാൽ വില അവസാനമായി വർദ്ധിപ്പിച്ചത്.അന്ന് കൂടിയ 4 രൂപയിൽ 3 രൂപ 35 പൈസയും കർഷകർക്കാണ് ലഭിച്ചത്.ഇപ്പോഴത്തെ വര്‍ധനയുടെ 85 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുമെന്നാണ് മില്‍മയുടെ അവകാശവാദം. ലിറ്ററിന് ഒരു പൈസ എന്ന നിലയിൽ സർക്കാർ പദ്ധതിയായ ഗ്രീൻ കേരള ഇനീഷ്യയേറ്റീവിനും നൽകും.അതേസമയം, പുതിയ തീരുമാനത്തോടെ രാജ്യത്ത് പാലിന് ഏറ്റവും കൂടുതല്‍ വില ഈടാക്കുന്ന സംസ്ഥാനമെന്ന ഖ്യാതിയും കേരളം നിലനിറുത്തി. ഇപ്പോള്‍ ലിറ്ററിന് 46 മുതല്‍ 48 രൂപ വരെയാണ് കേരളത്തിലെ പാല്‍വില. തമിഴ്നാട്ടില്‍ ലിറ്ററിന് 21 രൂപയേ ഉള്ളൂ.
സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ
തിരുവനന്തപുരം:സംസ്ഥാനത്ത് മില്‍മ പാലിന് വില കൂട്ടാൻ ശുപാര്‍ശ.ലിറ്ററിന് അഞ്ചു മുതല്‍ ഏഴ് രൂപ വരെ വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. 2017ലാണ് അവസാനമായി പാലിന്റെ വില വര്‍ധിപ്പിച്ചത്.അതിനാല്‍ വില വര്‍ധനവ് അനിവാര്യമാണെന്നാണ് മില്‍മ ഫെഡറേഷന്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. മില്‍മയ്ക്ക് വില സ്വന്തമായി തീരുമാനിക്കാമെങ്കിലും സര്‍ക്കാരിന്റെ അനുമതിയോട് കൂടി മാത്രമേ വില വര്‍ധിപ്പിക്കാറുള്ളൂ. ഇതുമായി ബന്ധപ്പെട്ട് നാളെ വകുപ്പ് മന്ത്രിയുമായി മില്‍മ ചര്‍ച്ച നടത്തും.നിരക്ക് വര്‍ധന പഠിക്കുന്നതിനായി നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്. മന്ത്രിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാത്രമായിരിക്കും എത്രരൂപവരെ വര്‍ധിപ്പിക്കാമെന്ന കാര്യത്തില്‍ തീരുമാനത്തിലെത്തൂ. വില വര്‍ധന കര്‍ഷകര്‍ക്കാണ് ഗുണം ചെയ്യുകയെന്നും മില്‍മ ബോര്‍ഡ് പറഞ്ഞു.
പയ്യന്നൂരിലെ ജനതാ പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയായിരുന്ന മായം കലര്‍ത്തിയ 12000 ലിറ്റര്‍ പാല്‍ പിടികൂടി
പാലക്കാട്: പാലക്കാടില്‍ നിന്നും മായം കലര്‍ത്തിയ പാല്‍ പിടികൂടി. മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ നിന്നാണ് 12000 ലിറ്റര്‍ മായം കലര്‍ത്തിയ പാല്‍ പിടികൂടിയത്. രണ്ടുഘട്ടങ്ങളിലായി നടത്തിയ ഗുണനിലവാര പരിശോധനയിലും പാലിൽ മായം കലര്‍ത്തിയതായി കണ്ടെത്തി. പൊള്ളാച്ചിയില്‍ നിന്നും കണ്ണൂര്‍ പയ്യന്നൂരിലെ ജനത പാല്‍ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടു പോകുന്ന പാലാണ് പിടികൂടിയത്. കൊഴുപ്പ് വര്‍ധിപ്പിക്കുന്നതിനായി മാല്‍ട്ടോഡെകസ്ട്രിന്‍ പാലില്‍ കലര്‍ത്തിയതായി കണ്ടെത്തി. പാലിന്‍റെ ആഭ്യന്തര ഉദ്പാദനം കുറഞ്ഞതിന് പിന്നാലെ മായം കലര്‍ന്ന പാല്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നെത്താന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ ക്ഷീരവകുപ്പ് നടത്തിയ പരിശോധനയിലാണ് സംഘം പിടിക്കപ്പെട്ടത്.മാല്‍ട്ടോഡെകസ്ട്രിന്‍ നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ബ്ലഡ് പ്രഷര്‍ കുത്തനെ വര്‍ധിക്കുവാനും ശരീരത്തിന് ആവശ്യമായ സൂക്ഷ്മാണുക്കളെ നശിപ്പിക്കുകയും പാന്‍ക്രിയാസ് അടക്കമുള്ള അവയവങ്ങള്‍ക്ക് ഹാനികരവുമാണ്.
സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു; കർണാടകയിൽ നിന്നും പാലെത്തിക്കൽ മിൽമ
തിരുവനന്തപുരം:സംസ്ഥാനത്ത് പാൽ ഉത്പാദനം കുറഞ്ഞു.പ്രതിസന്ധി നേരിടാൻ ഇത്തവണ ഓണക്കാലത്ത്, മില്‍മ എട്ട് ലക്ഷം ലിറ്റര്‍ പാൽ കര്‍ണാടകത്തിൽ നിന്നെത്തിക്കും.കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ പാലിന്‍റെ ആഭ്യന്തര ഉല്‍പാദനം പന്ത്രണ്ടര ലക്ഷം ലീറ്ററിനു മുകളിലായിരുന്നു. ഈ വര്‍ഷം അത് 11ലക്ഷമായി കുറഞ്ഞു. ഓണാഘോഷങ്ങള്‍ കൂടി ആയതോടെ ആവശ്യത്തിന് പാല്‍ നല്‍കാൻ കഴിയാത്ത അവസ്ഥയിലാണ് മില്‍മ. ഇതോടെ കര്‍ണാകട ഫെഡറേഷന്‍റെ സഹായം തേടുകയായിരുന്നു.നിലവില്‍ ഒരു ലീറ്റര്‍ പാലിന് മില്‍മ കര്‍ഷകന് നല്‍കുന്നത് 32 രൂപയാണ്. മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2017ലായിരുന്നു.അന്ന് 50 കിലോ കാലിത്തീറ്റയുടെ വില 975 രൂപയും ഒരു കിലോ വൈക്കോലിന് എട്ട് രൂപയുമായിരുന്നു. ഇപ്പോഴത് യഥാക്രമം 1300ഉം 15 രൂപയുമായി. ദിവസവും 45 മുതല്‍ 50 രൂപ വരെ നഷ്ടത്തിലാണ് കൃഷിയെന്നും കര്‍ഷകര്‍ പറയുന്നു. അതേസമയം പാല്‍വില കൂട്ടാനുള്ള നടപടികളുമായി മില്‍മ മുന്നോട്ടുപോകുകയാണ്.
പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍
പയ്യന്നൂർ:കേരളത്തിൽ പൊന്നും വിലയ്ക് വിറ്റഴിച്ച മത്തി 25 വര്‍ഷത്തിന് ശേഷം ഏറ്റവും കുറഞ്ഞ വിലയില്‍.കണ്ണൂര്‍ പയ്യന്നൂര്‍ മേഖലയില്‍ മത്തിയുടെ വിലയില്‍ വന്‍കുറവ് രേഖപ്പെടുത്തി.25 രൂപയ്ക്കാണ് ഇന്നലെ മത്തി വിറ്റഴിച്ചതെന്നാണ് റിപ്പോർട്ടുകൾ.10 രൂപയ്ക്കും ചില മത്സ്യ മാര്‍ക്കറ്റില്‍ മത്തി വിറ്റഴിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ട്.25 വര്‍ഷത്തിനു ശേഷമാണ് മത്സ്യത്തിനു ഇത്രയും വില കുറയുന്നത് എന്ന് തൊഴിലാളികള്‍ പറയുന്നു.അയല 70 രൂപയ്ക്കും കേതല്‍ 120 രൂപയ്ക്കുമാണ് ഇന്നലെ വിറ്റത്. ഫിഷ് മില്‍ വ്യവസായികളുടെ സമരമാണ് മത്സ്യത്തിനു വില ഇടിവുണ്ടാക്കിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മത്തിക്ക് 300 രൂപയിലധികം വിലയുണ്ടയിരുന്നു.
കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി
കൊച്ചി:കറിവെക്കാന്‍ വാങ്ങിയ മീനില്‍ നൂല്‍പ്പുഴുവിനെ കണ്ടെത്തി.വൈറ്റില തൈക്കുടം കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് പുഴുവിനെ കണ്ടെത്തിയത്. രണ്ടിഞ്ച് നീളത്തിലുള്ള ജീവനുള്ള നൂറോളം പുഴുക്കളെ മീനിന്റെ തൊലിക്കടിയില്‍ നിന്നാണ് കണ്ടെത്തുകയായിരുന്നു.വീടിന് സമീപം ഇരുചക്രവാഹനത്തില്‍ മീന്‍ കച്ചവടം നടത്തുന്ന ആളില്‍ നിന്നാണ് അഗസ്റ്റിന്‍ മീന്‍ വാങ്ങിയത്. ഇയാള്‍ തോപ്പുംപടി ഹാര്‍ബറില്‍ നിന്നെടുത്ത മീനാണ് ഇത്.വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ ഡിവിഷന്‍ കൗണ്‍സിലര്‍ ബൈജു തോട്ടാളി കോര്‍പ്പറേഷന്‍ ഹെല്‍ത്ത് സൂപ്പര്‍വൈസറെ വിവരം അറിയിച്ചു.എന്നാല്‍ അവധി ദിവസമായതിനാല്‍ അധികൃതര്‍ പരിശോധനയ്ക്ക് എത്തിയില്ല. അധികതരെ കാണിക്കാനായി മീന്‍ കളയാതെ സൂക്ഷിച്ചുവെച്ചതായി അഗസ്റ്റില്‍ പറഞ്ഞു.
കണ്ണൂരിൽ ഭക്ഷ്യവിഷബാധ;ഷവർമ്മ കഴിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ ചികിത്സയിൽ
കണ്ണൂർ:പയ്യന്നൂരിൽ ഒരു കുടുംബത്തിലെ അഞ്ചുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു.മാടക്കാല്‍ സ്വദേശി പി സുകുമാരനും കുടുംബവുമാണ് ഭക്ഷവിഷബാധയേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയത്. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ ഡ്രീം ഡെസേര്‍ട്ടില്‍ നിന്ന് സുകുമാരന്‍ രണ്ടു പ്ലെയിറ്റ് ഷവര്‍മയും അഞ്ച് കുബ്ബൂസും പാഴ്‌സലായി വാങ്ങിയിരുന്നു.ശേഷം വീട്ടിലെത്തുകയും അത് കഴിച്ച് വീട്ടിലെ അഞ്ച് പേര്‍ക്കും തലചുറ്റലും ഛര്‍ദ്ദിയും അനുഭവപ്പെടുകയുമായിരുന്നു. തുടര്‍ന്ന് അവശനിലയിലായ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍മാര്‍ ഭക്ഷ്യ വിഷബാധയാണ് കാരണമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സുകുമാരന്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.സംഭവത്തെ തുടര്‍ന്ന് നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ ഹോട്ടല്‍ പൂട്ടിക്കുകയും 10,000 രൂപ പിഴയീടാക്കുകയും ചെയ്തു. ഭക്ഷണശാലയുടെ ലൈസന്‍സ് നിര്‍ത്തലാക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.
കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ്
തിരുവനന്തപുരം:കണ്‍സ്യൂമര്‍ ഫെഡിന് അരി നല്കില്ലെന്ന് അറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ്. ഈ കമ്പനികൾ പിൻമാറിയതിനാൽ 518 ടൺ അരി ഓണ ചന്തകളിലേക്കായി മറ്റിടങ്ങളിൽ നിന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ്കണ്‍സ്യൂമര്‍ ഫെഡ്.ഇത്തവണ 3500 ഓണചന്തകളാണ് സംസ്ഥാനത്തുണ്ടാവുക. കഴിഞ്ഞ വര്‍ഷത്തേതിലും 150 ചന്തകള്‍ കൂടുതലായുണ്ടാകും. നേരത്തെ നാല് കമ്പനികള്‍ ആന്ധ്രയില്‍ നിന്നുള്ള ജയ അരി നല്കില്ലെന്ന് അറിയിച്ചിരുന്നു. പിന്നീട് മുഖ്യമന്ത്രി ഇടപ്പെട്ടതിനെ തുടര്‍ന്ന് രണ്ട് കമ്പനികള്‍ അരി നല്കാമെന്ന് അറിയിച്ചെന്ന് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് പറഞ്ഞു.അരി നല്കില്ല എന്നറിയിച്ച രണ്ട് കമ്പനികളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മെഹബൂബ് പറഞ്ഞു.ഓണചന്തയിലേക്കുള്ള 70 ശതമാനം സാധനങ്ങൾ എത്തിച്ച് കഴിഞ്ഞു.പ്രളയം കണക്കിലെടുത്ത്. കടലോര മേഖലകളിലും മലയോര മേഖലകളിലും പ്രത്യേക ചന്തകൾ തുടങ്ങാനും കണ്‍സ്യൂമര്‍ഫെഡ് തീരുമാനിച്ചു.
ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ അവസാനിപ്പിക്കുന്നു
മുംബൈ:മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വിലക്ക് ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചു. ഇതു പ്രകാരം അടുത്ത ഓഗസ്റ്റോടെ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ബി.സി.സി.ഐ ഓംബുഡ്സ്മാന്‍ ഡി.കെ ജെയിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2013ലാണ് ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ റോയല്‍സ് താരമായ ശ്രീശാന്തിനെ ബി.സി.സി.ഐ സസ്പെന്‍ഡ് ചെയ്തത്. പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിന്‍വലിക്കാന്‍ ബി.സി.സി.ഐ തയ്യാറായിരുന്നില്ല. ഒടുവില്‍ ശ്രീശാന്തിന്റെ ഹര്‍ജിയില്‍ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സി.ഐയ്ക്ക് വിടുകയായിരുന്നു.ക്രിക്കറ്റിന് തന്നെ നാണക്കേടായ ഒത്തുകളി വിവാദത്തില്‍ 2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്. ശ്രീശാന്തിനു പുറമേ ഐപിഎല്‍ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളായ അജിത് ചണ്ഡ്യാല, അങ്കിത് ചവാന്‍ എന്നിവര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വര്‍ഷം മാര്‍ച്ച് 15ന് ബിസിസിഐ അച്ചടക്ക കമ്മിറ്റിയുടെ ഉത്തരവ് സുപ്രീം കോടതി തള്ളി ശ്രീശാന്തിന് അനുകൂലമായ വിധി പുറപ്പെടുവിച്ചിരുന്നു. മൂന്നുമാസത്തിനുള്ളില്‍ ശ്രീശാന്തിന്റെ ശിക്ഷ ജെയ്ന്‍ പുനപരിശോധിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍, കെഎം ജോസഫ് എന്നിവരുള്‍പ്പെട്ട ബെഞ്ച് അന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ജെയ്ന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.