കോട്ടയം: കെവിന്‍റെ കൊലപാതകത്തിൽ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരുടെ പങ്ക് വെളിപ്പെടുത്തുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത്. അന്വേഷണം അട്ടിമറിച്ചത് ഗാന്ധിനഗർ എഎസ്ഐ ബിജുവാണെന്ന് തെളിയിക്കുന്ന റിപ്പോർട്ട് പുറത്തുവന്നു.കൊച്ചി റേഞ്ച് ഐജി വിയജ് സാഖറേയാണ് റിപ്പോർട്ട് തയാറാക്കിയത്. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഗാന്ധിനഗർ എഎസ്ഐ ബിജുവിനെ സസ്പെൻഡ് ചെയ്തു. കേസ് അന്വേഷണം അട്ടിമറിച്ചത് ബിജുവാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. രാത്രിയിൽ ബിജുവിനൊപ്പം പട്രോളിംഗിനുണ്ടായിരുന്ന പോലീസ് ജീപ്പ് ഡ്രൈവറെയും സസ്പെൻഡ് ചെയ്തു. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമേ നീനുവിന്റെ സഹോദരന്‍ ഷാനു ഉള്‍പ്പെടുന്ന ക്വട്ടേഷന്‍ സംഘത്തിന്റെ വാഹനം ഞായറാഴ്ച പുലര്‍ച്ചെ ഗാന്ധി നഗര്‍ പൊലീസ് പരിശോധിച്ചതായി കെവിന്റെ ബന്ധു അനീഷും വെളിപ്പെടുത്തിയിരുന്നു. ഇതു രണ്ടും കണക്കിലെടുത്താണ് ഇരുവര്‍ക്കും സസ്‌പെന്‍ഷന്‍. കെവിനൊടൊപ്പം അനീഷിനെയും നീനുവിന്റെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയിരുന്നു. തട്ടിക്കൊണ്ടുപോകും വഴി നീനുവിന്റെ സഹോദരന്‍ ഷാനുവും എസ്‌ഐയും ഫോണില്‍ മൂന്നുതവണ സംസാരിച്ചുവെന്ന വെളിപ്പെടുത്തലാണ് അനീഷ് നടത്തിയത്. രണ്ടുതവണ എസ്‌ഐ ഷാനുവിനെ അങ്ങോട്ടുവിളിക്കുകയായിരുന്നു എന്നും അനീഷ് പറഞ്ഞു.കൈക്കൂലി വാങ്ങിയാണ് എഎസ്ഐ ബിജു ഷാനുവിനെയും സംഘത്തെയും വിട്ടയച്ചതെന്നാണ് വിവരം. സംഭവം ഉന്നത ഉദ്യോഗസ്ഥരെ ബിജു അറിയിക്കുകയും ചെയ്തില്ല.
ഇന്നും നാളെയും ബാങ്ക് പണിമുടക്ക്
ന്യൂഡൽഹി:സേവന, വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കണമെന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്‍റെ നേതൃത്വത്തിൽ 48 മണിക്കൂർ ബാങ്ക് ജീവനക്കാർ പണിമുടക്കുന്നതിനാൽ ഇന്നും നാളെയും രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം നിശ്ചലമാകും. സഹകരണ, ഗ്രാമീണ്‍ ബാങ്കുകള്‍ ഒഴികെയുള്ള മുഴുവന്‍ ബാങ്കുകളിലെയും ജീവനക്കാര്‍ പണിമുടക്കും. ശമ്ബള വര്‍ധനവ് ആവശ്യപ്പെട്ടു നടക്കുന്ന പണിമുടക്കില്‍ 21 പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള പത്തു ലക്ഷത്തോളം ജീവനക്കാരും ഓഫിസര്‍മാരും പങ്കെടുക്കുന്നുണ്ട്. സമരത്തിനു മുന്നോടിയായി കേന്ദ്രവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. മുഖ്യ ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ച ശമ്ബള പരിഷ്‌കരണത്തിന്മേല്‍ തീരുമാനമാകാതെ പിരിയുകയായിരുന്നു. യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ(യുഎഫ്ബിയു) ഒന്‍പതു ഘടകങ്ങളും പണിമുടക്കില്‍ പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് കോണ്‍ഫെഡറേഷന്‍(എഐബിഒസി) വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.ഉപയോക്താക്കള്‍ക്ക് ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് കുഴപ്പമുണ്ടാകില്ല. ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ, മഹാമൊബൈല്‍ ആപ് തുടങ്ങിയവയുടെ സേവനങ്ങള്‍ ലഭ്യമാകും.രണ്ടു ദിവസവും എടിഎമ്മില്‍ പണവും നിറയ്ക്കില്ല.എന്നാല്‍ എല്ലാ എടിഎമ്മുകളിലും പണിമുടക്കിനു മുന്നോടിയായി പണം നിറച്ചതായി ബാങ്കുകള്‍ അറിയിച്ചിട്ടുണ്ടെങ്കിലും സിറ്റി വിട്ടുള്ള പല എടിഎമ്മുകളും കാലിയാണ്.
കെവിന്റെ കൊലപാതകം;നീനുവിന്റെ സഹോദരനും പിതാവും കീഴടങ്ങി;കീഴടങ്ങിയത് കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ
കോട്ടയം:കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് പ്രതിചേർത്ത നീനുവിന്റെ സഹോദരൻ ഷിനു ചാക്കോ,പിതാവ് ചാക്കോ എന്നിവർ പൊലീസിന് മുൻപിൽ കീഴടങ്ങി.കണ്ണൂർ കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിലാണ് ഇവർ കീഴടങ്ങിയത്.സംഭവത്തിന് ശേഷം ബംഗളൂരുവില്‍ ഒളിവിലായിരുന്ന ഇവര്‍ പൊലീസ് പിന്നാലെയുണ്ടെന്ന സംശയത്തില്‍ ഇരിട്ടിയിലെ ബന്ധുവിന്റെ വീട്ടില്‍ ഒളിക്കാനായിരുന്നു ഇവിടെ എത്തിയത്. എന്നാല്‍ ബന്ധു കൈവിട്ടതോടെ നിവൃത്തിയില്ലാതെ കരിക്കോട്ടക്കരി പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നുവെന്നാണ് അറിയുന്നത്.ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതിന് പിന്നാലെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പോലീസ് ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരികയാണ്. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാനിയാണ് ഷാനു ചാക്കോ. ഷാനുവും സുഹൃത്തുക്കളും ചേര്‍ന്നാണ് കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍നിന്നു തട്ടിക്കൊണ്ടുപോയത്. നീനു ചാക്കോയുടെ മാതാപിതാക്കളായ ചാക്കോയും രഹ്നയും കേസില്‍ പ്രതികളാകുമെന്നു പൊലീസ് വ്യക്തമാക്കിയിരുന്നു. തട്ടിക്കൊണ്ടുപോകലിന്റെ ആസൂത്രണത്തില്‍ ചാക്കോയുടെയും രഹനയുടെയും പങ്ക് സ്ഥിരീകരിച്ചതോടെയാണിത്.എങ്ങനെയാണ് കെവിൻ മരിച്ചതെന്ന് ഉൾപ്പടെയുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിക്കാൻ മുഖ്യപ്രതികളുടെ അറസ്റ്റ് സഹായകമാകും. കോട്ടയത്ത് എത്തിച്ചിട്ടാവും പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കുക.
ഇന്ധന വില വർധന;നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ
ന്യൂഡൽഹി:ഇന്ധന വില വർധനവിന്റെ പശ്ചാത്തലത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില വർദ്ധിപ്പിക്കാനൊരുങ്ങി കമ്പനികൾ.പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങള്‍, സോപ്പ്, സോപ്പുപൊടി, ഭക്ഷ്യ എണ്ണ, പലവ്യഞ്ജനങ്ങള്‍ എന്നിവയുടെ വില നാല് മുതല്‍ എഴ് ശതമാനംവരെ കൂടുമെന്നാണ് ഇവര്‍ നല്‍കുന്ന മുന്നറിയിപ്പ്. നിത്യോപയോഗ സാധനങ്ങളായതിനാല്‍ വിലവര്‍ധിച്ചാലും ഡിമാന്‍ഡില്‍ കുറവുണ്ടാകില്ലെന്നാണ് കമ്പനികളുടെ നിരീക്ഷണം. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ അസംസ്‌കൃത എണ്ണവിലയില്‍ 50 ശതമാനമാണ് വര്‍ധനയുണ്ടായത്. ബാരലിന് 80 ഡോളറിലെത്തിയ വില കഴിഞ്ഞ ദിവസമാണ് 75ലേയ്ക്ക് താഴ്ന്നത്. ക്രൂഡ് വിലവര്‍ധനയെതുടര്‍ന്ന് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് കാലവർഷം എത്തി;ഈ മാസം 31 വരെ ശക്തമായ മഴ;മൽസ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.3 ദിവസം നേരത്തെയാണ് തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം കേരളാ തീരത്തെത്തിയത്. ഈ മാസം 31 വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.കേരള കര്‍ണാടക തീരത്ത് കഴിഞ്ഞ ദിവസം രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ കാറ്റിന്റെ വേഗത വര്‍ധിച്ചിട്ടുണ്ട്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. ഇത് 60 കീലോമീറ്റര്‍ വേഗതയില്‍ വരെ വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലവര്‍ഷം കൂടി ശക്തിപ്പെട്ടതോടെ കടല്‍ പ്രക്ഷുബ്ദമാണ്. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുമ്മനം രാജശേഖരൻ മിസോറാം ഗവർണറായി സത്യപ്രതിജ്ഞ ചെയ്തു
ഐസ്വാള്‍: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഐസ്വാളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അജിത് സിങ് അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം അദ്ദേഹം പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.മിസോറം സംസ്ഥാനത്തിന്റെ പതിനെട്ടാമത് ഗവര്‍ണറായാണ് കുമ്മനം രാജശേഖരന്‍ ചുമതലയേറ്റത്.വക്കം പുരുഷോത്തമന് ശേഷം മിസോറമില്‍ ഗവര്‍ണറാകുന്ന രണ്ടാമത്തെ മലയാളി കൂടിയാണ് അദ്ദേഹം.നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ്മ സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് ബിജെപി കേരള സംസ്ഥാന അദ്ധ്യക്ഷനായിരുന്ന കുമ്മനത്തെ മിസോറാം ഗവർണറായി നിയമിച്ചത്.ഗവര്‍ണര്‍ സ്ഥാനത്തേക്ക് ഇല്ലെന്ന് അദ്ദേഹം കേന്ദ്രനേതൃത്വത്തെ അറിയിച്ചെങ്കിലും എത്രയും പെട്ടെന്ന് ചുമതലയേല്‍ക്കാനായിരുന്നു നിര്‍ദേശം.സര്‍ക്കാര്‍ ജോലി രാജിവെച്ച് ആര്‍എസ്‌എസ് പ്രചാരക സ്ഥാനത്ത് എത്തിയ വ്യക്തിയാണ് കുമ്മനം രാജശേഖരന്‍. സസ്യശാസ്ത്രത്തില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയും നേടിയ അദ്ദേഹം ദീപിക, കേരള ശബ്ദം തുടങ്ങിയ പത്രങ്ങളില്‍ പത്രപ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബിജെപി മുഖപത്രമായ ജന്മഭൂമിയുടെ പത്രാധിപരും, ചെയര്‍മാനുമായി. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയതോടെയാണ് കുമ്മനമെന്ന പേര് കേരളത്തില്‍ ശ്രദ്ധിക്കപ്പെട്ടത്.
തൂത്തുക്കുടിയിൽ സ്റ്റെർലൈറ്റ് ഫാക്റ്ററി അടച്ചുപൂട്ടാൻ ഉത്തരവ്
ചെന്നൈ: തൂത്തുക്കുടിയിലെ വേദാന്ത സ്റ്റെർലൈറ്റ് ചെമ്പ് ശുദ്ധീകരണശാലയ്ക്കെതിരേയുള്ള ജനകീയസമരം ഒടുവിൽ വിജയിച്ചു. കടുത്ത പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. തുടർനടപടികൾക്കു മലിനീകരണ നിയന്ത്രണ ബോർഡിനു നിർദേശവും നൽകി.പരിസ്ഥിതി നിയമങ്ങൾ ആവർത്തിച്ചു ലംഘിക്കുന്ന കമ്പനി തൂത്തുക്കുടിയിലും പരിസരത്തും കാൻസർ ഉൾപ്പെടെ രോഗങ്ങൾക്കും കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനാലാണ് അടച്ചുപൂട്ടുന്നതെന്നു മുഖ്യമന്ത്രി കെ. പളനിസ്വാമി അറിയിച്ചു.1996 ലാണ് തൂത്തുക്കുടിയിൽ കമ്പനി പ്രവർത്തനമാരംഭിച്ചത്. രണ്ടുവർഷത്തിനുശേഷം പൂർണതോതിലേക്കു വളർന്നു. കമ്പനിയിൽ നിന്ന് ഇന്ധനം ചോരുന്നതിനു പുറമേ സമീപവാസികൾക്ക് ശ്വാസതടസം, ശരീരത്തിലെ ചൊറിച്ചിൽ തുടങ്ങിയ പല പ്രശ്നങ്ങളും ഉടലെടുത്തതോടെ മുൻമുഖ്യമന്ത്രി ജയലളിത പ്ലാന്‍റ് പൂട്ടാൻ നിർദേശം നൽകി. എന്നാൽ 2015 ൽ കമ്പനി വീണ്ടും പ്രവർത്തനം പുനരാരംഭിച്ചു. ഇതോടെ സമരം ശക്തമാവുകയായിരുന്നു.കമ്പനി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ടു നാളുകളായി തുടരുന്ന സമരത്തിന്‍റെ നൂറാംദിനമായ കഴിഞ്ഞ 22 നു പ്രതിഷേധക്കാർക്കുനേരേ നടന്ന വെടിവയ്പിൽ 13 പേർ മരിച്ചിരുന്നു.
നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം
കോഴിക്കോട്:നിപ്പ വൈറസ് ചിക്കനിലൂടെ പകരുമെന്ന് കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫീസറുടെ പേരിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം നടത്തുന്നു.ചിക്കൻ ഉപയോഗിക്കരുതെന്ന വ്യാജ സന്ദേശമാണ് ഇപ്പോൾ വാട്സ് ആപ്പ്,ഫേസ്ബുക് തുടങ്ങിയ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത്.കോഴിക്കോട് ഡിഎംഒ യുടെ വ്യാജ സീല്‍ നിര്‍മ്മിച്ചാണ് സന്ദശം പ്രചരിപ്പിച്ചത്.എന്നാൽ ഇത്തരത്തിലുള്ള ഉത്തരവുകളൊന്നും ജില്ലാ മെഡിക്കൽ ഓഫീസർ പുറത്തിറക്കിയിട്ടില്ല.നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ചതു മുതൽ ഇത്തരത്തിൽ ഏറെ വ്യാജ പ്രചരണങ്ങളും എത്തിയിരുന്നു.വ്യാജസന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
കെവിന്റെ കൊലപാതകം;കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ
കോട്ടയം:കെവിന്റെ കൊലപാതകത്തിലെ പോലീസ് അനാസ്ഥയിൽ പ്രതിഷേധിച്ച് കോട്ടയത്ത് ഇന്ന് യുഡിഎഫ്,ബിജെപി ഹർത്താൽ.രാവിലെ ആറു മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.പാല്‍,പത്രം,വിവാഹം, മറ്റ് അവശ്യ സർവീസുകൾ എന്നിവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.ജനപക്ഷം, കേരള കോണ്‍ഗ്രസ് എം എന്നിവയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലെത്തിച്ച കെവിന്‍റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം തുടങ്ങി. ഇതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. തിങ്കളാഴ്ച വൈകീട്ട് ആറിന് ബന്ധുക്കളുടെ സാന്നിധ്യത്തില്‍ തെന്മലയില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടി പൂര്‍ത്തീകരിച്ച ശേഷമാണ് മെഡിക്കല്‍ കോളജിലെത്തിച്ചത്.അതേസമയം മോര്‍ച്ചറിയിലെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയെയും മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും സിപിഐഎം പ്രവര്‍ത്തകര്‍ തടയാന്‍ ശ്രമിച്ചത് സ്ഥലത്ത് നേരിയ സംഘര്‍ഷത്തിന് വഴിവച്ചു.തിരുവഞ്ചൂരിനൊപ്പം ചില കോണ്‍ഗ്രസ് പ്രവര്‍ത്തകരും മോര്‍ച്ചറിക്കുള്ളില്‍ കയറിയതാണ് സിപിഐഎം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. അകത്ത് കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് തിരിച്ചിറക്കിയതോടെയാണ് ബഹളത്തിന് അവസാനമായത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കെവിന്‍റെ മൃതദേഹം നട്ടാശേരിയിലെ കെവിന്റെ വീട്ടിലേക്ക് കൊണ്ട് പോകും. പൊതുദര്‍ശനത്തിനു ശേഷം വൈകിട്ടു മൂന്നിന് നല്ലിടയന്‍ പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കെവിന്റെ കൊലപാതകം;മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ;ക്വട്ടേഷനിൽ നീനുവിന്റെ മാതാപിതാക്കൾക്കും പങ്കെന്ന് പോലീസ്
കോട്ടയം:പ്രണയ വിവാഹം ചെയ്തതിന്റെ പേരിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ ആസൂത്രകൻ നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആണെന്ന് പോലീസ്. കൊലപാതകം നടന്ന ശേഷം ഒളിവിൽ പോയ ഇയാൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.വിമാനത്താവളത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പതിപ്പിച്ചത്.കെവിനെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ഷാനു ചാക്കോ നാഗര്‍കോവിലില്‍ ഒളിവില്‍ കഴിയുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നേരത്തെ പത്തനാംപുരം വഴി പേരൂര്‍ക്കടയിലെ ഭാര്യ വീട്ടില്‍ ഷാനു എത്തിയെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു.എന്നാല്‍ പൊലീസ് എത്തുന്നതിന് മുന്‍പ് ഷാനു അവിടെ നിന്നും കടന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകം നടത്താൻ ക്വട്ടേഷൻ നൽകിയതിൽ നീനുവിന്റെ മാതാപിതാക്കളായ ചാക്കോയ്ക്കും രഹ്‌നയ്ക്കും പങ്കുണ്ടെന്നാണ് പോലീസ് നിഗമനം.ഇവരും ഒളിവിൽ പോയിരിക്കുകയാണ്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ മാതാപിതാക്കളെയും പ്രതിചേര്‍ക്കും.പിതാവ് ചാക്കോയും അമ്മ രഹനയും അറിഞ്ഞായിരുന്നു ഇതിനായി നീക്കങ്ങള്‍ നടത്തിയതെന്ന് കേസില്‍ പിടിയിലായ നിയാസിന്റെ ഉമ്മ മാധ്യമങ്ങളോട് വെളിപ്പെടുത്തി. കെവിനെ തട്ടിക്കൊണ്ടുപോകാന്‍ വണ്ടി വാടകയ്‌ക്കെടുക്കാന്‍ നിയാസിനോട് ഇരുവരും ആവശ്യപ്പെട്ടിരുന്നെന്നും നിയാസ് മടിച്ചപ്പോള്‍ ചാക്കോയും രഹനയും നിര്‍ബന്ധിച്ചെന്നും നിയാസിന്റെ ഉമ്മ ലൈല ബീവി മാധ്യമങ്ങളോട് പറഞ്ഞു.തെന്മല സ്വദേശി നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 10 പേരാണ് കേസില്‍ പ്രതികളായുളളത്. മൂന്നു പേര്‍ അറസ്റ്റിലായിട്ടുണ്ട്.മറ്റുള്ളവർക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതികള്‍ വിദേശത്തേക്ക് കടക്കുന്നതു തടയുകയാണ് ലക്ഷ്യം