ദുബായ്:വ്യാപാര വിനിമയം നടത്തുന്നതിനായി ഇന്ത്യക്കും യുഎഇയ്ക്കും ഇനി ഡോളറിനെ ആശ്രയിക്കേണ്ട.സ്വന്തം കറൻസിയിൽ തന്നെ വ്യാപാര വിനിമയം നടത്തുന്നതിനുള്ള കറന്‍സി സ്വാപ് കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു.ഇതോടെ മറ്റൊരു കറന്‍സിയുടേയും മധ്യസ്ഥം ഇല്ലാതെ ഇരുരാജ്യങ്ങള്‍ക്കും വ്യാപാര വിനിമയം നടത്താം. അതുകൊണ്ടു തന്നെ ഡോളറിന്റെ വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ഇരുരാജ്യങ്ങളുടേയും വിനിമയത്തെ ബാധിക്കില്ല.കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാനും ഇത് സംബന്ധിച്ച ധാരണാ പത്രം കൈമാറി.യുഎസ് ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശകറന്‍സികളെ ഒഴിവാക്കി രൂപയിലും ദിര്‍ഹത്തിലും പരസ്പരം നേരിട്ടുള്ള വ്യാപാരം സാധ്യമാക്കുന്നതാണ് കറന്‍സി സ്വാപ് കരാര്‍.50 ബില്യണ്‍ ഡോളറിന്റെ ഉഭയകക്ഷ കരാറില്‍ ഒപ്പുവച്ചിട്ടുള്ള ഇന്ത്യയും യുഎഇയും സ്വന്തം കറന്‍സിയില്‍ ഇടപാടുകള്‍ നടത്താന്‍ തീരുമാനിച്ചത് കയറ്റുമതി ഇറക്കുമതി മേഖലകള്‍ക്ക് ഏറെ സഹായകമാകും.വിവിധ സമയങ്ങളില്‍ ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന ഉയര്‍ച്ചയും താഴ്‌ച്ചയും ഇന്ത്യയും യുഎഇയും തമ്മിലുള്ള വിനിമയത്തെ ബാധിക്കില്ലെന്നതാണ് കരാറിന്റെ നേട്ടം. ഇന്ത്യ യുഎഇയുമായി സഹകരിച്ച് ആഫ്രിക്കയില്‍ വികസന പ്രവര്‍ത്തനം നടത്താനുള്ള കരാറിലും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഒപ്പുവച്ചിട്ടുണ്ട്.ഊര്‍ജം, ബഹിരാകാശം, നിക്ഷേപം, സുരക്ഷ, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനും ധാരണയായിട്ടുണ്ട്.
നിയന്ത്രണംവിട്ട സ്വകാര്യ ബസ് മതിലിലിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 20 പേർക്ക് പരിക്ക്
കാസർകോഡ്:നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഫ്ലാറ്റിന്റെ മതിലിലിടിച്ച് വിദ്യാർത്ഥികളുൾപ്പെടെ 20 പേർക്ക് പരിക്കേറ്റു. ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച വൈകിട്ട് നാലു മണിയോടെ ഉപ്പള സോങ്കാലിലാണ് അപകടം. കന്യാല- ഉപ്പള- പെര്‍ള റൂട്ടിലോടുന്ന പഞ്ചമി ബസാണ് അപകടത്തില്‍പെട്ടത്. ബസിന്റെ നിയന്ത്രണംവിട്ട് റോഡരികിലെ ഫ്‌ളാറ്റിന്റെ മതിലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ മംഗളൂരു യൂണിറ്റി ആശുപത്രിയിലും ഒരാളെ കങ്കനാടി ആശുപത്രിയിലും പ്രവേശിപ്പിച്ചു.മറ്റുള്ളവരെ സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ബേക്കൂര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ബസില്‍ കൂടുതലായി ഉണ്ടായിരുന്നത്.
കണ്ണൂർ കൂട്ടബലാൽസംഗ കേസ്;രണ്ടു പ്രതികൾ കൂടി പിടിയിൽ
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയ സംഭവത്തിൽ രണ്ടുപേർ കൂടി പിടിയിലായി.ധര്‍മ്മശാല തളിയില്‍ സ്വദേശി അക്ഷയ്,ഇരിട്ടി സ്വദേശി ബവിന്‍ എന്നിവരാണ് ഇന്ന് അറസ്റ്റിലായത്. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പതിനഞ്ചായി.കൂട്ടബലാത്സംഗ കേസില്‍ വിവിധ സ്റ്റേഷനുകളിലായി പൊലീസ് രജിസ്ട്രര്‍ ചെയ്ത പതിമൂന്ന് കേസുകളില്‍ ആകെ 19 പ്രതികളാണുളളത്. ഇതില്‍ മൂന്ന് പേര്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന.കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ സുഹൃത്തിനെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതിയായ താളിക്കാവ് സ്വദേശി രാംകുമാറിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇയാള്‍ക്ക് പറശ്ശിനിക്കടവ് കൂട്ടബലാത്സംഗ കേസിലും പങ്കുളളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ കേസില്‍ കൊളച്ചേരി സ്വദേശി ആദര്‍ശിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനിടെ കൂടുതല്‍ പെണ്‍കുട്ടികള്‍ സെക്സ് റാക്കറ്റിന്റെ വലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാനയി കണ്ണൂര്‍ വനിത സി.ഐയുടെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ ഇ ഓട്ടോയുമെത്തി
കണ്ണൂർ:കണ്ണൂർ വിമാനത്താവളത്തിൽ സർവീസ് നടത്താൻ ഇ ഓട്ടോയുമെത്തി.പരിസ്ഥിതി സൗഹൃദ വിമാനത്താവളമായ കണ്ണൂരിൽ വായുമലിനീകരണമുണ്ടാക്കാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് ഇ.ഓട്ടോ സർവീസ് നടത്തുന്നത്.ഓട്ടോയുടെ പരീക്ഷണ ഓട്ടം കഴിഞ്ഞ ദിവസം നടത്തി.വിമാനത്താവളത്തിൽ നിന്നും വായന്തോട് വരെയാണ് ആദ്യഘട്ടത്തിൽ ഓട്ടോ സർവീസ് നടത്തുക. ഉൽഘാടന ദിവസം തന്നെ ഇ ഓട്ടോ സർവീസ് ആരംഭിക്കും.ഇ കാറുകളും വിമാനത്താവളത്തിൽ ഉടൻ സർവീസ് ആരംഭിക്കും.കാലിക്കറ്റ് ടൂർസ് ആൻഡ് ട്രാവൽസാണ് വിമാനത്താവളത്തിലെ ഗതാഗതം കൈകാര്യം ചെയ്യുന്നത്.
മുഴപ്പിലങ്ങാട് കടകളിൽ വ്യാപക മോഷണശ്രമം
തലശ്ശേരി:മുഴപ്പിലങ്ങാട് കുളം ബസാറിലും യൂത്തിലും കടകളിൽ വ്യാപക മോഷണശ്രമം. മുഴപ്പിലങ്ങാട് അഞ്ചു കടകളുടെയും യൂത്തിൽ നാലു കടകളുടെയും ഷട്ടർ തകർത്താണ് മോഷണ ശ്രമം നടന്നത്.കുളം ബസാറിലെ വിജയൻറെ മൊബൈൽ ഫോൺ ഷോപ്പിന്റെ ഷട്ടർ തകർത്ത് അകത്തുകടന്ന മോഷ്ട്ടാക്കൾ കടയിൽ നിന്നും രണ്ടു മൊബൈൽ ഫോണും 500 രൂപയും മോഷ്ടിച്ചു.വ്യാഴാഴ്ച രാവിലെ പത്രവിതരണക്കാരാണ് കടകളുടെ ഷട്ടറുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്.പുലർച്ചെ രണ്ടുമണിയോടുകൂടിയാണ് മോഷണം നടന്നതെന്നാണ് കരുതുന്നു.സമീപത്തെ സിസിടിവിയിൽ രണ്ടുപേരുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. മോഷണത്തിന് പിന്നിൽ വൻസംഘം പ്രവർത്തിക്കുന്നതായി സംശയമുള്ളതായി വ്യാപാരികൾ പറഞ്ഞു.എടക്കാട് പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം ആരംഭിച്ചു.
കണ്ണൂർ വിമാനത്താവളം;ഉൽഘാടനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് നടക്കും
മട്ടന്നൂർ:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിന് മുന്നോടിയായുള്ള വിളംബര ഘോഷയാത്ര ഇന്ന് നടക്കും.വൈകുന്നേരം മൂന്നു മണിക്ക് പാലോട്ടുപള്ളിയിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര മട്ടന്നൂർ ബസ്സ്റ്റാൻഡ് പരിസരത്ത് സമാപിക്കും.വാദ്യഘോഷങ്ങൾ, പുലികളി,കരകാട്ടം, കഥകളി,മയിലാട്ടം,ബൊമ്മാനാട്ടം,പ്ലോട്ടുകൾ,കുതിരകൾ,വിവിധ സ്ഥാപനങ്ങളുടെ വിളംബര ദൃഷ്യങ്ങൾ,വിദ്യാർഥികൾ,കുടുംബശ്രീ അംഗങ്ങൾ എന്നിവർ അണിനിരക്കുന്ന കലാവിരുന്ന് എന്നിവ ഘോഷയാത്രയിൽ അണിനിരക്കും. മത്സരാടിസ്ഥാനത്തിലാണ് പ്ലോട്ടുകൾ സംഘടിപ്പിക്കുന്നത്.മികച്ച പ്ലോട്ടുകൾക്ക് ഘോഷയാത്രയുടെ സമാപന സമയത്ത് ക്യാഷ് അവാർഡും നൽകും.മന്ത്രിമാരായ ഇ.പി ജയരാജൻ,കെ.കെ ശൈലജ,രാമചന്ദ്രൻ കടന്നപ്പള്ളി,കിയാൽ എം.ഡി തുളസീദാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയിൽ പങ്കെടുക്കും. മൂവായിരത്തോളം ജനങ്ങളും ഘോഷയാത്രയുടെ ഭാഗമാകാനെത്തും.
കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും
തിരുവനന്തപുരം:കണ്ണൂർ വിമാനത്താവളത്തിന്റെ ഉൽഘാടനത്തിൽ നിന്നും യുഡിഎഫ് വിട്ടുനിൽക്കും.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്.മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും വി.എസ് അച്യുതാന്ദനെയും ഉൽഘാടനത്തിന് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ചാണ് ഇത്. വിമാനത്താവളത്തിനായി ഏറ്റവും കൂടുതല്‍ പ്രവര്‍ത്തിച്ചത് ഉമ്മന്‍ചാണ്ടിയാണെന്നും സ്ഥലമേറ്റെടുപ്പ് നടത്തിയത് വിഎസ് സര്‍ക്കാരാണെന്നും ചെന്നിത്തല പറഞ്ഞു.പ്രോട്ടോക്കോള്‍ ലംഘനം ഉണ്ടായിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു
കൊച്ചി:കെ.സുരേന്ദ്രന് ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.21 ദിവസത്തിനു ശേഷമാണ് സുരേന്ദ്രന്‍ ജയില്‍ മോചിതനാകുന്നത്.ചിത്തിര ആട്ടവിശേഷ സമയത്ത് ശബരിമലയിലെത്തിയ 52 വയസുകാരിയായ തീര്‍ഥാടകയെ തടഞ്ഞ സംഭവവുമായി ബന്ധപ്പെട്ട കേസിലാണ് കെ.സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്നും സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്നുമുള്ള കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.ഒരുലക്ഷം രൂപയുടെ ബോണ്ടും രണ്ടുപേരുടെ ആൾജാമ്യവും സുരേന്ദ്രൻ നൽകണം.ഇതിനു പുറമെ പാസ്സ്പോർട്ടും നൽകണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്.
കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്
കൊച്ചി:കെഎസ്‌ആര്‍ടിസി എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട് പിഎസ്‌സി ലിസ്റ്റിലുള്ളവരെ ഒരാഴ്ച്ചയ്ക്കകം നിയമിക്കാന്‍ ഹൈക്കോടതി ഉത്തരവ്.പത്ത് വര്‍ഷത്തില്‍ താഴെ സേവന കാലാവധിയുള്ള മുഴുവന്‍ താല്‍ക്കാലിക (എംപാനല്‍) ജീവനക്കാരെയും പിരിച്ചുവിടാനാണ് നിര്‍ദേശം.ജസ്റ്റിസ് വി ചിദംബരേഷ്, ജ. ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെതാണ് ഉത്തരവ്. പിഎസ്‌സി നിയമനത്തിന് അഡൈ്വസ് മെമ്മോ ലഭിച്ചവര്‍ ഉണ്ടായിരിക്കെ താല്‍ക്കാലിക ജീവനക്കാർ തുടരുന്നു എന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. അഡൈ്വസ് മെമ്മോയിലെ സീനിയോറിറ്റി അനുസരിച്ച് നിയമന ഉത്തരവ് നല്‍കി കോടതിയെ അറിയിക്കണം. ഇല്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്ന് കോടതി അറിയിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിയമസഭാ കവാടത്തില്‍ സത്യഗ്രഹ സമരം നടത്തുന്ന യു ഡി എഫ് എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കാന്‍ സ്പീക്കര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്നും നിയമസഭയിൽ പ്രതിപക്ഷ ബഹളം.പ്ലക്കാര്‍ഡുകളും ബാനറുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.പ്രതിഷേധത്തിനിടയിലും ചോദ്യോത്തരവേള തുടര്‍ന്നെങ്കിലും ബഹളം ശക്തമായതോടെ ഇത് റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.ശബരിമല സന്നിധാനത്ത് നിലനില്‍ക്കുന്ന നിരോധനാജ്ഞ പിൻവലിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് നിയമസഭയ്ക്ക് മുന്നില്‍ പ്രതിപക്ഷ എം എല്‍ എമാരായ വി എസ് ശിവകുമാര്‍, പാറക്കല്‍ അബ്ദുള്ള, പ്രൊ ജയരാജ് എന്നിവര്‍ സത്യാഗ്രഹ സമരം നടത്തുന്നത്.