കോഴിക്കോട്:നിപ്പ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു.തലശ്ശേരി സ്വദേശിനി റോജ ആണ് മരിച്ചത്.ഇവർക്ക് രോഗം സ്ഥിതീകരിച്ചിരുന്നില്ല.മൂന്ന് ദിവസങ്ങള്‍ക്ക് മുൻപാണ് റോജയെ പനിബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപാ വൈറസ് പരിശോധന നെഗറ്റീവ് ആയിരുന്നു.എന്നാല്‍ ഇന്നുരാവിലെ രോഗംകൂടി മരിക്കുകയായിരുന്നു.നിപ്പാ വൈറസ് ബാധയുടെ രണ്ടാം ഘട്ടം ഉണ്ടാകാനിടയുള്ളതിനാൽ ജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന ആരോഗ്യ വകുപ്പിന്‍റെ നിർദേശം വന്നതിനു പിന്നാലെയാണ് റോജയുടെ മരണം. കോഴിക്കോട് കോട്ടൂര്‍ പഞ്ചായത്തിലെ റസിലിന്റെ മരണമാണ് രണ്ടാംഘട്ട നിപ്പ വ്യാപനമെന്ന നിഗമനത്തിന്റെ അടിസ്ഥാനം. റസില്‍ ബാലുശേരിയിലെ താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. നിപ്പ ബാധയെത്തുടര്‍ന്ന് മരിച്ച ഇസ്‌മായിലും ഈ സമയത്ത് ഇവിടെ ചികിത്സയിലുണ്ടായിരുന്നു. ഇവിടെ നിന്നാണ് റസിലിന് നിപ്പ വൈറസ് ബാധിച്ചതെന്നാണ് സംശയം. പനി മാറി വീട്ടിലെത്തിയ റസിലിന് വീണ്ടും അസുഖം വന്നതോടെ മേയ് 27ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും വ്യാഴാഴ്ച മരണം സംഭവിക്കുകയായിരുന്നു. രോഗം ആദ്യ ഘട്ടത്തില്‍ തന്നെ നിയന്ത്രണവിധേയമായെന്ന കണക്കുകൂട്ടല്‍ തെറ്റിച്ചു കൊണ്ടാണ് രണ്ടാം ഘട്ടത്തിന്റെ വ്യാപനം. ഒന്നാം ഘട്ടത്തെ നല്ല നിലയില്‍ പ്രതിരോധിച്ചെങ്കിലും അതിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് ജൂണ്‍ 5 വരെയാണ് കണക്കാക്കിയിരുന്നത്. അതിനുള്ളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ രോഗം കൂടുതല്‍ പേരിലേക്ക് പകരില്ലെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ വ്യാഴാഴ്ച റസില്‍ നിപ്പ ബാധിച്ച് മരിച്ചതോടെ ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന മുഴുവന്‍ സംവിധാനങ്ങളും തുടരാനാണ് തീരുമാനം.
നിപ വൈറസ്;നഴ്സിംഗ് വിദ്യാർത്ഥിനിക്ക് രോഗം പൂർണ്ണമായും ഭേതമായതായി റിപ്പോർട്ട്
കോഴിക്കോട്:നിപ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്ന നഴ്സിംഗ് വിദ്യാർത്ഥിനിക്ക് രോഗം പൂർണ്ണമായും ഭേതമായതായി റിപ്പോർട്ട്. വിദ്യാര്‍ഥിനിയുടെ സാമ്പിൾ പരിശോധനയില്‍ നെഗറ്റിവ് ആയാണ് റിപ്പോര്‍ട്ട് ലഭിച്ചത്. നിപ്പ വൈറസ് ബാധിച്ച് മരണസംഖ്യ ഉയരുന്നതിനിടെ ആരോഗ്യവകുപ്പിന് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവില്‍ 17 പേരാണ് നിപ്പ ബാധിച്ച് മരിച്ചത്. നിപ്പാ ബാധയില്‍ രണ്ട് ദിവസത്തിനിടെ മൂന്നു പേര്‍ കൂടി മരിച്ച സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. അതിനിടെ രോഗത്തിന് ആശ്വാസമേകുമെന്ന് പ്രതീക്ഷിക്കുന്ന ഓസ്ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ന് രാത്രിയോടെ എത്തിക്കാനാകുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഹ്യൂമണ്‍ മോണോക്ളോണല്‍ ആന്റിബോഡി എം 102.4 മരുന്നാണ് 50 ഡോസ് ആസ്ട്രേലിയയില്‍ നിന്ന് അയച്ചിരിക്കുന്നത്. ചികിത്സാ മാര്‍ഗരേഖ രൂപപ്പെടുത്തിയശേഷം ഇതു രോഗികള്‍ക്ക് നല്കിത്തുടങ്ങും.
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി:തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ഗവണ്‍മെന്‍റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രവേശനം നറുക്കെടുപ്പിലൂടെ നടത്തണമെന്ന് ഹൈക്കോടതി.സ്കൂളിൽ പ്രവേശനത്തിന് അപേക്ഷ നല്‍കിയ വിദ്യാര്‍ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.സ്കൂളിൽ നടത്തി വരുന്ന പ്രവേശന പരീക്ഷയെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഈ വർഷത്തെ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് മേയ് ആദ്യവാരം നേരിട്ട് അപേക്ഷ സ്വീകരിക്കുകയായിരുന്നു. എന്നാൽ കുട്ടികളുടെ ബാഹുല്യം മൂലം പ്രവേശനം നടത്താൻ കഴിഞ്ഞിരുന്നില്ല.അപേക്ഷിക്കുന്ന എല്ലാ കുട്ടികൾക്കും സർക്കാർ സ്കൂളുകളിൽ പ്രവേശനം നൽകണമെന്നാണ് നിയമം.എന്നാൽ ടാഗോറിൽ അഞ്ച്, എട്ട് ക്ലാസുകളിലേക്ക് 245 കുട്ടികളാണ് അപേക്ഷ നൽകിയത്. ഇത്രയും വിദ്യാർഥികളെ ഉൾക്കൊള്ളാൻ ടാഗോറിൽ സൗകര്യവുമില്ല. ഇതോടെയാണ് പ്രവേശനം അനിശ്ചിതത്വത്തിലായത്. തുടർന്നാണ് രക്ഷിതാക്കൾ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നിയമക്കുരുക്ക് മുറുകിയതോടെ അഞ്ചാം ക്ലാസില്ലാതെയാണ് ഈ വർഷത്തെ ടാഗോർ വിദ്യാനികേതന്റെ അധ്യയന വർഷം ആരംഭിച്ചത്.
നിപ്പ വൈറസ്;പി.എസ്.സി പരീക്ഷകൾ മാറ്റിവെച്ചു;ഓൺലൈൻ പരീക്ഷകൾക്ക് മാറ്റമില്ല
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവെച്ചു.ഈ മാസം 16 വരെയുള്ള പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.ജൂണ്‍ ഒൻപതിന് നടത്താന്‍ നിശ്ചയിച്ചിരുന്ന കമ്പനി/ കോര്‍പറേഷന്‍ അസിസ്റ്റന്റ്,ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പരീക്ഷയും മാറ്റിവച്ചവയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകൾക്ക് മാറ്റമില്ലെന്നും മുന്‍നിശ്ചയ പ്രകാരം നടക്കുമെന്നും പി.എസ്.സി അറിയിച്ചു.
നിപ്പ വൈറസ്;കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവെയ്ക്കണമെന്ന് ജില്ലാ കലക്റ്റർ
കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാന്‍ അനുമതി തേടി കളക്ടര്‍ ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ പ്രവര്‍ത്തനം പത്ത് ദിവസത്തേക്ക് നിര്‍ത്തിവെയ്ക്കണം എന്നാണ് കളക്ടറുടെ ആവശ്യം.നിപ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ടായിരുന്ന മധുസൂദനന്‍ മരിച്ചിരുന്നു.തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കളക്റ്ററുടെ നടപടി.നിപ വൈറസ് ബാധിച്ച് രണ്ട് പേര്‍ മരിച്ച സാഹചര്യത്തില്‍ ബാലുശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അവധി നല്‍കിയിട്ടുണ്ട്. ആശുപത്രിയിലെ ആറ് ഡോക്ടര്‍മാരോടും നഴ്‌സിംഗ് ജീവനക്കാരോടും ഒരാഴ്ചത്തേക്ക് ജോലിയില്‍ നിന്നും മാറിനില്‍ക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.പകരം ആശുപത്രിയില്‍ ആവശ്യമായ സംവിധാനം ഏര്‍പ്പെടുത്തും എന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
നിപ്പ വൈറസ്;കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം നൽകി
കോഴിക്കോട്:നിപ്പ വൈറസ് ബാധയെ തുടർന്ന് ജില്ലയിൽ രണ്ടു ദിവസത്തിനിടെ മൂന്നുപേർ കൂടി മരിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ വീണ്ടും ജാഗ്രത നിർദേശം.നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ചവരുമായി സമ്പർക്കമുണ്ടായിരുന്ന എല്ലാവരെയും കണ്ടെത്താനും നിരീക്ഷണം ശക്തിപ്പെടുത്താനും ആരോഗ്യവകുപ്പ് തീരുമാനിച്ചു.മേയ് അഞ്ച്, 14 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിലും സിടി സ്കാൻ റൂമിലും വിശ്രമമുറികളിലും 18, 19 തീയതികളിൽ ബാലുശേരി താലൂക്ക് ആശുപത്രിയിലും സന്ദർശനം നടത്തിയിട്ടുള്ളവർ സ്റ്റേറ്റ് നിപ്പാ സെല്ലുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സ്റ്റേറ്റ് നിപ്പാ സെൽ നമ്പർ 0495-2381000. കഴിഞ്ഞ ദിവസം മരിച്ച നെല്ലിക്കാപ്പറമ്പ് മാട്ടുമുറി കോളനിയിൽ അഖിൽ, കോട്ടൂർ പൂനത്ത് നെല്ലിയുള്ളതിൽ റസിൻ എന്നിവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരും നിപ്പാ സെല്ലുമായി ഫോണിൽ ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിളിക്കുന്നവരുടെ പേരുവിവരം ഒരു കാരണവശാലും പുറത്തറിയിക്കില്ലെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോ. വി. ജയശ്രീ വ്യക്തമാക്കി.
നിപ്പ വൈറസ്;പഴം തീനി വവ്വാലുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് തിരിച്ചു
കോഴിക്കോട്:നിപ്പ വൈറസ് പരത്തുന്നതെന്ന് സംശയിക്കപ്പെടുന്ന പഴം തീനി വവ്വാലിന്റെ സാമ്പിളുമായി ഡോക്റ്റർ ഭോപ്പാലിലേക്ക് യാത്ര തിരിച്ചു. സൂപ്പിക്കടയിലെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച വീടിനു പിറകിലുള്ള കാടുപിടിച്ച സ്ഥലത്തെ മരത്തില്‍ നിന്ന് പിടികൂടിയ വവ്വാലുമായാണ് ഡോക്ടര്‍ രാവിലെ പതിനൊന്നു മണിയോടെ വിമാനത്തില്‍ ഭോപ്പാലിലേക്ക് തിരിച്ചത്. ഭോപ്പാലിലെ ലാബിൽ പരിശോധിക്കുന്നതിനായാണ് വവ്വാലിനെ കൊണ്ടുപോയിരിക്കുന്നത്.പഴംതീനി വവ്വാലിന്‍റെ വിസര്‍ജ്യങ്ങളും പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (എന്‍ഐഎസ്എച്ച്എഡി) ലാണ് പരിശോധന നടത്തുക. രണ്ടു ദിവസത്തിനകം പരിശോധനാഫലം ലഭ്യമാകും. വവ്വാലിനെ അതീവ സുരക്ഷിതമായി ഇന്‍കുബേറ്ററിലാക്കിയാണ് ഭോപ്പാലിലേക്ക് കൊണ്ടുപോകുന്നത്.എറണാകുളത്തുനിന്ന് കൊണ്ടുവന്ന ഡ്രൈ ഐസ് നിറച്ച ഇന്‍കുബേറ്ററിലാണിപ്പോള്‍ വവ്വാല്‍.
ചെങ്ങന്നൂരിൽ എൽഡിഎഫ് സ്ഥാനാർഥി സജി ചെറിയാന് മിന്നും ജയം
ചെങ്ങന്നൂർ:കേരളം ഉറ്റുനോക്കിയ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി സജി ചെറിയാന് റിക്കാര്‍ഡ് വിജയം. ചെങ്ങന്നൂരിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഉപതെരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ നേടിയെടുത്തത്.റെക്കോർഡ് ഭൂരിപക്ഷമായ 20,956 വോട്ട് സജി ചെറിയാന്‍ സ്വന്തമാക്കുകയും ചെയ്തു. 1987-ലെ തെരഞ്ഞെടുപ്പില്‍ മാമന്‍ ഐപ്പ് നേടിയ 15,703 എന്ന ഭൂരിപക്ഷമായിരുന്ന ഇതുവരെയുള്ള ചെങ്ങന്നൂരിലെ റിക്കാര്‍ഡ്. 67,303 വോട്ടുകളാണ് സജി ചെറിയാൻ സ്വന്തമാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫിലെ ഡി.വിജയകുമാറിന് 46,347 വോട്ടുകൾ ലഭിച്ചു. 35,270 വോട്ടുകൾ നേടി എൻഡിഎ സ്ഥാനാർഥി പി.എസ്.ശ്രീധരൻപിള്ള മൂന്നാം സ്ഥാനത്തെത്തി.ആദ്യം വോട്ടെണ്ണിത്തുടങ്ങിയ മാന്നാർ പഞ്ചായത്തിൽ തുടങ്ങിയ ഇടതു മുന്നേറ്റം വോട്ടണ്ണലിന്‍റെ അവസാനം വരെ നിലനിർത്താൻ സജി ചെറിയാന് കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ പോലും യുഡിഎഫ് സ്ഥാനാർഥിക്ക് ലീഡ് നേടാനും കഴിഞ്ഞില്ല എന്നതും ഇടത് വിജയത്തിന്‍റെ മാറ്റ് കൂട്ടി.കേരള കോണ്‍ഗ്രസ്-എം ഭരിക്കുന്ന തിരുവൻവണ്ടൂർ പഞ്ചായത്തിൽ യുഡിഎഫ് സ്ഥാനാർഥി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് അവസാന നിമിഷം യുഡിഎഫിലേക്ക് എത്തിയ കെ.എം.മാണിക്കും തിരിച്ചടിയായി. യുഡിഎഫ് സ്ഥാനാർഥി വിജയകുമാറിന്‍റെ വീട് ഉൾപ്പെടുന്ന പുലിയൂർ പഞ്ചായത്തിൽ യുഡിഎഫ് രണ്ടാമതാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ജന്മനാടായ ചെന്നിത്തല പഞ്ചായത്തിൽ 2,353 വോട്ടിന്‍റെ വ്യക്തമായ ലീഡാണ് സജി ചെറിയാൻ നേടിയത്.പോസ്റ്റൽ വോട്ടുകളിൽ ഒരെണ്ണം മാത്രമാണ് സജി ചെറിയാന് നഷ്ടമായത്. ആകെ ലഭിച്ച 43 പോസ്റ്റൽ വോട്ടുകളിൽ 42 എണ്ണവും ഇടത് സ്തനാർത്ഥിക്കായിരുന്നു.ഒരു വോട്ട് ബിജെപിക്കും ലഭിച്ചു.യുഡിഎഫിന് പോസ്റ്റൽ വോട്ടുകളൊന്നും ലഭിച്ചില്ല.
കണ്ണൂരിൽ സിപിഎം-ബിജെപി സംഘർഷം; ബോംബേറ്;ആറുപേർക്ക് പരിക്കേറ്റു
കണ്ണൂർ:എരുവട്ടി പാനുണ്ട യുപി സ്കൂളിനു സമീപം ഇന്നലെ രാത്രി സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഉണ്ടായ സംഘർഷത്തിലും ബോംബേറിലും ആറുപേർക്കു പരുക്ക്. സിപിഎം പ്രവർത്തകരായ ഷമിൽ, ശ്യാംജിത്ത്, ശ്രീദേവ് എന്നിവർക്കു ബോംബേറിൽ പരുക്കേറ്റു. മഞ്ജുനാഥ്, ആദർശ്, പ്രശാന്ത് എന്നീ ബിജെപി പ്രവർത്തകർക്കു സംഘട്ടനത്തിലാണ് പരുക്കേറ്റത്.സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഇവിടെ സംഘട്ടനമുണ്ടായിരുന്നു. അതിനു ശേഷം രണ്ടു ബൈക്കുകളിലെത്തിയവർ സിപിഎം പ്രവർത്തകർക്കു നേരേ ബോംബെറിയുകയായിരുന്നു.ഇത് ബിജെപി പ്രവർത്തകരാണെന്ന് സിപിഎം ആരോപിച്ചു
ചെങ്ങന്നൂരിൽ എൽഡിഎഫിന്റെ പടയോട്ടം;ലീഡ് 11,000 കടന്നു
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ പടയോട്ടം.വോട്ടെണ്ണല്‍ ഏതാണ്ട് അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ ഭൂരിപക്ഷം 11,000 കടന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ 7983 വോട്ടിനായിരുന്നു കോണ്‍ഗ്രസിലെ പി.സി.വിഷ്‌ണുനാഥിനെ അന്തരിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന്‍ നായര്‍ തോല്‍പിച്ചത്. 11,834 വോട്ടിന്റെ ഭൂരിപക്ഷമുള്ള സജി ചെറിയാന് 38,491 വോട്ടാണ് ഇതുവരെ കിട്ടയത്. രണ്ടാം സ്ഥാനത്തുള്ള യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഡി.വിജയകുമാറിന് 28,503 വോട്ടാണുള്ളത്. 20,062 വോട്ടുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥി പി.എസ്.ശ്രീധരന്‍ പിള്ള മൂന്നാം സ്ഥാനത്താണ്.