
തിരുവനന്തപുരം:സംസ്ഥാനത്ത് സമരത്തിലേർപ്പെട്ടിരിക്കുന്ന സ്വകാര്യ ബസ് ഉടമകളുമായി ഗതാഗതമന്ത്രി നാളെ ചർച്ച നടത്തും.നാളെ വൈകിട്ട് നാലുമണിക്ക് കോഴിക്കോട് ഗസ്റ്റ്ഹൗസിൽ വെച്ചാണ് ചർച്ച നടത്തുക.നേരത്തെ ഇന്ന് ചർച്ച നടക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും നാളത്തേക്ക് മാറ്റുകയായിരുന്നു. അനിശ്ചിതകാല സമരം ആരംഭിക്കുന്നതിനു മുൻപ് മിനിമം ചാർജ് എട്ടുരൂപയാക്കിയിരുന്നു.ഈ നിരക്കുവർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരുമെന്നായിരുന്നു സർക്കാർ അറിയിച്ചത്.എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർഥികളുടെ കണ്‍സഷൻ നിരക്ക് ഉയർത്തുക,വർധിപ്പിച്ച റോഡ് ടാക്സ് പിൻവലിക്കുക, ഇന്ധന വില ജിഎസ്ടിയുടെ പരിധിയിൽ കൊണ്ടുവരിക, സ്വകാര്യ ബസ് മേഖലയെക്കുറിച്ച് പഠിച്ച ജസ്റ്റീസ് രാമചന്ദ്രൻ കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സ്വകാര്യ ബസ്സുടമകൾ വെള്ളിയാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുകയായിരുന്നു.