
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് മൂന്നാംതരംഗമെത്തിയെന്ന് ആരോഗ്യ വിദഗ്ധര്‍.ഒമിക്രോണ്‍ കൂടി എത്തിയതോടെ രാജ്യത്ത് വൈറസ് വ്യാപനം അതിതീവ്രമായിട്ടുണ്ട്.കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 90,928 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 325 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം 50,000 രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ നിന്നാണ് ഒറ്റദിവസം കൊണ്ട് 90,000ത്തിലേക്ക് എത്തിയിരിക്കുന്നത്. 24 മണിക്കൂറില്‍ ഇരട്ടിയിലധികം കേസുകള്‍ എന്നത് അതീവ ഗുരുതരമാണ്. അതിനാല്‍ സംസ്ഥാനങ്ങള്‍ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങുകയാണ്.ഡൽഹിയിൽ പ്രതിദിന കേസുകൾ 10,000 കടന്നു. ഇതേതുടർന്ന് ആശുപത്രികളിലെ കിടക്കകളുടെ എണ്ണം വർധിപ്പിച്ചു. സർക്കാർ ജീവനക്കാരുടെ മെഡിക്കൽ ലീവ് ഒഴികെയുള്ള എല്ലാ അവധികളും റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് വ്യാപനം കണക്കിലെടുത്ത് വാരാന്ത്യ കര്‍ഫ്യൂവും ഏര്‍പ്പെടുത്തിയിരുന്നു. ഡൽഹിക്ക് പുറമെ മഹാരാഷ്ട്ര, ബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളിലും കോവിഡ്- ഒമിക്രോൺ കേസുകൾ വർധിക്കുന്നതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ആറിരട്ടി വർധനയാണ് കോവിഡ് കേസുകളിൽ രേഖപ്പെടുത്തിയത്.








