News Desk

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു;മൂന്നു ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി;പത്തോളം ട്രെയിനുകൾ റദ്ദാക്കി

keralanews heavy rain continues in the state leave for schools canceled ten trains

തിരുവനന്തപുരം:ജനജീവിതം ദുസ്സഹമാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 21 വരെ ശക്തമായ മഴ തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.താഴ്‌ന്ന പ്രദേശങ്ങള്‍ പാടെ വെള്ളത്തിനടിയിലാണ്‌. പലയിടത്തും കൂടുതല്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുറന്നിട്ടുണ്ട്‌. തെക്കൻ-മധ്യ കേരളത്തിലാണ് മഴ കൂടുതൽ നാശം വിതച്ചത്.കനത്ത മഴയിൽ ചൊവ്വാഴ്ച മാത്രം സംസ്ഥാനത്ത് അഞ്ചുപേരാണ് മരിച്ചത്.അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത്.

കോട്ടയം മീനച്ചിലാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെത്തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ ഇന്നലെയും ഇന്നു രാവിലെയുമായി മാറ്റിപ്പാര്‍പ്പിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ ട്രെയിന്‍ ഗതാഗതവും താറുമാറായി. മീനച്ചിലാറ്റില്‍ കിഴക്കന്‍ വെള്ളത്തിന്റെ വരവ് വര്‍ദ്ധിച്ചതോടെ കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. മറ്റ് ട്രെയിനുകള്‍ ഈ ഭാഗത്ത് വേഗത കുറച്ചാണ് പോവുന്നത്. റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കോട്ടയത്ത് ഇന്ന് രാവിലെ എത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. അവര്‍ സ്റ്റേഷനില്‍ ക്യാമ്ബ് ചെയ്യുന്നുണ്ട്. നീലിമംഗലം പാലത്തില്‍ വിശദമായ പരിശോധന നടത്തി. വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ മാത്രമേ സംഘം മടങ്ങൂ. വെള്ളത്തിന്റെ വരവ് തുടര്‍ന്നാല്‍ ഇതുവഴിയുള്ള ട്രെയിനുകള്‍ ഇനിയും റദ്ദാക്കേണ്ടിവരുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ട്രെയിനുകള്‍ റദ്ദാക്കിയതോടെ യാത്രക്കാര്‍ വലഞ്ഞു.കോട്ടയം ജില്ലയിൽ 105 ദുരിതാശ്വാസ കേന്ദ്രങ്ങളിലായി 2500ഓളം കുടുംബങ്ങളെയാണ് മാറ്റിപാര്‍പ്പിച്ചിട്ടുള്ളത്. 12,000 ഓളം ആളുകളാണ് ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സബ് കളക്ടര്‍മാരും തഹസില്‍ദാര്‍മാരും ക്യാമ്ബുകളില്‍ എത്തി വേണ്ട മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്.

റദ്ദാക്കിയ ട്രെയിനുകൾ:കോട്ടയം-എറണാകുളം പാസഞ്ചര്‍, എറണാകുളം-കോട്ടയം പാസഞ്ചര്‍, എറണാകുളം-കായംകുളം പാസഞ്ചര്‍, കായംകുളം-എറണാകുളം പാസഞ്ചര്‍, കൊല്ലം-എറണാകുളം മെമു, എറണാകുളം-കൊല്ലം മെമു, ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, പാലക്കാട്-തിരുനെല്‍വേലി , തിരുനെല്‍വേലി-പാലക്കാട്, പാലരുവി എക്‌സ്പ്രസ്.

ടോൾ ചോദിച്ചതിനെ തുടർന്ന് പാലിയേക്കര ടോൾ പ്ലാസയിലെ ബാരിയർ പി.സി ജോർജ് തകർത്തു

keralanews p c george m l a destroyed the stop barrier of paliyekkara toll plaza

തൃശൂർ:അക്രമവുമായി പി.സി ജോർജ് വീണ്ടും.തന്നോട് ടോൾ ചോദിച്ചതിനെ തുടർന്ന് പ്രകോപിതനായ പി.സി ജോർജ് എംഎൽഎ പാലിയേക്കര ടോൾ പ്ലാസയിലെ സ്റ്റോപ്പ് ബാരിയർ തകർത്തു.ബാരിയര്‍ തകര്‍ത്ത് ടോള്‍ നല്‍കാതെയാണ് പി.സി ജോര്‍ജ് കടന്നുപോയത്. ഇന്നലെ രാത്രി 11:30നാണ് സംഭവം. സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പൊലീസിന് പരാതി നല്‍കി.എം.എല്‍.എ എന്നെഴുതിയ സ്റ്റിക്കര്‍ വണ്ടിയില്‍ ഒട്ടിച്ചിരുന്നു. എന്നിട്ടും വാഹനം കടത്തി വിടാന്‍ ടോള്‍ ജീവനക്കാര്‍ തയ്യാറായില്ല. എം.എല്‍.എമാര്‍ ടോള്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നിട്ടും തമിഴ്നാട്ടിലും ബംഗാളില്‍ നിന്നുള്ള ജീവനക്കാര്‍ ടോള്‍ ആവശ്യപ്പെടുകയായിരുന്നു. തന്റെ വാഹനത്തിന് പിന്നില്‍ മറ്റു വാഹനങ്ങളുടെ നിര ഉണ്ടായപ്പോഴാണ് കാറില്‍ നിന്നിറങ്ങി ബാരിയര്‍ ഓടിച്ചതെന്ന് പി.സി ജോർജ് പറഞ്ഞു.

അഭിമന്യു വധം;മുഖ്യപ്രതി മുഹമ്മദ് പിടിയിൽ

keralanews abhimanyu murder case main accused muhammad under custody

കൊച്ചി:എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പിടിയിൽ.മഹാരാജാസ് കോളേജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയും ക്യാമ്ബസ്ഫ്രണ്ട് മഹാരാജാസ് കോളേജ് യൂണിറ്റ് ഭാരവാഹിയുമായ മുഹമ്മദ് ആണ് അറസ്റ്റിലായത്.ഇയാളാണ്  കൊലപാതകം ആസൂത്രണം ചെയ്തത് എന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ആവശ്യപ്പെട്ടതനുസരിച്ചാണ് മററു പ്രതികള്‍ ക്യാമ്ബസിലെത്തിയത്.മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക‍ഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊലപാതകത്തില്‍ പങ്കെടുത്ത 15 പേരില്‍ മുഹമ്മദ് മാത്രമാണ് മഹാരാജാസിലെ വിദ്യാര്‍ത്ഥിയായി ഉണ്ടായിരുന്നതെന്ന് അന്വേഷണ സംഘം നേരത്തെ സ്ഥിരീകരിച്ചിരുന്നു.അക്രമത്തിന് ശേഷം ഒളിവില്‍ പോയ ഇയാളെ കേരളത്തില്‍ നിന്ന് തന്നെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

കർഷകനെ മുതല പിടിച്ചു;പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി

keralanews crocodile killed farmer in revenge of that the natives killed 292 crocodiles

ഇന്തോനേഷ്യ:കർഷകനെ മുതല പിടിച്ചതിന്റെ പ്രതികാരമായി നാട്ടുകാർ 292 മുതലകളെ കൊന്നൊടുക്കി.ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയിലാണ് സംഭവം.മുതല ഫാമിനരികില്‍ നിന്ന് കന്നുകാലികള്‍ക്ക് പുല്ല് ശേഖരിക്കുകയായിരുന്നു കർഷകൻ സുഗിറ്റോവിനെ മുതല കടിച്ചു കൊന്നിരുന്നു.വാലില്‍ ചവിട്ടിയ കര്‍ഷകനെ മുതല ആക്രമിക്കുകയായിരുന്നു. കാലില്‍ കടിയേറ്റ സുഗിറ്റോ  മരിച്ചതോടെ നാട്ടുകാര്‍ സംഘടിച്ചു.രോഷാകുലരായ നാട്ടുകാർ ആയുധങ്ങളുമായി  മുതല സംരക്ഷണ കേന്ദ്രത്തില്‍ എത്തി മുതലകളെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.സുഗിറ്റോയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാമെന്ന് മുതല ഫാം അധികൃതര്‍ അറിയിച്ചെങ്കിലും നാട്ടുകാർ തൃപ്തരായില്ല.

അഭിമന്യു കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ;പിടിയിലായത് എസ്ഡിപിഐ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫ

keralanews s d p i mattannur area secretary caught in connection with abhimanyu murder case

കണ്ണൂർ:എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേത അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പോലീസ് പിടിയിലായി.എസ്ഡിപിഐ മട്ടന്നൂര്‍ ഏരിയാ പ്രസിഡണ്ട് ഹനീഫ ആണ് പിടിയിലായത്.കേസിനോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം തലശ്ശേരിയിലെ സജിവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ചാലില്‍ ഗാര്‍ഡന്‍സ് റോഡിലെ സെയ്ന്‍ വീട്ടില്‍ ഷാനവാസിനെ (37) അറസ്റ്റ് ചെയ്ത് ഏറണാകുളത്തേക്ക് കൊണ്ടുപോയിരുന്നു. ഷാനവാസില്‍ നിന്നും സൂചന ലഭിച്ചതിനെ തുടര്‍ന്ന് ഹനീഫയെ മട്ടന്നൂര്‍ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് തലശ്ശേരിയില്‍ എത്തിച്ച ശേഷം എറണാകുളം പൊലീസും ചോദ്യം ചെയ്തു. ഇയാളുടെ മുന്‍കരുതല്‍ അറസ്റ്റ് രേഖപ്പെടുത്തി. ആവശ്യപ്പെട്ടാല്‍ എത്തണമെന്ന നിബന്ധനയില്‍ വിട്ടയക്കുകയായിരുന്നു.ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. അഭിമന്യുവിനെ കോളേജ് ക്യാമ്പസ്സിൽ കുത്തിക്കൊന്ന കൊലയാളി സംഘത്തിലെ പ്രധാനികളില്‍ ചിലര്‍ കണ്ണുര്‍, തലശ്ശേരി ഭാഗത്തേക്ക് രക്ഷപ്പെട്ടതായി കൃത്യമായി സൂചനകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇതില്‍ ഒരാളെ സംഘടനയുടെ ഒളിത്താവളത്തിലെത്തിച്ചത് തലശ്ശേരിയിലെ ഷാനവാസാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വടകര സഹകരണ കോളേജിൽ എസ് എഫ് ഐ-എ ബി വി പി സംഘർഷം

keralanews s f i a b v p conflict in vatakara co operative college

വടകര:വടകര സഹകരണ കോളേജിൽ എസ്എഫ്ഐ-എബിവിപി സംഘർഷം.സംഭവത്തില്‍ ഏഴു വിദ്യാര്‍ത്ഥികള്‍ക്ക് പരുക്കേറ്റു. എസ്‌എഫ്‌ഐ നടത്തിയ ചടങ്ങിലേക്ക് എബിവിപി പ്രവര്‍ത്തകര്‍ തള്ളിക്കയറിയെന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം.സംഘർഷം  കനത്തതോടെ പൊലീസെത്തി സ്ഥലത്തെ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ സമരം ചെയ്ത വീട്ടമ്മ പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു

keralanews the house wife who strike against recovery was arrested

കൊച്ചി: കിടപ്പാടം ജപ്‌തി ചെയ്യുന്നതിനെതിരെ ഡി.ആര്‍.ടി ഓഫീസിന് മുന്നില്‍ സമരം ചെയ്‌ത കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയേയും അവര്‍ക്കൊപ്പം പ്രതിഷേധിച്ചവരേയും അറസ്‌റ്റ് ചെയ്‌തു. ജപ്‌തി തടസപ്പെടുത്തിയതിന്റെ പേരില്‍ 12 പേരെയാണ് അറസ്‌റ്റ് ചെയ്‌തത്. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന രാപ്പകല്‍ സമരത്തിന് പ്രീത ഷാജിയും സമരസമിതിയും ആഹ്വാനം ചെയ്‌തിരുന്നു. ഇതിനായി പനമ്ബള്ളി നഗറിലെ ഡെപ്‌റ്റ് റിക്കവറി ‌ട്രൈബ്യൂണലില്‍ എത്തിയപ്പോഴാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്.പ്രീത ഷാജിയുടെ വീടിന്റെ ജ‌പ്‌തി നടപടികള്‍ തടസപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതി നേരത്തെ വിമര്‍ശിച്ചിരുന്നു. ഇത് വെള്ളരിക്കാപ്പട്ടണം അല്ലെന്ന് നിരീക്ഷിച്ച കോടതി, ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ടെന്ന് ഓര്‍മിപ്പിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള നിര്‍ദേശങ്ങള്‍ മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ ജപ്‌തി നടപടിയുമായി സഹകരിക്കില്ലെന്നായിരുന്നു പ്രീതയുടെയും കുടുംബത്തിന്റെയും നിലപാട്. സുഹ‌ൃത്തിന്റെ ബാങ്ക് വായ്‌പയ്‌ക്ക് ജാമ്യം നിന്നതിന്റെ പേരിലാണ് കൊച്ചിയിലെ ഇടപ്പള്ളി മാനത്തുപാടത്ത് വീട്ടില്‍ പ്രീത ഷാജിയുടെ വീടും സ്ഥലവും ജപ്‌തി ചെയ്യാന്‍ തീരുമാനിച്ചത്.

അഭിമന്യു വധം;ആദിലിനും ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കെന്ന് സർക്കാർ ഹൈക്കോടതിയിൽ

keralanews abhimanyu murder case adil and arif directly involved in the murder says sarkkar in high court

കൊച്ചി:അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിൽ ബിൻ സലീമിന്  കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ.ആദിലിന്റെ സഹോദരൻ ആരിഫിനും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും എന്നാൽ ഇയാൾ ഒളിവിലാണെന്നും സർക്കാർ അറിയിച്ചു.കേസുമായി ബന്ധപ്പെട്ട് പോലീസ് പീഡിപ്പിക്കുന്നു എന്നുകാണിച്ച് ആദിലിന്റെ മാതാവ് നൽകിയ ഹർജിക്ക് മറുപടി പറയുകയായിരുന്നു സർക്കാർ. ജൂലൈ 13 മുതൽ തന്റെ മറ്റൊരു മകൻ അമീർ ബിൻ സലിം കസ്റ്റഡിയിലാണ്.എന്നാൽ പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയോ മോചിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന ഷമീർ,മനാഫ് എന്നിവരുടെ ഭാര്യമാരും കോടതിയെ സമീപിച്ചിട്ടുണ്ട്. ഹർജികൾ കോടതി ചൊവ്വാഴ്ച പരിഗണിക്കും.ഇതിനിടെ അറസ്റ്റിലായ ആദിലിനെ കോടതി റിമാൻഡ് ചെയ്തു.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും അക്രമി സംഘത്തിൽ താനും ഉണ്ടായിരുന്നെന്നും ആദിൽ മൊഴി നൽകിയിട്ടുണ്ടെന്നാണ് സൂചന.

എസ്‌ബിഐ നാളെ രാജ്യമൊട്ടാകെ ‘കിസാൻ മേള’ സംഘടിപ്പിക്കും;കേരളത്തിൽ 975 ശാഖകളിലും

keralanews s b i will organize kisan mela across the country tomorrow 975 branches in kerala too

കൊച്ചി:എസ്ബിഐ ബുധനാഴ്ച രാജ്യമൊട്ടാകെയുള്ള ശാഖകളിൽ ‘കിസാൻ മേള’ സംഘടിപ്പിക്കുന്നു. കർഷകരുടെ ഇടയിൽ ബാങ്കിങ് സേവങ്ങളെ കുറിച്ച് അവബോധമുണ്ടാക്കാന് മേള സംഘടിപ്പിക്കുന്നത്.കർഷകർക്കായി രൂപം നൽകിയിട്ടുള്ള വായ്‌പ്പാ,നിക്ഷേപ പദ്ധതികളെ കുറിച്ചും മേളയിൽ വിശദീകരിക്കും. രാജ്യമൊട്ടാകെ ഏതാണ്ട് 14000 ശാഖകളിലാണ്  എസ്‌ബിഐ മേള സംഘടിപ്പിക്കുന്നത്.കേരളത്തിൽ 975 അർദ്ധനഗര-ഗ്രാമീണ ശാഖകളിലും മേള ഉണ്ടാകും. വൻകിട നഗരങ്ങളിലെ ശാഖകളിലും കിസാൻമേള ഉണ്ടാകും.

ജില്ലയിൽ ശക്തമായ മഴയും കാറ്റും തുടരുന്നു;ഒരു മരണം കൂടി

keralanews heavy rain and wind continues in the district one more death reported

കണ്ണൂർ:ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വിവിധഭാഗങ്ങളിൽ കനത്ത നാശനഷ്ട്ടങ്ങൾ റിപ്പോർട്ട് ചെയ്തു.പെരിങ്ങത്തൂർ കരിയാട് മുക്കാളിക്കരയിലെ പാർക്കുംവലിയത്തു നാണി(68) വയലിലെ വെള്ളക്കെട്ടിൽ വീണു മരിച്ചു.മാലൂരിൽ രാത്രിയിൽ ഉറങ്ങിക്കിടക്കുകയായിരുന്നവരുടെ ദേഹത്ത് വീട് ഇടിഞ്ഞു വീണു രണ്ടുപേർക്ക് പരിക്കേറ്റു. പ്പട്ടപ്പൊയിലിനടുത്ത മംഗലാടാൻ സാറുവിന്റെ വീടാണ് തകർന്നത്.സാറുവിനും(50) മകൻ റഫ്നാസിനുമാണ് പരിക്കേറ്റത്.പുലർച്ചെ വീടിനുള്ളിൽ നിന്നും നിലവിളി കേട്ട നാട്ടുകാർ എത്തിയാണ് തകർന്ന വീടിന്റെ കാലുകൾക്കിടയിൽ നിന്നും ഇരുവരെയും രക്ഷിച്ചത്. തൊട്ടടുത്ത മുറികളിൽ ഉറങ്ങുകയായിരുന്ന സാറുവിന്റെ മറ്റുമക്കളായ റഹ്മത്ത്,റമീസ എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.മൺകട്ടകളും കല്ലുകളും ദേഹത്ത് വീണതിനെ തുടർന്ന് സാറുവിന് പരിക്കേറ്റിരുന്നു.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഏകദേശം നാലുലക്ഷം രൂപയുടെ നഷ്ട്ടം കണക്കാക്കുന്നുണ്ട്.

കനത്ത കാറ്റിലും മഴയിലും ഇരിട്ടി,ആറളം മേഖലയിലും വൻ നാശനഷ്ടമുണ്ടായി.പായത്തെ എം.കെ രാജന്റെ വീട് മരം വീണു ഭാഗികമായി തകർന്നു.പായം മുക്കിൽ അരക്കൻ കൃഷ്ണന്റെ വീടിന്റെ മേൽക്കൂര മരം വീണു പൂർണ്ണമായും തകർന്ന നിലയിലാണ്.പ്രദേശത്ത് വൻ തോതിൽ കൃഷിനാശവുമുണ്ടായി.ആറളം പഞ്ചായത്തിലെ വളയംകോട്ടെ പാറത്തോട്ടിയിൽ സുകുമാരൻ,ആറളത്തെ ടോമി ഇടവേലിൽ,ലക്ഷ്മണൻ എന്നിവരുടെ വാഴക്കൃഷി പൂർണ്ണമായും നശിച്ചു. കോളിക്കടവിൽ ഓലയോടത്ത് ഷാജിയുടെ കിണർ പൂർണ്ണമായും ഇടിഞ്ഞു താണു.മരം വീണതിനെ തുടർന്ന് ഈ പ്രദേശത്തു വൈദ്യുത ബന്ധവും താറുമാറായിരിക്കുകയാണ്.

കനത്ത മഴയിലും കാറ്റിലും തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിൽ മരം വീണു.ഒരു കാർ തകർന്നു.മൂന്നുകാറുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.മാലൂരിൽ ഓടുന്ന ബസ്സിന്‌ മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണതിനെ തുടർന്ന് സ്വകാര്യ ബസ്സിന്റെ ചില്ലുകൾ തകർന്നു.തിങ്കളാഴ്ച രാത്രി തൃക്കടാരിപ്പൊയിലിൽ നിന്നും മട്ടന്നൂരിലേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽപ്പെട്ടത്.കയറ്റം കയറുന്നതിനിടെ മരത്തിന്റെ കൊമ്പ് പൊട്ടി ബസ്സിനുമേൽ പതിക്കുകയായിരുന്നു.ഡ്രൈവർ ബസ് പെട്ടെന്ന് പിറകോട്ടെടുത്തതിനാൽ വൻ അപകടം ഒഴിവായി.നിസ്സാരപരിക്കേറ്റ ബസ് ഡ്രൈവർ സുബിൻ കൂത്തുപറമ്പ് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

ചാല കട്ടിങ്ങിൽ റെയിൽവേ ട്രാക്കിൽ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം സ്തംഭിച്ചു.ഇന്നലെ രാത്രി ഏഴുമണിയോടെയാണ് സംഭവം.ഈ സമയം ട്രെയിനുകൾ ഒന്നും കടന്നുപോവാതിരുന്നതിനാൽ അപകടം ഒഴിവായി.സംഭവത്തെ തുടർന്ന് ചണ്ടീഗഡ് എക്സ്പ്രസ് എടക്കാടും മംഗള എക്സ്പ്രസ് തലശ്ശേരിയിലും കുർള എക്സ്പ്രസ് മാഹിയിലും ഹാപ്പ എക്സ്പ്രസ് വടകര സ്റ്റേഷനിലും പിടിച്ചിട്ടു.കണ്ണൂരിൽ നിന്നും അഗ്നിശമനസേനയെത്തി മരം മുറിച്ചുനീക്കിയതിനു ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.കണ്ണൂർ എസ്എൻ പാർക്കിനു സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് മുകളിൽ മരം കടപുഴകി വീണു.ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.ലോറിയുടെ പുറകുവശത്താണ് മരം വീണത്.അപകട സമയത്ത് ഡ്രൈവർ ക്യാബിനിലുണ്ടായിരുന്നെങ്കിലും ശബ്ദം കേട്ട് വണ്ടിയിൽ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.കണ്ണൂർ കല്ലിക്കോടൻ കാവിനു മുൻപിലുള്ള കൂറ്റൻ അരയാൽ മരവും കാറ്റിൽ കടപുഴകി വീണു.ക്ഷേത്രത്തിന്റെ എതിർവശത്തേക്കാണ് മരം വീണതെങ്കിലും വേരും മണ്ണും ഉൾപ്പെടെയുള്ള ഭാഗം ഉയർന്നതോടെ ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു.