കൊച്ചി:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സ്ഥിതി അതീവഗുരുതരമെന്ന് സ്പെഷല്‍ കമ്മീഷണര്‍ റിപ്പോർട്ട്.ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇത് സംബന്ധിച്ച് പരാമർശമുള്ളത്.പ്രക്ഷോഭകാരികളും വിശ്വാസം സംരക്ഷിക്കാന്‍ എന്ന പേരില്‍ എത്തിയ കുറച്ചാളുകളും ശബരിമലയില്‍ നിലയുറപ്പിച്ചിരിക്കുന്നു. നിലയ്ക്കല്‍, പന്പ, ശബരി പീഠം എന്നിവിടങ്ങളില്‍ ഇവരുടെ സാന്നിധ്യമുണ്ട്. 50 വയസിനു മുകളിലുളള സ്ത്രീകളെ വരെ തടയുന്ന സ്ഥിതി ഉണ്ടായി. മണ്ഡലക്കാലത്ത് നട തുറക്കുന്പോഴും ഇവരുടെ സാന്നിധ്യം പ്രതീക്ഷിക്കാമെന്ന് സ്പെഷല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു. അക്രമത്തിലും തിരക്കിലുംപെട്ട് തീര്‍ഥാടകര്‍ക്കും പോലീസിനും ജീവാപായം ഉണ്ടാകാമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. നവംബര്‍ അഞ്ചിനാണ് മണ്ഡലകാല പൂജയ്ക്ക് വേണ്ടി നട തുറക്കുക. ഈ വേളയിലും സമരക്കാരുടെ സാന്നിധ്യമുണ്ടാകാം. ശബരിമലയില്‍ ഇതുവരെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 16 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിയെ അറിയിച്ചു.
ശബരിമല സ്ത്രീപ്രവേശനം;പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കും
ന്യൂഡൽഹി:ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ സമർപ്പിച്ചിട്ടുള്ള പുനഃപരിശോധനാ ഹർജികൾ നവംബർ 13 ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി.വൈകീട്ട് മൂന്നിന് തുറന്ന കോടതി ഹര്‍ജികള്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിച്ചു. കോടതി വിധിക്കെതിരായ റിട്ട് ഹര്‍ജികളും പുനഃപരിശോധന ഹര്‍ജികളുമാണ് കോടതി പരിഗണിക്കുന്നത്.ദേശീയ അയ്യപ്പ ഭക്ത അസോസിയേഷനും, എസ് ജയ രാജ്കുമാറും നല്‍കിയ റിട്ട് ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇന്ന് തീരുമാനം അറിയിക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അഭിഭാഷകനായ മാത്യു നെടുമ്ബാറ ശബരിമല വിഷയത്തില്‍ ഏതാനും പുനഃപരിശോധന ഹര്‍ജികളും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി.
അപ്പോള്‍ ഹര്‍ജികളെല്ലാം നവംബര്‍ 13 ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. തീരുമാനം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 16 നാണ് മണ്ഡല പൂജയ്ക്കായി ശബരിമല നട തുറക്കുന്നത്.
പടക്കക്കച്ചവടത്തിന് നിയന്ത്രണം ഏർപ്പെടുത്തി സുപ്രീം കോടതി;ഓൺലൈൻ വിൽപ്പന നിരോധിച്ചു
ന്യൂഡൽഹി:പടക്കങ്ങളുടെ വില്പനയ്ക്കും ഉപയോഗത്തിനും സുപ്രീം കോടതി കർശന നിയന്ത്രണം ഏർപ്പെടുത്തി.ഓണ്‍ലൈനിലൂടെ പടക്കങ്ങള്‍ വില്‍ക്കുന്നത് കോടതി പൂര്‍ണമായും നിരോധിച്ചു. വായു മലിനീകരണം കുറഞ്ഞ പടക്കങ്ങള്‍ക്ക് മാത്രമാണ് വില്‍പനാനുമതി. രാജ്യവ്യാപകമായി പടക്കങ്ങളുടെ വില്‍പന നിരോധിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് വിധി.ദീപാവലി നാളുകളില്‍ അനിയന്ത്രിതമായി പടക്കംപൊട്ടിക്കുന്നതിനും സുപ്രീംകോടതി നിയന്ത്രണം ഏര്‍പ്പെടുത്തി. ദീപാവലി ദിനത്തില്‍ രാവിലെ എട്ട് മുതല്‍ രാത്രി പത്തു വരെ മാത്രമേ പടക്കങ്ങള്‍ പൊട്ടിക്കാവുള്ളുവെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ എ.കെ.സിക്രി, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.
രാഹുൽ ഈശ്വറിന് ജാമ്യം
റാന്നി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിനിടെ അറസ്റ്റിലായി റിമാൻഡിൽ കഴിയുകയായിരുന്ന അയ്യപ്പ ധർമസേവാസംഘം പ്രസിഡന്റ് രാഹുൽ ഈശ്വർ ഉൾപ്പെടെയുള്ള 19 പേർക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.രണ്ടു മാസം വരെയുള്ള എല്ലാ ശനിയാഴ്ചകളിലും പമ്പ സ്റ്റേഷനിലെത്തി ഒപ്പിടണം,സാക്ഷികളെ സ്വാധീനിക്കരുത്,തെളിവുകൾ നശിപ്പിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം. പത്തനംതിട്ട മുൻസിഫിന്റെ ചുമതലയുണ്ടായിരുന്ന റാന്നി ഗ്രാമന്യായാധികാരി സൂര്യ എസ് സുകുമാരനാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് ഉദ്യോഗസ്ഥരുടെ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുക,നിയമവിരുദ്ധമായി സംഘം ചേരുക,കോടതി വിധി ലംഘിക്കുക തുടങ്ങിയ കുറ്റങ്ങൾ ചുമത്തി രാഹുൽ ഈശ്വറിനെയും സംഘത്തെയും സന്നിധാനത്തും നിന്നും പോലീസ് അറസ്റ്റ് ചെയ്തത്.ജയിലിൽ ഉപവാസ സമരം നടത്തിയിരുന്ന രാഹുൽ ഈശ്വറിനെ ആരോഗ്യനില മോശമായതിനെ തുടർന്ന് ശനിയാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം
ഇരിട്ടി:ഇരിട്ടിയിൽ വീട് കുത്തിത്തുറന്ന് മോഷണം.നേരംപോക്ക് പ്രഗതി കോളേജിന് സമീപം ഇരിട്ടി ഹൈസ്കൂൾ റിട്ടയേർഡ് കായികാധ്യാപകനും എൻസിസി ഓഫീസറുമായ എം.രമേശന്റെ വീട്ടിലാണ് മോഷണം നടന്നത്.വീട്ടിന്റെ മുൻഭാഗത്തെ പൂട്ടുപൊളിച്ച് അകത്തുകടന്ന മോഷ്ട്ടാവ് അകത്തുണ്ടായിരുന്ന അലമാരകളും മേശകളും കുത്തിത്തുറന്ന് സാധനങ്ങളെല്ലാം വലിച്ചു വാരിയിട്ടു.എന്നാൽ സ്വർണ്ണമോ പണമോ വീട്ടിൽ സൂക്ഷിച്ചിരുന്നില്ല.ഒടുക്കം തിരച്ചിലിനിടയിൽ വീട്ടിലെ കാർബോർഡ് പെട്ടിക്കുള്ളിൽ സൂക്ഷിച്ചിരുന്ന വിദേശമദ്യം അല്പം കഴിച്ച കള്ളൻ ബാക്കി മദ്യവും ഒരു പെർഫ്യുമുമായി സ്ഥലം വിടുകയും ചെയ്തു.മദ്യം കഴിക്കാൻ അടുക്കളയിൽ നിന്നെടുത്ത ഗ്ലാസ് വീട്ടുവരാന്തയിൽ തന്നെ വെയ്ക്കുകയും ചെയ്തു.സംസ്ഥാന സോഫ്റ്റ്ബാൾ ചാംപ്യൻഷിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കാസർകോട്ട് പോയ രമേശൻ ഞായറാഴ്ച സ്ഥലത്തെത്തിയപ്പോഴാണ് വീട് കുത്തിത്തുറന്ന നിലയിൽ കണ്ടത്.സംഭവമറിഞ്ഞ് ഇരിട്ടി സിഐയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്യസംസ്ഥാനത്തു നിന്നുള്ളവരാണ് മോഷണത്തിന് പിന്നിലെന്നാണ് സംശയിക്കുന്നത്. പ്രദേശത്ത് മോഷണം പതിവായ സാഹചര്യത്തിൽ പോലീസ് പരിശോധന ശക്തമാക്കി.
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്കിയ വൈദികൻ മരിച്ച നിലയിൽ;മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ
പഞ്ചാബ്:കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴി നൽകിയ വൈദികനെ മരിച നിലയിൽ കണ്ടെത്തി.ജലന്ധർ രൂപതയിലെ വൈദികനും ചേർത്തല പള്ളിപ്പുറം സ്വദേശിയുമായ ഫാ.കുര്യാക്കോസ് കാട്ടുതറയെയാണ്(62) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.പഞ്ചാബിലെ ഹോഷിയാർപൂർ ജില്ലയിലെ ദസൂഹയിലുള്ള പള്ളിമുറിയിൽ തിങ്കളാഴ്ച രാവിലെയാണ് വൈദികനെ മരിച്ച നിലയിൽ കണ്ടത്.വൈദികന്റെ ശരീരത്തിൽ സാരമായ പരിക്കുകളോ മുറിവുകളോ ഇല്ലായിരുന്നെന്നും എന്നാൽ കിടന്നിരുന്ന മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നെന്നും നിലത്ത് ഛർദിൽ ഉണ്ടായിരുന്നതായും ഡെപ്യുട്ടി സൂപ്രണ്ട് എ.ആർ ശർമ്മ പറഞ്ഞു.രണ്ടാഴ്ച മുൻപാണ് അദ്ദേഹത്തെ ദസൂഹയിലെ പള്ളിയിലേക്ക് മാറ്റിയത്.പള്ളിയോട് ചേർന്നുള്ള മുറിയിൽ തന്നെയാണ് അദ്ദേഹത്തിന്റെ താമസം.ഞായറഴ്ച ഉച്ചഭക്ഷണത്തിനു ശേഷം മുറിയിലേക്ക് പോയ അദ്ദേഹം പിന്നീട് പുറത്തേക്ക് വന്നിരുന്നില്ല.എന്നാൽ മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും ഹൃദയസ്തംഭനമാണ് മരണകരണമെന്നുമാണ് ജലന്ധർ രൂപതയുടെ വിശദീകരണം.അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് വൈദികന്റെ ബന്ധുക്കളും ഒരുവിഭാഗം വൈദികരും രംഗത്തെത്തി.ബിഷപ്പിനെതിരെ സാക്ഷി പറഞ്ഞത് മുതൽ തന്റെ സുരക്ഷയെ കുറിച്ച ഫാ.കുര്യാക്കോസിന് ആശങ്കയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന് ഭീഷണി ഉണ്ടായിരുന്നതായും കൊലപാതകമാണെന്ന് സംശയമുള്ളതായും കാണിച്ച് വൈദികന്റെ സഹോദരൻ ജോസ് കുര്യൻ മുഖ്യമന്ത്രിക്കും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിട്ടുണ്ട്.
സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക്; പത്തു ദിവസത്തിനുള്ളിൽ 45 രൂപയുടെ വർദ്ധനവ്
തിരുവനന്തപുരം:സംസ്ഥാനത്ത് കോഴിയിറച്ചി വില റെക്കോർഡിലേക്ക് കടക്കുന്നു.ഒരു കിലോ കോഴിക്ക് 140 രൂപയാണ് ഇന്നത്തെ വില.അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള കോഴികളുടെ വരവ് കുറഞ്ഞതാണ് വില വർധിക്കാൻ കാരണമെന്നാണ് വ്യാപാരികൾ പറയുന്നത്.പത്തു ദിവസം മുൻപ് വരെ 95 രൂപയായിരുന്നു ഒരുകിലോ കോഴിയുടെ വില.എന്നാൽ ദിവസങ്ങൾക്കകം കൂടിയത് 45 രൂപയും.ഒരു കിലോ കോഴിയിറച്ചി ലഭിക്കണമെങ്കിൽ ഇപ്പോൾ 230 രൂപ നൽകണം. ഇതാദ്യമായാണ് സംസ്ഥാനത്ത് കോഴിവില ഇത്രയും കൂടുന്നത്.രണ്ടരവർഷം മുൻപ് പരമാവധി 130 രൂപയിലെത്തിയിരുന്നു.പ്രളയകാലത്ത് സംസ്ഥാനത്ത് ആവശ്യക്കാർ കുറഞ്ഞതോടെ കേരളത്തിലും തമിഴ്‌നാട്ടിലും കോഴിവളർത്തൽ ഗണ്യമായി കുറഞ്ഞു.അതിർത്തി കടന്നുള്ള കോഴിവരവും കുറഞ്ഞതോടെയാണ് ചിക്കൻ വില റെക്കോർഡിലെത്തിയത്.ജിഎസ്ടി നിലവിൽ വന്നപ്പോൾ സർക്കാർ ഇടപെട്ടാണ് കോഴിവില നിയന്ത്രിച്ചത്.എന്നാൽ തുടർന്നും വിപണിയിൽ വിലനിയന്ത്രണം ഉറപ്പാക്കുമെന്ന സർക്കാർ വാഗ്ദാനം നടപ്പായില്ലെന്ന് കച്ചവടക്കാർ പറയുന്നു.ആഭ്യന്തര ഉൽപ്പാദനത്തിന് സർക്കാർ പ്രോത്സാഹനം നൽകിയില്ലെങ്കിൽ കോഴിവില ഇനിയും കൂടുമെന്ന് കച്ചവടക്കാർ പറയുന്നു.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം
തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഇന്ന് തിരുവനന്തപുരത്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് യോഗം ചേരും.ശബരിമലയിലെ ആചാരവും വിശ്വാസികളുടെ താത്പര്യവും സംരക്ഷിക്കാന്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ക്ക് യോഗം രൂപം നല്‍കും.സുപ്രീം കോടതി വിധിയില്‍ ദേവസ്വം ബോര്‍ഡ് ഇതുവരെ വ്യക്തമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ആദ്യം പുനപരിശോധനാ ഹര്‍ജി നല്‍കുമെന്ന് പറഞ്ഞ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മുഖ്യമന്ത്രിയുടെ പിന്തുണയില്ലാത്തതിനെ തുടര്‍ന്ന് നിലപാട് മാറ്റിയിരുന്നു. തുലാമാസ പൂജാദിവസങ്ങളില്‍ പ്രതിഷേധം കടുത്തപ്പോള്‍ സാഹചര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അനുകൂല വിധി പ്രതീക്ഷിക്കരുതെന്ന് നിയമ വിദഗ്ദ്ധര്‍ പറഞ്ഞതോടെ വീണ്ടും നിലപാട് മാറ്റി. ഈ സാഹചര്യത്തിലാണ് വീണ്ടും ഇന്ന് യോഗം ചേരുന്നത്.യുവതീപ്രവേശന വിധിവന്ന് മൂന്നാഴ്ച്ച പിന്നിട്ടിട്ടും പ്രവേശനത്തെ ചൊല്ലിയുള്ള പ്രതിഷേധങ്ങള്‍ അടങ്ങിയിട്ടില്ല. കനത്ത പോലീസ് സുരക്ഷയില്‍ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നട ഇന്നലെ രാത്രിയോടെ അടച്ചിരുന്നു.എന്നാൽ മണ്ഡലകാലം ആരംഭിക്കാൻ ഇനി വെറും 24 ദിവസം മാത്രം ബാക്കി നിൽക്കെ ഇന്ന് ചേരുന്ന യോഗം നിർണായകമാണ്.
രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി
കൊച്ചി:ശബരിമല കയറാനെത്തിയ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ബിഎസ്എൻഎൽ സ്ഥലം മാറ്റി.സമൂഹമാധ്യമങ്ങൾ വഴി മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റിട്ടതിന്റെ പേരിൽ രഹ്ന ഫാത്തിമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.ശബരിമയിൽ എത്തിയതോടെ രഹ്‌നയ്‌ക്കെതിരെ പ്രതിഷേധവും ശക്തമായിരുന്നു.നിലവിലെ സാഹചര്യങ്ങൾ പരിഗണിച്ചാണ് രഹ്നായ്ക്കെതിരെ ബിഎസ്എൻഎൽ സ്ഥലംമാറ്റ നടപടി സ്വീകരിച്ചത്. ബോട്ടുജെട്ടി ഡിവിഷനിലേക്കാണ് രഹ്നയെ സ്ഥലം മാറ്റിയത്.അതേസമയം ശബരിമല ദര്‍ശനത്തിന് പിന്നാലെ സ്ഥലം മാറ്റ ഉത്തരവ് കിട്ടിയത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം മൂലമാണെന്ന് രഹന ഫാത്തിമ പ്രതികരിച്ചു.’5 വര്‍ഷം മുന്‍പ് വീടിനടുത്തേക്ക് ഞാന്‍ ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് കൊടുത്തിരുന്നു ശബരിമല കയറിയതിനു ശേഷമാണ് അത് പെട്ടന്ന് ഓഡര്‍ ആയത്. എല്ലാം അയ്യപ്പസ്വാമിയുടെ അനുഗ്രഹം.ട്രാഫിക് ബ്ലോക്കുകള്‍ക്ക് ഇടയിലൂടെ 6 കിലോമീറ്റര്‍ വണ്ടി ഓടിച്ചു 45 മിനിറ്റ് കൊണ്ട് ഓഫീസില്‍ എത്തിയിരുന്ന എനിക്കിപ്പോള്‍ ജോലിക്ക് 2മിനിറ്റു കൊണ്ട് നടന്നെത്താം. സ്വാമിയേ എനിക്ക് ട്രാന്‍സ്ഫര്‍ തരാന്‍ മുന്‍കൈ എടുത്ത ഉദ്യോഗസ്ഥര്‍ക്ക് നല്ലതുമാത്രം വരുത്തണെ’ എന്നും രഹ്ന ഫേസ്ബുക് പോസ്റ്റിൽ കുറിച്ചു.
മലകയറാൻ വീണ്ടും കോട്ടയം സ്വദേശിനിയായ യുവതി എത്തി;പ്രതിഷേധത്തെ തുടർന്ന് മടങ്ങി
പത്തനംതിട്ട:മലകയറാൻ എത്തിയ കോട്ടയം സ്വദേശിനിയായ യുവതി പ്രതിഷേധത്തെ തുടർന്ന് മടങ്ങി.കോട്ടയം കറുകച്ചാൽ സ്വദേശിനിയായ ബിന്ദു എന്ന യുവതി ഇന്ന് രാവിലെയാണ് മലകയറാൻ സംരക്ഷണം ആവശ്യപ്പെട്ട് എരുമേലി സ്റ്റേഷനിലെത്തിയത്. എരുമേലിയില്‍നിന്നാണ് ബിന്ദു ഇന്നു രാവിലെ ശബരിമലയിലേക്ക് തിരിച്ചത്. കെഎസ്‌ആര്‍ടിസി ബസിലായിരുന്നു ഇവര്‍ സഞ്ചരിച്ചിരുന്നത്. ഇവര്‍ ബസില്‍ ഉണ്ടെന്നറിഞ്ഞ് തുലാപ്പള്ളിയില്‍ വച്ച് ഒരുസംഘം ബസ് തടഞ്ഞു. തുടര്‍ന്ന് ബസില്‍നിന്നിറങ്ങിയ ബിന്ദു പോലീസ് വാഹനത്തില്‍ കയറി എരുമേലി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു.എന്നാൽ ഇരുമുടിക്കെട്ടില്ലാതെ ശബരിമല കയറാനെത്തിയ യുവതിക്ക് സുരക്ഷാ നൽകാനാകില്ലെന്ന് പോലീസ് അറിയിച്ചു.തുടർന്ന് തിരിച്ചുപോകാൻ ബിന്ദു തയ്യാറാകുകയായിരുന്നു.ആന്ധ്രാ സ്വദേശികളായ മറ്റു നാല് യുവതികളെക്കൂടി നീലിമലയില്‍വെച്ച് പ്രതിഷേധക്കാര്‍ തിരിച്ചയച്ചു. ഭാഗ്യലക്ഷ്മി (47), ചിന്നമ്മ (51), മസ്താന (47), രമണ (47) എന്നിവരെയാണ് പ്രതിഷേധക്കാര്‍ തടഞ്ഞത്.