
ചെന്നൈ:തമിഴ്‌നാട്ടിൽ ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റിൽ ഒൻപത് മരണം.കടലൂരും ചിദംബരത്തും കടല്‍ക്ഷോഭം രൂക്ഷമായി. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. പുതുച്ചേരി തീരത്തും മഴ ശക്തമായി. കടലൂര്‍, ചെന്നൈ, പുതുക്കോട്ട, കാഞ്ചീപുരം എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കടലൂരില്‍ കനത്ത മഴയില്‍ വീട് തകര്‍ന്നു വീണാണ് അമ്മയും മകളും മരിച്ചത്. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. കടലൂരില്‍ മരം വീണും ഒരു യുവതി മരിച്ചു. പുതുക്കോട്ടയില്‍ വീട് തകര്‍ന്ന് ഒരു സ്ത്രീ മരിച്ചു. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും തഞ്ചാവൂരില്‍ 40 വയസുള്ള സ്ത്രീയും മരിച്ചു. കാഞ്ചീപുരത്ത് വെള്ളത്തില്‍വീണ്് മൂന്ന് പെണ്‍കുട്ടികളും മരിച്ചു. മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിലോമീറ്റര്‍ ദൂരത്തിലും, പാമ്ബനില്‍ നിന്നും 70 കിലോമീറ്റര്‍ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.അതേസമയം, കാറ്റിന്റെ തീവ്രത കുറഞ്ഞതിനാല്‍ കേരളത്തിൽ ആശങ്കയൊഴിഞ്ഞു. എങ്കിലും ജാഗ്രത തുടരും. കേരളത്തിലെത്തും മുൻപ് കാറ്റിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 30 മുതല്‍ 40 കിലോമീറ്റര്‍ മാത്രമായി മാറാനാണ് സാധ്യത. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ ആയ മഴക്കുള്ള സാധ്യതയുണ്ട്.ഇടുക്കി, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ രാത്രിയില്‍ തിരുവനന്തപുരം ഉള്‍പെടെ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു. മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം തുടരും.ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരെ തിരിച്ച് വീടുകളിലേക്ക് അയക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.