മലപ്പുറം:വളാഞ്ചേരിയ്ക്ക് സമീപം വട്ടപ്പാറ വളവിൽ സ്പിരിറ്റുമായെത്തിയ ടാങ്കര്‍ ലോറി മറിഞ്ഞു.പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്.ലോറി മറിഞ്ഞ് ടാങ്കറിലുണ്ടായിരുന്ന സ്പിരിറ്റ് റോഡില്‍ ഒഴുകിയത് പരിഭ്രാന്തി പരത്തി.പൊന്നാനി, തിരൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തിയാണ് സ്പിരിറ്റ് നിര്‍വീര്യമാക്കിയത്. നാലുമണിക്കൂര്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ടാങ്കര്‍ ഉയര്‍ത്തിയത്.മഹാരാഷ്ട്രയില്‍ നിന്ന് തൃശൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്.ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകട കാരണം.
മിടുക്കുണ്ടെങ്കിൽ വെടിവെച്ചവരെ കണ്ടുപിടിക്കൂ; പോലീസിനെ വെല്ലുവിളിച്ച് രവി പൂജാരി
കൊച്ചി:ബ്യൂട്ടി പാർലർ വെടിവെയ്പ്പ് കേസിൽ പോലീസിനെ വെല്ലുവിളിച്ച് അധോലോകനായകൻ രവി പൂജാരി.ബ്യൂട്ടി പാര്‍ലര്‍ വെടിവയ്പ്പിന് പിന്നില്‍ രവി പൂജാരി തന്നെയെന്ന് കൊച്ചി സിറ്റി പൊലീസ് സ്ഥീരീകരിച്ചതിന് പിന്നാലെയാണ് ഒരു പ്രമുഖ മാധ്യമത്തിലേക്ക് വിദേശത്തു നിന്നും രവി പൂജാരിയുടെ വിളിയെത്തിയത്.നടി ലീന മരിയാ പോളിനോട് 25 കോടി രൂപ ആവശ്യപ്പെട്ടതിന്‍റെ കാരണം കൊച്ചി സിറ്റി പൊലീസിന് അറിയാമെന്നും വൈകാതെ അക്കാര്യം താന്‍ വെളിപ്പെടുത്തുമെന്നും ബ്യൂട്ടി പാർലറിന് നേരെ വെടിയുതിര്‍ത്ത തന്‍റെ ആളുകളെ മിടുക്കുണ്ടെങ്കില്‍ പൊലീസ് കണ്ടുപിടിക്കട്ടെ എന്നും രവി പൂജാരി വെല്ലുവിളിച്ചു.മംഗലാപുരത്തും ബംഗലൂരുവിലും നടത്തിയ അന്വേഷണത്തിലാണ് രവി പൂജാരിയാണ് കൃത്യത്തിന് പിന്നിലെന്ന് കൊച്ചി പൊലീസ് സ്ഥിരീകരിച്ചത്. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ വെടിയുതിര്‍ത്ത രണ്ടംഗസംഘത്തെ തിരിച്ചറിയാന്‍പോലും പൊലീസിന് ഇതേവരെ കഴിഞ്ഞില്ല. മിടുക്കന്‍മാരാണെങ്കില്‍ കൊച്ചി സിറ്റി പൊലീസ് ഇവരെ കണ്ടെത്തട്ടെയെന്നാണ് രവി പൂജാരി പറയുന്നത്.
കേരളാ പോലീസിന്റെ ട്രോളുകൾ ആഗോളശ്രദ്ധയിൽ;ഫേസ്ബുക്ക് പേജിനെക്കുറിച്ച് പഠനം നടത്താനൊരുങ്ങി മൈക്രോസോഫ്‌റ്റ്
തിരുവനന്തപുരം: കേരള പൊലീസിന്റെ നവമാദ്ധ്യമ ഇടപെടലുകളെക്കുറിച്ച് വിവരസാങ്കേതിക രംഗത്തെ ഭീമന്മാരായ മൈക്രോസോഫ്റ്റ് പഠനം നടത്താനൊരുങ്ങുന്നു.പൊതുജന സമ്പർക്കത്തിന് നവമാദ്ധ്യമങ്ങളെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നു,അവയുടെ സ്വാധീനം എത്രത്തോളമുണ്ട് എന്ന ഗവേഷണത്തിന് മൈക്രോസോഫ്ട് ഇന്ത്യയിൽ നിന്നും ഗവേഷണത്തിനായി കേരളാ പൊലീസിനെയാണ് തിരഞ്ഞെടുത്തത്.നവമാധ്യമങ്ങളിൽ കേരളാ പോലീസ് ഈയടുത്തിടെ നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളാണ് ഇതിനു കാരണമായത്. പൊതുജനങ്ങളുമായുള്ള ആശയവിനിമയത്തില്‍ പൊലീസിന് ലഭിക്കുന്ന ജനപിന്തുണയും പഠനവിഷയമാണ്. ബംഗളൂരുവിലെ മൈക്രോസോഫ്റ്റ് ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന പഠനത്തിന്റെ ഭാഗമായി ഗവേഷക ദ്റുപ ഡിനിചാള്‍സ് പൊലീസ് ആസ്ഥാനത്തെത്തി. സോഷ്യല്‍ മീഡിയസെല്‍ നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം, മീഡിയസെല്ലിലെ ഉദ്യോഗസ്ഥര്‍ എന്നിവരുമായി ആശയവിനിമയം നടത്തി.ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയാര്‍ജിച്ച ഫേസ്ബുക്ക് പേജ് എന്ന നേട്ടം കൈവരിച്ച കേരള പൊലീസിന്റെ ഫേസ്ബുക്ക് പേജ് ന്യൂയോര്‍ക്ക് പൊലീസ്, ക്വീന്‍സ് ലാന്‍ഡ് പൊലീസ് എന്നിവയെ പിന്നിലാക്കി.പുതുവത്സരത്തില്‍ ഒരു മില്യണ്‍ പേജ് ലൈക്ക് നേടുക എന്ന ലക്ഷ്യത്തോടെ പൊതുജന സഹായം തേടിയ കേരളാ പൊലീസിന് ആവേശകരമായ പിന്തുണയാണ് ലഭിക്കുന്നത്.മുന്നറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അറിവുകളും ട്രോളുകളിലൂടെയും വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും പങ്കുവയ്ക്കുന്ന ഫേസ്ബുക്ക് പേജിലെ കമന്റുകള്‍ക്കുള്ള രസകരമായ മറുപടികളും വൈറലാണ്.
സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം:ശബരിമല വിഷയത്തിൽ സെക്രെട്ടെറിയേറ്റിനു മുൻപിൽ നിരാഹാര സമരം നടത്തിവന്നിരുന്ന ശോഭ സുരേന്ദ്രനെ ആരോഗ്യനില മോശമായതിനെ തുടർന്ന് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.പത്തു ദിവസമായി നിരാഹാരമനുഷ്ഠിക്കുകയായിരുന്നു ശോഭ സുരേന്ദ്രന്‍.ആരോഗ്യ സ്ഥിതി മോശമായ സാഹചര്യത്തില്‍ ആശുപത്രിയില്‍ എത്താന്‍ ഡോക്ടര്‍മാര്‍ നിരദേശിച്ചിട്ടും നിരാഹാരം അവസാനിപ്പിക്കാതെ പശ്ചാത്തലത്തിലാണ് ഇത്തരം ഒരു അറസ്റ്റ് .വൈകുന്നേരം നാലരയോടെയാണ് അറസ്റ്റ് ചെയ്തത്.പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍ ശിവരാജന്‍ ശോഭാ സുരേന്ദ്രന് പകരം നിരാഹാരമനഷ്ഠിക്കും.അതേസമയം ശബരിമല വിഷയത്തിൽ ബിജെപി സെക്രെട്ടെറിയേറ്റിനു മുൻപിൽ നടത്തുന്ന സമരം ഇരുപത്തിയാറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.സംസ്ഥാന ജനറൽ സെക്രെട്ടറി എ.എൻ രാധാകൃഷ്ണൻ,മുൻ സംസ്ഥാന അധ്യക്ഷൻ സി.കെ പദ്മനാഭൻ,എന്നിവർക്ക് പിന്നാലെയാണ് ശോഭ സുരേന്ദ്രൻ സമരം ആരംഭിച്ചത്.ശബരിമലയിലെ നിരോധനാജ്ഞ പിൻവലിക്കുക,അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക,അയ്യപ്പ ഭക്തർക്കെതിരായ കള്ളക്കേസുകൾ പിൻവലിക്കുക, കുറ്റക്കാരായ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപി സമരം ആരംഭിച്ചത്.
കണ്ണൂർ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു
കണ്ണൂർ:ഹൃദ്രോഗിയായ ഇരിക്കൂർ സ്വദേശിനി ഒരു വയസ്സുകാരി ചികിത്സയ്ക്കായി പോകും വഴി ട്രെയിനിൽ വെച്ച് മരണപ്പെട്ടു.ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍വേ സ്‌റ്റേഷനിലെത്തിയ മംഗലാപുരം-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണു സംഭവം.കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍-സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്.തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുമ്പ് മറിയത്തിനു ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു.ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്കു കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ റെയില്‍വേ സ്‌റ്റേഷനിലെത്തിയെങ്കിലും റിസർവേഷൻ ലഭിച്ചില്ല.തിരക്കേറിയ ജനറൽ ബോഗിയില്‍ കൊണ്ടുപോകുന്നതു നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇവരെ ഇറക്കിവിടുകയായിരുന്നത്രെ.ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി.കുറ്റിപ്പുറത്തെത്തിയപ്പോൾ കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ
ന്യൂഡല്‍ഹി:സ്കൂള്‍ പ്രവേശനത്തിന് ആധാര്‍ ആവശ്യമില്ലെന്ന് യുഐഡിഎഐ. ഡല്‍ഹിയിലെ ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളില്‍ അഡ്മിഷന്‍ ആരംഭിച്ചിരിക്കേയാണ് യുഐഡിഎഐ ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്.പല സ്കൂളുകാരും അഡ്മിഷൻ സമയത്ത് ആധാര്‍ ചോദിക്കുന്നുണ്ട്.എന്നാൽ ഇത് നിയമാനുസൃതമല്ലെന്ന് യുഐഡിഎഐ സിഇഒ അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം
ശബരിമല:ശബരിമലയിൽ 41 ദിവസം നീണ്ട മണ്ഡലകാലത്തിന് ഇന്ന് സമാപനം. തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ഉച്ചയ്ക്ക് മണ്ഡലപൂജ നടക്കും. ദീപാരാധനയ്ക്ക് ശേഷം രാത്രി 10ന് ഹരിവരാസനം ചൊല്ലി നട അടയ്ക്കും. മകരവിളക്ക് ഉത്സവത്തിനായി ഞായറാഴ്ച വൈകീട്ട് വീണ്ടും നട തുറക്കും.ജനുവരി 14നാണ് മകരവിളക്ക്.മണ്ഡലകാലത്തിന്റെ അവസാന ദിവസങ്ങളില്‍ വന്‍ ഭജനത്തിരക്കാണ് അനുഭവപ്പെടുന്നത്.മണ്ഡല പൂജാ ദിവസം അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തങ്കഅങ്കി കഴിഞ്ഞ ദിവസം സന്നിധാനത്ത് എത്തിയിരുന്നു. തങ്കഅങ്കി ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് മുമ്ബ് ഭക്തര്‍ക്കുള്ള നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തും. ഇന്ന് ഉച്ചയ്ക്കാണ് മണ്ഡല പൂജ.
ശോഭ സുരേന്ദ്രന്റെ നിരാഹാരസമരം ഒൻപതാം ദിവസത്തിലേക്ക്;ആരോഗ്യനില മോശമായതായി ഡോക്ടർമാർ
തിരുവനന്തപുരം: ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം ഒൻപതാം ദിവസത്തിലേക്ക്.ഇവരുടെ ആരോഗ്യ നില മോശമായെന്നും ഉടനെ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. എന്നാല്‍ വിജയം കാണുന്നതുവരെ നിരാഹാര സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയിലെ ഭക്തര്‍ക്കെതിരായ നിയന്ത്രണങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ഈ മാസം മൂന്നിനാണ് ബിജെപി നിരാഹാര സമരം തുടങ്ങിയത്. നേരത്തെ എട്ട് ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു.അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായതോടെ സി കെ പത്മനാഭന്‍ സമരം ഏറ്റെടുത്തു. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ ശോഭ സുരേന്ദ്രന്‍ നിരാഹാര സമരം ഏറ്റെടുക്കുകയായിരുന്നു.
കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ എസ്കലേറ്ററിൽനിന്ന് വീണ് സ്ത്രീകൾ ഉൾപ്പെടെ എട്ടുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. വിമാനത്താവളം കാണാനെത്തിയ ഇവർ ടെർമിനൽ കെട്ടിടത്തിന് പുറത്തുള്ള എസ്കലേറ്റർ വഴി മുകളിലേക്ക് കയറുന്നതിനിടെ വീഴുകയായിരുന്നു.വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ പുറത്തു സ്ഥാപിച്ച എസ്കലേറ്ററിൽ വച്ചായിരുന്നു അപകടം. വിമാനത്താവളം കാണാനെത്തിയ ഇവർ പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ താഴെ നിലയിൽ നിന്നു എസ്കലേറ്ററിലൂടെ മുകൾ നിലയിലേക്കു കയറുന്നതിനിടെ വീഴുകയായിരുന്നു.ഇവരുടെ കൂടെയുണ്ടായിരുന്ന സ്ത്രീയുടെ സാരി എസ്കലേറ്ററിൽ കുടുങ്ങിയതാണ് അപകടകാരണമെന്ന് പറയുന്നു.ഉടൻ തന്നെ വിമാനത്താവളത്തിലെ ജീവനക്കാർ എസ്കലേറ്റർ ഓഫാക്കി. മലപ്പട്ടം, ചൂളിയാട് ഭാഗങ്ങളിൽ നിന്നു എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ വിമാനത്താവളത്തിലെ ആംബുലൻസിലാണ് ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റവരെ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അഴീക്കോട് കെട്ടിടത്തിന് നേരെ ബോംബേറ്
കണ്ണൂർ:അഴീക്കോട് ഗ്രാമപഞ്ചായത്ത് സാക്ഷരതാ തുടര്‍വിദ്യാകേന്ദ്രവും വായനശാലയും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ 1.30 ഓടെയാണു സംഭവം. ബോംബേറില്‍ തുടര്‍വിദ്യാകേന്ദ്രത്തിന്‍റെ വാതില്‍ തകര്‍ന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. വളപട്ടണം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.കണ്ണൂരില്‍ നിന്നു ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തിയിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് അക്രമം നടത്തിയതെന്നു കരുതുന്നു.