കണ്ണൂർ:ഏതാനും മാസങ്ങൾക്കിടെ കോഴിക്കോട്,കണ്ണൂർ ജില്ലകളിൽ നാല്പതിലേറെ മോഷണങ്ങൾ നടത്തിയയാൾ കണ്ണൂരിൽ പിടിയിൽ.കോഴിക്കോട് കൂടരഞ്ഞി സ്വദേശി കെ.പി ബിനോയിയെ(34)ആണ് കണ്ണൂർ ടൌൺ എസ്‌ഐ ശ്രീജിത്ത് കോടേരിയും സംഘവും ചേർന്ന് പിടികൂടിയത്.ചൊവ്വാഴ്ച രാത്രി കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുവെച്ചാണ് ഇയാൾ പിടിയിലാകുന്നത്.കണ്ണൂർ കളക്റ്ററേറ്റിലെ കാന്റീൻ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് ഇയാൾ ജയിൽ മോചിതനായത്.ഇതിനു ശേഷം നാല്പതോളം മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്.വിലകൂടിയ മൊബൈൽ ഫോണുകൾ,പണം എന്നിവയാണ് ഇയാൾ പ്രധാനമായും മോഷ്ടിക്കുന്നത്.കഴിഞ്ഞ മാസം കണ്ണൂർ പഴയബസ്സ്റ്റാൻഡ് പരിസരത്തുള്ള മൊബൈൽ കടയിൽ നിന്നും വിലകൂടിയ 10 മൊബൈൽ ഫോണുകളാണ് ഇയാൾ കവർന്നത്.കണ്ണൂർ നഗരത്തിൽ മാത്രം 10 കവർച്ചാ കേസുകളിൽ ഇയാൾ പ്രതിയാണ്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.എ എസ് ഐമാരായ പി.പി അനീഷ് കുമാർ,രാജീവൻ,സീനിയർ പോലീസ് ഓഫീസർ സി,രഞ്ജിത്ത്,സിവിൽ പോലീസ് ഓഫീസർ ലിജേഷ്,ടി.സജിത്ത് എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ആയിക്കരയിൽ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു മൽസ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി
കണ്ണൂർ:ആയിക്കരയിലെ നിന്നും മത്സ്യബന്ധനത്തിന് പോയി മടങ്ങി വരവേ കടലിൽ കുടുങ്ങിയ ബോട്ടിലെ അഞ്ചു തൊഴിലാളികളെയും രക്ഷപ്പെടുത്തി. നീർച്ചാൽ സ്വദേശികളായ ഹമീദ്,സുബൈർ,തലശ്ശേരി സ്വദേശി റസാക്ക്,കൊല്ലം സ്വദശി കണ്ണൻ തമിഴ്നാട് സ്വദേശി സെൽവരാജ് എന്നിവരാണ് ബോട്ടിൽ ഉണ്ടായിരുന്നത്.ബുധനാഴ്ച രാത്രി ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്ത് എത്തുകയായിരുന്നു.ബോട്ടിലുണ്ടായിരുന്ന അഞ്ചുപേരെയും പോലീസിന്റെ സഹായത്തോടെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കുറച്ചു ദിവസം മുൻപാണ് അയക്കരയിൽ നിന്നും മത്സ്യബന്ധനത്തിനായി ബോട്ട് പുറപ്പെട്ടത്.എന്നാൽ മഹി ഭാഗത്തെത്തിയപ്പോൾ തന്നെ കടൽ പ്രക്ഷുബ്ധമായതിനെ തുടർന്ന് തിരികെ വരികയായിരുന്നു. ആദ്യം മാഹിയിലും പിന്നീട് തലശ്ശേരി കടപ്പുറത്തും ബോട്ട് തീരത്തടുപ്പിച്ചിരുന്നു.ശേഷം ആയിക്കരയിലേക്ക് പുറപ്പെട്ടതായിരുന്നു ബോട്ട്.ബുധനാഴ്ച്ച വൈകിട്ട് അഞ്ചുമണിയോട് കൂടി എൻജിൻ തകരാറിനെ തുടർന്ന് ബോട്ട് മൈതാനപ്പള്ളിക്കും കടലായിക്കുമിടയിൽ പുറം കടലിൽ അകപ്പെടുകയായിരുന്നു.തൊഴിലാളികൾ ഉടൻതന്നെ ഫിഷറീസ് കൺട്രോൾ റൂമിൽ വിവരം അറിയിച്ചു.ഇതനുസരിച്ച് അഴീക്കലിൽ നിന്നും തലായി കടപ്പുറത്തു നിന്നും ഫിഷറീസിന്റെ ഓരോ രക്ഷബോട്ടുകൾ വീതം രക്ഷാപ്രവർത്തനത്തിനായി പുറപ്പെട്ടു. ഇതിനിടയിലാണ് ശക്തമായ തിരയിൽപ്പെട്ട് ബോട്ട് കിഴുന്ന കടപ്പുറത്തെത്തിയത്.നാട്ടുകാരും മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.മൽസ്യ തൊഴിലാളികൾ അപകടത്തിൽപ്പെട്ടുവെന്ന വാർത്ത തീരദേശത്തെ മണിക്കൂറുകളോളം ആശങ്കയിലാഴ്ത്തിയിരുന്നു. തഹസിൽദാർ വി.എം സജീവൻ,എടക്കാട് എസ്‌ഐ മഹേഷ് കണ്ടമ്പത്ത്,സിറ്റി എസ്‌ഐ ശ്രീഹരി എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
മെഴുകുതിരിയിൽ നിന്നും തീപടർന്ന് വാഷിങ് മെഷീൻ കത്തി;പുകശ്വസിച്ച് വയോധിക മരിച്ചു
കണ്ണൂർ:കത്തിച്ചുവെച്ച മെഴുകുതിരിയിൽ നിന്നും തീപടർന്ന് വാഷിങ് മെഷീൻ കത്തി.ഇതിൽ നിന്നുള്ള പുക ശ്വസിച്ച് 85 കാരിയായ വീട്ടമ്മ മരിച്ചു.അഴീക്കോട് ചാൽ ബീച്ചിനു സമീപം തായക്കണ്ടി ലീലയാണ് മരിച്ചത്.വാഷിങ് മെഷീൻ വെച്ചിരുന്ന മുറിയിലാണ് ലീല ചൊവ്വാഴ്ച രാത്രി കിടന്നുറങ്ങിയിരുന്നത്.രാത്രിയിൽ കറണ്ട് പോയപ്പോൾ മെഴുകുതിരി കത്തിച്ചു വെച്ചിരുന്നു.ഇതിൽ നിന്നും തീപടർന്നാകാം വാഷിങ് മെഷീനിനു തീപിടിച്ചതെന്ന് കരുതുന്നു. പുക മറ്റു മുറികളിലേക്കും കൂടി വ്യാപിച്ചതോടെ അടുത്ത മുറികളിൽ കിടന്നുറങ്ങുകയായിരുന്ന മക്കൾ എഴുനേറ്റു നോക്കിയപ്പോളാണ് ലീലയെ അബോധാവസ്ഥയിൽ കണ്ടത്.ഉടൻതന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മക്കൾ:ഗംഗൻ(കേരള യുക്തിവാദി സംഘം പ്രസിഡന്റ്),ദിവാകരൻ(ഡ്രൈവർ),പ്രേമജ.
കെഎസ്ആർടിസിയുടെ ‘ചിൽ ബസ്’ സർവീസ് ആരംഭിക്കുന്നു
തിരുവനന്തപുരം:കുറഞ്ഞ നിരക്കില്‍ കേരത്തിലുടനീളം കെഎസ്‌ആര്‍ടിസിയുടെ എസി ചില്‍ ബസ് സർവീസ് ഉടൻ ആരംഭിക്കുന്നു.തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ബസുകള്‍ സര്‍വീസ് നടത്താനാണ് തീരുമാനം. നിലവില്‍ സര്‍വീസ് നടത്തുന്ന 219 എസി ലോ ഫളോര്‍ ബസ്സുകളാണ് ചില്‍ ബസ് എന്ന പേരില്‍ സർവീസ് നടത്തുക എന്ന് കെഎസ്ആർടിസി എംഡി ടോമിന്‍ തച്ചങ്കരി പറഞ്ഞു.ഓഗസ്റ്റ് 1 മുതല്‍ ബസുകള്‍ സര്‍വീസ് ആരംഭിക്കും. തിരുവനന്തപുരം-കൊച്ചി, കൊച്ചി-കോഴിക്കോട്, കോഴിക്കോട്-കാസര്‍കോട് എന്നീ മൂന്നു പ്രധാന റൂട്ടുകളാണ് ഉണ്ടാവുക. രാവിലെ അഞ്ച് മുതല്‍ രാത്രി പത്ത് വരെ ഓരോ മണിക്കൂര്‍ ഇടവിട്ടായിരിക്കും സര്‍വീസ്. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ ഓരോ രണ്ട് മണിക്കൂര്‍ ഇടവിട്ട് സര്‍വീസ് ഉണ്ടാകും.സീറ്റുകൾ ഓൺലൈനായി ബുക്ക് ചെയ്യാം.
ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ന്യൂഡൽഹി:ഭക്ഷ്യവിഷബാധയെ തുടർന്ന് ഡൽഹിയിൽ 26 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നരേല പ്രദേശത്തെ സർക്കാർ സ്കൂളിൽ നിന്നും ഇന്നലെ ഉച്ചഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ഇവരെ സത്യാവാടി രാജ ഹരീഷ് ചന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇതിൽ ചില കുട്ടികളെ പ്രധാ ശുശ്രൂഷ നൽകി വിട്ടയച്ചതായി ആശുപത്രി അധികൃതർ പറഞ്ഞു.
മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം
കോഴിക്കോട്:കനത്ത മഴയിൽ മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് താമരശ്ശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് ഇന്ന് മുതൽ നിയന്ത്രണം ഏർപ്പെടുത്തും.വലിയ വാഹനങ്ങൾക്കാണ് നിയന്ത്രണം ബാധകമാവുകയെന്ന് കോഴിക്കോട് ജില്ലാ കലക്റ്റർ യു.വി ജോസ് അറിയിച്ചു.എന്നാൽ പ്രതിദിന പെർമിറ്റുള്ള കെഎസ്ആർടിസി ബസ്സുകൾക്ക് സർവീസ് നടത്തുന്നതിന് തടസ്സമില്ല.അതേസമയം സ്‌കാനിയ,ടൂറിസ്റ്റ് ബസ്സുകൾ തുടങ്ങിയ വലിയ വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തുന്നത് ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ നിരോധിച്ചതായും കലക്റ്റർ പറഞ്ഞു.
സംസ്ഥാനത്ത് കനത്തമഴയിൽ ഒരു കുട്ടിയുൾപ്പെടെ മൂന്നു മരണം;ആറുജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും അവധി
തിരുവനന്തപുരം:കനത്ത നാശം വിതച്ച് സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു.മഴയിൽ സംസ്ഥാനത്ത് ഒരു കുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ചു.വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെ ആലപ്പുഴ മാന്നാര്‍ സ്വദേശി മാങ്ങാട്ട് അനില്‍കുമാര്‍ വൈദ്യുതാഘാതമേറ്റ് മരിച്ചു. തിരുവനന്തപുരം പുതുക്കുറുച്ചിയില്‍ കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളി സൈറസ് അടിമ മരിച്ചു.മലപ്പുറത്ത് പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ഒഴുക്കില്‍പ്പെട്ടാണ് ഷാമില്‍(രണ്ടര) മരിച്ചത്. തോടിനടുത്തെ വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അപകടം.കനത്തു പെയ്യുന്ന മഴയ്ക്കു പിന്നാലെ ന്യൂനമര്‍ദവും രൂപപ്പെട്ടതോടെ ഈ ആഴ്ച മുഴുവന്‍ മഴ തുടരാന്‍ സാധ്യതയെന്നാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന വിവരം. വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മഴ നാശം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി.പാലക്കാട് ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള ക്ലാസുകള്‍ക്കാണ് അവധി. എറണാകുളം ജില്ലയിലെ അംഗനവാടി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കുമാണ് അവധി.ഇടുക്കി ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്. മലപ്പുറം ജില്ലയില്‍ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചേര്‍ത്തല താലൂക്കിലെ പ്രഫഷനല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
അഭിമന്യു വധം;രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിൽ
കൊച്ചി:മഹാരാജാസ് കോളേജിൽ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിൽ രണ്ട് എസ്‌ഡിപിഐ പ്രവർത്തകർ കൂടി പിടിയിലായി. ആലപ്പുഴ സ്വദേശികളായ ഷാജഹാന്‍, ഷിറാസ് സലി എന്നിവരാണ്പിടിയിലായത്.ഇരുവര്‍ക്കും കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.ഷാജഹാന്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന ആളും ഷിറാസ് പ്രവര്‍ത്തകര്‍ക്ക് കായിക പരിശീലനം നല്‍കുന്ന ആളും ആണ്. ഇവരില്‍ നിന്ന് മതസ്പര്‍ധ വളര്‍ത്തുന്ന ലഘു ലേഖകൾ പിടിച്ചെടുത്തതായും പൊലീസ് അറിയിച്ചു. അതേസമയം കേസുമായി ബദ്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ മൂന്ന് പ്രതികളെയാണ് ഇന്ന് വീണ്ടും കോടതിയില്‍ ഹാജരാക്കുന്നത്. ഇതുവരെ ഏഴ് പ്രതികളാണ് പോലീസ് കസ്റ്റഡിയില്‍ ഉള്ളത്.കോട്ടയം കങ്ങഴ പത്തനാട് ചിറക്കല്‍ വീട്ടില്‍ ബിലാല്‍ സജി (19), പത്തനംതിട്ട കോട്ടങ്കല്‍ നരകത്തിനംകുഴി വീട്ടില്‍ ഫാറൂഖ് അമാനി (19), പള്ളുരുത്തി പുതിയണ്ടില്‍ വീട്ടില്‍ റിയാസ് ഹുസൈന്‍ (37)എന്നിവരെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കുന്നത്.
കണ്ണൂർ ആയിക്കരയില്‍ മൽസ്യബന്ധനബോട്ട് തിരയിൽപ്പെട്ടു;അഞ്ചുപേരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു
കണ്ണൂര്‍: ആയിക്കരയില്‍ കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരുന്ന ബോട്ട് തിരയില്‍പ്പെട്ടു. അഞ്ചു പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇവരെ രക്ഷിക്കാന്‍ ശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍നിന്നു മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് ദിശയില്‍നിന്നു മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനിടയുള്ളതിനാല്‍ കടല്‍ പ്രക്ഷുബ്ധമാവാനുള്ള സാധ്യത കണക്കിലെടുത്താണു മുന്നറിയിപ്പ്.
നടി ആക്രമിക്കപ്പെട്ട കേസിൽ അന്വേഷണ സംഘത്തിന് നൽകിയ മൊഴികൾ കണക്കിലെടുക്കരുതെന്ന് പൾസർ സുനി
കൊച്ചി : നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന്റെ വിചാരണ തുടങ്ങാനിരിക്കേയാണ് സുനിയുടെ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് സുനി ഇത്തരമൊരു കാര്യം കോടതിക്ക് മുന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇതിനിടെ കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഏതൊക്കെ രേഖകള്‍ വേണമെന്ന് കൃത്യമായി ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പടെ നിരവധി രേഖകള്‍ കേസുമായി ബന്ധപ്പെട്ടുണ്ട്. ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.