തിരുവനന്തപുരം:കെഎസ്ആർടിസിയിൽ ഇന്നും സർവീസുകൾ മുടങ്ങുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ.സർവീസുകൾ സാധാരണ നിലയിലാക്കാൻ രണ്ടുദിവസം കൂടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു.പിരിച്ചുവിട്ട താൽക്കാലിക ജീവനക്കാർക്ക് പകരമായി ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം പിഎസ്‌സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടമാര്‍രെ ഇന്നലെ നിയമിച്ചിരുന്നു.എം പാനല്‍ ജീവനക്കാരുടെ ലോംഗ് മാര്‍ച്ചിനോട് നിഷേധാത്മക നിലപാടില്ല. അവര്‍ കോടതിയെ സമീപിച്ച് അനുകൂല വിധി സമ്ബാദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.പി.എസ്.സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എം പാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ നിയമനം സംബന്ധിച്ച കേസില്‍ ഹൈക്കോടതി ഇന്ന് വിധി പറയും.പിഎസ്‍സി വഴിയുള്ള നിയമനങ്ങള്‍ പൂര്‍ത്തിയാകും വരെ തുടരാന്‍ അനുവദിക്കുന്ന തരത്തില്‍ ഇടക്കാല ഉത്തരവില്‍ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടര്‍മാര്‍ സമര്‍പ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്.
മഞ്ചേരിയിൽ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
മഞ്ചേരി:മഞ്ചേരി ചെരണിയില്‍ തിരുവാലിയിലേക്കുള്ള റോഡില്‍ ഓട്ടോറിക്ഷയ്ക്കുള്ളിൽ രണ്ടു യുവാക്കളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മഞ്ചേരി തുറക്കല്‍ സ്വദേശി പൂളക്കുന്നന്‍ റിയാസ് (41), ഈരാറ്റുപേട്ട സ്വദേശി കല്ലുപുരക്കല്‍ റിയാസ് (33) എന്നിവരെയാണ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരാള്‍ മുന്‍സീറ്റില്‍ പിന്നിലേക്ക് തിരിഞ്ഞ് ഇരിക്കുന്ന നിലയിലും മറ്റൊരാള്‍ പിന്‍സീറ്റില്‍ കിടക്കുന്ന നിലയിലുമായിരുന്നു. മൃതദേഹങ്ങളുടെ വായില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയിരുന്നു. മഞ്ചേരി പോലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.മരണ കാരണം വ്യക്തമല്ല.
കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി
കൊച്ചി:കെഎസ്‌ആര്‍ടിസിക്ക് ആവശ്യമെങ്കില്‍ എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.മതിയായ ജീവനക്കാര്‍ പിഎസ് സി വഴി വന്നില്ലെങ്കില്‍ താൽക്കാലിക ജീവനക്കാരെ നിയമിക്കാമെന്ന് കോടതി അറിയിച്ചു.കെഎസ്‌ആര്‍ടിസി നിയമനം സംബന്ധിച്ച കേസില്‍ കക്ഷി ചേരാന്‍, പിരിച്ചുവിടപ്പെട്ടവര്‍ നല്‍കിയ ഹര്‍ജി പരിഗണിയ്ക്കുമ്ബോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്‌ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.നേരത്തെ മുഴുവന്‍ എംപാനല്‍ഡ് ജീവനക്കാരെയും പിരിച്ചുവിടാനും പിഎസ് സി ലിസ്റ്റിലുള്ളവരെ രണ്ടു ദിവസത്തിനകം നിയമിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.
കെ.എം ഷാജി എംഎൽഎയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി
കൊച്ചി:അഴീക്കോട് എംഎൽഎ കെ.എം ഷാജിയെ അയോഗ്യനാക്കിയത് വീണ്ടും ശരിവെച്ച് ഹൈക്കോടതി.സിപിഎം പ്രവർത്തകൻ നൽകിയ ഹർജിയിലാണ് നടപടി.2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ വോട്ടുകൾ നേടുന്നതിനായി വർഗീയ പ്രചാരണം നടത്തിയെന്ന് കാട്ടി എതിർ സ്ഥാനാർത്ഥിയായിരുന്ന കെ.വി നികേഷ് കുമാർ സമർപ്പിച്ച ഹർജിയിൽ ഷാജിയെ ഹൈക്കോടതി ആറു വർഷത്തേക്ക് അയോഗ്യനാക്കി പ്രഖ്യാപിച്ചിരുന്നു.മണ്ഡലത്തിൽ വീടും തിരഞ്ഞെടുപ്പ് നടത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
കെഎസ്ആർടിസിയിൽ നിന്നും പിരിച്ചു വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് സ്വകാര്യ ബസുകളില്‍ ജോലി നല്‍കും
തൃശ്ശൂര്‍:കെഎസ്‌ആര്‍ടിസിയില്‍ നിന്ന് പിരിച്ച് വിട്ട എം പാനല്‍ ജീവനക്കാര്‍ക്ക് വിവിധ ജില്ലകളില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകളില്‍ ജോലി നല്‍കാന്‍ തീരുമാനം. കെഎസ്‌ആര്‍ടിസിയില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാനും തൃശ്ശൂരില്‍ ചേര്‍ന്ന ഓള്‍ കേരള ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിച്ചു.ഇവരെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായി ചേര്‍ക്കുകയും ചെയ്യും. സ്വകാര്യ ബസുകളില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ സംസ്ഥാനത്തെ ബസ് ഓപറേറ്റേഴ്‌സ് കോ ഓഡിനേഷന്‍ കമ്മിറ്റിയുടെ ജില്ല ഓഫീസില്‍ എത്തി അപേക്ഷ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
നടൻ ഗീഥാ സലാം അന്തരിച്ചു
ആലപ്പുഴ: പ്രമുഖ സിനിമ-നാടക-സീരിയൽ നടൻ ഓച്ചിറ ഗീഥാ സലാം (73) അന്തരിച്ചു. കടുത്ത ശ്വാസതടസ്സത്തെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു അദ്ദേഹം. ബുധനാഴ്ച വൈകുന്നേരം 4.30-ഓടെയായിരുന്നു അന്ത്യം.32 വർഷം നാടക രംഗത്ത് സജീവമായിരുന്നു അദ്ദേഹം.ചങ്ങനാശ്ശേരി ഗീഥാ എന്ന സമിതിയിൽ തുടർച്ചയായി അഞ്ചുവർഷം നാടകം കളിച്ചതിനെ തുടർന്നാണ് അദ്ദേഹത്തിന്റെ പേരിനു മുൻപിൽ ഗീഥാ എന്ന് ചേർക്കപ്പെട്ടത്.1980 ഇൽ ഇറങ്ങിയ മാണി കോയ കുറുപ്പ് എന്ന ചിത്രത്തിലാണ് ഗീഥാ സലാം ആദ്യമായി അഭിനയിച്ചത്.സദാനന്ദന്റെ സമയം,ഈ പറക്കും തളിക,കുബേൻ തുടങ്ങിയ വിജയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.നടൻ ഗീഥാ സലാം അന്തരിച്ചു.2010 ഇൽ സംഗീത നാടക അക്കാദമി അവാർഡും ലഭിച്ചു.ഭാര്യ:റഹ്മത് ബീവി,മക്കൾ:ഷെഹീർ,ഷാൻ.
പറശ്ശിനിക്കടവിലെ കൂട്ടബലാൽസംഗം;തെളിവ് നശിപ്പിച്ചതിന് സ്കൂൾ ഓഫീസിൽ ക്ലാർക്ക് അറസ്റ്റിൽ
കണ്ണൂർ:പറശ്ശിനിക്കടവിലെ ലോഡ്ജിൽ വിദ്യാർത്ഥിനിയെ കൂട്ടബലാൽസംഗം ചെയ്ത കേസിൽ തെളിവ് നശിപ്പിച്ചതിന് വിദ്യാർത്ഥി പഠിക്കുന്ന സ്കൂളിലെ ക്ലർക്ക് അറസ്റ്റിൽ.സ്കൂളിലെ ഹാജർപട്ടികയുടെ മൂന്നു പേജ് കീറിക്കളഞ്ഞ സംഭവത്തിലാണ് നടപടി.കുറ്റകൃത്യം നടന്ന ദിവസങ്ങളിൽ പെൺകുട്ടി സ്കൂളിൽ ഹാജരായിരുന്നോ എന്ന് പരിശോധിക്കുന്നതിനായി പോലീസ് ഹാജർപട്ടിക ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു.പോലീസ് ഇത് പരിശോധിച്ച് ഫോട്ടോസ്റ്റാറ്റ് കോപ്പി സർട്ടിഫൈ ചെയ്ത് വാങ്ങുകയും ചെയ്തു.എന്നാൽ പിന്നീട് പോലീസ് തിരിച്ച് നൽകിയ ഹാജർപട്ടികയിൽ നിന്നും പെൺകുട്ടിയുടെ ഹാജരുമായി ബന്ധപ്പെട്ട പേജുകൾ ക്ലർക്ക് കീറിമാറ്റുകയായിരുന്നു.ഹാജർപട്ടികയിൽ നിന്നും മൂന്നുപേജുകൾ കാണാനില്ലെന്ന് കാണിച്ച് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് ക്ലർക്ക് അറസ്റ്റിലായത്.
കെഎസ്ആർടിസിയിൽ പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും
തിരുവനന്തപുരം:കെഎസ്‌ആര്‍ടിസിയില്‍ നിന്നും പിരിച്ചുവിട്ട എം പാനൽ കണ്ടക്റ്റർമാർക്ക് പകരമായി പിഎസ്സി നിയമന ഉത്തരവ് കിട്ടിയ 4051 കണ്ടക്ടര്‍മാരെ ഇന്ന് നിയമിക്കും.പിഎസ്സി നിയമനോപദേശം കിട്ടി രണ്ടുവര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് കെഎസ്‌ആര്‍ടിസിയിലെ പുതിയ കണ്ടക്ടര്‍മാര്‍ ഇന്ന് ചുമതലയേല്‍ക്കുന്നത്. 4051 പേര്‍ക്കാണ് നിയമന ഉത്തരവ് നല്‍കിയത്. ഉത്തരവിന്റെ പകര്‍പ്പ് ലഭിക്കാത്തവരോടും തിരുവനന്തപുരത്തെ ചീഫ് ഓഫീസില്‍ എത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്.താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാന്‍ ഹൈക്കോടതി നല്‍കിയ കാലപരിധി ഇന്ന് അവസാനിക്കും. ഇതിനിടെ പിരിച്ചുവിടപ്പെട്ട 94 താല്‍കാലിക കണ്ടക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ജോൺസൺസ് ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന് റിപ്പോർട്ട്
ന്യൂഡൽഹി:ബേബി പൗഡറില്‍ ക്യാന്‍സറിന് കാരണമാകുന്ന ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്ന വസ്തുത പ്രമുഖ നിര്‍മാതാക്കളായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വര്‍ഷങ്ങളോളം രഹസ്യമാക്കി വെച്ചതായി റോയിട്ടേഴ്‌സിന്റെ പഠന റിപ്പോര്‍ട്ട്.1971 മുതല്‍ 2000 വരെയുള്ള കമ്ബനിയുടെ രഹസ്യരേഖകളും പഠന റിപ്പോര്‍ട്ടുകളും പരിശോധന ഫലങ്ങളും തെളിവുകളും വിലയിരുത്തിയശേഷമാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.പൗഡറില്‍ ക്യാന്‍സറിന് കാരണമാവുന്ന ഘടകം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി നിരവധി സ്ത്രീകള്‍ കമ്ബനിക്കെതിരെ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കമ്ബനിക്കെതിരെ കോടതി വിധിയും വന്നിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം നടത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.കമ്ബനിയുടെ ടാല്‍ക്ക്,ഫിനിഷ്ഡ് പൗഡറുകളില്‍ ആസ്ബസ്റ്റോസ് ചെറിയ തോതില്‍ അടങ്ങിയിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയെന്നുവെന്നും എന്നാല്‍ ഇതു രഹസ്യമാക്കിവെച്ചെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ഏത് അളവില്‍ ശരീരത്തിലെത്തിയാലും മാരക പ്രത്യാഘാതമുണ്ടാക്കുന്ന രാസവസ്തുവാണ് ആസ്ബസ്റ്റോസ്.കമ്ബനി ഉദ്യോഗസ്ഥരും ശാസ്ത്രജ്ഞരും ഡോക്ടര്‍മാരും ഇതറിഞ്ഞിരുന്നെങ്കിലും പൊതുജനങ്ങളില്‍നിന്നും സര്‍ക്കാര്‍ നിയന്ത്രണ ഏജന്‍സികളില്‍നിന്നും ഇതു മറച്ചു വെയ്ക്കുകയായിരുന്നു എന്നും തെളിഞ്ഞിട്ടുണ്ട്. അതേസമയം കമ്ബനിയുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട് യാതൊരു വിധത്തിലമുള്ള സുരക്ഷാ പ്രശ്‌നങ്ങളുമില്ലെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വക്താവ് പ്രതികരിച്ചു. നൂതനമായ പരിശോധനകള്‍ നടത്തി സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയതിനു ശേഷമാണ് ബേബി പൗഡര്‍ വിപണിയിലെത്തുന്നത്. കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും കമ്ബനി വക്താക്കള്‍ അറിയിച്ചു.
ആലപ്പുഴ ദേശീയപാതയിൽ വാഹനാപകടം;ഒരാൾ മരിച്ചു;നാലുപേർ ഗുരുതരാവസ്ഥയിൽ
ആലപ്പുഴ:ആലപ്പുഴ ദേശീയ പാതയില്‍ ചേപ്പാടുണ്ടായ വാഹനാപകടത്തില്‍ ഒരാൾ മരിച്ചു.നാലുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.ടെമ്പോ ട്രാവലറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.ടെമ്പോ ട്രാവലറിലെ ഡ്രൈവർ നെയ്യാറ്റിന്‍കര സ്വദേശിയായ ഷാരോണ്‍(26)ആണ് മരിച്ചത്.രാവിലെ അഞ്ച് മണിക്കാണ് അപകടം.കുട്ടിയുടെ ചോറൂണിനായി തിരുവനന്തപുരത്ത് നിന്നും ചോറ്റാനിക്കരക്ക് പോയ സംഘം സഞ്ചരിച്ച ടെമ്പോ ട്രാവലറാണ് അപകടത്തില്‍പെട്ടത്.പരിക്കേറ്റവര്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്