News Desk

ചാലക്കുടിയിൽ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക നാശനഷ്ടം

keralanews wide spread damage in heavy rain and cyclone chalakkudi

തൃശൂർ:ചാലക്കുടിയില്‍ അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയിലും ചുഴലികാറ്റിലും വ്യാപക നാശനഷ്ടം.ചുഴലിക്കാറ്റിനു പുറമേ ശക്തമായ മഴയില്‍ പലയിടത്തും മരങ്ങള്‍ കടപുഴകി. തൃശൂര്‍ നഗരത്തിലുള്‍പ്പടെ ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്.കാറ്റില്‍ കെട്ടിടങ്ങള്‍ക്കൊപ്പം നിരവധി വീടുകളും തകര്‍ന്നു. മരങ്ങള്‍ ഒടിഞ്ഞുവീണു വാഹനങ്ങള്‍ക്കു കേടുപാടുണ്ടായി. രൂക്ഷമായ വെള്ളക്കെട്ടില്‍ നഗരത്തിലെ പല വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി.  നഗരത്തിലെ സുരഭി സിനിമാ തീയറ്ററിന്റെ മേല്‍ക്കൂരയും കാറ്റില്‍ പറന്നു. സിനിമ നടക്കുന്നതിനിടയില്‍ മേല്‍ക്കൂര പറന്നുപോയതോടെ പരിഭ്രാന്തരായ കാണികള്‍ എഴുന്നേറ്റോടി.പല പ്രധാനറോഡുകളിലും മരം വീണും ഗതാഗതതടസ്സമുണ്ടായി. റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടതിനെത്തുടര്‍ന്ന് ഏറെ നേരം ട്രാഫിക് ബ്ലോക്കുമുണ്ടായി.

ആവശ്യങ്ങൾ അംഗീകരിച്ചു;ഡൽഹിയിലെ കർഷക സമരം അവസാനിപ്പിച്ചു

keralanews demands agreed the farmers strike in delhi ends

ന്യൂഡല്‍ഹി:കേന്ദ്രസര്‍ക്കാരിന്‍റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച്‌ നടത്തിയ കര്‍ഷക സമരം അവസാനിപ്പിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നടത്തിയ കിസാന്‍ ക്രാന്തി പദയാത്ര ഡല്‍ഹിയിലെ കിസാന്‍ ഘട്ടിലാണ് അവസാനിപ്പിച്ചത്. അര്‍ധരാത്രിയോടെ സമരക്കാരെ ഡല്‍ഹിയിലേക്കുകടക്കാന്‍ അനുവദിച്ചതിനു പിന്നാലെയാണ് സമരം അവസാനിപ്പിച്ചത്.ഡല്‍ഹി-ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദില്‍ പോലീസും അര്‍ധസൈനിക വിഭാഗങ്ങളും തടഞ്ഞ കര്‍‌ഷകരെ ചൊവ്വാഴ്ച അര്‍ധരാത്രിയില്‍ വഴിയില്‍ സ്ഥാപിച്ച ബാരിക്കേഡുകളെല്ലാം മാറ്റി ഡല്‍ഹിയിലേക്കു കടക്കാന്‍ പോലീസ് അനുവദിച്ചു. ഇതോടെ ഭാരതീയ കിസാന്‍ യൂണിയന്‍ പ്രസിഡന്‍റ്  നരേഷ് ടിക്കായതിന്‍റെ നേതൃത്വത്തില്‍ അര്‍ധരാത്രിയില്‍ തന്നെ കര്‍ഷകര്‍ മഹാത്മാഗാന്ധിയുടെ ‌സമാധി സ്ഥലമായ രാജ്ഘട്ടിനോട് ചേര്‍ന്ന് പ്രമുഖ കര്‍ഷക നേതാവായിരുന്ന ചൗധരി ചരണ്‍ സിംഗിന്‍റെ സ്മൃതി സ്ഥലമായ കിസാന്‍ ഘട്ടിലേക്ക് മാര്‍ച്ച്‌ നടത്തി. ഇവിടെയെത്തിയ ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി നേതാക്കള്‍ അറിയിച്ചത്.കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാമെന്നു സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. ആവശ്യങ്ങള്‍ ഉടന്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും കിസാന്‍ യൂണിയന്‍ നേതാക്കള്‍ വ്യക്തമാക്കി.കാര്‍ഷിക കടങ്ങള്‍ നിരുപാധികം എഴുതിത്തള്ളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, ഉത്പന്നങ്ങള്‍ക്ക് മതിയായ വില ഉറപ്പു വരുത്തുക, ഇന്ധന വില പിടിച്ചു നിര്‍ത്തുക, വൈദ്യുതി സൗജന്യമാക്കുക തുടങ്ങി പതിനഞ്ച് ആവശ്യങ്ങളുന്നയിച്ചായിരുന്നു കിസാന്‍ക്രാന്ത്രി പദയാത്ര.

റോഹിഗ്യൻ അഭയാർത്ഥികൾ തിരുവനന്തപുരത്ത് കസ്റ്റഡിയിൽ;ഐബി അന്വേഷണം തുടങ്ങി

keralanews rohingyan refugees in custody in thiruvananthapuram i b started invstigation

തിരുവനന്തപുരം:റോഹിഗ്യൻ അഭയാർഥികളായി അഞ്ചംഗ കുടുംബം വിഴിഞ്ഞത്ത് പോലീസ് പിടിയിൽ.ഹൈദരാബാദില്‍ നിന്നും ട്രെയിൻ മാർഗമാണ് ഇവര്‍ വിഴിഞ്ഞത്തെത്തിയത്. മ്യാന്മറില്‍ നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.ഇവർ തൊഴിൽ തേടി എത്തിയതാണെന്നാണ് റിപ്പോർട്ട്.ഇവരെ ഉടൻ തന്നെ ഡൽഹിയിലെ ക്യാമ്പിലേക്ക് മാറ്റുമെന്നാണ് സൂചന.അതേസമയം റോഹിഗ്യകളുടെ വരവിനെ കുറിച്ച് കേന്ദ്ര രഹസ്യാന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു.സംഭവത്തിൽ സംസ്ഥാന പോലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.റോഹിങ്ക്യന്‍ മുസ്ലീങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയിലേക്കുള്ള അഭയാര്‍ത്ഥികളുടെ കടന്നു കയറ്റം തടയാന്‍ കേന്ദ്രം ശക്തമായി ഇടപെട്ടിരുന്നു.ഇന്ത്യന്‍ അതിര്‍ത്തികളെ സംരക്ഷിക്കാനും പരിശോധന ശക്തമാക്കാനും കേന്ദ്രം നടപടികള്‍ സ്വീകരിക്കും,ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യയിലെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ബാലഭാസ്‌ക്കറിന്റെ മൃതദേഹം പൊതുദർശനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചു;സംസ്ക്കാരം ബുധനാഴ്ച

keralanews the-dead-body-of-balabhaskkar brought to university college for public to pay tribute funeral on wednesday

തിരുവനന്തപുരം:അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറിന്റെ മൃതദേഹം പൊതുദർശനത്തിനായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ എത്തിച്ചു.സുഹൃത്തുക്കളും സഹപ്രവർത്തകരും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ ചേർന്ന് വിലാപയാത്രയായാണ് മൃതദേഹം ഇവിടെയെത്തിച്ചത്.ഇവിടെ അന്തിമോപചാരമർപ്പിക്കാൻ നിരവധിപേർ എത്തിയിരുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, ജി.സുധാകരന്‍, ഇ.ചന്ദ്രശേഖരന്‍, കെ.മുരളീധരന്‍ എംഎല്‍എ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുന്‍ എംഎല്‍എ വി.ശിവന്‍കുട്ടി എന്നിവര്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു. സംഗീത സിനിമാ ലോകത്തെ നിരവധി സുഹൃത്തുക്കള്‍ മരണവിവരം അറിഞ്ഞ് രാവിലെ മുതല്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. യൂണിവേഴ്സിറ്റി കോളേജിലെ പൊതുദർശനത്തിനു ശേഷം വൈകുന്നേരം നാലുമണിയോട് കൂടി മൃതദേഹം കലാഭവനിലേക്ക് മാറ്റും.പിന്നീട് അവിടെയായിരിക്കും പൊതുദർശനം നടക്കുക. ഇന്ന് പുലർച്ചെയാണ് വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌ക്കർ മരണത്തിനു കീഴടങ്ങിയത്.സെപ്റ്റംബർ 25 ന് പുലർച്ചെ ദേശീയപാതയിൽ പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പ് ജംഗ്ഷന് മുന്നിൽ വെച്ചാണ് ബാലഭാസ്ക്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്.അപകടത്തിൽ ബാലഭാസ്‌ക്കറിന്റെ മകൾ തേജസ്വി മരിച്ചിരുന്നു.ഇദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മി,ഡ്രൈവർ അർജുൻ എന്നിവർ ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്.

ജെസ്‌നയുടെ തിരോധാനം;അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി

keralanews crime branch will investigate the missing of jesna

കോട്ടയം:മുക്കൂട്ടുതറയിൽ നിന്നും മാസങ്ങൾക്കു മുൻപ് കാണാതായ ബിരുദ വിദ്യാർത്ഥിനി ജെസ്‌നയുടെ തിരോധാനം ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും. പോലീസ് മാസങ്ങളോളം കേസിൽ അന്വേഷണം നടത്തിയിരുന്നെങ്കിലും ഒരു തുമ്പു പോലും കണ്ടെത്താൻ സാധിച്ചിട്ടില്ല.ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറാൻ തീരുമാനിച്ചിരിക്കുന്നത്.ജെസ്‌നയെ കണ്ടെത്തുന്നതിനായി ഇറത്തറ സംസ്ഥാനങ്ങളിലടക്കം അന്വേഷണം നടത്താനാണ് ക്രൈം ബ്രാഞ്ചിന് നിർദേശം നൽകിയിരിക്കുന്നത്.കഴിഞ്ഞ മാർച്ച് 22 നാണ് എരുമേലിക്ക് സമീപം മുക്കൂട്ടുതറയിൽ നിന്നും ജെസ്‌നയെ കാണാതായത്.എരുമേലി വഴി ജെസ്‌ന മുണ്ടക്കയത്ത് എത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും സ്ഥിതീകരിച്ചിരുന്നു. എന്നാൽ പിന്നീട് അന്വേഷണത്തിൽ യാതൊരു തുമ്പും ലഭിച്ചിരുന്നില്ല.

പ്രശസ്ത സംവിധായകൻ തമ്പി കണ്ണന്താനം അന്തരിച്ചു

keralanews famous director thambi kannanthanam passes away

കൊച്ചി: പ്രശസ്ത സംവിധായകന്‍ തമ്പി കണ്ണന്താനം(65) അന്തരിച്ചു. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച സംവിധായകനായികരുന്നു തമ്പി കണ്ണന്താനം. 1986 ല്‍ പുറത്തിറങ്ങിയ രാജാവിന്റെ മകന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, മാസ്മരം, ഒന്നാമന്‍ തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ചു.കൂടാതെ 5 ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും 3 ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. ആ നേരം അല്‍പ നേരം, ജന്മാന്തരം, ഫ്രീഡം എന്നിവയാണ് തിരക്കഥ രചിച്ച ചിത്രങ്ങള്‍. 1981ല്‍ പ്രദര്‍ശനത്തിനെത്തിയ ‘അട്ടിമറി’ എന്ന ചിത്രത്തില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.2004ല്‍ പുറത്തിറങ്ങിയ ‘ഫ്രീഡം’ ആണ് ഒടുവിലായി സംവിധാനം ചെയ്ത ചിത്രം.കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ കണ്ണന്താനത്ത് ബേബിയുടെയും തങ്കമ്മയുടെയും ആറാമത്തെ മകനായി 1953 ഡിസംബര്‍ 11നാണു തമ്ബി കണ്ണന്താനം ജനിച്ചത്.സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെ സഹായിയായാണു ചലച്ചിത്ര ജീവിതം ആരംഭിക്കുന്നത്.1983ല്‍ ‘താവളം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടു സ്വതന്ത്ര സംവിധായകനായി. 1986ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘രാജാവിന്റെ മകന്‍’ ആണ് പ്രശസ്തനാക്കിയത്. ചിത്രം നിര്‍മ്മിച്ചതും തമ്പിയായിരുന്നു.ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏയ്ഞ്ചല്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം നാളെ കാഞ്ഞിരപ്പള്ളിയില്‍.

കർഷക മാർച്ച് പോലീസ് തടഞ്ഞു;ഗാസിയാബാദിൽ വൻ സംഘർഷം;കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു

keralanews police blocked the farmers march conflict in gasiyabad police uses tear gas and water cannon against the farmers

ന്യൂഡൽഹി:കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാർച്ചിൽ സംഘർഷം.സെപ്റ്റംബർ 23 ന് ഹരിദ്വാറിൽ നിന്നുമാണ് മാർച്ച് ആരംഭിച്ചത്.കർഷകർ ഡൽഹിയിലേക്ക് പ്രവേശിക്കുന്നത് തടയാൻ പോലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ തകർത്ത് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച കർഷകരും പോലീസും തമ്മിൽ സംഘർഷമുണ്ടായി.കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ കിസാൻ ക്രാന്തി പദയാത്ര എന്ന പേരിൽ നടത്തുന്ന റാലിയിൽ എഴുപത്തിനായിരത്തോളം കർഷകരാണ് പങ്കെടുക്കുന്നത്.കാർഷിക വായ്‌പകൾ എഴുതി തള്ളുക,കാർഷിക വിള ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കുക,ചെറുകിട കർഷകരെ സഹായിക്കുക തുടങ്ങി നിരവധി ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകർ മാർച്ച് നടത്തുന്നത്.അതിർത്തി കടന്നെത്തുന്ന കർഷകരെ തടയാൻ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.ഇതിനെ മറികടന്നു പോകാൻ കർഷകർ ശ്രമിച്ചതോടെ സംഘർഷം ഉടലെടുക്കുകയായിരുന്നു.കർഷക മാർച്ച് എത്തുന്നതിന്റെ പശ്ചാത്തലത്തിൽ കിഴക്കൻ ഡൽഹിയിൽ സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി

keralanews chief justice deepak misra retired from official duties

ന്യൂഡൽഹി:നിരവധി കേസുകളിൽ സുപ്രധാന വിധികൾ പുറപ്പെടുവിച്ച് വിവാദങ്ങളിൽ മൗനം പാലിച്ച് ജസ്റ്റിസ് ദീപക് മിശ്ര പടിയിറങ്ങി.ഇന്നുവരെയാണ് അദ്ദേഹത്തിന്റെ ഔദ്യോഗിക കാലാവധിയെങ്കിലും ഇന്ന് അവധിയായതിനാൽ ഇന്നലെ തന്നെ ചുമതലകൾ പൂർത്തിയാക്കുകയായിരുന്നു.ചീഫ് ജസ്റ്റിസ് പദവിയിലിരിക്കെ നേരിട്ട തിക്താനുഭവങ്ങൾ പരാമർശിക്കാതെ തനിക്കെതിരെയുള്ള ഭിന്നതകൾ പത്രസമ്മേളനം നടത്തി തുറന്നു പറഞ്ഞ രഞ്ജൻ ഗൊഗോയ്‌ക്കൊപ്പം കോടതിയിൽ ഒന്നിച്ചിരുന്നും വൈകുന്നേരത്തെ യാത്രയയപ്പ് സമ്മേളനത്തിൽ അദ്ദേഹത്തോടൊപ്പം ഒരുമിച്ച് വേദിപങ്കിട്ടുമാണ് ദീപക് മിശ്ര കോടതിയിലെ തന്റെ അവസാന ദിനം പൂർത്തിയാക്കിയത്.അധികം നീളാത്ത കോടതി നടപടികൾക്ക് ശേഷം മാധ്യമ പ്രവർത്തകരുമായും അദ്ദേഹം സംസാരിച്ചു.ആധാർ കേസ് മുതൽ ശബരിമല സ്ത്രീപ്രവേശനം വരെയുള്ള നിർണായക കേസുകളിൽ ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞയാഴ്ച വിധിപറഞ്ഞിരുന്നു.ബുധനാഴ്ച രാവിലെ രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗഗോയ് സത്യവാചകം ചൊല്ലി പുതിയ ചീഫ് ജസ്റ്റിസായി ചുമതല ഏല്‍ക്കും.ദീപക് മിശ്രക്കെതിരെ ജനുവരിയില്‍ വാര്‍ത്താസമ്മേളനം നടത്തിയ 4 ജഡ്ജിമാരില്‍ ഒരാളായിരുന്നു ജസ്റ്റിസ് ഗഗോയ്.

കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിനായി ഇന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനമെത്തും

keralanews air india express flight will reach today in kannur airport for test run

കണ്ണൂർ:കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ പരീക്ഷണപറക്കലിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ഇന്ന് വീണ്ടും എത്തും.രാവിലെ ഏഴരയോടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും പുറപ്പെടുന്ന ബോയിങ് 737-800 വിമാനം 7.45 ഓടെ കണ്ണൂർ വിമാനത്താവള സിഗ്നൽ പരിധിക്കുള്ളിലെത്തും. ഇൻസ്ട്രുമെന്റേഷൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ പരിശോധനയ്ക്കായാണ് വിമാനമെത്തുന്നത്.റൺവേകൾക്ക് മുകളിലൂടെ ചുറ്റിപ്പറക്കുന്ന വിമാനം റൺവേയോട് ചേർന്ന് താഴ്ന്നിറങ്ങിയും(ടച്ച് ആൻഡ് ഗോ) പരിശോധന നടത്തും.നേരത്തെ ഇതേ വിമാനം ഡി വി ഒ ആർ പരിശോധനയ്ക്കായി എത്തിയിരുന്നു. വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി കമാൻഡൻറ് ധൻരാജ് ഡാനിയേലിന്റെ നേതൃത്വത്തിലുള്ള സിഐഎസ്എഫ് സംഘം എത്തി.50 അംഗ സംഘമാണ് തിങ്കളാഴ്ച വിമാനത്താവളത്തിലെത്തിയത്.അടുത്ത ദിവസം മുതൽ ഇവരെ വിവിധയിടങ്ങളിലായി സുരക്ഷയ്ക്ക് നിയോഗിക്കും.കൂത്തുപറമ്പ് വലിയവെളിച്ചതാണ് ഇവർക്കുള്ള താൽക്കാലിക താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.

എ ടിഎം വഴി പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി എസ്ബിഐ 20,000 രൂപയാക്കി കുറയ്ക്കുന്നു

keralanews sbi reduces the amount of withdrawal through atm by 20000

മുംബൈ:രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില്‍ നിന്ന് ഒരു ദിവസം പിന്‍വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു. എ.ടി.എം. മുഖേനയുള്ള തട്ടിപ്പുകള്‍ കൂടുന്നതു കൊണ്ടും ഡിജിറ്റല്‍ പണമിടപാടുകള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണിത്.തു സംബന്ധിച്ച വിജ്ഞാപനം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കാന്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്.ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്‌ഫോമിലെ കാര്‍ഡുകള്‍ ഉപയോഗിച്ച്‌ പിന്‍വലിക്കാവുന്ന തുകയുടെ പരിധിയാണ് കുറയ്ക്കുന്നത്. ഒക്ടോബര്‍ 31 മുതലാവും ഇത് പ്രാബല്യത്തില്‍ വരുന്നത്. ഇതുവരെ 40,000 രൂപ വരെയായിരുന്നു പരമാവധി പിന്‍വലിക്കാനാകുന്നത്.