
അമ്പലപ്പുഴ: പോളിയോ മരുന്നു വിതരണത്തിനിടെ മദ്യപിച്ചെത്തിയ ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ അറസ്റ്റിൽ. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആലപ്പുഴ ആര്യാട് കുന്നുമ്മല്‍വീട്ടില്‍ സുമന്‍ ജേക്കബാ(51)ണ് അറസ്റ്റിലായത്.ഞായറാഴ്ച രാവിലെയാണ് സംഭവം. ചുമതലയുണ്ടായിരുന്ന രണ്ടു ബൂത്തുകളില്‍ വിതരണത്തിനുള്ള മരുന്നു നല്‍കാതെ സുമന്‍ ജേക്കബ് ഒപ്പമുള്ള ഐസ് കൂടു മാത്രം നല്‍കുകയായിരുന്നു.തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിനുകീഴിലെ ആറ് ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്‌സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി. ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തി.പോളിയോ മരുന്ന് ലഭിക്കാൻ വൈകിയതോടെ ബൂത്തുകളിൽ മാതാപിതാക്കളും കുട്ടികളും ഏറെ നേരം കാത്തിരിക്കേണ്ടി വന്നു. പരാതികൾ ഉയർന്നതിനെ തുടർന്ന്, മെഡിക്കൽ ഓഫീസർ ഡോ. ഷിബു സുകുമാരനും ജീവനക്കാരും ചേർന്ന് ഈ ബൂത്തുകളിലേയ്‌ക്ക് മരുന്നുകൾ എത്തിക്കുകയായിരുന്നു. നാട്ടുകാരുടെ പരാതിയില്‍ അമ്പലപ്പുഴ എസ്‌ഐ. ടോള്‍സണ്‍ പി. ജോസഫിന്റെ നേതൃത്വത്തില്‍ പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തു.തുടര്‍ന്ന്, ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ സുമൻ മദ്യപിച്ചിട്ടുണ്ടെന്ന് തെളിഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തി കേസെടുത്തശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടു.