വയനാട്:വയനാട് വഴി ബെംഗളൂരുവിലേക്കുള്ള രാത്രിയാത്ര നിരോധനത്തിന് പരിഹാരമായി ബന്ദിപ്പുർ മേഖലയിൽ മേല്പാലം നിർമിക്കുന്നതിന്റെ 50 ശതമാനം ചിലവ്(250 കോടി രൂപ) സംസ്ഥാന സർക്കാർ വഹിക്കും.ഇക്കാര്യം വെള്ളിയാഴ്ച സുപ്രീംകോടതിയെ അറിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം അനുമതി നൽകി.500 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം നിർമ്മാണച്ചിലവ് പ്രതീക്ഷിക്കുന്നത്.15 മീറ്റർ വീതിവരുന്ന റോഡിൽ ഒരു കിലോമീറ്റർ നീളത്തിലുള്ള അഞ്ചു മേൽപാതകളാണ് നിർമിക്കാൻ ഉദ്ദേശിക്കുന്നത്. പ്രശ്നപരിഹാരത്തിനായി സുപ്രീംകോടതി നിയോഗിച്ച സബ് കമ്മിറ്റിയിൽ കേരള, കർണാടക സർക്കാരുകൾക്ക് പുറമേ ദേശീയപാത അതോറിറ്റിയും അംഗമാണ്. മേൽപാതകളുടെ അടിഭാഗത്ത് വരുന്ന നിലവിലുള്ള റോഡുകൾ ഫോറസ്റ്റ് ലാൻഡ്സ്കേപ്പായി വന്യമൃഗങ്ങൾക്ക് തടസ്സമില്ലാതെ സഞ്ചരിക്കാൻ തടസ്സമില്ലാത്ത രീതിയിൽ തയ്യാറാക്കും. ബന്ദിപ്പുർ മേഖലയിൽ മേൽപ്പാലം നിർമിക്കുന്നതിനോട് കർണാടകസർക്കാർ അനുകൂല നിലപാട് നേരത്തേ സബ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഇതിനുള്ള ചെലവ് കർണാടകം വഹിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.കടുവ സങ്കേതത്തിലെ സുപ്രധാന മേഖലയടങ്ങുന്ന അഞ്ച് കിലോമീറ്റർ വനപ്രദേശത്താണ് മേൽപ്പാലത്തിലൂടെ വാഹനഗതാഗതം അനുവദിക്കുക. ആകെ 25 കിലോമീറ്റർ ദൂരം കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നുണ്ട്. അഞ്ച് കിലോമീറ്റർ മേൽപ്പാലം വരുന്ന സ്ഥലം കഴിച്ചുള്ള 20 കിലോമീറ്റർ പ്രദേശത്ത് റോഡിൽ ആന, കടുവ തുടങ്ങിയ മൃഗങ്ങൾ എത്താതിരിക്കാൻ എട്ടടി ഉയരത്തിൽ സ്റ്റീൽ വയർകൊണ്ട് വേലി കെട്ടും. ഇതിനെല്ലാമായി 500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്.ഇതിൽ 50 ശതമാനം തുക ദേശീയപാതാ അതോറിറ്റി വഹിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ബാക്കിവരുന്ന 50 ശതമാനം കേരളം വഹിക്കണമെന്നായിരുന്നു സബ്‌കമ്മിറ്റിയുടെ നിർദേശം.ഇതിനാണ് വ്യാഴാഴ്ച മുഖ്യമന്ത്രി അനുമതി നൽകിയത്.ബന്ദിപ്പുർ വഴിയുള്ള രാത്രിയാത്ര പ്രശ്നത്തിന് ശാശ്വത പരിഹാരമാണ് വ്യാഴാഴ്ച സംസ്ഥാനസർക്കാർ എടുത്തത്.ഇതോടെ ദേശീയപാത 212 ഇൽ ബന്ദിപ്പൂർ-വയനാട് ദേശയീയപാർക്ക് വഴിയിലൂടെ പത്തുവർഷമായി ഏർപ്പെടുത്തിയിരുന്ന രാത്രികാല യാത്രാനിരോധനത്തിന് സർക്കാരിന്റെ നീക്കം പരിഹാരമാവും.
ശബരിമലയിലെ യുവതീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല
തിരുവനന്തപുരം:ശബരിമലയിലെ യുവതീ പ്രവേശന വിഷയം ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ എൻഎസ്എസ് പങ്കെടുക്കില്ല.എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഇന്ന് വൈകീട്ടാണ് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം. എസ്‌എന്‍ഡിപി തീരുമാനം കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമായിരിക്കുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ശബരിമലയിലെ നിരോധനാജ്ഞ, പൊലീസ് നിയന്ത്രണം, വിധി നടപ്പാക്കാനുള്ള സര്‍ക്കാരിന്‍റെ തിടുക്കം എന്നിവയെല്ലാം എന്‍എസ്എസിനെ ചൊടിപ്പിച്ചിരുന്നു.യോഗത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചതോടെ ശബരിമല വിഷയത്തില്‍ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് വ്യക്തമായിരിക്കുകയാണ്. നവോത്ഥാനപാരമ്പര്യവും മൂല്യങ്ങളും പിന്തുടരുന്ന സംഘടനകൾ ഇന്നത്തെ സാഹചര്യത്തില്‍ ഒന്നിച്ചുനില്‍ക്കണമെന്നും അതിനായാണ് യോഗം എന്നുമാണ് സർക്കാർ നിലപാട്.യോഗക്ഷേമ സഭാ നേതാക്കളടക്കം നിരവധി സംഘടനകളെയും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ ബിജെപിക്കൊപ്പം ഇല്ലാത്ത സംഘടനകളുടെ പിന്തുണ ഉറപ്പാക്കൽ ആണ് സർക്കാരിന്‍റെ ലക്ഷ്യം.
ശബരിമലയിൽ കെ.പി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാർക്ക് അവാർഡ്
ശബരിമല:ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ചതിനെ തുടര്‍ന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്ത വനിതാ പോലീസുകാര്‍ക്ക് ഡിജിപി അവാർഡ് പ്രഖ്യാപിച്ചു.10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നൽകുക.സിഐമാരായ കെഎ എലിസബത്ത്, രാധാമണി, എസ്‌ഐ മാരായ വി അനില്‍കുമാരി, സി.ടി ഉമാദേവി, വി പ്രേമലത, സീത, സുശീല, കെഎസ് അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നിവരാണ് സമ്മാനം നേടിയ ഉദ്യോഗസ്ഥര്‍.സിഐ മാര്‍ക്ക് 1000 രൂപവീതവും എസ്‌ഐമാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു.ശബരിമലയിലെത്താതെ മടങ്ങിപ്പോവില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നുമായിരുന്നു ശശികലയുടെ ആവശ്യം. എന്നാല്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തി രാവിലെ മാത്രമേ മലകയറാന്‍ അനുവദിക്കൂ എന്നായിരുന്നു പോലീസിന്റെ നിലപാട്.അര്‍ധരാത്രിയില്‍ ശബരിമലയിലേക്ക് പോകരുതെന്നും തിരിച്ചുപോകണമെന്നുള്ള പോലീസ് നിര്‍ദ്ദേശം അവഗണിച്ച ശശികലയെ മരക്കൂട്ടത്തുവെച്ച് പുലര്‍ച്ചെ രണ്ട് മണിക്ക് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം പോലീസുകാർക്ക് പാരിതോഷികം നല്‍കിയതിനെതിരെ ഹിന്ദു സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. കേട്ട്‌കേള്‍വി പോലുമില്ലാത്ത നടപടിയാണ് സംസ്ഥാന പോലീസ് മേധാവിയുടെ അവാര്‍ഡ് പ്രഖ്യാപനം. പിടികിട്ടാപ്പുള്ളികളെയും ഭീകരപ്രവര്‍ത്തരേയും കീഴടക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ഇത്തരം അവാര്‍ഡുകള്‍ നല്‍കാറുള്ളതെന്നും ഹിന്ദുസംഘടനകള്‍ വിമര്‍ശിക്കുന്നു.
ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ നാലുവരെ നീട്ടി
ശബരിമല:ശബരിമലയിൽ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ പ്രഖ്യാപിച്ചിട്ടുള്ള നിരോധനാജ്ഞ ഡിസംബർ നാലുവരെ നീട്ടി.ജില്ലാ മജിസ്ട്രേട്ടും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.പമ്ബാ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ എല്ലാ പ്രദേശങ്ങളിലും മുഴുവന്‍ റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമാണ്.ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ ജനങ്ങള്‍ നിയമവിരുദ്ധമായി സംഘം ചേരുന്നതും പ്രകടനം, പൊതുയോഗം, വഴിതടയല്‍ എന്നിവ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.ശബരിമല തീര്‍ഥാടകര്‍ക്ക് സമാധാനപരമായ ദര്‍ശനം, അവരുടെ വാഹനങ്ങളുടെ സുഗമമായ സഞ്ചാരം എന്നിവ നിരോധനാജ്ഞയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഭക്തര്‍ക്ക് ഒറ്റയ്ക്കോ, സംഘമായോ ദര്‍ശനത്തിന് എത്തുന്നതിനോ, ശരണം വിളിക്കുന്നതിനോ നാമജപം നടത്തുന്നതിനോ തടസമില്ലെന്നും ഉത്തരവില്‍ പറയുന്നു.
സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി
പത്തനംതിട്ട:ചിത്തിരയാട്ട സമയത്ത് സന്നിധാനത്തെത്തിയ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന കെ.സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി തള്ളി.പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.വധശ്രമക്കേസില്‍ പ്രതി ചേര്‍ത്തതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്നാണ് കോടതിയുടെ നിലപാട്. കേസില്‍ പ്രതിയായ മറ്റ് നാല് പേരുടെയും ജാമ്യാപേക്ഷ കോടതി തള്ളിയിട്ടുണ്ട്. അതേസമയം, 2013ല്‍ യു.പി.എ സര്‍ക്കാരിന്റെ ഇന്ധനവില വര്‍ദ്ധനയ്‌ക്കെതിരെ ട്രെയിന്‍ തടയാന്‍ ശ്രമിച്ചതിന് കെ.സുരേന്ദ്രന് കോഴിക്കോട് ജില്ലാ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ മറ്റ് കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ പുറത്തിറങ്ങാനാവില്ല.ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കിയ സംഭവത്തില്‍ സുരേന്ദ്രന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ സുരേന്ദ്രന് ഒരു കാരണവശാലും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.എന്നാല്‍ സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് കള്ളക്കേസുകളാണെന്നും സര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും സുരേന്ദ്രന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
കാസർകോഡ് ഗുഹയ്ക്കുള്ളിൽ കുടുങ്ങിയ യുവാവ് മരിച്ചതായി സ്ഥിതീകരണം;മൃതദേഹം പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു
ബദിയടുക്ക:ബായാറിലെ കാട്ടിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ യുവാവ് മരിച്ചതായി സ്ഥിരീകരണം. ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ (35)യുടെ മൃതദേഹമാണ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്നും രമേശയുടെ ദേഹത്ത് മണ്ണുവീണ് മൂടിക്കിടക്കുകയാണെന്നും ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചു.ഒക്സിജന്‍ സിലണ്ടര്‍ ഉപയോഗിച്ച് ഗുഹയ്ക്കകത്ത് കടന്ന് സേനാംഗങ്ങള്‍ നാലു മണിക്കൂറുകളോളം പരിശ്രമം നടത്തിയെങ്കിലും പുറത്തെടുക്കാന്‍ സാധിച്ചില്ല.ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ്.മണ്ണിടിയുന്നതും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. ഗുഹയുടെ പ്രവേശന കവാടത്തില്‍ 1.20 മീറ്ററോളം വ്യാസമുണ്ട്. ഒന്നിലധികം പേര്‍ക്ക് കുറച്ച് ദൂരം പോകാം. അകത്തേക്ക് പോകുന്തോറും വ്യാസം കുറഞ്ഞ് ഒരാള്‍ക്ക് കഷ്ടിച്ച് പോകാനുള്ള സ്ഥലം മാത്രമാണുള്ളത്. യുവാവ് കുടുങ്ങിയ സ്ഥലത്ത് രണ്ടര അടി പോലും വീതിയില്ല. യുവാവ് കിടക്കുന്ന സ്ഥലത്തെത്താന്‍ വളരെ ദുഷ്ക്കരമാണ്.വെള്ളിയാഴ്ച രാവിലെയോടെ രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.അവസാന ശ്രമവും വിഫലമായാല്‍ തുരങ്ക നിര്‍മാണവുമായി ബന്ധപ്പെട്ട മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സഹായം തേടുമെന്നും ഗുഹയിലെ മണ്ണുമാന്തിയോ ഗുഹ പൊളിച്ചുമാറ്റിയോ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് അഞ്ചംഗസംഘം മുള്ളന്‍പന്നിയെ പിടികൂടാനായി ബായാറിലെ കാട്ടിലേക്ക് പോയത്. ഇതിനിടയില്‍ ഒരു മുള്ളന്‍പന്നി ഗുഹയ്ക്കുള്ളിലേക്ക് കടന്നുപോവുകയായിരുന്നു. ഇതിനെ പിടികൂടാന്‍ രമേഷ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചു. ഏറെസമയം കഴിഞ്ഞിട്ടും യുവാവ് മടങ്ങി വരാത്തതിനെതുടര്‍ന്ന് കൂടെയുണ്ടായിരുന്ന നാലുപേര്‍ ഗുഹയ്ക്കകത്തേക്ക് പ്രവേശിച്ചെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതിനെതുടര്‍ന്ന് ഇതിലൊരാള്‍ പുറത്തിറങ്ങുകയും ഫയര്‍ഫോഴ്സിനേയും പോലീസിനേയും നാട്ടുകാരേയും വിവരം അറിയിക്കുകയുമായിരുന്നു.മറ്റുള്ളവരെ പുറത്തെത്തിച്ചിരുന്നു.
കളിച്ചുകൊണ്ടിരിക്കുമ്പോൾ ഫുട്ബോൾ പോലീസ് ജീപ്പിൽ തട്ടി;കളിക്കാരനെ മയ്യിൽ എസ്‌ഐ മർദിച്ചതായി ആരോപണം
കണ്ണൂർ:കളിച്ചുകൊണ്ടിരിക്കുമ്പോൾ പോലീസ് വാഹനത്തിൽ ഫുട്ബോൾ തട്ടിയെന്ന കാരണത്താൽ കളിക്കാരനെ പോലീസ് അസഭ്യം പറഞ്ഞതായും മർദിച്ചതായും ആരോപണം. ഇതേ തുടർന്ന് പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയ കളിക്കാരനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സഹകളിക്കാരും നാട്ടുകാരും സ്റ്റേഷന് മുൻപിൽ തമ്പടിച്ചു.കഴിഞ്ഞ ദിവസം മയ്യിൽ പോലീസ് വാഹനപരിശോധയ്ക്കായി നിർത്തിയിട്ടിരുന്ന ജീപ്പിനു മുകളിലേക്ക് തൊട്ടടുത്ത കളിസ്ഥലത്തു നിന്നും ഫുട്ബോൾ പതിച്ചതിനെ തുടർന്നാണ് തർക്കം ആരംഭിച്ചത്.മയ്യിൽ ഗവ.ഹൈസ്കൂൾ ഗ്രൗണ്ടിലായിരുന്നു ഫുട്ബോൾ പരിശീലനം.ജില്ലാ സീനിയർ ഫുട്ബോൾ മത്സരത്തിനായി പരിശീലനം നടത്തുകയായിരുന്ന മയ്യിൽ യങ് ചലഞ്ചേഴ്‌സ് ടീമിന്റെ പക്കൽ നിന്നുമാണ് രണ്ടുതവണ ഫുട്ബോൾ ജീപ്പിനു മുകളിൽ പതിച്ചത്.ഇതോടെ ബോൾ ജീപ്പിനുള്ളിൽ എടുത്തിട്ട മയ്യിൽ എസ്‌ഐ ഫുട്ബോൾ തിരിച്ചുതരാൻ പറ്റില്ലെന്ന് ടീം ക്യാപ്റ്റനോട് പറഞ്ഞു.അസഭ്യം പറയാൻ മാത്രമുള്ള തെറ്റൊന്നും താൻ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ക്യാപ്റ്റൻ നവനീതിനെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയും അവിടെവെച്ച് മർദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പിന്നാലെ മറ്റ് കളിക്കാരും നാട്ടുകാരും പോലീസ് സ്റ്റേഷന് മുൻപിലെത്തി.നവനീതിന്റെ അച്ഛനും മുൻ ഫുട്ബോൾ കളിക്കാരനുമായ മോഹനനും ബന്ധുക്കളും യങ് ചലഞ്ചേഴ്‌സ് ടീമിന്റെ ഭാരവാഹികളും സ്റ്റേഷനിലെത്തി പോലീസുമായി ചർച്ച നടത്തി.ഏറെനേരം നീണ്ട തർക്കത്തിനൊടുവിൽ എസ്‌ഐ കുറ്റസമ്മതം നടത്തിയതോടെയാണ് പ്രശ്നം ഒത്തുതീർപ്പായത്. തന്റെ സമ്മതം കൂടാതെ ജീപ്പിനുള്ളിൽ നിന്നും ഫുട്ബോൾ എടുക്കാൻ ശ്രമിച്ചതാണ് പ്രകോപനത്തിനിടയാക്കിയതെന്ന് എസ്‌ഐ പറഞ്ഞു.
ചെറുപുഴ കോഴിച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു
കണ്ണൂർ:ചെറുപുഴ കോഴിച്ചാലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു.കോഴിച്ചാൽ ക്ഷീരോത്പാദക സഹകരണ സംഘം സെക്രെട്ടറി മീന്തുള്ളി സ്വദേശി കറുപ്പൻ വീട്ടിൽ കെ.വി പൗലോസ്(49),കോഴിച്ചാലിലെ കല്ലൂർ ബെന്നി(49) എന്നിവരാണ് മരിച്ചത്.വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. കോഴിച്ചാലിൽ നിന്നും പുളിങ്ങോം ഭാഗത്തേക്ക് വരികയായിരുന്ന പൗലാസിന്റെ ബൈക്കും മീന്തുള്ളിയിൽ നിന്നും കോഴിച്ചാലിലേക്ക് പോവുകയായിരുന്ന ബെന്നിയുടെ ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.ഇരുവരെയും നാട്ടുകാർ ചേർന്ന് ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സജീവ കോൺഗ്രസ് പ്രവർത്തകരായിരുന്നു രണ്ടുപേരും.പൗലോസിന്റെ ഭാര്യ സുജ,മക്കൾ:സിന്റ,അലീന. ബെന്നിയുടെ ഭാര്യ ഷൈനി,മക്കൾ ഡോണ,ഡെൽബിൻ.
അസം ബോഡോ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ
കൊച്ചി:അസം ബോഡോ തീവ്രവാദികൾ കൊച്ചിയിൽ പിടിയിൽ.അസമിൽ നിന്നെത്തി വ്യാജപേരുകളിൽ പെരുമ്പാവൂരിനടുത്ത മണ്ണൂരിലെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു ഇവർ.അസമിലെ കൊക്രജാർ ജില്ലക്കാരായ ബി.മെഹർ(25),പ്രീതം ബസുമത്തരി(24),ബി.ദലഞജ്(25) എന്നിവരാണ് പിടിയിലായത്.നാലുദിവസം മുൻപ് ഇവരെ കുറിച്ച് അസം പോലീസും കേന്ദ്ര ഇന്റലിജൻസും നൽകിയ വിവരത്തെ തുടർന്നാണ് പോലീസ് ഇവരെ തന്ത്രപരമായി പിടികൂടിയത്.നിരോധിത സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ഫ്രന്റ് ഓഫ് ബോർഡറിന്റെ 2017 ലെ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളാണിവർ.അസമിലെ ഗാസിഗോൺ പോലീസ് സ്റ്റേഷനിൽ യുഎപിഎ നിയമപ്രകാരവും ആയുധ നിയമപ്രകാരവും നിരവധി കേസുകളിൽ പ്രതികളാണിവർ.മുപ്പതിലധികം പേരടടങ്ങുന്ന സംഘത്തിൽ പ്രവർത്തിക്കുന്ന ഇവർ അസമിൽ നിന്നും ആദ്യം ഹൈദെരാബാദിലേക്കും അവിടെ നിന്നും മൂന്നു മാസം മുൻപ് കൊച്ചിയിലുമെത്തി.ഒരു മാസം മുൻപാണ് ഇവർ പെരുമ്പാവൂരിലെത്തിയത്.ആധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിനും മൈൻ സ്ഥാപിക്കുന്നതിനും വിദഗ്ദ്ധ പരിശീലനം ലഭിച്ചിട്ടുള്ളവരാണിവർ. അതുകൊണ്ടു തന്നെ വളരെ തന്ത്രപരമായാണ് പോലീസ് ഇവരെ കുടുക്കിയത്.മാത്രമല്ല ഗ്രാമപ്രദേശമായതിനാൽ ഇവിടുള്ള ജനങ്ങളിൽ ഭീതിപരത്താതിരിക്കാനും ആളപായം ഉണ്ടാകാതിരിക്കാനും പോലീസ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ശബരിമല വിഷയത്തിൽ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളം;നിയമസഭ ഇന്നും പിരിഞ്ഞു
തിരുവനന്തപുരം:പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത സഭാ നടപടികള്‍ നിറുത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം ബഹളം ആരംഭിച്ചത്.ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്ക് ഇറങ്ങിയിരുന്നു. ഒരേ വിഷയത്തില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പ്രതിഷേധം പാടില്ലെന്നും ശബരിമല വിഷയം സഭ എട്ട് മണിക്കൂറോളം ചര്‍ച്ച ചെയ്തതാണെന്നും സ്പീക്കര്‍ നിലപാടെടുത്തു. എന്നാല്‍ സോളാര്‍ വിഷയം ആറ് അടിയന്തര പ്രമേയങ്ങള്‍ അനുവദിച്ചിട്ടുണ്ടെന്നും ശബരിമല വിഷയം ചോദ്യത്തര വേള നിറുത്തി വച്ച് അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. വേണമെങ്കില്‍ ആദ്യ സബ്‌മിഷനായി ശബരിമല വിഷയം ഉന്നയിക്കാമെന്ന് സ്പീക്കര്‍ പറഞ്ഞെങ്കിലും ഇക്കാര്യം പ്രതിപക്ഷം അംഗീകരിച്ചില്ല. തുടര്‍ന്ന് നടപടികള്‍ റദ്ദാക്കി ഇന്നത്തേക്ക് സഭ പിരിയുകയായിരുന്നു. പ്രതിപക്ഷം മര്യാദയുടേയും മാന്യതയുടേയും എല്ലാ സീമകളും ലംഘിക്കുകയാണെന്നും സ്പീക്കര്‍ വ്യക്തമാക്കി. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിച്ചാല്‍ നിയമസഭാ നടപടികളുമായി സഹകരിക്കാമെന്നാണ് പ്രതിപക്ഷ നിലപാട്.