News Desk

പ്രളയക്കെടുതി;രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു

keralanews flood rescue processes progressing

തിരുവനന്തപുരം:പ്രളയത്തെ തുടർന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ഇന്ന് ലഭ്യമാകും. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കും. മൂന്ന് ഹെലികോപ്റ്റര്‍ വീതം ഈ ജില്ലാ ആസ്ഥാനങ്ങളില്‍ ഇന്ന് എത്തും. അവ ജില്ലാ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ച്‌ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.നിലവില്‍ ഒന്നരലക്ഷം പേര്‍ സംസ്ഥാനത്തെ വിവിധ ക്യാമ്ബുകളിലായുണ്ട്. കുടുങ്ങിക്കിടന്ന 2500 പേരെ എറണാകുളം ജില്ലയില്‍നിന്നും, 550 പേരെ പത്തനംതിട്ട ജില്ലയില്‍നിന്നും ഇന്നലെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 250 ഓളം ബോട്ടുകള്‍ ഈ ജില്ലകളില്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുന്നുണ്ട്. ആലുവ, ചാലക്കുടി, ചെങ്ങന്നൂര്‍, തിരുവല്ല, റാന്നി, ആറന്‍മുള, കോഴഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ കൂടുതല്‍ ബോട്ടുകള്‍ ഉപയോഗിക്കും. ഇന്നും മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേന്ദ്രസേനകളുടെ ബോട്ടുകള്‍ കൂടാതെ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫയര്‍ ഫോഴ്‌സില്‍ നിന്നുള്ളവയും സ്വകാര്യബോട്ടുകളും രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.കുത്തൊഴുക്കുള്ള പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകളാകും ഉപയോഗിക്കുക. വെള്ളപ്പൊക്കവും കെടുതികളും ശക്തമായതോടെ തൃശൂരിലും സൈന്യത്തിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. ആലുവയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെങ്കിലും ജലനിരപ്പ് ഉയരുന്നതാണ് ഭീഷണിയുയര്‍ത്തുണ്ട്. ആലുവ ഭാഗത്ത് ആയിരക്കണക്കിന് ആളുകളാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. കൊച്ചിയില്‍ പറവൂര്‍ കവല ഭാഗത്തും വെള്ളംകയറിയിട്ടുണ്ട്.എറണാകുളവും പത്തനംതിട്ടയും കഴിഞ്ഞാല്‍ തൃശൂരിലാണ് ഏറ്റവുമധികം നാശം വിതച്ചിട്ടുള്ളത്.

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും;29 നു തുറക്കും

keralanews schools in the state closed for onam vacation tomorrow and will open on 29th

തിരുവനന്തപുരം:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങൾ ഓണാവധിക്കായി നാളെ അടയ്ക്കും. ഈ മാസം 28 വരെയാണ് അവധി. 29ന് സ്‌കൂള്‍ തുറക്കും.കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തിലാണ് സ്‌കൂളുകള്‍ നേരത്തെ അടക്കാന്‍ തീരുമാനിച്ചത്.വിദ്യാലയങ്ങള്‍ ഈ മാസം 21 ന് അടച്ച്‌ 30 ന് തുറക്കാനായിരുന്നു മുൻപ് തീരുമാനിച്ചിരുന്നത്. എന്നാല്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്ക് നേരത്തെ അവധി നല്‍കുകയായിരുന്നു

കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

keralanews tomorrow leave for schools including kannur district

കണ്ണൂർ:കനത്ത മഴയും ഉരുൾപൊട്ടലും പ്രളയവും തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ ഉൾപ്പെടെയുള്ള വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കണ്ണൂർ,കോട്ടയം, കോഴിക്കോട്, വയനാട്,‍എറണാകുളം, പാലക്കാട്, മലപ്പുറം, ആലപ്പുഴ  ജില്ലകളിലെ പ്രഫഷണൽ കോളേജ്  ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് നാളെ അവധി. കണ്ണൂർ യൂണിവേഴ്സിറ്റി 21വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. കോഴിക്കോട് സർവകലാശാലയും അടച്ചു. ഓഗസ്റ്റ് 29-ന് തുറക്കും. സർവകലാശാല ഓഗസ്റ്റ് 31 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു.

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണ് ട്രെയിനുകൾ വൈകുന്നു

keralanews electric line damaged in kannur railway station and trains delayed

കണ്ണൂർ:കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൈദ്യുത ലൈൻ പൊട്ടിവീണ് ട്രെയിനുകൾ വൈകുന്നു.മംഗലാപുരം ഭാഗത്തേക്കുള്ള ട്രെയിനുകളാണ് വൈകുന്നത്.ആളുകൾ റെയിൽവേ ട്രാക്കിൽ ക്രോസ് ചെയ്യരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.കോയമ്പത്തൂർ മംഗലാപുരം ട്രെയിൻ കണ്ണൂർ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്നു. ചെറുവത്തൂരിൽ നിന്നും റെയിൽവേ ഇലക്ട്രിക്കൽ ജീവനക്കാർ എത്തിയതിനുശേഷം മാത്രമേ ട്രെയിൻ ഗതാഗതം പുനസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ.

മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ് അന്തരിച്ചു

keralanews former prime minister adal bihari vajpayee passes away

ന്യൂഡൽഹി:മുൻപ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്‌പേയ്(94) അന്തരിച്ചു.ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി(എയിംസ്)ല്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. മൂത്രനാളി, ശ്വാസനാളിയിലെ അണുബാധ വൃക്കരോഗങ്ങള്‍ എന്നിവയെ തുടര്‍ന്ന് ജൂണ്‍ 11നാണ് വാജ്പേയിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയയുടെ മേല്‍നോട്ടത്തിലുള്ള സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചത്. ഇന്ത്യ കണ്ട ഏറ്റവും ജനകീയനായ നേതാക്കളില്‍ ഒരാളായിരുന്നു അദ്ദേഹം.1999 മുതല്‍ 2004 വരെ പ്രധാനമന്ത്രിയായിരുന്ന വാജ്പേയ്, രോഗം കാരണം 2009 മുതല്‍ പൊതുവേദികളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു.ഇന്ത്യയുടെ പത്താമത്തെ പ്രധാനമന്ത്രിയാണ് അടല്‍ ബിഹാരി വാജ്പേയി. രണ്ട് തവണ അദ്ദേഹം പ്രധാനമന്ത്രിയായി. ആദ്യത്തെ തവണ വെറും 13 ദിവസമേ പ്രധാനമന്ത്രിക്കസേരയിലിരിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ. എന്നാല്‍ രണ്ടാം വരവില്‍ വാജ്പേയ് മന്ത്രിസഭ 5 വര്‍ഷം തികച്ചു. 2014ലെ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം. 2014ല്‍ രാജ്യം പരമോന്നത സിവിലിയന്‍ പുരസ്കാരമാ ഭാരതരത്ന നല്‍കി ആദരിച്ചു.

തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞ് നിരവധി വാഹനങ്ങൾ മണ്ണിനടിയിൽപ്പെട്ടു

keralanews land slide in kuthiran and many vehicles trapped inside

തൃശൂർ:തൃശൂര്‍-പാലക്കാട് ദേശീയപാതയിലെ കുതിരാനില്‍ മണ്ണിടിഞ്ഞതുമൂലം കാറുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണ്ണിനടിയില്‍ കുടുങ്ങികിടക്കുകയാണ്. ഇതോടെ മണ്ണുത്തി-വടക്കഞ്ചേരി ദേശീയ പാതയില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരിക്കുകയാണ്.ഇന്നലെ രാത്രിയോടെ തന്നെ ഈ വഴിയിലെ വാഹന ഗതാഗതം നിരോധിച്ചിരുന്നു. ഇതുമൂലം 15 കിലോമീറ്റര്‍ നീളത്തിലാണ് വാഹനങ്ങളുടെ കുരുക്ക് രൂപപ്പെട്ടത്.ഇന്നലെ വൈകിട്ടോടെ എത്തിച്ചേര്‍ന്ന വാഹനങ്ങള്‍ ഇപ്പോഴും അവിടെ കുടുങ്ങി കിടക്കുകയാണ്. ഗതാഗത തടസം പരിഹരിക്കാന്‍ രണ്ടു ദിവസമെങ്കിലും എടുക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. അത്രയും സമയം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കേണ്ടി വരുന്ന സാഹചര്യമാണുള്ളത്. ഇനിയും ഇവിടെ മണ്ണിടിച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൊച്ചിയിൽ വീണ്ടും മുന്നറിയിപ്പ്;എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജനങ്ങൾക്ക് നിർദേശം

keralanews warning again in kochi advice to shift to safe places

കൊച്ചി:കനത്ത മഴയെ തുടർന്ന് കൊച്ചി കായലിൽ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാൽ ജനങ്ങൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി.എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജില്ലാ ഭരണകൂടം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.അതേസമയം, ആലുവയും പ്രളയക്കെടുതിയില്‍ മുങ്ങിയിരിക്കുകയാണ്. മുപ്പത്തി അയ്യായിരത്തില്‍ അധികം ആളുകളാണ് എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. പറവൂരിലും ആലുവയിലുമാണ് ഏറ്റവുമധികം ആളുകള്‍ ദുരിതം അനുഭവിക്കുന്നത്. ഫ്ളാറ്റുകളില്‍ വെള്ളം കയറില്ലെന്ന് കരുതിയിരുന്നെങ്കിലും നദിതീരത്തുള്ള മിക്ക ഫ്ളാറ്റുകളിലും വെള്ളം കയറി. ആലുവയിലെ ഇടറോഡുകളിലടക്കം വെള്ളം കയറുകയാണ്.

കൊട്ടിയൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ

കണ്ണൂർ:കൊട്ടിയൂർ അമ്പായത്തോടിൽ വൻ ഉരുൾപൊട്ടൽ.വലിയ ശബ്ദത്തോടുകൂടി മലയുടെ ഒരുഭാഗം ഇടിഞ്ഞു വീഴുകയായിരുന്നു.ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം.മലയിടിഞ്ഞു വീണ പ്രദേശത്ത് ആളുകൾ താമസിക്കുന്നില്ല.മലയിടിഞ്ഞ് വന്ന മണ്ണും പാറയും മരങ്ങളും താഴത്തെ നദിയിലേക്കാണ് വീണത്. ഇത് കുറച്ച് നേരത്തേക്ക് നദിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി. നദി ഗതിമാറി ജനവാസ മേഖലയിലേക്ക് പോകുമെന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ തടസ്സം മാറിയിട്ടുണ്ട്.ഇപ്പോഴും മല ഇടിയുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. പൊലീസും ഫയർ ഫോഴ്സും സ്ഥലത്ത് എത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടലുണ്ടായതിനെ തുടര്‍ന്ന് ബാവലിപ്പുഴ കര കവിഞ്ഞൊഴുകുകയാണ്. പ്രദേശത്ത് മാലൂര്‍ കുണ്ടേരിപ്പൊയിലില്‍ 14 വീടുകളാണ് വെള്ളത്തില്‍ മുങ്ങിയ അവസ്ഥയിലായിരിക്കുന്നത്. കൊട്ടിയൂര്‍ തീര്‍ത്തും ഒറ്റപ്പെട്ടു കഴിഞ്ഞു. മൂന്ന് ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രദേശത്ത് തുറന്നിട്ടുണ്ട്. കൊട്ടിയൂരിലെ രണ്ട് പ്രദേശങ്ങളാണ് തീര്‍ത്തും ഒറ്റപ്പെട്ടിരിക്കുന്നത്.നിരവധി വീടുകള്‍ നിലം പൊത്തി. തലശ്ശേരി, കണ്ണൂര്‍ ഭാഗത്തേക്കുള്ള ഗതാഗതവും തടസ്സപ്പെട്ടു. ഇവിടെ വൈദ്യുതിയും ഇല്ല. ജനങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. രണ്ട് പാലങ്ങള്‍ അപകടാവസ്ഥയിലാണ്. വയനാടുമായി ബന്ധിപ്പിക്കുന്ന രണ്ട് ചുരങ്ങളും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വയനാടുമായി ഒരു ഗതാഗത ബന്ധവും സാധ്യമല്ല. വാര്‍ത്താ വിനിമയ സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നില്ല.

ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിൽ നിരവധി രോഗികൾ കുടുങ്ങിക്കിടക്കുന്നു

keralanews flood patients trapped in aranmula st thomas hospital

പത്തനംതിട്ട:കനത്ത മഴയെ തുടർന്നുണ്ടായ പ്രളയത്തിൽ ആറന്മുള മാലക്കര സെന്റ് തോമസ് ആശുപത്രിയിൽ നിരവധി രോഗികൾ കുടുങ്ങിക്കിടക്കുന്നു. രോഗികൾ ഭക്ഷണവും വെള്ളവും ഇല്ലാതെ വലയുകയാണ്.ആശുപത്രിയിലെ ഓക്‌സിജന്റെ അളവ് കുറയുന്നതും ആശങ്കയുണ്ടാക്കുന്നുണ്ട്. അടിയന്തരമായ സഹായം വേണമെന്ന് ആശുപത്രി അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.പലയിടത്തും ഭക്ഷണവും വെള്ളവും വൈദ്യുതിയുമില്ല.ആളുകളെ രക്ഷിക്കാന്‍ നാവികസേന രംഗത്ത് എത്തിയിട്ടുണ്ട്. നീണ്ടകരയില്‍ നിന്നുള്ള പത്ത് വലിയ ഫിഷിംഗ് ബോട്ട് പത്തനംതിട്ട ജില്ലയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി എത്തിച്ചു.മൂന്നെണ്ണം ഇന്നലെ രാത്രി തന്നെ എത്തിച്ചിരുന്നു.എന്‍.ഡി.ആര്‍.എഫിന്റെ പത്ത് ഡിങ്കികള്‍ അടങ്ങുന്ന രണ്ട് ടീമും ആര്‍മിയുടെ ഒരു ബോട്ടും പത്തനംതിട്ടയല്‍ എത്തിച്ചിട്ടുണ്ട്. ഹെലികോപ്ടര്‍ മുഖേനയുള്ള രക്ഷാപ്രവര്‍ത്തനവും ഇതോടൊപ്പം നടക്കുയാണ്.

പത്തനംതിട്ടയിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്തുന്നു

keralanews conducting rescue process using helicopter in pathanamthitta

പത്തനംതിട്ട:പ്രളയത്തെ തുടർന്ന് കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കുന്നതിനായി പത്തനംതിട്ടയിൽ വീണ്ടും ഹെലികോപ്റ്ററുകൾ എത്തി.റാന്നി, കോഴഞ്ചേരി, ആറന്മുള എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നത്. മുന്‍കരുതല്‍ എന്ന രീതിയില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. എന്നാല്‍ ഈ നമ്പറുകളിലൊന്നും ഫോണ്‍ കിട്ടുന്നില്ലെന്നാണ് കുടുങ്ങിക്കിടക്കുന്നവരുടെ പരാതി. താലൂക്കുകളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു. കുടിവെള്ളം കിട്ടാനില്ല.പത്തനംതിട്ടയിലേക്ക് ഉള്‍പ്പടെയുള്ള പ്രധാന റോഡുകളെല്ലാം തകര്‍ന്ന് കിടക്കുകയാണ്. സര്‍ക്കാര്‍ നേരത്തെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നെങ്കിലും സ്ഥിതി ഇത്ര രൂക്ഷമാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. കഴിഞ്ഞ രാത്രി മുതലാണ് വന്‍തോതില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത്. കൊച്ചുപമ്ബയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതും ഒപ്പം ആനത്തോടിലെ മുഴുവന്‍ ഷട്ടറുകളും തുറന്നതും ശബരിഗിരി പദ്ധതി പ്രദേശത്ത് വലിയ മഴയുണ്ടായതുമാണ് സ്ഥിതിഗതികള്‍ ഇത്രത്തോളം സങ്കീര്‍ണമാക്കിയത്. രക്ഷാപ്രവര്‍ത്തനം നടത്താന്‍ കൂടുതല്‍ സൈന്യത്തേയും ഹെലിക്കോപ്റ്റുകളും അയക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ഫോണില്‍ വിളിച്ച്‌ ആവശ്യപ്പെട്ടിട്ടുണ്ട്. ചുരുങ്ങിയ ബോട്ടുകളും ഹെലിക്കോപ്റ്ററുകളും ഉപയോഗിച്ച്‌ ആയിരക്കണക്കിന് ആളുകളെ രക്ഷിക്കുക എന്ന വെല്ലുവിളിയാണ് പത്തനംത്തിട്ട, എറണാകുളും ജില്ലകളിലെ രക്ഷാപ്രവര്‍ത്തകര്‍ നേരിടുന്നത്.