ന്യൂഡൽഹി:കുട്ടികൾക്ക് നൽകിയ പോളിയോ തുള്ളിമരുന്നിൽ വൈറസ് സാന്നിധ്യം കണ്ടെത്തി. ടൈപ്പ്-2 പോളിയോ വൈറസ് തുള്ളിമരുന്നിൽ ഉണ്ടായിരുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സ്ഥിതീകരിച്ചിട്ടുണ്ട്.മഹാരാഷ്ട്രയിലും തെലങ്കാനയിലും കുട്ടികള്‍ക്ക് നല്‍കിയ പോളിയോ മരുന്നിലാണ് ഇപ്പോള്‍ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മുന്‍പ് ഉത്തര്‍പ്രദേശിലും ഇതേ വീഴ്ച സംഭവിച്ചിരുന്നു. മൂന്നു സംസ്ഥാനങ്ങളിലും മരുന്നുകള്‍ കഴിച്ച കുട്ടികളെ നിരീക്ഷിക്കണമെന്ന് ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെപ്രവര്‍ത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ സര്‍വൈലന്‍സ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഭയചകിതരാകേണ്ട ആവശ്യമില്ലെന്നും അധികൃതര്‍ കുട്ടികളെ നിരീക്ഷിച്ചു വരികയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗാണുവുള്ള മരുന്നുകള്‍ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളില്‍ എല്ലായിടത്തും കുട്ടികള്‍ക്ക് ഐ.പി.വി(ഇന്‍ആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷന്‍ നല്‍കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥിനെ നിയമിച്ചു
ന്യൂഡൽഹി:അന്താരാഷ്ട്ര നാണയനിധി മുഖ്യ സാമ്പത്തിക വിദഗ്ധയായി ഗീതാ ഗോപിനാഥിനെ നിയമിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്ബത്തികകാര്യ ഉപദേഷ്ടാവ് കൂടിയാണ് ഗീത. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല അധ്യാപികയും മലയാളിയുമായ ഗീത നിലവിലെ ചീഫ് ഇക്കണോമിസ്റ്റ് മൗറി ഒബ്സ്റ്റ്ഫെല്‍ഡ് ഡിസംബറില്‍ വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.ആര്‍.ബി.ഐ ഗവര്‍ണറായിരുന്ന രഘുറാം രാജന് ശേഷം ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ് ഗീത ഗോപിനാഥ്.കണ്ണൂര്‍ സ്വദേശിയും കാര്‍ഷിക സംരംഭകനുമായ ടി.വി.ഗോപിനാഥിന്റെമയും അധ്യാപിക വിജയലക്ഷ്മിയുടെയും മകളായ ഗീത മൈസൂരുവിലാണു പഠിച്ചുവളര്‍ന്നത്. ഡല്‍ഹി ലേഡി ശ്രീറാം കോളജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ഓണേഴ്‌സും ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും വാഷിംഗ്ടണ്‍ സര്‍വകലാശാലയില്‍ നിന്നും എം. എയും പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ നിന്നു ഡോക്ടറേറ്റും നേടിയ ഗീതയ്ക്ക് അമേരിക്കന്‍ പൗരത്വവുമുണ്ട്. മുന്‍ ഐഎഎസ് ഓഫിസറും മാസച്യുസിറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയിലെ (എംഐടി) പോവര്‍ട്ടി ആക്ഷന്‍ ലാബ് ഡയറക്ടറുമായ ഇക്ബാല്‍ ധലിവാള്‍ ആണു ഭര്‍ത്താവ്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയലിനിസ്റ്റ് ബാലഭാസ്‌ക്കർ അന്തരിച്ചു
തിരുവനന്തപുരം:വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന സംഗീതസംവിധായകനും വയലിനിസ്റ്റുമായ ബാലഭാസ്‌ക്കർ അന്തരിച്ചു.ഇന്നലെ രാത്രി ഒരു മണിയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ മൂന്നരമണിയോടെ തൃശ്ശൂരില്‍ നിന്ന് ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ തിരുവനന്തപുരം പള്ളിപ്പുറത്തുവെച്ചാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ അദ്ദേഹത്തിന്റെ രണ്ടുവയസ്സുകാരി മകള്‍ തേജസ്വിനി ബാല മരിച്ചു. ഭാര്യ ലക്ഷ്മിയും കാര്‍ ഡ്രൈവറും സാരമായ പരിക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.അപകടം നടക്കുന്ന സമയത്ത് ബാലഭാസ്‌ക്കറും മകളും മുൻസീറ്റിലായിരുന്നു.ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പോലീസ് നിഗമനം.
കൂത്തുപറമ്പ് മൈലുള്ളിമെട്ടയിൽ ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
കണ്ണൂർ:കൂത്തുപറമ്പ് മമ്പറം മൈലുള്ളിമെട്ടയിൽ ബൈക്കും മിനിലോറിയും കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാരൻ മരിച്ചു.മാനന്തവാടിക്കടുത്ത കൊളത്തടയിലെ എ.വി.അനിൽകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടര മണിയോടെ മൈലുള്ളിമെട്ട ജംഗ്ഷനടുത്ത് വച്ചാണ് അപകടം നടന്നത്.ചെങ്കല്ല് കയറ്റിപ്പോവുകയായിരുന്ന മിനിലോറി അനിൽകുമാർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.ചക്കരക്കല്ലിൽ ഫർണിച്ചർ കടയിലെ തൊഴിലാളിയായിരുന്ന അനിൽകുമാർ കാലത്ത് മാനന്തവാടിയിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.പിണറായി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കയാണ്.
കണ്ണൂരിൽ കഞ്ചാവുമായി രണ്ടുപേർ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ
കണ്ണൂർ:എക്‌സൈസ് സംഘത്തിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 1.25 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേർ പിടിയിൽ.ശിവപുരം മൊട്ടമ്മൽ സ്വദേശി മുസമ്മൽ വീട്ടിൽ മജീദ് മകൻ അബ്ദുൾ സലാം (29) ആമ്പിലാട് സ്വദേശി പൊന്നം ഹൗസിൽ അഷ്റഫ് മകൻ ഷാനവാസ് പി (33) എന്നിവരെയാണ് ഉത്തരമേഖല ജോയന്റ് എക്സൈസ് കമ്മീഷണർ സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെടകർ എം ദിലീപിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.മട്ടന്നൂർ, ശിവപുരം ,ഉരുവച്ചാൽ ,കൂത്തുപറമ്പ് , ഇരിട്ടി മേഖലകളിൽ കഞ്ചാവ് വിതരണം നടത്തുന്ന പ്രധാന കഞ്ചാവ് കച്ചവടക്കാരാണ് ഇവർ . മീൻ വണ്ടിയിലും പച്ചക്കറിക്കച്ചവടത്തിന്റെ മറവിലുമാണ് ഇവർ ഇത്രയുംകാലം കഞ്ചാവ് കച്ചവടം നടത്തിവന്നിരുന്നത്.വിരാജ്പേട്ട കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കഞ്ചാവ് ലോബിയിൽ നിന്നും കിലോ കണക്കിന് കഞ്ചാവ് വാങ്ങി ഇത്തരം വാഹനങ്ങളിൽ കടത്തിയാണ് ഇവർ ശിവപുരത്ത് എത്തിക്കുന്നത്. ഇവരെ വിശദമായി ചോദ്യം ചെയ്തതിൽ മട്ടന്നൂർ ,ഇരിട്ടി, കൂത്തുപറമ്പ് മേഖലകളിൽ ഇവർ കഞ്ചാവ് കച്ചവടം നടത്തിയവരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഉത്തരമേഖലാ ജോയന്റ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പി ജലീഷ് , കെ ബിനീഷ്,പി പി രജിരാഗ്, സി എച്ച് റിഷാദ്, എക്സൈസ് റേഞ്ച് ഓഫീസ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ പി.വി ശ്രീനിവാസൻ, കെ ഉമേഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
പുനഃപരിശോധനാ ഹർജി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ല: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് മാറ്റി ദേവസ്വം ബോർഡ്
തിരുവനന്തപുരം:ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹർജി നൽകുന്ന കാര്യം പരിഗണനയിലില്ലെന്ന് ദേവസ്വം ബോർഡ്. വിധിയ്ക്കെതിരെ റിവ്യൂ ഹരജി നല്‍കുന്നതിനുള്ള സാധ്യത തേടുമെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയ്ക്കെതിരെ മുഖ്യമന്ത്രി രംഗത്തെത്തിയതിനു പിന്നാലെയാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട് മാറ്റം.’ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡ് പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ഇപ്പോള്‍ ആലോചിച്ചിട്ടില്ല. സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണ് ദേവസ്വം ബോര്‍ഡ്. മറിച്ചുവരുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്.’മുഖ്യമന്ത്രിക്ക് തന്നെ തിരുത്താനും ശാസിക്കാനും അധികാരമുണ്ടെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു.
കാസർകോട്ട് വൻ കുഴൽപ്പണവേട്ട;1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി
കാസർഗോഡ്:കാസർകോട്ട് വൻ കുഴൽപ്പണവേട്ട.1.2 കോടി രൂപയും 1.5 കിലോ സ്വർണ്ണവും പിടികൂടി.കാറിന്റെ പിൻസീറ്റിനടിയിൽ പ്രത്യേക അറ നിർമ്മിച്ച് അതിൽ ഒളിപ്പിച്ചാണ് മംഗളൂരുവിൽ നിന്നും പണം കടത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര സാംഗ്ലി സ്വദേശി രാമചന്ദ്ര പാട്ടീൽ(28),തളങ്കര സ്വദേശി ബഷീർ(60),രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിലെ പണിക്കാരൻ എന്നിവരെ കസ്റ്റംസ് പിടികൂടി.കണ്ണൂർ ഡിവിഷൻ കസ്റ്റംസ് അസി.കമ്മീഷണർ ഒ.പ്രദീപിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും പണവും പിടികൂടിയത്.കണ്ണൂർ,കാസർകോഡ് ജില്ലകളിൽ നിന്നുള്ള കസ്റ്റംസ് സംഘം നാല് ദിവസമായി ഇതിനുള്ള ശ്രമത്തിലായിരുന്നു.ഞായറാഴ്ച പുലർച്ചെ ഉപ്പളയിൽ വെച്ച് കുഴൽപ്പണക്കാരുടെ കാർ ഇവർ കണ്ടെത്തുകയും പിന്തുടരുകയുമായിരുന്നു. ഒടുവിൽ കാസർഗോഡ് വെച്ചാണ് കാർ കസ്റ്റഡിയിലെടുത്തത്.ബഷീറാണ് കാർ ഓടിച്ചിരുന്നത്.ഇയാൾക്ക് സംഭവത്തെ കുറിച്ച് അറിയാമായിരുന്നുവെങ്കിലും പണം എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന് അറിയില്ലായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു.ഇയാളെ ചോദ്യം ചെയ്തപ്പോൾ ഫോർട്ട് റോഡിൽ ചെറിയ സ്വർണ്ണക്കട നടത്തുന്ന രാമചന്ദ്ര പാട്ടീലിനു കൈമാറാനാണ് പണം കൊണ്ടുപോകുന്നതെന്ന് തെളിഞ്ഞു.ഇയാളെ ചോദ്യം ചെയ്തതിനു പിന്നാലെ രാമചന്ദ്ര പാട്ടീലിന്റെ സ്വർണ്ണക്കടയിൽ നടത്തിയ റെയ്‌ഡിൽ 1.5 കിലോഗ്രാം തൂക്കം വരുന്ന സ്വർണ്ണ ബിസ്‌ക്കറ്റുകളും ജീൻസ് ബട്ടന്റെ രൂപത്തിലുള്ള സ്വർണ്ണവും കണ്ടെത്തി.മംഗളൂരുവിൽ നിന്നും കറൻസി കൊടുത്തയച്ച മഹാരാഷ്ട്ര സ്വദേശി രവി മുംബൈയിലേക്ക് രക്ഷപ്പെട്ടതായും കസ്റ്റംസ് അധികൃതർ പറഞ്ഞു.ജീൻസ് ബട്ടന്റെ രൂപത്തിലാക്കിയാണ് സ്വർണ്ണം കടത്തുന്നത്.ഉരുക്കിയാൽ മാത്രമേ ഇത് സ്വർണ്ണമാണെന്ന് തിരിച്ചറിയുകയുള്ളൂ.ഇതിനായി സ്വർണ്ണവും പണവും കടത്തുന്നതിന് ഒരു ദിവസം മുൻപ് കാർ മംഗളൂരുവിൽ നിശ്ചിതസ്ഥലത്തെത്തിക്കും.അവിടെവെച്ച് കാറിൽ പ്രത്യേക അറ നിർമിക്കുകയും അതിൽ പണം നിറയ്ക്കുകയും ചെയ്യും.ഇവർ നിയമിക്കുന്ന ഡ്രൈവർ പറഞ്ഞ സമയത്ത് കാർ മംഗളൂരുവിൽ നിന്നും കാസർകോട്ടെത്തിക്കും.പണമോ സ്വർണ്ണമോ കടത്തുന്ന കാര്യം ഡ്രൈവർമാർക്ക് അറിയാമെങ്കിലും ഇവ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നതെന്ന വിവരം അവർക്ക് അറിയില്ല.
സുനാമി;ഇന്തോനേഷ്യയിൽ മരണസംഘ്യ ആയിരത്തിലേക്ക്
ജക്കാർത്ത:ഇന്തോനേഷ്യയിൽ വെള്ളിയാഴ്ച ഉണ്ടായ ഭൂകമ്പത്തിലും തുടർന്നുണ്ടായ സുനാമിയിലും മരിച്ചവരുടെ എണ്ണം ആയിരത്തിലേക്ക്.540 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. റിക്റ്റർ സ്കെയിലിൽ ൭.൪ തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിനു പിന്നാലെ 150 ഓളം തുടർ ചലനങ്ങളും സുനാമിയുമാണ് സുലവേസി ദ്വീപിലെ രണ്ടുപ്രദേശങ്ങളെ തകർത്തത്.ദ്വീപിൽ മൂന്നരലക്ഷത്തിലേറെപ്പേർ താമസിക്കുന്ന പാലു നഗരത്തിലാണ് 821 പേർ മരിച്ചത്. ആയിരക്കണക്കിന് വീടുകൾ, ഹോട്ടലുകൾ,ഷോപ്പിംഗ് മാളുകൾ,പള്ളികൾ എന്നിവ തകർന്നു. വീട് തകർന്നവർ തുടർചലനങ്ങൾ ഭയന്ന് ക്യാമ്പുകളിലാണ് കഴിയുന്നത്. മൂന്നുലക്ഷത്തോളംപേർ താമസിക്കുന്ന ഡോംഗ്‌ലയിൽ 11 പേർ മരിച്ചതായി സ്ഥിതീകരിച്ചിട്ടുണ്ട്. റോഡുകളും നഗരത്തിലെ പ്രധാന പാലവും തകർന്നതോടെ ഇവിടെ ഗതാഗതം നിലച്ചിരിക്കുകയാണ്. വൈദ്യുതി,വാർത്ത വിനിമയ സംവിധാനങ്ങളൂം തകരാറിലായിരിക്കുകയാണ്. ഇവയൊക്കെ രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.ആശുപത്രി കെട്ടിടങ്ങൾ തകർന്ന സാഹചര്യത്തിൽ തുറസായ സ്ഥലങ്ങളിൽ വെച്ചാണ് പരിക്കേറ്റവരെ ചികില്സിക്കുന്നത്. ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ ഇന്തോനേഷ്യക്ക് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്.
പ്രവാസികളുടെ പ്രതിഷേധത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചത് എയർ ഇന്ത്യ പിൻവലിച്ചു
ദുബായ്:പ്രവാസികളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് വർധിപ്പിച്ചത് എയർ ഇന്ത്യ പിൻവലിച്ചു. മറ്റു രാജ്യങ്ങളിലെ വിമാന കമ്പനികളെ അപേക്ഷിച്ച് നിലവിലുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ നിരക്ക് തന്നെ വളരെ കൂടുതലായിരുന്നു. ഇതിനിടയിലാണ് വീണ്ടും നിരക്ക് ഇരട്ടിയായി ഉയര്‍ത്തിയത്.നാട്ടിലേക്ക് കൊണ്ടുപോവുന്ന മൃതദേഹങ്ങളുടെ കാര്‍ഗോ നിരക്ക് കഴിഞ്ഞദിവസമാണ് എയര്‍ ഇന്ത്യ ഇരട്ടിയാക്കി വര്‍ധിപ്പിച്ചത്. കിലോയ്ക്ക് 15 ദിര്‍ഹം ഈടാക്കിയിരുന്ന എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും ഇക്കഴിഞ്ഞ 21 മുതല്‍ 30 ദിര്‍ഹം വീതം ഈടാക്കിയാണ് നാട്ടിലേക്ക് അയക്കുന്നത്. അതേസമയം ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍ അറേബ്യ മൃതദേഹങ്ങള്‍ തൂക്കാതെ എല്ലാത്തിനും 1,100 ദിര്‍ഹം മാത്രം ഈടാക്കി ഓരോ വിമാനത്തിലും 3 മൃതദേഹങ്ങള്‍ വരെ കൊണ്ടുപോവാറുണ്ട്.എമിറേറ്റ്സ്, ഫ്ളൈ ദുബയ് എന്നീ വിമാനങ്ങള്‍ പഴയ നിരക്കില്‍ തന്നെയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്. എയര്‍ അറേബ്യ സര്‍വീസ് നടത്താത്ത മംഗളൂരു, തൃശ്ശിനാപ്പള്ളി, ലഖ്നോ, അമൃത്സര്‍ തുടങ്ങിയ വിമാനത്താവളങ്ങളിലേക്ക് അയക്കുന്ന മൃതദേഹങ്ങള്‍ക്ക് എയര്‍ ഇന്ത്യയെ മാത്രം ആശ്രയിക്കേണ്ട അവസ്ഥയാണുണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ഈ നീക്കത്തിനെതിരേ ശക്തമായി പ്രതികരിക്കുമെന്ന് കെഎംസിസി യുഎഇ ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ വ്യക്തമാക്കിയിരുന്നു. വിദേശ മലയാളികളുടെ മൃതദേഹത്തോട് എയര്‍ ഇന്ത്യ കാണിക്കുന്ന അനാദരവ് അവസാനിപ്പിക്കണമെന്ന് ഇന്‍കാസ് ജനറല്‍ സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലിയും ആവശ്യപ്പെട്ടിരുന്നു.ബംഗ്ലാദേശ്, പാകിസ്താന്‍ എന്നീ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ സൗജന്യമായാണ് സ്വന്തം രാജ്യങ്ങളിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുപോവുന്നത്.
ശബരിമല സ്ത്രീപ്രവേശനം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും
തിരുവനന്തപുരം:ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ നടതുറക്കും മുൻപുള്ള ഒരുക്കങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ ഇന്ന് രാവിലെ 11.30 ന് ഉന്നതതല യോഗം ചേരും.ഒരുക്കങ്ങളെക്കുറിച്ച് റിപ്പോർട്ട് തയാറാക്കാൻ വിവിധ വകുപ്പുകളോട് നേരത്തെ തന്നെ നിർദ്ദേശിച്ചിരുന്നു. സ്ത്രീകൾ അധികമായി വരമ്പോൾ ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനമെടുക്കും. താമസ സൗകര്യവും ശുചിമുറികളുമടക്കം പുതുതായി ഒരുക്കേണ്ട സാഹചര്യവും നിലവിലുണ്ട്. അതിനിടെ സുപ്രീംകോടതി വിധിക്കെതിരെ പുനപരിശോധനാ ഹർജി നൽകുന്നതിനുള്ള സാധ്യത തേടുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞിരുന്നു.