News Desk

ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു

keralanews electric bus services started to sabarimala

പത്തനംതിട്ട:ശബരിമല തീർത്ഥാടകർക്കായി കെഎസ്ആർടിസിയുടെ ഇലക്ട്രിക്ക് ബസ് സർവീസ് ആരംഭിച്ചു.നിലയ്ക്കൽ-പമ്പ റൂട്ടിൽ 10 ബസ്സുകളാണ് മണ്ഡലകാലത്ത് സർവീസ് നടത്തുക.ഡീസൽ എ സി ബസ്സുകൾക്ക് കിലോമീറ്ററിന് 31 രൂപ ഡീസൽ ചിലവ് വരുമ്പോൾ ഇലക്ട്രിക്ക് ബസ്സുകൾക്ക് കിലോമീറ്ററിന് കേവലം 4 രൂപ മാത്രമാണ് ചെലവ്.ഒറ്റ ചാർജിൽ 250 കിലോമീറ്റർ ഓടിക്കുവാനും സാധിക്കും.33 സീറ്റുകളാണ് ബസ്സിൽ ഉണ്ടാവുക.എ സി ലോഫ്ലോർ ബസ്സുകളുടെ അതെ നിരക്കായിരിക്കും ഇലക്ട്രിക്ക് ബസുകൾക്കും ഈടാക്കുക. നിലയ്ക്കലിൽ ബസ്സുകൾക്ക് ചാർജ് ചെയ്യാൻ ചാർജിങ് സ്റ്റേഷനുകളും തയ്യാറാക്കിയിട്ടുണ്ട്. മണ്ഡലകാലം കഴിഞ്ഞാൽ ഈ ബസ്സുകൾ തിരുവനന്തപുരം-എറണാകുളം-കോഴിക്കോട് റൂട്ടുകളിൽ സർവീസ് നടത്തും.വാണിജ്യാടിസ്ഥാനത്തിൽ ഇലക്ട്രിക്ക് ബസ്സുകൾ ഓടിക്കുന്ന ആദ്യ ദക്ഷിണേന്ത്യൻ സംസ്ഥാനമെന്ന ബഹുമതിയും കേരളത്തിനാണ്.പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക,പരിസ്ഥിതി മലിനീകരണം കുറയ്ക്കുക എന്നീ ഉദ്ദേശ്യലക്ഷ്യങ്ങളോടെ സ്വന്തമായി ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുള്ള സംസ്ഥാനമാണ് കേരളം.2020 ആകുമ്പോഴേക്കും മൂവായിരത്തോളം ഇലക്ട്രിക്ക് ബസ്സുകൾ നിരത്തിലിറക്കുക എന്നതാണ് ഇലക്ട്രിക്ക് വെഹിക്കിൾ പോളിസിയുടെ ലക്ഷ്യമിടുന്നത്.ഈ വർഷം ജൂൺ മാസത്തിൽ സംസ്ഥാനത്ത് തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് കോർപറേഷൻ ഏരിയകളിൽ ഇലക്ട്രിക്ക് ബസ്സുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയിരുന്നു.ഇവയ്ക്ക് പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞ് ജനം; കെഎസ്ആർടിസി സർവീസ് നിർത്തി

keralanews people trapped in unexpected hartal ksrtc stop service

തിരുവനന്തപുരം: ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ആഹ്വാനം ചെയ്ത അപ്രതീക്ഷിത ഹർത്താലിൽ ജനം വലയുന്നു.ഹർത്താലിൽ വിവിധയിടങ്ങളിൽ കെഎസ്ആർടിസി ബസ്സുകൾക്ക് നേരെ കല്ലേറുണ്ടായി.ഇതേ തുടർന്ന് സംസ്ഥാനത്ത് കെഎസ്‌ആര്‍ടിസി സര്‍വീസ് നടത്തുന്നില്ല. പൊലീസ് സംരക്ഷണം ലഭിച്ചാല്‍ മാത്രമെ സര്‍വീസ് നടത്തുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. ഡിപ്പോകള്‍ക്ക് കെഎസ്‌ആര്‍ടിസി കണ്‍ട്രോള്‍ റൂം നിര്‍ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് സംരക്ഷണത്തില്‍ ഹ്രസ്വദൂര സര്‍വീസുകള്‍ മാത്രം നടത്താനാണ് കെഎസ്‌ആര്‍ടിസിയുടെ നീക്കം. ദീര്‍ഘദൂര സര്‍വീസുകള്‍ ഹര്‍ത്താല്‍ സമയത്ത് സര്‍വീസ് നടത്തില്ല. എരുമേലി, പത്തനംതിട്ട, പമ്ബ മേഖലകളില്‍ കെഎസ്‌ആര്‍ടിസി സാധാരണ ഗതിയില്‍ തുടരുന്നു. കെഎസ്‌ആര്‍ടിസി കോണ്‍വോയ് അടിസ്ഥാനത്തില്‍ പമ്ബയിലേക്ക് സര്‍വ്വീസ് നടത്തുന്നുണ്ട്. അതേസമയം, ബംഗളൂരുവില്‍ നിന്ന് കോഴിക്കോട്ടേക്ക് വന്ന നാല് കെഎസ്‌ആര്‍ടിസി ബസുകള്‍ ബത്തേരിയില്‍ കുടുങ്ങി.പൊലീസ് സംരക്ഷണത്തില്‍ ബസുകള്‍ കോഴിക്കോട്ടേക്ക് എത്തിക്കണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ഹര്‍ത്താല്‍ പൊതുവെ ശാന്തമാണ്

കാസർകോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു

keralanews hartal supporters blocked national highway in kasarkode
കാസർകോട്:കാസർകോട്ട് ഹർത്താലനുകൂലികൾ ദേശീയപാത ഉപരോധിച്ചു.കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട് വെച്ചാണ് ബി ജെ പി, ശബരിമല കര്‍മസമിതി എന്നിവയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. ഇതുമൂലം ദേശീയ പാതയില്‍ പൂര്‍ണ്ണമായും ഗതാഗതം തടസപ്പെട്ടു.ബി ജെ പി ജില്ലാ പ്രസിഡണ്ട് കെ ശ്രീകാന്ത്, രവീശതന്ത്രി കുണ്ടാര്‍, കെ സദാനന്ദ റൈ, സതീശന്‍, കെ മാധവന്‍ മാസ്റ്റര്‍, കെ ടി കാമത്ത്, അനില്‍ കുമാര്‍ ഷെട്ടി, ഐത്തപ്പ ഷെട്ടി, ശങ്കരന്‍ തുടങ്ങിയവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച്‌ രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെ ശബരിമല കര്‍മസമിതിയും ഹിന്ദു ഐക്യവേദിയും സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ശശികലയുടെ അറസ്റ്റ്;റാന്നി പോലീസ് സ്റ്റേഷന് മുന്നിൽ വൻ പ്രതിഷേധം

keralanews arrest of sasikala huge protest in front of ranni police station

റാന്നി: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയുടെ അറസ്റ്റിനെതിരെ റാന്നി പോലീസ് സ്റ്റേഷനുമുന്നില്‍ വൻ പ്രതിഷേധം. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകരാണ് നാമജപ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.ശശികലയെ പൊലീസ് സന്നിധാനത്ത് എത്തിച്ച്‌ തൊഴാന്‍ സാഹചര്യം ഒരുക്കണമെന്നാണ് ആവശ്യം. അന്യായമായി അറസ്റ്റു ചെയ്ത പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും സമരക്കാര്‍ ആവശ്യപ്പെടുന്നു. അതേസമയം, സ്റ്റേഷനിലെത്തിച്ച ശശികല ഇവിടെ ഉപവാസം തുടരുകയാണ്.ഇന്നലെ രാത്രി ഏഴരയോടെ മരക്കൂട്ടത്ത് എത്തിയ ശശികലയെ പൊലീസ് തടയുകയായിരുന്നു. തുടര്‍ന്ന് അര്‍ദ്ധരാത്രി 1.40 ഓടെയാണ് അറസ്റ്റ് ചെയ്തത്. നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാല്‍ മടങ്ങിപ്പോകണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ഭക്തയായ താന്‍ ദര്‍ശനവും നെയ്യഭിഷേകവും നടത്താതെ മടങ്ങില്ലെന്ന് പൊലീസിനെ അറിയിച്ചു. തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തു;സംസ്ഥാനത്ത് ഇന്ന് ഹർത്താൽ

keralanews kp sasikala arrested today hartal in sabarimala

തിരുവനന്തപുരം:ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ഹർത്താൽ.ശബരിമല കർമസമിതിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്.രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍.ഇന്നലെ വൈകിട്ട് 7.30 തോടെ ശശികല ശബരിമലയിലെത്തിയിരുന്നു. ശബരിമലയിലെത്തിയ ശശികലയോട് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.ആവശ്യം അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്.ക്രമസമാധാന പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി മടങ്ങണമെന്ന് നിരവധി തവണ പോലീസ് ആവശ്യപ്പെട്ടെങ്കിലും മലകയറുമെന്ന നിലപാടില്‍ ശശികല ഉറച്ചുനിന്നു. ഇതോടെയാണ് ആറ് മണിക്കൂറിന് ശേഷം പുലര്‍ച്ചെ 1.45ഓടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് വനംവകുപ്പിന്റെ എമര്‍ജന്‍സി വാഹനത്തിൽ കെ.പി ശശികലയെ പമ്ബ സ്റ്റേഷനിലേക്ക് മാറ്റി.

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു

keralanews sabarimala temple opened for mandala makaravilakk festivel

ശബരിമല:മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നടതുറന്നു.വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവരുടെ നേതൃത്വത്തില്‍ മേല്‍ശാന്തിയാണു നട തുറന്നത്. വി.എന്‍. വാസുദേവന്‍ നമ്ബൂതിരി സന്നിധാനത്തും എം.എന്‍. നാരായണന്‍ നമ്ബൂതിരി മാളികപ്പുറത്തും പുതിയ മേല്‍ശാന്തിമാരായി ചുമതലയേല്‍ക്കും. വൈകിട്ട് ആറിന് തന്ത്രി കണ്ഠര് രാജീവരുടെ കാര്‍മികത്വത്തില്‍ കലശം പൂജിച്ച്‌ അഭിഷേകം ചെയ്താണു സ്ഥാനാരോഹണം.ചടങ്ങുകള്‍ ആദ്യം സന്നിധാനത്തും പിന്നീട് മാളികപ്പുറത്തും നടക്കും.നെയ്‌വിളക്ക് തെളിയിച്ച്‌ ഭക്തജനസാന്നിധ്യമറിയിച്ച ശേഷം പതിനെട്ടാം പടിക്ക് കീഴെയുള്ള ആഴിയിലേക്ക് അഗ്‌നി പകരും. അതിന് ശേഷം ഇന്നത്തെ പ്രധാനചടങ്ങുകള്‍ അവസാനിക്കും.തുടര്‍ന്ന് രാത്രി പത്ത് മണിയോടെ ഹരിവരാസനം പാടി നട അടയ്ക്കും.നാളെ പുലര്‍ച്ചെ നാല് മണിക്കാണ് നട തുറക്കുക.

തൃപ്തി ദേശായിക്കെതിരെ പ്രതിഷേധം; കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു

keralanews protest against thrupthi desai police registered case against 250 persons

കൊച്ചി:ശബരിമല ദർശനത്തിനായി കൊച്ചി വിമാനത്താവളത്തിലെത്തിയ തൃപ്തി ദേശായിക്കെതിരെ പ്രതിഷേധ സമരം നടത്തിയ കണ്ടാലറിയാവുന്ന 250 പേർക്കെതിരെ പോലീസ് കേസെടുത്തു.തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയതിനും സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധ സമരം നടത്തിയതിനുമാണ് കേസെടുത്തത്.അതേസമയം, തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെ നെടുമ്ബാശേരി പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്.രാവിലെ 4.45ന് ഇന്റിഗോ വിമാനത്തിലെത്തിയ തൃപ്തി ദേശായിയും മറ്റ് അഞ്ച് സ്ത്രീകളും പുറത്തിറങ്ങാനാവാതെ ഇപ്പോഴും വിമാനത്താവളത്തിനുള്ളില്‍ തന്നെ തുടരുകയാണ്.

കനത്ത മഴയെ തുടർന്ന് ഇടുക്കി വട്ടവടയിൽ ഉരുൾപൊട്ടൽ;രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ടു

keralanews landslide in idukki vattavada due to heavy rain two families were isolated

ഇടുക്കി:കനത്ത മഴയെ തുടർന്ന് വട്ടവടയിൽ ഉരുൾപൊട്ടൽ.ഇതേ തുടർന്ന് രണ്ടു കുടുംബങ്ങൾ ഒറ്റപ്പെട്ട നിലയിലാണ്.ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് ഉരുള്‍പൊട്ടിയത്. കനത്ത മഴയില്‍ മുതിരപ്പുഴയാര്‍ കരകവിഞ്ഞത് തീരങ്ങളില്‍ താമസിക്കുന്നവരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പഴയ മൂന്നാറിലെ വിവിധ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായിട്ടുണ്ട്. ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.തമിഴ്‌നാട്ടിലെ തീരപ്രദേശങ്ങളില്‍ ഗജ ചുഴലിക്കാറ്റ് ശക്തമായതോടെയാണ് കേരളത്തിന്റെ വിവിധ മേഖലകളില്‍ പുലര്‍ച്ചെ മുതല്‍ ശക്തമായ മഴ തുടങ്ങിയത്.

ശബരിമലയിലെ പോലീസ് നിയന്ത്രണങ്ങളിൽ ദേവസ്വം ബോർഡിന് അതൃപ്തി

keralanews devaswom board is dissatisfied with the police control of sabarimala

പത്തനംതിട്ട:ശബരിമലയിലും സന്നിധാനത്തും പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ അതൃപ്തി അറിയിച്ച് ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളില്‍ ഇളവ് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എ പത്മകുമാര്‍ പറഞ്ഞു.ത്രിയില്‍ ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ഇത് നെയ്യഭിഷേകത്തെ ബാധിക്കുമെന്നും പത്മകുമാര്‍ വ്യക്തനാക്കി. അപ്പം, അരവണ കൗണ്ടറുകള്‍ രാത്രി 10 മണിയ്ക്ക് അടയ്ക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. അന്നദാന മണ്ഡപങ്ങള്‍ 11 മണിക്ക് തന്നെ അടയ്ക്കണമെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നേരത്തെ 24 മണിക്കൂറും അപ്പം, അരവണ കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

വീശിയടിച്ച് ഗജ ചുഴലിക്കാറ്റ്;വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടം; ക്രിസ്തുരൂപം തകർന്നു;മരണം 16 ആയി

keralanews widespread damage in gaja cyclone in velankanni church and death toll raises to 16

ചെന്നൈ:കനത്ത നാശംവിതച്ച് തമിഴ്‌നാട്ടിൽ ഗജ ചുഴലിക്കറ്റ് ആഞ്ഞടിക്കുന്നു.കലിതുള്ളിയ കാറ്റിൽ ഇതുവരെ 16 പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. നാഗപട്ടണത്തിനും വേദാരണ്യത്തിനും ഇടയിലൂടെ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗത്തിലാണ് ഗജ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. നിരവധിവീടുകള്‍ തകര്‍ന്നു. മരങ്ങള്‍ കടപുഴകി വീണതും ദുരന്തത്തിന്റെ ആക്കം കൂട്ടി. 81,000ല്‍ അധികം പേരെ ഇതിനകം തന്നെ ഒഴിപ്പിച്ചിട്ടുണ്ട്. ആറു ജില്ലകളിലായി 300 ഓളം ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു.വീശിയടിച്ച കാറ്റിൽ വേളാങ്കണ്ണി പള്ളിയിലും പരിസരപ്രദേശങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി.ഒരുമാസം മുൻപ് പള്ളിയോട് ചേർന്ന് നിർമിച്ച ഏഷ്യയിലെ ഏറ്റവും ഏറ്റവും വലിയ ക്രിസ്തുരൂപം കട്ടിൽ തകർന്നു.രൂപത്തിന്റെ കൈകളാണ് കാറ്റിൽ തകർന്നത്.ശക്തമായ കാറ്റിൽ പള്ളിയോട് ചേർന്ന് നിരവധി മരങ്ങൾ കടപുഴകി വീണു.മരങ്ങൾ വീണ് പ്രദേശത്തെ വാഹനഗതാഗതവും താറുമാറായി.കാറ്റ് അവസാനിക്കാന്‍ ഇനിയും മണിക്കൂറുകള്‍ എടുക്കുമെന്ന് കാലാവസ്ഥ നിരീക്ഷകേന്ദ്രം ഡപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ എസ്.ബാലചന്ദ്രന്‍ അറിയിച്ചു. തമിഴ്‌നാടിന്റെ തീരപ്രദേശങ്ങളില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട നിലയിലാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ നാലു സംഘത്തെ നാഗപട്ടണത്തിന് നിയോഗിച്ചിട്ടുണ്ട്. രണ്ടു സംഘം കടല്ലൂരിലും നിലയുറപ്പിച്ചിട്ടുണ്ട്.