News Desk

മണ്ഡലകാലത്ത് ശബരിമലയിൽ സുരക്ഷയ്ക്കായി 5000 പൊലീസുകാരെ നിയമിക്കും

keralanews 5000 policemen will appointed for sabarimala duty during makaravilakk season

പത്തനംതിട്ട:തുലാമാസ പൂജകൾക്കായി നടതുറന്നപ്പോൾ സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് ശബരിമലയിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് മണ്ഡലഉത്സവകാലത്ത് സുരക്ഷാ ശക്തമാക്കാനൊരുങ്ങി പോലീസ്.ഉത്സവകാലത്ത് ശബരിമലയിലും പരിസരങ്ങളിലുമായി 5000 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കും. ഇതിനായി സന്നിധാനം, പമ്പ, നിലയ്ക്കല്‍, വടശ്ശേരിക്കര എന്നീ സ്റ്റേഷനുകളിലെ പൊലീസുകാരുടെ എണ്ണം വര്‍ധിപ്പിക്കും. സന്നിധാനത്തും പരിസരത്തും കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാനും പൊലീസ് ആസ്ഥാനത്ത് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികള്‍ യോഗം ചര്‍ച്ച ചെയ്തു.ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിനും ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന സാമൂഹ്യ വിരുദ്ധരെ തിരിച്ചറിയുന്നതിനുമായി കൂടുതല്‍ പൊലീസിനെ നല്‍കണമെന്ന് മറ്റു സംസ്ഥാനങ്ങളോട് അഭ്യര്‍ത്ഥിക്കാനും തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ ശബരിമല വെര്‍ച്വല്‍ ക്യൂ സംവിധാനം കെ.എസ്.ആര്‍.ടി.സി. സോഫ്റ്റുവെയറുമായി ബന്ധിപ്പിക്കുമെന്ന് ഡി.ജി.പി അറിയിച്ചു. ഇതിലൂടെ തീര്‍ത്ഥാടകര്‍ ദര്‍ശനത്തിന് എത്തുന്ന തീയതിയും സമയവും മുന്‍കൂട്ടി അറിയാന്‍ കഴിയും. ഇതിനായുള്ള പോര്‍ട്ടല്‍ ഉടന്‍ പ്രവര്‍ത്തനക്ഷമമാവും. അടിയന്തിരഘട്ടങ്ങള്‍ നേരിടുന്നതിനായി റാപിഡ് ആക്ഷന്‍ ഫോഴ്സിനേയും (ആര്‍.എ.എഫ്) എന്‍.ഡി.ആര്‍.എഫിനേയും നിയോഗിക്കും.ഭക്തരുടെ തിരക്കു നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പു വരുത്തുന്നതിനും സാമൂഹ്യവിരുദ്ധരെ നിയന്ത്രിക്കുന്നതിനും സ്വീകരിക്കേണ്ട നടപടികള്‍ യോഗം വിശദമായി ചര്‍ച്ച ചെയ്തു. സന്നിധാനം, ഗണപതികോവിലില്‍ നിന്ന് നടപ്പന്തലിലേക്കുള്ള വഴി, നിലയ്ക്കല്‍, വടശ്ശേരിക്കര, എരുമേലി എന്നിവിടങ്ങളില്‍ തിരക്കു നിയന്ത്രിക്കുന്നതിനും വനിതാതീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനും നിരവധി നിര്‍ദ്ദേശങ്ങള്‍ യോഗത്തില്‍ ഉയര്‍ന്നുവന്നു. സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനങ്ങളെടുക്കും.എ.ഡി.ജി.പി ഇന്റലിജന്‍സ് ടി.കെ.വിനോദ്കുമാര്‍, ദക്ഷിണ മേഖല എ.ഡി.ജി.പി അനില്‍കാന്ത്, ഹെഡ്ക്വാര്‍ട്ടേഴ്സ് എ.ഡി.ജി.പി. എസ് ആനന്തകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, എസ്. ശ്രീജിത്ത്, പി.വിജയന്‍, ഹെഡ്ക്വാര്‍ട്ടേഴ്സ് എസ്‌പി., സ്പെഷ്യല്‍ സെല്‍ എസ്‌പി, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്ക്

keralanews many students injured when a school bus fell into canal in thiruvananthapuram

തിരുവനന്തപുരം:വിഴിഞ്ഞത്ത് സ്കൂൾ ബസ് കനാലിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾക്ക് പരിക്കേറ്റു.ഇന്ന് രാവിലെ എട്ടു മണിയോടെ ചൊവ്വര കാവുനട റോഡിലാണ് അപകടം.പട്ടം താണുപിള്ള മെമോറിയല്‍ സ്‌കൂളിലെ ബസാണ് അപകടത്തില്‍പെട്ടത്. ബസ് റോഡില്‍ നിന്നും തെന്നി മാറിയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.ബസ്സിലുണ്ടായിരുന്ന പന്ത്രണ്ട് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്ക് പറ്റിയിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.ഇവരെ വിഴിഞ്ഞം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. കൂടുതല്‍ നിരീക്ഷണം ആവശ്യമുള്ള കുട്ടികളെ മെഡിക്കല്‍ കോളെജിലേക്ക് മാറ്റിയിട്ടുണ്ട്. നിയന്ത്രണം വിട്ട ബസ് തെക്കേക്കരയില്‍ വച്ച്‌ കനാലിലേക്ക് തലകീഴായി മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.കനാലില്‍ വലിയ അളവില്‍ വെള്ളമില്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്ന് നാട്ടുകാര്‍ പറയുന്നു.

‘റെലിസ്’:ഭൂമി സംബന്ധമായ എല്ലാ സേവനങ്ങളും ഇപ്പോൾ വിരൽത്തുമ്പിൽ

Screenshot_2018-10-24-23-35-35-765_com.google.android.apps.docs

തിരുവനന്തപുരം:സ്മാർട്ട്ഫോൺ, കമ്പ്യൂട്ടർ എന്നിവയുണ്ടെങ്കിൽ  വില്ലേജ് ഓഫീസിൽ പോകാതെ ലോകത്തെവിടെനിന്നും ഓൺലൈനായി ഭൂനികുതി അടയ്ക്കാനുള്ള പദ്ധതിയാണ് റെവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം(ReLIS). ഓൺലൈനായി നികുതി അടയ്ക്കുന്നതിനായി ആദ്യം വില്ലേജ് ഓഫീസറുമായി ബന്ധപ്പെട്ട് ഭൂമി സംബന്ധമായ രേഖകൾ,മുൻവർഷം ഭൂനികുതി അടച്ചതിന്റെ വിശദാംശങ്ങൾ,ഭൂവുടമയുടെ തിരിച്ചറിയൽ കാർഡ്/ആധാർ നമ്പർ,ഭൂവുടമയുടെ മൊബൈൽ നമ്പർ ഉൾപ്പെടെയുള്ള വിലാസം എന്നിവ നൽകണം.വില്ലജ് ഓഫീസർ ഈ വിവരങ്ങളെല്ലാം കമ്പ്യൂട്ടർ നെറ്റ്‌വർക്കിലേക്ക് അപ്‌ലോഡ് ചെയ്ത ശേഷം തണ്ടപ്പേർ(computer generated നമ്പർ),ബ്ലോക്ക് നമ്പർ,സർവ്വേ നമ്പർ,സബ്ഡിവിഷൻ നമ്പർ എന്നിവ ഭൂവുടമയ്ക്ക് നൽകും

ഇവ ലഭിച്ചുകഴിഞ്ഞാൽ www.revenue.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിച്ച് പൊതുവായുള്ള വിവരങ്ങൾ,വില്ലേജ് ഓഫീസിൽ നിന്നും ലഭിച്ച തണ്ടപ്പേർ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ,മുൻവർഷം അടച്ച ഭൂനികുതി,നികുതിദായകന്റെ പേര് തുടങ്ങിയവ നൽകുക. റിമാർക്സ് കോളത്തിൽ ഭൂമിയുടെ ആധാരത്തിന്റെ നമ്പർ/ പട്ടയ നമ്പർ എന്നിവ കൂടി നൽകി അപേക്ഷ സമർപ്പിക്കുക.വില്ലേജ് ഓഫീസർക്കാണ് ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നത്.ഈ ഓൺലൈൻ അപേക്ഷ വില്ലേജ് ഓഫീസർ പരിശോധിച്ച് അംഗീകാരം നൽകുന്നു.തുടർന്ന് വീണ്ടും sign in ചെയ്ത് my request ഇൽ pay now എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക.net banking/credit card/debit card  സംവിധാനം ഉപയോഗിച്ച് പണമടച്ച് രസീത് പ്രിന്റ് ചെയ്ത് എടുക്കുക.ഒരിക്കൽ വില്ലേജ് ഓഫീസർ ഓൺലൈൻ അപേക്ഷ പരിശോധിച്ച് അംഗീകാരം നൽകിയാൽ തുടർന്നുള്ള വർഷങ്ങളിൽ നേരിട്ട് ഓൺലൈനായി നികുതി അടയ്ക്കാവുന്നതാണ്.ഇതിനായി user id,password എന്നിവ സൂക്ഷിക്കേണ്ടതാണ്.

റെവന്യൂ വകുപ്പിൽ നിന്നും ഓൺലൈൻ വഴി ലഭിക്കുന്ന മറ്റു സേവനങ്ങൾ:
1.ഓൺലൈൻ സർട്ടിഫിക്കറ്റുകൾ : കൈവശാവകാശ സർട്ടിഫിക്കറ്റ്,വരുമാന സർട്ടിഫിക്കറ്റ്,ജാതി സർട്ടിഫിക്കറ്റ്,നേറ്റിവിറ്റി സർട്ടിഫിക്കറ്റ്,വൺ ആൻഡ് ദി സെയിം സർട്ടിഫിക്കറ്റ്,ലൊക്കേഷൻ സർട്ടിഫിക്കറ്റ്,കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്,റെസിഡൻസ് സർട്ടിഫിക്കറ്റ്,റിലേഷൻ സർട്ടിഫിക്കറ്റ്,കുടുംബാംഗത്വ സർട്ടിഫിക്കറ്റ്,നോൺ റിമാരിയേജ് സർട്ടിഫിക്കറ്റ്,പൊസഷൻ ആൻഡ് നോൺ അറ്റാച്ച്മെന്റ് സർട്ടിഫിക്കറ്റ്,ഡൊമിസൈൽ സർട്ടിഫിക്കറ്റ്,ലൈഫ് സർട്ടിഫിക്കറ്റ്,തിരിച്ചറിയൽ സർട്ടിഫിക്കറ്റ്,വാല്യൂവേഷൻ സർട്ടിഫിക്കറ്റ്,അനന്തരാവകാശ സർട്ടിഫിക്കറ്റ്,വിധവ-വിഭാര്യ സർട്ടിഫിക്കറ്റ്,ഡിപെൻഡൻസി സർട്ടിഫിക്കറ്റ്,അഗതി സർട്ടിഫിക്കറ്റ്,സോൾവൻസി സർട്ടിഫിക്കറ്റ്,മിശ്രവിവാഹ സർട്ടിഫിക്കറ്റ്,കൺവെർഷൻ സർട്ടിഫിക്കറ്റ്,ന്യൂനപക്ഷ സർട്ടിഫിക്കറ്റ്.
2.മുഖ്യമന്ത്രിയുടെ പരാതി പരിഹാരം
3.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി.
 മുകളിൽ പറഞ്ഞ സേവനങ്ങൾ ലഭിക്കുന്നതിനായി www.edistrict.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

 

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങും

keralanews booking of air india express to start from kannur airport will begin this week

കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് ആരംഭിക്കാനിരിക്കുന്ന എയർ ഇന്ത്യ എക്സ്പ്രസ്സിന്റെ ബുക്കിംഗ് ഈ ആഴ്ച തുടങ്ങും.എയർഇന്ത്യ എക്സ്പ്രസിന്റെ സർവീസ് സംബന്ധിച്ച സമയപ്പട്ടികയ്ക്ക് രണ്ടു ദിവസത്തിനകം ഡയരക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ (ഡി.ജി.സി.എ.) അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച അറിയിപ്പ് ലഭിക്കുന്നതോടെ റിസർവേഷൻ നടപടികൾ ആരംഭിക്കാനാണ് തീരുമാനം.ആദ്യ സർവീസ് ഡിസംബർ ഒൻപതിന് അബുദാബിയിലേക്ക് നടത്താനാണ് ധാരണയായത്. ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉടനുണ്ടാകും. ഇതിനുപുറമേ റിയാദ്, മസ്കറ്റ്, ദുബായ്, ഷാർജ, ദോഹ എന്നിവിടങ്ങളിലേക്കും തുടക്കം മുതൽ സർവീസുകളുണ്ടാകും. ദിവസവും നാല് അന്താരാഷ്ട്ര സർവീസുകളാകും എയർഇന്ത്യ എക്സ്പ്രസ് നടത്തുക. ഇൻഡിഗോ നടത്തുന്ന സർവീസുകളെക്കുറിച്ചും വൈകാതെ ധാരണയാകും. കണ്ണൂരിൽനിന്ന് വിദേശ, ആഭ്യന്തര സർവീസുകൾ നടത്താൻ താത്‌പര്യമറിയിച്ച് സ്പൈസ് ജെറ്റും രംഗത്തെത്തിയിട്ടുണ്ട്. ഇവരുമായി കിയാൽ എം.ഡി. വി.തുളസീദാസ് ചർച്ച നടത്താനിരിക്കുകയാണ്. ഗോഎയർ ആണ് കണ്ണൂരിൽനിന്ന് ഉദ്ഘാടനം മുതൽ സർവീസ് തുടങ്ങുന്ന മറ്റൊരു കമ്പനി.

കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ പത്തുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി

keralanews black money worth ten lakh seized from kutupuzha check post

ഇരിട്ടി:കൂട്ടുപുഴ ചെക്ക്‌പോസ്റ്റിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ പത്തുലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടി.ചൊവ്വാഴ്ച പുലർച്ചെ എക്‌സൈസ് സർക്കിൾ ഇൻസ്പെക്റ്റർ ടൈറ്റസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് മടിക്കേരിയിൽ നിന്നും കാറിൽ കടത്തുകയായിരുന്ന കുഴൽപ്പണം പിടികൂടിയത്.സംഭവത്തിൽ മടിക്കേരി ഹൊദൂർ ബോളുമാടുവീട്ടിൽ റാഷിദിനെ (21) കസ്റ്റഡിയിലെടുത്തു.പണത്തിന്റെ ഉറവിടത്തെക്കുറിച്ചും രേഖകളെ കുറിച്ചും വെളിപ്പെടുത്താൻ റാഷിദിന് സാധിക്കാത്തിനെ തുടർന്ന് പണവും റാഷിദിനെയും ഇരിട്ടി പൊലീസിന് കൈമാറി.

ഐജി മനോജ് എബ്രഹാമിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

keralanews b j p worker arrested to make death threat against i g manoj abraham through social media

തിരുവനന്തപുരം:ശബരിമല പ്രതിഷേധത്തിനിടെ ഐജി മനോജ് എബ്രഹാമിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വധഭീഷണി മുഴക്കിയ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. നിലയ്ക്കലില്‍ പ്രതിഷേധത്തിനിടെയാണ് ഇയാള്‍ ഐജിയെ അധിക്ഷേപിച്ച്‌ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്.പിന്നാലെ ഐജിക്കെതിരെ ഇയാള്‍ വധഭീഷണിയും മുഴക്കിയിരുന്നു.ഐടി ആക്‌ട് പ്രകാരവും അസഭ്യം പറഞ്ഞതിനുമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.മനോജ് എബ്രഹാമിനെ ഫേസ്ബുക്കിലൂടെ അധിക്ഷേപിച്ച പോസ്റ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശികളായ 13 പേര്‍ക്കെതിരെ പൊലീസ് നേരത്തേ കേസെടുത്തിരുന്നു.ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് പിറകെ പോലീസിന് നേരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത അധിക്ഷേപമായിരുന്നു ചിലര്‍ ഉയര്‍ത്തിവിട്ടത്.

ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും;സംസ്‌കാരം നാളെ

keralanews the body of malayali priest kuriakose kattuthara who died in jalandhar will be brought to his native country today

ആലപ്പുഴ:ജലന്ധറില്‍ മരിച്ച മലയാളി വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും.ദസുയയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെത്തിക്കും. തുടര്‍ന്ന് ചേര്‍ത്തല പള്ളിപ്പുറത്തെ കുടുംബ വീട്ടിലേയ്ക്ക് കൊണ്ടു പോകും. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് പള്ളിപ്പുറം ഫൊറോനാ പള്ളിയിലാണ് സംസ്‌കാരം നടക്കുക.അതേ സമയം ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ ഫാ. കുര്യാക്കോസിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബന്ധുക്കള്‍ ജലന്ധര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഉടന്‍ കൈമാറുമെന്നാണ് പഞ്ചാബ് പൊലീസ് ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ പഞ്ചാബിലെ പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെയുള്ള നിയമ നടപടികള്‍ തൃപ്തികരമല്ലെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടം ആവശ്യപ്പെടാനാണ് ബന്ധുക്കളുടെ തീരുമാനം. ഫ്രാങ്കോ മുളയ്ക്കല്‍ ജാമ്യത്തിലിറങ്ങിയാല്‍ തന്റെ ജീവന് പോലും ഭീഷണിയാകുമെന്ന് ഫാ. കുര്യാക്കോസ് പറഞ്ഞിരുന്നതും മരണത്തില്‍ ദുരൂഹതയുണ്ടെന്ന ബന്ധുക്കളുടെ സംശയത്തിന് ആക്കം കൂട്ടിയിട്ടുണ്ട്.കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് ഫാ. കുര്യാക്കോസ് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്.

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയസഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു

keralanews malayarayasabha plan to approach supreme court seeking to return the ownership of sabaimala

പത്തനംതിട്ട:ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെവേണമെന്ന് ആവശ്യപ്പെട്ട് മലയരയ സഭ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മലയരനായിരുന്നു അയ്യപ്പന്‍ എന്നും അയ്യപ്പന്‍റെ സമാധിസ്ഥലമാണ് ശബരിമല എന്നും ബ്രാഹ്മണര്‍ തങ്ങളുടെ ആചാരവും ക്ഷേത്രവും തട്ടിയെടുത്തതാണെന്നും ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് പറഞ്ഞു .അയ്യപ്പന്‍ സമാധിദിവസം മാതാപിതാക്കള്‍ക്കു കൊടുത്ത വാക്ക് അനുസരിച്ച്‌ എല്ലാ വര്‍ഷവും മകരസംക്രമ ദിവസം ആകാശത്ത് ജ്യോതിയായി പ്രത്യക്ഷപ്പെടുമെന്നാണ്പറഞ്ഞിരുന്നത് .മലയരയര്‍ പൊന്നമ്ബലമേട്ടില്‍ മകരസംക്രമ ജ്യോതി തെളിയിച്ചിരുന്നു എന്നാല്‍ അവിടെ നിന്നെല്ലാം തങ്ങളെ ആട്ടിയോടിച്ചു എന്നും സജീവ് വ്യക്തമാക്കി.ശബരിമലയിലേയും കരിമലയിലേയും ക്ഷേത്രങ്ങളുടെ നടത്തിപ്പുകാർ മലയരയവിഭാഗമായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്നും നേരത്തെ ചാനല്‍ ചര്‍ച്ചയിലും പി കെ സജീവ് വ്യക്തമാക്കിയിരുന്നു. മലയരയ വിഭാഗം പതിനെട്ടു മലകളിലായി താമസിച്ചിരുന്നവരായിരുന്നു. ഈ 18 മലകളെയാണ് ശബരിമലയിലെ 18 പടികൾ സൂചിപ്പിക്കുന്നത്. ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്നും സജീവ് പറഞ്ഞിരുന്നു. മലയരവിഭാഗമാണ് കാലാകാലങ്ങളായി കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ൽ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂർണമായും തട്ടിപ്പറിച്ചെടുത്തു. 1883ല്‍ സാമുവല്‍ മറ്റീര്‍ എഴുതിയ നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍ എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങളെല്ലാം പറയുന്നുണ്ടെന്നും സജീവ് പറയുന്നു.ശബരിമലയിലേക്ക് സ്ത്രീകള്‍ പോകുന്ന കാര്യത്തില്‍ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണിക്കുന്നില്ല.കാരണം ശബരി എന്ന സ്ത്രീ മലയരയ വിഭാഗത്തില്‍ പെട്ടവരായിരുന്നു എന്നും സമുദായത്തില്‍പ്പെട്ട യുവതികള്‍ ആരും തന്നെ നിലവില്‍ ശബരിമല ദര്‍ശനത്തിന് പോകാറില്ല എന്നും പി കെ സജീവ് പറഞ്ഞു .

ശബരിമല വിഷയം;മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

keralanews sabarimala woman entry meeting with police officers in the leadership of chief minister will held today

തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് നടക്കും. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകളിലെ തുടര്‍ നടപടിയെ കുറിച്ചുള്ള കാര്യങ്ങള്‍ യോഗത്തില്‍ തീരുമാനിക്കും.ശബരിമലയുടെ കാര്യത്തില്‍ സര്‍ക്കാരോ പൊലീസോ വിശ്വാസിയെ തടയുന്നതിനോ എതിര്‍ക്കുന്നതിനോ തയാറായിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്, ശാന്തിയും സമാധാനവുമാണ് അവിടെ ആവശ്യം. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. വിശ്വാസികള്‍ക്കെല്ലാം ശബരിമലയില്‍ പോകാം. സമാധാനപരമായി അവിടേക്കു പോകുന്നതിനു സൗകര്യം ഒരുക്കുകയെന്നതു സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ശബരിമലയിലെ ആചാരങ്ങള്‍ തെറ്റിച്ചാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടെ പ്രസ്താവനയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ശബരിമല നട അടയ്ക്കലും തുറക്കലും തന്ത്രിയുടെ അവകാശമല്ല. ആന്ധ്രയില്‍ നിന്നും കുടിയേറിയ ബ്രാഹ്മണര്‍ മാത്രമാണ് താഴ്‌മണ്‍ കുടുംബം. കോന്തലയില്‍ കെട്ടിയ താക്കോലിലാണ് അധികാരമെന്ന് തന്ത്രി ധരിക്കരുതെന്ന്‍ അദ്ദേഹം പറഞ്ഞു.നെഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ പൂജിക്കുന്ന പൂജാരിയും ഇതുപോലെ ആയിരിക്കണം. എന്നാല്‍ ഇവിടുത്തെ തന്ത്രിയുടെ ബ്രഹ്മചര്യം എന്താണെന്ന് നമുക്കെല്ലാം അറിയാം.ഗൃഹസ്ഥാശ്രമവും കഴിഞ്ഞ് വ്യഭിചാരത്തിലേക്ക് പോയ ഒരു ഘട്ടമുണ്ടായി. അതാണ് എര്‍ണാകുളത്ത് ഉണ്ടായ സംഭവമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി പുനഃപരിശോധന ഹര്‍ജിയുമായി സുപ്രീംകോടതിയില്‍ പോകാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തേയും രൂക്ഷമായി വിമര്‍ശിച്ചു.

സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ അനിശ്ചിതകാല ബസ് സമരം

keralanews indefinite bus strike in the state from november 1st

തിരുവനന്തപുരം:ഇന്ധനവില വർധനവിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നവംബർ ഒന്ന് മുതൽ അനിശ്ചിതകാല ബസ് സമരം. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്കും കുറഞ്ഞ ബസ് കൂലിയും ഉയര്‍ത്തണമെന്നത് ഉള്‍പ്പെടെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച് രള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷനാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.നിലവില്‍ കുറഞ്ഞ ബസ് കൂലി എട്ടുരൂപയാണ്. ഇത് പത്തുരൂപയാക്കി ഉയര്‍ത്തണമെന്നതാണ് ഇവരുടെ മുഖ്യ ആവശ്യം. കൂടാതെ വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് അഞ്ചുരൂപയാക്കി നിജപ്പെടുത്തണമെന്നും സംഘടന ആവശ്യപ്പെട്ടു.ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച്‌ കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷനും പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ നവംബര്‍ 15ന് സൂചനാ പണിമുടക്ക് നടത്താനാണ് തീരുമാനം.