ഇരിട്ടി:ഉരുൾപൊട്ടലിൽ റോഡ് തകർന്നതിനെ തുടർന്ന് ഗതാഗതം നിരോധിച്ച മാക്കൂട്ടം ചുരം റോഡിൽ ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണം മൂന്നു ദിവസം കൂടി തുടരും.അടിയന്തിര അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി തിങ്കളാഴ്ചയോടെ ചെറുവാഹനങ്ങൾക്കുള്ള ഗതാഗത നിയന്ത്രണം പിൻവലിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.എന്നാൽ റോഡിൽ വീണ മരങ്ങളെല്ലാം മുറിച്ചുമാറ്റിയിരുന്നെങ്കിലും അപകടാവസ്ഥയിൽ റോഡിലേക്ക് ചെരിഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചു നീക്കിയിട്ടില്ല.ഇവ മൂന്നു ദിവസത്തിനുള്ളിൽ മുറിച്ചുമാറ്റി ചെറുവാഹനങ്ങൾക്കുള്ള നിരോധനം നീക്കുമെന്ന് കുടക് അസിസ്റ്റന്റ് കമ്മീഷണർ ശ്രീദേവി പറഞ്ഞു.മാക്കൂട്ടം വനത്തിൽ ഉരുൾപൊട്ടൽ ഉണ്ടായതിനെ തുടർന്ന് ചുരം റോഡിൽ നാലിടങ്ങളിൽ വൻ വിള്ളൽ ഉണ്ടായിരുന്നു.ഇതേ തുടർന്നാണ് കുടക് ജില്ലാ ഭരണകൂടം ഈ വഴിയുള്ള ഗതാഗതം ജൂലായ് 12 വരെ നിരോധിച്ചത്.
കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്
കൊച്ചി:കുട്ടികളുടെ പ്രിയപ്പെട്ട ചോക്കലേറ്റ് ബ്രാൻഡായ കിൻഡർ ചോക്കലേറ്റുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിരിക്കുന്നതായി റിപ്പോർട്ട്.യൂറോപ്യൻ ഭക്ഷ്യ സുരക്ഷാ ഏജൻസിയാണ് പ്രമുഖ ഇറ്റാലിയൻ കമ്പനിയായ ഫെറേറയുടെ കിൻഡർ ചോക്കലേറ്റുകളിൽ കാൻസറിന് കാരണമായേക്കാവുന്ന രാസവസ്തുക്കൾ ഉള്ളതായി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.ഇവർ നടത്തിയിരിക്കുന്ന പരിശോധനയിൽ കിൻഡർ ബ്രാൻഡിൽ അടങ്ങിയിരിക്കുന്ന മിനറൽ ഓയിലിലെ ആരോമാറ്റിക് ഹൈഡ്രോ കാർബൺ ക്യാൻസറിന് കാരണമായേക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ചോക്കലേറ്റ് നിർമാണത്തിൽ പ്രമുഖ സ്ഥാനമുള്ള ഫെറേറ കമ്പനി ഇതോടെ പ്രതിരോധത്തിലായിരിക്കുകയാണ്.മുൻപ് ജർമൻ കൺസ്യൂമർ ഗ്രൂപ്പും ഇത്തരത്തിൽ കണ്ടെത്തൽ നടത്തിയിരുന്നു.ഇതിനെ തുടർന്ന് ഇവരുടെ യൂറോപ്യൻ മാർക്കറ്റിൽ വൻ ഇടിവാണ് ഉണ്ടായത്.യൂറോപ്യൻ രാജ്യങ്ങൾ പലതും ഇതിനോടകം തന്നെ ഉൽപ്പന്നങ്ങൾ പരിശോധനയ്ക്കായി അയച്ചു കഴിഞ്ഞു. പുതിയ സർവ്വേ നടത്തിയിരിക്കുന്നത് യൂറോപ്യൻ യൂണിയനിൽ നിന്നാണെന്നുള്ളതും അടുത്ത സാമ്പത്തിക പാദത്തിൽ വൻ നേട്ടം പ്രതീക്ഷിക്കുന്ന കമ്പനിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. യുഎഇയും ഇവരുടെ ഉൽപ്പന്നങ്ങൾ പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന് നിർദേശം നൽകി കഴിഞ്ഞു.ഫലം എതിരായാൽ വിപണിയിൽ നിന്നും ഉൽപ്പനങ്ങൾ പിൻവലിക്കുമെന്നും ജനങ്ങൾക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകുമെന്നും യു എ ഇ ഭരണകൂടം വ്യക്തമാക്കി. 12 വർഷം മുൻപ് ഇന്ത്യയിലെത്തിയ ഫെറാറ 2008 മുതൽ കിൻഡർ ജോയ് എന്ന പേരിൽ ചോക്കലേറ്റ് വിപണിയിലെത്തിച്ചു.കുട്ടികളുടെ പ്രിയപ്പെട്ട ചോക്ക്ളേറ്റുകളിൽ ഒന്നാണിത്.എന്നാൽ ഈ റിപ്പോർട്ട് പുറത്തു വന്നതിനു ശേഷവും ഇത് സംബന്ധിച്ചുള്ള ഒരു പരിശോധനയ്ക്കും ഇന്ത്യ ഗവണ്മെന്റ് നിർദേശം നൽകിയിട്ടില്ല.
അഭിമന്യു വധം;മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി;മുഖ്യപ്രതിക്കായി അന്വേഷണം തുടരുന്നു
എറണാകുളം:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ പോലീസ് കസ്റ്റഡിയിലായിരുന്ന മൂന്നുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മഹാരാജാസ് കോളേജില്‍ പുതുതായി അഡ്മിഷനെടുത്ത വിദ്യാര്‍ഥിയാണ് അറസ്റ്റിലായ ഫാറൂഖ്. ആലുവയിലെ സ്വകാര്യ കോളേജിലെ എം.ബി.എ വിദ്യാര്‍ഥിയാണ് ബിലാല്‍. ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ 37കാരന്‍ റിയാസ് വിദ്യാര്‍ഥിയല്ല.12 പേര്‍ക്കെതിരായാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മുഹമ്മദ് എന്നയാളാണ് കേസിലെ മുഖ്യപ്രതി. എന്നാല്‍ ഇയാള്‍ നാട് വിട്ടതായാണ് പൊലീസ് സംശയിക്കുന്നത്. അരൂര്‍ വടുതല സ്വദേശിയായ ഇയാള്‍ക്കു വേണ്ടിയുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷന്‍ സി.ഐ അനന്തലാലിനാണ് കേസിന്റെ അന്വേഷണ ചുമതല.കോളെജിലെ രണ്ടാം വര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിയായ അഭിമന്യു (20) തിങ്കളാഴ്ച പുലര്‍ച്ചെ ക്യാമ്പസ്സിലുണ്ടായ അക്രമത്തിലാണ് കൊല്ലപ്പെട്ടത്.
എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം;സ്കൂൾ വിടാത്തതിനെ തുടർന്ന് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പലിനെയും പ്രധാനാധ്യാപകനെയും പൂട്ടിയിട്ടു
കാസർകോഡ്:എറണാകുളം മഹാരാജാസ് കോളേജില്‍ എസ്.എഫ്.ഐ. നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് എഫ്എഫ്‌ഐ ആഹ്വാനം ചെയ്ത പഠിപ്പുമുടക്കിൽ സ്‌കൂള്‍ വിടാത്തതിനെ തുടര്‍ന്ന് പഠിപ്പുമുടക്കിയ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പാളിനെയും പ്രധാനാധ്യാപകനെയും ഓഫീസില്‍ പൂട്ടിയിട്ടു. തിങ്കളാഴ്ച രാവിലെ 10 മണിയോടെ പഠിപ്പുമുടക്കിയ വിദ്യാര്‍ത്ഥികളാണ് പരപ്പ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പാള്‍ കെ. സുരേഷിനെയും ഹെഡ്മാസ്റ്റര്‍ കെ.എ. ബാബു എന്നിവരെ ഓഫീസ് മുറിയില്‍ പൂട്ടിയിട്ടത്.രാവിലെ 9.30 മണിയോടെ മുദ്രാവാക്യം വിളിച്ചു സ്‌കൂള്‍ ഓഫീസിനു മുന്നില്‍ തടിച്ചുകൂടിയ എസ്.എഫ്.ഐ. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിന് അവധി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രിന്‍സിപ്പാള്‍ അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ പ്രധാനാധ്യാപകരായ രണ്ടുപേരെയും പൂട്ടിയിടുകയായിരുന്നു. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പരപ്പ സ്‌കൂളില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയം പി.ടി.എ കമ്മിറ്റി വിലക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് എസ്.എഫ്.ഐ. നേതാവിന്റെ കൊലപാതകത്തെ തുടര്‍ന്നുള്ള വിദ്യാഭ്യാസ ബന്ദ് സ്‌കൂളില്‍ അനുവദിക്കാതിരുന്നതെന്നാണ് പ്രിന്‍സിപ്പാള്‍ കെ.സുരേഷ് പറയുന്നത്. തുടർന്ന് ഉച്ചയ്ക്ക് 2.45 മണിയോടെ പോലീസ് നിര്‍ദേശ പ്രകാരം പിടിഎ കമ്മിറ്റി യോഗം ചേരുകയും സ്‌കൂള്‍ വിടാന്‍ പ്രിന്‍സിപ്പാളിനോടും ഹെഡ്മാസ്റ്ററോടും നിര്‍ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ വിട്ടതിനെ തുടര്‍ന്നാണ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
അഭിമന്യുവിന്റെ കൊലപാതകം;സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു
കൊച്ചി: എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായ എസ്‌എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക തെളിവുകള്‍ പൊലീസിന് ലഭിച്ചു. ആക്രമണത്തിന് ശേഷം സംഘം മട്ടാഞ്ചേരിയിലേക്കാണ് രക്ഷപ്പെട്ടത്.ഓട്ടോറിക്ഷയില്‍ അവിടെ ചെന്നിറങ്ങിയ പ്രതികള്‍ എസ്ഡിപിഐ ഓഫീസിന് നേരെ നടന്നുപോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.ഈ ദൃശ്യങ്ങള്‍ സമീപത്തെ കടയുടെ സിസിടിവിയിലാണ് പതിഞ്ഞത്.ഇത് പൊലീസിന് ലഭിച്ചു. സംഭവത്തില്‍ ആകെ പതിനഞ്ച് പ്രതികളെയാണ് പൊലീസ് സംശയിക്കുന്നത്. പോസ്റ്റര്‍ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം ആണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘം ആദ്യം അഭിമന്യുവിനെയാണ് കുത്തിവീഴ്ത്തിയത്. അര്‍ജുനെ പിന്നീട് കുത്തിപ്പരുക്കേല്‍പ്പിച്ചു.മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന അർജുന്റെ നില ഗുരുതരമായി തുടരുകയാണ്.
കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു
കണ്ണൂർ:കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാർക്കായി നിർമിച്ച പുതിയ ബ്ലോക്കിന്റെയും അടുക്കളയുടെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.രണ്ടു നിലകളുള്ള പുതിയ ബ്ലോക്കിൽ 80 പേരെ വീതം പാർപ്പിക്കാനാകും.വാർദ്ധക്യത്തിലെത്തിയവരെയും അവശതകളുള്ളവരെയുമാണ് താഴത്തെ നിലയിൽ പാർപ്പിക്കുക.840 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ 1100 പേരാണുള്ളത്.പുതിയ ബ്ലോക്ക് തുറന്നതോടെ ഇതിനു പരിഹാരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.അന്തേവാസികൾക്കായി കട്ടിൽ അനുവദിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.1.75 കോടി രൂപ ചെലവിലാണ് പുതിയ ബ്ലോക്ക് നിർമിച്ചിരിക്കുന്നത്. ജയിൽ ഓഫീസ് 72 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.കൂടാതെ ജയിലിലെ അടുക്കളയും 65 ലക്ഷം രൂപ ചിലവാക്കി നവീകരിച്ചിട്ടുണ്ട്.20 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കുടിവെള്ള പ്ലാന്റിന്റെയും ഉൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിൽ തടവുകാർക്കായി 9 ലക്ഷം രൂപ ചിലവാക്കി നിർമിച്ച കമ്പ്യൂട്ടർ ലാബിന്റെ ഉൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തടവുകാർക്കായി മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്‌സാണ് ഇവിടെ നൽകുക.ഇഗ്നോ വടകര കേന്ദ്രമാണ് പരീക്ഷ നടത്തി സർട്ടിഫിക്കറ്റ് നൽകുക. കണ്ണൂർ സെൻട്രൽ ജയിലിനു മുൻപിലായി ഇപ്പോൾ ചപ്പാത്തി വിൽക്കുന്ന സ്ഥലത്തിനടുത്തായി ആരംഭിക്കുന്ന ജയിൽ വക ഹോട്ടലിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.തടവുകാർക്ക് യോഗ പരിശീലനത്തിനും കായിക പരിശീലനത്തിനുമായുള്ള യോഗ ഹാൾ കം ഓഡിറ്റോറിയത്തിന്റെ ശിലാസ്ഥാപനവും മുഖ്യമന്ത്രി നിർവഹിച്ചു.കൂടാതെ ചീമേനി തുറന്ന ജയിലിൽ നിർമിക്കുന്ന പുതിയ ബാരക്കിന്റെയും ജയിൽ ഓഫീസ് കോംപ്ലെക്സിന്റെയും നിർമാണോൽഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.ജയിലിലെ അന്തേവാസികൾ നിർമിച്ച എ.ബി.സി.ഡി എന്ന ഹ്രസ്വ ചിത്രത്തിന്റെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു.
ജില്ലാടിസ്ഥാനത്തിൽ ഐസ് പ്ലാന്റുകളിൽ കർശന പരിശോധനയ്ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം
കണ്ണൂർ:മീനിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഐസ് പ്ലാന്റുകളിൽ കർശന പരിശോധന നടത്താൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദേശം.ഇതിനായി പ്രത്യേക സംഘം രൂപീകരിച്ച് ജില്ലാടിസ്ഥാനത്തിൽ പരിശോധന നടത്താനാണ് തീരുമാനം.ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലുമാണ് പരിശോധന നടത്തുന്നത്. ഇവിടെ നിന്നും സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കയക്കും.ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലൈസൻസ് എടുക്കാത്ത പ്ലാന്റുകൾക്കെതിരെ കർശന നടപടിയെടുക്കും.ഐസിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി മുൻ വർഷങ്ങളിലും പ്ലാന്റുകളിൽ പരിശോധന നടത്തിയിരുന്നെങ്കിലും രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്ന് കണ്ണൂരിലെ ഫുഡ് ആൻഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണർ ടി.അജിത് കുമാർ പറഞ്ഞു. 2011 മുതൽ ഐസ് പ്ലാന്റുകൾക്കും ഭക്ഷ്യസുരക്ഷാ വകുപ്പ് ലൈസൻസ് നിർബന്ധമാക്കിയിരുന്നെങ്കിലും ഭൂരിഭാഗം പ്ലാന്റുകളും ലൈസൻസ് ഇല്ലാതെയാണ് ഇപ്പോഴും പ്രവർത്തിക്കുന്നത്.ഭക്ഷണാവശ്യങ്ങൾക്കായി ഐസ് നല്കുന്നില്ലെന്ന വാദമാണ് ഇവർ ഇതിനായി ഉന്നയിക്കുന്നത്.ഓപ്പറേഷൻ സാഗർറാണിയുടെ ഭാഗമായി മീൻ മാർക്കറ്റുകൾക്ക് പുറമെ അതിർത്തികൾ കേന്ദ്രീകരിച്ചുള്ള ചെറിയ മീൻ ചന്തകളിലും പരിശോധന തുടങ്ങി.രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള പേപ്പർ സ്ട്രിപ്പുകൾ എല്ലാ ജില്ലകളിലും ഉടൻ ലഭ്യമാക്കും.
ഇപ്പോൾ നിങ്ങൾക്ക് ആധാർ അടിസ്ഥാനമാക്കി ഇ-പാനിന് അപേക്ഷിക്കാം
ന്യൂഡൽഹി:ഇ-പാനിന് അപേക്ഷിക്കുന്നതിനായി ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ഒരു പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നു.ഈ സൗകര്യം ഉപയോഗിച്ച് ഇപ്പോൾ നിങ്ങൾക്ക് ഇൻകം ടാക്സ് ഡിപ്പാർട്മെന്റിന്റെ പോർട്ടലിൽ പ്രവേശിച്ച് സൗജന്യമായി ഇ-പാൻ അപേക്ഷ സമർപ്പിക്കാം.ഇതിലൂടെ ഡിപ്പാർട്മെന്റുമായുള്ള ഇടപെടൽ കുറച്ചു കൊണ്ട് നികുതിദായകർക്ക് എളുപ്പത്തിൽ പാൻ നമ്പർ നേടിയെടുക്കാം.വ്യക്തിഗത നികുതിദായകർക്കാണ് ഈ സൗകര്യം ലഭ്യമാവുക.ഹിന്ദു കൂട്ടുകുടുംബങ്ങൾ,സ്ഥാപനങ്ങൾ,ട്രസ്റ്റുകൾ, കമ്പനികൾ എന്നിവയ്ക്ക് ഈ സൗകര്യം ഉപയോഗിക്കാനാകില്ല.സാധുതയുള്ള ആധാർ കൈവശമുള്ളവർക്ക് പരിമിത കാലയളവിലേക്കാണ് ഈ സൗകര്യം ലഭ്യമാകുക.ഇ-പാൻ ലഭിക്കുന്നതിനായി സർട്ടിഫിക്കറ്റുകളൊന്നും സമർപ്പിക്കേണ്ടതില്ല.നമ്മൾ നൽകുന്ന ആധാറിലെ വിവരങ്ങളാണ് പാൻ കാർഡിനായി ഉപയോഗിക്കുക.ആധാറിലുള്ള പേര്,ജനന തീയതി,ലിംഗം,മൊബൈൽ നമ്പർ,മേൽവിലാസം എന്നിവതന്നെയാകും പാൻ കാർഡിലും ഉണ്ടാകുക.അതുകൊണ്ടു തന്നെ ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തണം.ഇതോടൊപ്പം ഇൻകം ടാക്സ് ഡിപ്പാർട്മെറ്റിന്റെ പോർട്ടലിൽ വെള്ളപേപ്പറിൽ നമ്മുടെ സിഗ്നേച്ചർ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുകയും വേണം. അപേക്ഷ വിജയകരമായി സമർപ്പിച്ചു കഴിഞ്ഞാൽ ഒരു 15 അക്ക അക്നൊളേജ്‌മെൻറ് നമ്പർ നമ്മൾ അപേക്ഷയിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിലോ ഇ മെയിൽ ഐഡിയിലേക്കോ അയക്കുകയും ചെയ്യും.www.incometaxindiaefiling.gov.in എന്ന വെബ്സൈറ്റ് വഴിയാണ് പാൻ കാർഡിന് അപേക്ഷ സമർപ്പിക്കേണ്ടത്.
ലോകകപ്പ് ഫുട്ബോൾ;സ്പെയിനിനെ തകർത്ത് റഷ്യ ക്വാർട്ടറിൽ
റഷ്യ:അത്യന്തം ആവേശം നിറഞ്ഞ റഷ്യ-സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍ റഷ്യക്ക് ജയം. പെനല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു ആതിഥേയര്‍ വിജയക്കൊടിപ്പാറിച്ചത്. ഷൂട്ടൗട്ടില്‍ നാല് ഷോട്ടുകള്‍ റഷ്യ, സ്‌പെയിനിന്റെ വലയിലെത്തിച്ചപ്പോള്‍ മൂന്നെണ്ണമേ മുന്‍ ചാമ്പ്യന്മാര്‍ക്ക് റഷ്യന്‍ വലയിലെത്തിക്കാനായുള്ളൂ. സ്‌പെയിന്‍ കിക്കുകള്‍ തടഞ്ഞിട്ട റഷ്യന്‍ ഗോളി അകിന്‍ഫേവാണ് ടീമിന് ജയം നേടിക്കൊടുത്തത്.ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്നാണ് കളി അധിക സമയത്തേക്ക് നീണ്ടത്.ആദ്യ പകുതി അവസാനിക്കുമ്പോള്‍ ഇരു ടീമുകളും ഒരോ ഗോള്‍ വീതം നേടി(1-1). സെല്‍ഫ് ഗോളിലൂടെയാണ് സ്‌പെയിന് ഗോളെത്തിയത്. സ്‌പെയിന്‍ നായകന്‍ റാമോസിനെ മാര്‍ക്ക് ചെയ്യുന്നതിനിടെയുണ്ടായ വീഴ്ചയില്‍ വന്ന പന്ത് റഷ്യയുടെ സെര്‍ജി ഇഗ്നാസേവിച്ചിന്റെ കാലില്‍ തട്ടി സ്വന്തം വലയിലെത്തുകയായിരുന്നു.
മൂന്നു മാസം തുടർച്ചയായി സൗജന്യ റേഷൻ വാങ്ങിയില്ലെങ്കിൽ റേഷൻ റദ്ദ് ചെയ്യുമെന്ന് കേന്ദ്രസർക്കാർ
തിരുവനന്തപുരം: മുന്‍ഗണനപട്ടികക്കാര്‍ മൂന്നുമാസം തുടര്‍ച്ചയായി സൗജന്യറേഷന്‍ വാങ്ങിയില്ലെങ്കില്‍ റേഷന്‍ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. അര്‍ഹര്‍ക്ക് സൗജന്യറേഷന്‍ നിഷേധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്റെ നിര്‍ദേശം.തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത മുന്‍ഗണനാപട്ടികയിലുള്ളവരെ ഒഴിവാക്കി തൊട്ട് പിറകിലുള്ളവര്‍ പട്ടികയിലെത്തും. സംസ്ഥാന സര്‍ക്കാറിന്റെ കണക്കനുസരിച്ച് സൗജന്യറേഷന് അര്‍ഹതയുള്ളവരില്‍ 80 ശതമാനം മാത്രമാണ് റേഷന്‍ കൈപ്പറ്റുന്നത്. ബാക്കി 20 ശതമാനം അനര്‍ഹമായി റേഷന്‍ വാങ്ങാതെ ചികിത്സാസൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇവരെ കണ്ടെത്താന്‍ ശ്രമം ആരംഭിച്ചതായി ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ പറഞ്ഞു.ഇവരെ പുറത്താക്കുന്നതോടെ അര്‍ഹരായ 20 ശതമാനം പേരും പട്ടികയില്‍ വരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുണ്ടായിട്ടും റേഷന്‍ വാങ്ങാത്തവരാണെങ്കില്‍ ഇവരുടെ കാര്‍ഡ് റദ്ദാക്കില്ല. പകരം ഇവരുടെ റേഷന്‍ അര്‍ഹര്‍ക്ക് വീതിച്ച് നൽകുമെന്നും മന്ത്രി പറഞ്ഞു.