തിരുവനന്തപുരം:സ്വാമി സന്ദീപാനന്ദഗിരിയുടെ തിരുവനന്തപുരത്തെ ആശ്രമത്തിനു നേരെ ആക്രമണം.ഇന്ന് പുലര്‍ച്ചെ എത്തിയ ആക്രമി സംഘം രണ്ട് കാറുകള്‍ക്ക് തീയിടുകയും ആശ്രമത്തിന് മുന്നില്‍ റീത്ത് വെക്കുകയും ചെയ്തു. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്.ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച് നിലപാടെടുത്ത വ്യക്തിയാണ് സന്ദീപാനന്ദ ഗിരി. ഈ വിഷയത്തില്‍ ബിജെപിക്കും സംഗപരിവാറിനുമെതിരെ അദ്ദേഹം സംസാരിക്കുകയും ചെയ്തിരുന്നു. ഇതാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമത്തിന് പിന്നില്‍ ആരാണെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആശ്രമത്തിന് പുറത്ത് സിസിടിവി ഉണ്ടായിരുന്നു എങ്കിലും ഇത് പ്രവര്‍ത്തനരഹിതമായിരുന്നു. അതിനാല്‍ അക്രമത്തിന് പിന്നില്‍ ആരാണെന്ന് തിരിച്ചറിയാന്‍ പൊലീസിന് സാധിച്ചിട്ടില്ല.ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച് സംസാരിച്ചതിനാല്‍ തനിക്ക് വലിയ രീതിയിലുള്ള ഭീഷണി ഉണ്ടായിരുന്നതായി സന്ദീപാനന്ദഗിരി പറയുന്നു.
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിൽ;ബിജെപി ജില്ലാ ആസ്ഥാനം ഉൽഘാടനം ചെയ്യും
കണ്ണൂർ:ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇന്ന് കണ്ണൂരിലെത്തും.കണ്ണൂർ താളിക്കാവിലുള്ള ബിജെപി ജില്ലാ ആസ്ഥാനമായ മാരാർജി മന്ദിരം ഉൽഘാടനം ചെയ്യുന്നതിനായാണ് അമിത് ഷാ കണ്ണൂരിലെത്തുന്നത്.സെഡ് പ്ലസ് കാറ്റഗറിയില്‍ പെടുന്ന നേതാവായതിനാല്‍ കണ്ണൂരില്‍ സേന ശക്തമായ സുരക്ഷായാണ് അമിത് ഷായ്ക്കായി ഒരുക്കിയിരിക്കുന്നത്.ജില്ലാ പോലീസ് മേധാവി ജി ശിവവിക്രമിന്റെ നേതൃത്വത്തില്‍ തലശേരി എഎസ്പി ചൈത്ര തെരേസ ജോണ്‍, ഡിവൈഎസ്പിമാരായ സികെ വിശ്വനാഥന്‍, പിപി സദാനന്ദന്‍, സിഐഎ കുട്ടികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉദ്ഘാടനവേദിയായ താളിക്കാവില്‍ സുരക്ഷാ വിലയിരുത്തി. സിആര്‍പിഎഫ്, ക്യൂആര്‍ടി തുടങ്ങിയ സേനാവിഭാഗങ്ങളും സുരക്ഷയ്ക്കുണ്ട്.രാവിലെ 10.15ന് പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അമിത്ഷാ 11മണിയോടെ മാരാര്‍ജി ഭവന്‍ ഉദ്ഘാടന വേദിയിലെത്തും. ഉൽഘാടനത്തിനു ശേഷം 12.30യോടെ പിണറായിയിൽ കൊല്ലപ്പെട്ട ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ രെമിത്തിന്റെ വീടും സന്ദര്‍ശിക്കും. തുടർന്ന് 1.50 ഓടെ മട്ടന്നൂരില്‍ എത്തി വിമാനമാർഗം തിരുവനന്തപുരത്തേക്ക് തിരിക്കും. .
വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും
തിരുവനന്തപുരം:കുതിച്ചുയരുന്ന ചിക്കൻ വില നിയന്ത്രിക്കുന്നതിനായി വർഷം തോറും 87 രൂപയ്ക്ക് ചിക്കൻ ലഭ്യമാക്കുന്ന പദ്ധതിക്ക് ഡിസംബറിൽ തുടക്കമാകും.സർക്കാർ പിന്തുണയോടെ ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയും കോഴിഫാം ഉടമകളും ചേർന്നാണ് പദ്ധതിക്ക് തുടക്കമിടുന്നത്. കർഷകർക്കും ഉപഭോക്താവിനും നഷ്ട്ടം വരാത്ത രീതിയിൽ ആവശ്യാനുസരണം കോഴി ലഭ്യമാക്കുകയാണ് പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.ഒരു കിലോ കോഴി 87 രൂപയ്ക്ക് വിറ്റാലും കർഷകർക്ക് 11 രൂപ വീതം ലാഭം ഉറപ്പാക്കുന്ന രീതിയിലാണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്.87 രൂപയ്ക്ക് കോഴിയും 150 രൂപയ്ക്ക് ഇറച്ചിയും വിൽപ്പനയ്‌ക്കെത്തിക്കും.പാലക്കാട്,മലപ്പുറം,കോഴിക്കോട്,വയനാട് ജില്ലകളിലാണ് പദ്ധതി ആദ്യമായി നടപ്പിലാക്കുക.വയനാട് കേന്ദ്രമായുള്ള ബ്രഹ്മഗിരി സൊസൈറ്റി കർഷകരുമായി സഹകരിച്ച് കോഴിക്കുഞ്ഞു മുതൽ തീറ്റ വരെയുള്ള സാധനങ്ങൾ ഒരേവിലയ്ക്ക് ലഭ്യമാക്കും.
ശബരിമലയിലെ അറസ്റ്റ്;സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി;നിരപരാധികളെ അറസ്റ്റ് ചെയ്തെന്ന് കണ്ടെത്തിയാൽ കനത്ത പിഴ
കൊച്ചി:ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെ തുടർന്നുള്ള വ്യാപക അറസ്റ്റിൽ സർക്കാരിന് മുന്നറിയിപ്പുമായി ഹൈക്കോടതി. അക്രമസംഭവങ്ങളില്‍ പങ്കാളികളല്ലാത്തവരെ അറസ്റ്റ് ചെയ്തു എന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.അക്രമസംഭവങ്ങളുമായി ബന്ധമില്ലാത്തവരെ ഉപദ്രവിക്കരുത്. കുറ്റക്കാര്‍ എന്ന് കണ്ടെത്തിയാല്‍ നടപടിയെടുക്കാം. എന്നാല്‍ അനാവശ്യ ഭീതി പടര്‍ത്തരുതെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.വിശ്വാസികളല്ലാത്തവരും ശബരിമലയില്‍ എത്തിയിരുന്നോ എന്ന് ആരാഞ്ഞ കോടതി പോലീസ് ഗാലറിക്ക് വേണ്ടി കളിക്കുന്നവരാകരുതെന്നും നിരീക്ഷിച്ചു. ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ നാമജപ പ്രതിഷേധം നടത്തിയവരെ പോലീസ് അകാരണമായി കേസില്‍ കുടുക്കുന്നുവെന്നും അറസ്റ്റ് ചെയ്യുന്നുവെന്നും ആരോപിച്ച് ആചാരണ സംരക്ഷണ സമിതി ഉള്‍പ്പടെ നല്‍കിയ രണ്ടു ഹര്‍ജി പരിഗണിക്കുന്പോഴായിരുന്നു കോടതിയുടെ താക്കീത്.ഇക്കാര്യത്തില്‍ സര്‍ക്കാരിന്‍റെ വിശദീകരണം കേള്‍ക്കാന്‍ കോടതി ഹര്‍ജി തിങ്കളാഴ്ചത്തേക്ക് മാറ്റി. അക്രമവുമായി ബന്ധപ്പെട്ട ഇതുവരെ രണ്ടായിരത്തിലധികം പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.ഇവരിൽ പലരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി
തിരുവനന്തപുരം:ശബരിമല തീർത്ഥാടനത്തിന് പ്രത്യേക പാക്കേജുമായി കെഎസ്ആർടിസി. ‘അയ്യപ്പദർശൻ ടൂർ പാക്കേജ്’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ ലക്ഷ്യമിട്ടാണ് ഇത്. വിമാനത്താവളത്തിലും റെയില്‍വേ സ്‌റ്റേഷനിലും എത്തുന്ന ഭക്തരെ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ സ്വീകരിക്കും.ഭക്തരുടെ വേഷത്തില്‍ അയ്യപ്പദര്‍ശന്‍ സ്റ്റിക്കറും പതിക്കും.എസി വോള്‍വോ ബസ്സാണ് യാത്രക്കായി ഉപയോഗിക്കുക.പമ്പയിലേക്കുള്ള യാത്രയിൽ ഒരു കുപ്പി കുടിവെള്ളം സൗജന്യമായി നല്‍കും. ബസില്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യുന്നതിനും വൈഫൈ സൗകര്യവും ലഭ്യമായിരിക്കും. യാത്രയ്ക്കിടെ തീര്‍ത്ഥാടനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ബസില്‍ അനൗണ്‍സ് ചെയ്യും. യാത്രാ മധ്യേ ആവശ്യപ്പെടുന്നവര്‍ക്ക് ടോയിലറ്റ് സൗകര്യവും ലഭ്യമാകും. നിലയ്ക്കലില്‍ ബസ് മാറികയറാതെ നേരിട്ട് പമ്ബയില്‍ ഇറങ്ങാവുന്നതുമാണ്. പമ്പയില്‍ ക്ലോക്ക് റൂം സൗകര്യം ലഭ്യമാകും. ഇവിടെ മറ്റ് സാധനങ്ങള്‍ വച്ച് ഇരുമുടികെട്ടുമായി മല ചവിട്ടാം.പമ്പയില്‍ കെ എസ് ആര്‍ ടി സി പ്രതിനിധികള്‍ യാത്രക്കാരെ സ്വീകരിക്കും. പൊലീസിന്റെ വെർച്ച്വൽ ക്യൂ അടക്കമുള്ള ദര്‍ശനത്തിന് സൗകര്യവും കെ എസ് ആര്‍ ടി സി തന്നെ ഒരുക്കും.ദര്‍ശനം കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഒരു ടിന്‍ ആരവണ പായസം സൗജന്യമായി കെ എസ് ആര്‍ ടി സി നല്‍കും. തിരികെയുള്ള യാത്രയ്ക്ക് എയര്‍പോര്‍ട്ടായാലും റെയില്‍വേ സ്‌റ്റേഷനായാലും അതുവരെ കെ എസ് ആര്‍ ടി സി സൗകര്യം ഒരുക്കും. നെടുമ്പാശ്ശേരി വിമാനത്താളത്തില്‍ നിന്നുള്ള അയ്യപ്പദര്‍ശന്‍ യാത്രയ്ക്ക് ഒരു ഭക്തനില്‍ നിന്ന് 1500 രൂപയാണ് കെ എസ് ആര്‍ ടി സി ഈടാക്കുക. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ നിന്ന് 900 രൂപയും. മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാത്തവര്‍ക്ക് ബസില്‍ ഒഴിവുണ്ടെങ്കില്‍ സീറ്റുകള്‍ കിട്ടും. ഒക്ടോബര്‍ 29 മുതല്‍ റിസര്‍വേഷന്‍ സൗകര്യവും ഒരുക്കും.തിരക്ക് കൂടിയാല്‍ ശബരിമല ദര്‍ശന്‍ പാക്കേജില്‍ നോണ്‍ എസി ബസുകളും ഉള്‍പ്പെടുത്തും. ഭക്തര്‍ എങ്ങനെയാണ് ഈ പദ്ധതിയെ ഏറ്റെടുക്കുന്നതെന്നതിനെ അടിസ്ഥാനമാക്കിയാകും ഈ ഇടപെടല്‍.
ശബരിമല പ്രതിഷേധം;അറസ്റ്റ് 2000 കവിഞ്ഞു; സ്ത്രീകൾക്കെതിരെയും കേസ്
ശബരിമല:സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ചവരെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നു. ഇതുവരെ 2067 പേർ അറസ്റ്റിലായിട്ടുണ്ട്.ഇതുമായി ബന്ധപ്പെട്ട് 458 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. ശബരിമലയിലേക്കുള്ള വഴിയിൽ വാഹനങ്ങള്‍ തടഞ്ഞു നിര്‍ത്തി വാഹനത്തിൽ സ്ത്രീകള്‍ ഉണ്ടോയെന്ന് പരിശോധിച്ച 15 സ്ത്രീകള്‍ക്കെതിരേയും പൊലീസ് കേസെടുത്തു. പത്തനംതിട്ട, തിരുവനന്തപുരം, ആലപ്പുഴ എന്നീ ജില്ലകളിലാണ് കൂടുതല്‍ അറസ്റ്റ് നടന്നിരിക്കുന്നത്. 210 പേരുടെ ഫോട്ടോ അടങ്ങിയ ക്രൈം മെമ്മോ പൊലീസ് നേരത്തേ തയ്യാറാക്കിയിരുന്നു. ബുധനാഴ്‌ച രാത്രിയാണ് കൂടുതല്‍ അറസ്‌റ്റ് നടപടികള്‍ നടന്നത്. വരും ദിവസങ്ങളിലും കൂടുതല്‍ അറസ്‌റ്റ് ഉണ്ടാകും. അതിനായി എല്ലാ ജില്ലയിലും പ്രത്യേകസംഘത്തെ നിയോഗിക്കും. പ്രതികളുടെ ചിത്രം റെയില്‍വേ സ്‌റ്റേഷിനില്‍ പതിപ്പിക്കാനും തീരുമാനമായി. പൊതുമുതല്‍ നശിപ്പിക്കുക, ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തുക, സ്ത്രീകളെ ആക്രമിക്കുക, കൊലപാതകശ്രമം, സംഘം ചേരല്‍, നിരോധനാഞ്ജ ലംഘിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
കാസര്‍കോട് എലിക്കോട്ടുകയയില്‍ പുലിയിറങ്ങി; ജനങ്ങൾക്ക് ജാഗ്രത നിർദേശം
കാസർകോഡ്:രാജപുരം പുഞ്ചക്കര എലിക്കോട്ടുകയയില്‍ പുലിയിറങ്ങി.ഇക്കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് പുഞ്ചക്കര എലിക്കോട്ടുകയ കോളനിക്കു സമീപം പുലിയെ കണ്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടത്. വിവരമറിഞ്ഞ് രാജപുരം എസ് ഐ എം ഷീജു, വനംവകുപ്പ് പനത്തടി സെക്ഷന്‍ ഓഫീസര്‍ കെ പ്രഭാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥലത്ത് പരിശോധനയും നടത്തിയിരുന്നു. എന്നാല്‍ പുലിയെ കണ്ടെത്താനായില്ല.എന്നാൽ വ്യാഴാഴ്ച കാഞ്ഞങ്ങാട് റേഞ്ച് ഓഫീസര്‍ സുധീരന്‍ നേരോത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയ്‌ക്കൊടുവിൽ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിതീകരിക്കുകയായിരുന്നു. പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകളും കണ്ടെത്തിയിട്ടുണ്ട്.ഇതോടെ നാട്ടുകാർക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. സമീപ സ്ഥലമായ ഓണിയില്‍ നേരത്തെ പുള്ളിപ്പുലി കെണിയില്‍ വീണ് ചത്തിരുന്നു.
സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെ പഠിപ്പിക്കണമെന്ന് ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്തെ എല്ലാ എൽപി സ്കൂളുകളിലും അഞ്ചാം ക്ലാസ് വരെയും യുപി സ്കൂളുകളിൽ എട്ടാം ക്ലാസ് വരെയും പഠിപ്പിക്കണമെന്ന് ബാലാവകാശകമ്മീഷൻ ഉത്തരവിട്ടു. കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് അയല്‍പക്ക ദൂരപരിധിക്കുള്ളില്‍ സ്‌കൂളുകള്‍ സ്ഥാപിച്ചു നല്‍കണമെന്ന വിദ്യാഭ്യാസ അവകാശ നിയമത്തിലെ ആറാം വകുപ്പ് പ്രകാരമാണ് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു.തിരുവനന്തപുരത്ത് പിന്നോക്കപ്രദേശമായ വാവോട്ട് നാലാം ക്ലാസിനു മുകളിലുള്ള കുട്ടികള്‍ക്ക് പഠിക്കാന്‍ നിയമം അനുശാസിക്കുന്ന ദൂരപരിധിയില്‍ സ്‌കൂള്‍ സൗകര്യം ഏര്‍പ്പാടാക്കണമെന്ന ആവശ്യം പരിഗണിക്കവെയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ഒന്നുമുതല്‍ അഞ്ചുവരെ ക്‌ളാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് ഒരു കിലോമീറ്ററിനുള്ളിലും ആറുമുതല്‍ എട്ടുവരെയുള്ള കുട്ടികള്‍ക്ക് മൂന്ന് കിലോമീറ്ററിനുള്ളിലും സ്‌കൂള്‍ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ടെന്നാണ് ചട്ടം അനുശാസിക്കുന്നത്.
കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം നവംബർ 18,19 തീയതികളിൽ തലശ്ശേരിയിൽ
കണ്ണൂർ:കണ്ണൂർ ജില്ലാ സ്കൂൾ കലോത്സവം നവംബർ 18,19 തീയതികളിൽ തലശ്ശേരിയിൽ നടക്കും.കലോത്സവത്തിന്റെ തീയതിയും വേദിയും സംബന്ധിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുന്നതിനായി ഈ വരുന്ന വെള്ളിയാഴ്ച ഡി.ഇ.ഓ മാർ,എ.ഇ.ഓ മാർ,അധ്യാപക സംഘടനാ പ്രതിനിധികൾ എന്നിവരുടെ യോഗം വിദ്യാഭ്യാസ ഉപ ഡയറക്റ്ററുടെ ഓഫീസിൽ ചേരും.ഹൈസ്കൂൾ,ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്രമാണ് ഈ വർഷം ജില്ലാ കലോത്സവത്തിൽ മത്സരം നടക്കുക. എൽ.പി,യു.പി സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് സ്കൂൾ തലത്തിൽ മാത്രമേ മത്സരമുള്ളൂ.
മറയൂർ ചന്ദനം ഇനി മുതൽ കണ്ണവത്തുനിന്നും വാങ്ങാം
കണ്ണൂർ:മറയൂർ ചന്ദനം ഇനി മുതൽ കണ്ണവം കണ്ണോത്ത് തടിഡിപ്പോയിൽ നിന്നും ചില്ലറയായി വാങ്ങാം.ക്ഷേത്ര ജീവനക്കാർക്കും വ്യക്തികൾക്കും മറയൂർ ചന്ദന ഡിപ്പോയിൽ പോയി ചന്ദനം വാങ്ങുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ചാണ് വനം വകുപ്പ് പുതിയ തീരുമാനമെടുത്തിരിക്കുന്നത്.നേരത്തെ മറയൂരിൽ ഓൺലൈനായി മാത്രമാണ് വിൽപ്പന നടത്തിയിരുന്നത്.കിലോഗ്രാമിന് എല്ലാ നികുതിയും ഉൾപ്പെടെ 19500 രൂപ,17500 രൂപ എന്നിങ്ങനെ രണ്ട് ഗുണനിലവാരത്തിൽപ്പെട്ട ചന്ദനമാണ് കണ്ണോത്ത് ഡിപ്പോയിൽ നിന്നും ലഭിക്കുക. ക്ഷേത്രങ്ങൾക്കും ലൈസൻസുള്ള ആരോഗ്യ സ്ഥാപനങ്ങൾക്കും രേഖകൾ ഹാജരാക്കി ചന്ദനം വാങ്ങാവുന്നതാണ്.പൊതുജങ്ങൾക്ക് ഒരുകിലോ വരെ ചന്ദനം വാങ്ങാം. ഫോൺ:8547602859,04902-302080.