ശ്രീനഗർ:ജമ്മുവിലെ ബസ്സ്റ്റാന്‍റില്‍ രണ്ടു പേരുടെ മരണത്തിനും 32 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ ഒൻപതാം ക്ലാസ്സുകാരൻ.ഭക്ഷണപാത്രത്തിലാണ് ഗ്രനേഡ് കൊണ്ടുവന്നതെന്നും തെളിഞ്ഞു.സംഭവസ്ഥലത്ത് കാറില്‍ എത്തിയ കുട്ടി ബസ്സില്‍ ഭക്ഷണപാത്രം വച്ച് തിരികെ വരികയായിരുന്നു. ഇയാള്‍ ഒരു കാറിലാണ് എത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതിന്‍റെ ഡ്രൈവറെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്.ദക്ഷിണ കശ്മീരിലെ കുല്‍ഗാമില്‍ നിന്നുമാണ് 15 വയസ്സുകാരനെ പോലീസ് കൂട്ടിക്കൊണ്ടുപോയത്. വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാളാണ് ബോംബ് നിര്‍മ്മിച്ചതെന്ന് തെളിഞ്ഞത്.യൂട്യൂബില്‍ നിന്നുമാണ് ഗ്രനൈഡ് എങ്ങിനെ നിര്‍മ്മിക്കുമെന്നും ഉപയോഗിക്കുമെന്നും കണ്ടെത്തിയത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന രണ്ടു പേര്‍ ഇന്നലെ മരിച്ചിരുന്നു. ആക്രമണത്തിന് പിന്നിൽ ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ ആണെന്നും ഇതിന്റെ നേതാവ് ഫറൂഖ് അഹമ്മദ് ഭട്ടാണ് ആക്രമണത്തിന് കുട്ടിയെ നിയോഗിച്ചതെന്നും ജമ്മുകശ്മീര്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ വ്യക്തമാക്കി.
ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്;വാർത്ത തള്ളി പ്രതിരോധമന്ത്രാലയം
ശ്രീനഗർ:ജമ്മു കാശ്മീരിൽ ഭീകരർ സൈനികനെ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട്.മുഹമ്മദ് യാസിന്‍ ഭട്ട് എന്ന സൈനികനെയാണ് തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.അവധിയിലായിരുന്ന സൈനികനെ ബദ്ഗാമിലെ ഖാസിപോരയിലെ വീട്ടില്‍ നിന്നാണ് ഭീകരര്‍ തട്ടിക്കൊണ്ട് പോയത്.ഇന്നലെ വൈകിട്ടായിരുന്നു സംഭവം.വിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസും തിരച്ചില്‍ ആരംഭിച്ചു. ജമ്മു കശ്മീര്‍ ലൈറ്റ് ഇന്‍ഫന്‍ട്രിയിലെ അംഗമാണ് തട്ടിക്കൊണ്ട് പോകപ്പെട്ട സൈനികന്‍.എന്നാല്‍ ഏത് ഭീകരസംഘടനയില്‍പ്പെട്ടവരാണ് ഭട്ടിനെ തട്ടിക്കൊണ്ടുപോയതെന്ന കാര്യത്തില്‍ ഇതുവരെ വ്യക്തമായ വിവരം പൊലീസിന് ലഭിച്ചിട്ടില്ല. അതേസമയം സൈനികനെ തട്ടിക്കൊണ്ടുപോയെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും സൈനികന്‍ സുരക്ഷിതനാണെന്നും ഊഹാപോഹങ്ങള്‍ ഒഴിവാക്കണമെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. ബുദ്ഗാമിലെ ഖാസിപോര ചദൂരയിലെ വീട്ടില്‍ കഴിഞ്ഞ മാസം 26 ന് ആണ് ഒരു മാസത്തെ അവധിക്കായി യാസീന്‍ ഭട്ട് എത്തിയത്. അദ്ദേഹം വീട്ടില്‍ സുരക്ഷിതനായുണ്ടെന്നാണ് സര്‍ക്കാര്‍ നല്‍കുന്നവിവരം.
ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ പിൻവലിക്കാനൊരുങ്ങി ടാറ്റ
മുംബൈ:ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകളെ ടാറ്റ പിന്‍വലിക്കുന്നു.മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ ഇന്ത്യയില്‍ കര്‍ശനമാവുന്നതിനെ തുടര്‍ന്ന് 1.1 ലിറ്റര്‍ ഡീസല്‍ മോഡലുകളെ പൂര്‍ണ്ണമായും കമ്പനി പിന്‍വലിക്കും. 2020 ഏപ്രില്‍ മുതല്‍ ഭാരത് സ്റ്റേജ് VI നിര്‍ദ്ദേശങ്ങള്‍ പാലിച്ചാവണം വാഹനങ്ങള്‍ പുറത്തിറങ്ങേണ്ടത്. പുതിയ ചട്ടങ്ങള്‍ പ്രകാരം ഇപ്പോഴുള്ള 1.1 ലിറ്റര്‍ ഡീസല്‍ എഞ്ചിനെ പരിഷ്‌കരിച്ചാല്‍ ഉത്പാദന ചിലവ് ഉയരും.അതോടെ സ്വാഭാവികമായും മോഡലുകളുടെ വിലയും വര്‍ധിക്കും.ഡിമാന്‍ഡ് കുറഞ്ഞ ടിയാഗൊ, ടിഗോര്‍ ഡീസല്‍ മോഡലുകള്‍ക്ക് വില ഉയരുക കൂടി ചെയ്താല്‍ വിറ്റുപോകില്ലെന്ന് ആശങ്ക കമ്പനിക്കുണ്ട്. 2018 ഏപ്രില്‍ – 2019 ജനുവരി കാലയളവില്‍ വിറ്റുപോയ ആകെ ടിയാഗൊ യൂണിറ്റുകളില്‍ 14 ശതമാനം മാത്രമാണ് ഡീസല്‍ മോഡലുകളുടെ വിഹിതം. ഇതേകാലയളവില്‍ 15 ശതമാനം മാത്രമെ ടിഗോര്‍ ഡീസല്‍ മോഡലുകളും വിറ്റുപോയുള്ളൂ. ഈ സ്ഥിതിവിശേഷം മുന്‍നിര്‍ത്തി പുതിയ ഡീസല്‍ എഞ്ചിനെ വികസിപ്പിക്കാനുള്ള നീക്കം കൂടുതല്‍ ബാധ്യത വരുത്തിവെയ്ക്കുമെന്ന് ടാറ്റ വിലയിരുത്തുന്നു.ഡീസൽ മോഡൽ പിൻവലിക്കുന്നതോടെ 1.2 ലിറ്റർ പെട്രോൾ എൻജിനിൽ മാത്രമായിരിക്കും ഈ വാഹങ്ങൾ നിരത്തിലെത്തുക. ഇത് 85 പിഎസ് പവറും 114 എൻ. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്.
കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു;യുവാക്കളുടെ സമയോചിതമായ ഇടപെടലിലൂടെ ഒഴിവായത് വൻ ദുരന്തം
കാസർകോഡ്:കാടുമൂടിക്കിടന്ന ട്രാന്‍സ്‌ഫോര്‍മറിന് തീപിടിച്ചതിനെ തുടര്‍ന്ന് വൈദ്യുതി പ്രവഹിച്ചുകൊണ്ടിരുന്ന ലൈന്‍ റോഡിലേക്ക് പൊട്ടിവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ തളങ്കര തെരുവത്താണ് അപകടമുണ്ടായത്.ട്രാന്‍സ്‌ഫോര്‍മര്‍ തീപിടിച്ച് കത്തിയതോടെ വൈദ്യുതി ലൈന്‍ റോഡിലേക്ക് പൊട്ടിവീണു.അപകടം നടക്കുന്ന സമയത്ത് സമീപത്തുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തി മണലുപയോഗിച്ച് തീപടരുന്നത് തടഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.വിവരമറിഞ്ഞ് ഫയര്‍ഫോഴ്‌സും ഇലക്‌ട്രിസിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തീയണച്ചു.ട്രാന്‍സ്‌ഫോര്‍മറിന് സമീപത്തെ മരത്തില്‍ പടര്‍ന്നു പിടിച്ച കാട് മൂലം ട്രാന്‍സ്‌ഫോര്‍മറില്‍ സ്പാര്‍ക്ക് ഉണ്ടാവുകയും മരത്തിന് സമീപത്തെ കാടുകള്‍ പൂര്‍ണമായും കത്തുകയായിരുന്നു.
കടൽകുതിരയെ കടത്താൻ ശ്രമം;മുംബൈയിൽ യുവാവ് അറസ്റ്റിൽ
മുംബൈ: കടല്‍ക്കുതിരകളെ കടത്താന്‍ ശ്രമിച്ച യുവാവിനെ മഹാരാഷ്ട്ര സ്‌റ്റേറ്റ് മാന്‍ഗ്രോവ് സെല്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാഴാഴ്ച രാവിലെയാണ് ഇയാള്‍ അറസ്റ്റിലായത്. 30 കിലോഗ്രാം ഉണക്കിയ കടല്‍ക്കുതിരകളെയാണ് ഇയാളിൽ നിന്നും പിടികൂടിയത്.സംശയാസ്പദമായി ബാഗില്‍ കണ്ടെത്തിയ പൊതിക്കെട്ട് പരിശോധിച്ചതിനെ തുടര്‍ന്നാണ് ഉണക്കിയ കടല്‍ക്കുതിരകളെ കണ്ടെത്തിയത്.അന്ധേരി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ ഏഴുദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.വന്യജീവി സംരക്ഷണ നിയമമനുസരിച്ച് സംരക്ഷിതവിഭാഗത്തില്‍ പെടുന്നവയാണ് കടല്‍ക്കുതിരകള്‍. ഇന്ത്യന്‍ തീരപ്രദേശത്ത് നിന്ന് ശേഖരിക്കുന്ന കടല്‍ക്കുതിരകള്‍ മലേഷ്യ, തായ്‌ലന്‍ഡ്, സിംഗപ്പുര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വന്‍തോതില്‍ കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. പാരമ്പര്യ ചൈനീസ് മരുന്നുകള്‍, ലൈംഗികോത്തേജന മരുന്നുകള്‍ എന്നിവയുടെ നിർമാണത്തിനായായാണ് കടല്‍ക്കുതിരകളെ കൂടുതലായതും ഉപയോഗിക്കുന്നത്.
രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് പൊളിച്ചു;തകർത്തത് സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച്
മുംബൈ: വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യാപാരി നീരവ് മോദിയുടെ ആഢംബര ബംഗ്ലാവ് മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തു.ഒന്നരയേക്കറില്‍ കോടികള്‍ ചെലവഴിച്ച് നീരവ് മോദി കെട്ടി ഉയര്‍ത്തിയ ഒഴിവുകാല വസതിയാണ് ഇതോടെ തകർന്നത്.കയ്യേറ്റങ്ങളും നിര്‍മ്മാണ ചട്ടലംഘനവും കണ്ടെത്തിയതോടെയാണ് ബംഗ്ലാവ് പൊളിച്ചുമാറ്റുന്നതിന് ബോംബൈ ഹൈക്കോടതി ഉത്തരവിട്ടത്. 33,000 ചതുരശ്ര അടിയില്‍ കെട്ടി ഉയര്‍ത്തിയിരിക്കുന്ന ‘രൂപാന’ എന്ന ബംഗ്ലാവ് അലിബാഗ് കടല്‍ത്തീരത്തിന് അഭിമുഖമായാണ് സ്ഥിതിചെയ്യുന്നത്. 25 കോടി രൂപ ചെലവിട്ടാണ് നീരവ് മോദി ബംഗ്ലാവ് കെട്ടിപ്പടുത്തതെന്നാണ് വിവരം. ഒട്ടേറെ മുറികള്‍, അത്യാഡംബര പ്രൈവറ്റ് ബാറുകള്‍ എന്നിവയടങ്ങിയതാണ് ഈ കെട്ടിടം. മുപ്പത് കിലോ സ്ഫോടക വസ്തുക്കള്‍ വിവിധ ഇടങ്ങളില്‍ നിറച്ചാണ് കെട്ടിടം പൊളിച്ചത്. തീരത്തെ സ്ഥലം എന്‍ഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു കഴിഞ്ഞു. അകത്തെ മൂല്യമേറിയ വസ്തുക്കളും ലേലത്തില്‍ വയ്ക്കും.പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000കോടില്‍ പരം രൂപ വായ്പയെടുത്ത് രാജ്യംവിട്ട മോദി ബംഗ്ലാവ് നഷ്ടപ്പെടാതിരിക്കാന്‍ വലിയ ശ്രമങ്ങള്‍ നടത്തിയിരുന്നു. അവസാനം വരെയും ബംഗ്ലാവ് കൈവിട്ടു പോകാതിരിക്കാന്‍ നീരവ് പോരാട്ടം നടത്തിയെങ്കിലും പരാജയപ്പെട്ടുകയായിരുന്നു.
കുമ്മനം രാജശേഖരന്‍ ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു; തിരുവനന്തപുരത്ത് മത്സരിച്ചേക്കുമെന്ന് സൂചന
തിരുവനന്തപുരം: കുമ്മനം രാജശേഖരന്‍ മിസോറം ഗവര്‍ണര്‍ സ്ഥാനം രാജിവച്ചു. രാജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചെന്നാണ് ഡല്‍ഹിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം സ്ഥാനാർത്ഥിയാകുമെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് ബി.ജെ.പി വൃത്തങ്ങള്‍ നല്‍കുന്ന വിവരം.ശബരിമല വിഷയത്തെ തുടര്‍ന്ന് ബി.ജെ.പി ഏറ്റവും കൂടുതല്‍ വിജയസാദ്ധ്യത കല്‍പ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരം. അവിടെ ശക്തമായ സ്ഥാനാര്‍ത്ഥി വെണമെന്ന് സംസ്ഥാന നേതൃത്വത്തില്‍ നിന്നും ആവശ്യമുയര്‍ന്നിരുന്നു. സുരേഷ് ഗോപി, കെ.സുരന്ദ്രന്‍ എന്നിവരുടെ പേര് ഉയര്‍ന്നുവന്നെങ്കിലും കുമ്മനം സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു ആര്‍.എസ്.എസിന്റെ ആവശ്യം. ഇതിന്റെ പശ്ചാത്തലത്തില്‍ കുമ്മനത്തിന്റെ രാജിക്കായി ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ ഇമാം പിടിയിൽ
തിരുവനന്തപുരം:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒളിവിൽ പോയ തൊളിക്കോട് ജമാ അത്ത് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി പിടിയിലായി.തമിഴ്‌നാട്ടിലെ മധുരയിൽ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.ഇവിടെ ലോഡ്ജിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ.ഒളിവിൽ കഴിയാൻ സഹായിച്ച ഫാസിലിനെയും പോലീസ് പിടികൂടിയിട്ടുണ്ട്.ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഡി.അശോകൻ,ഷാഡോ പോലീസ് എസ്‌ഐ പി.ഷിബു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇമാമിനെ പിടികൂടിയത്.ഇമാമിനെ കണ്ടെത്താനുള്ള നടപടികളുടെ ഭാഗമായി ഇയാളുടെ സഹോദരനടക്കം മൂന്നുപേരുടെ മൊബൈൽ നമ്പറുകൾ പോലീസ് നിരീക്ഷിച്ചു വരികയായിരുന്നു.ഈ നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. രാത്രിയോടെ തിരുവനന്തപുരം റൂറൽ എസ്പി ഓഫീസിലെത്തിച്ച ഇമാമിനെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരികയാണ്.ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം.പേപ്പാറയ്ക്കടുത്തുള്ള വനത്തിൽ വെച്ച് ഇമാം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. ഇയാൾക്കെതിരെ വിതുര പോലീസ് പോക്സോ പ്രകാരം കേസെടുത്തിരുന്നു.തുടർന്ന് ഇയാൾ ഒളിവിൽ പോയി.ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. കുടുംബവുമായുള്ള പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി തന്റെ വാഹനത്തില്‍ കയറാന്‍ തയാറായത്.പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി പറഞ്ഞു.എന്നാല്‍ പീഡനശ്രമത്തിനിടെ പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ തൊഴിലുറപ്പ് സ്ത്രീകള്‍ വാഹനത്തിനുള്ളില്‍ കുട്ടിയെ കണ്ടതോടെ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടുവെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. തൊഴിലാളികളുടെ ചോദ്യത്തിന് പരസ്പര വിരുദ്ധമായാണ് ഇയാൾ മൊഴി നൽകിയത്.തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തായത്.
വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും
കോഴിക്കോട്:വയനാട് വൈത്തിരിയിൽ പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പോലീസിന്റെ പ്രത്യേക കാവലില്‍ പാണ്ടിക്കാട്ടെ വീട്ടിലേക്ക് കൊണ്ടുപോകും. മൃതദേഹം വിട്ടുകിട്ടണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഏകപക്ഷീയമായ കൊലപാതകമാണ് നടന്നിരിക്കുന്നതെന്നും പോലീസിനെതിരെ കൊലക്കുറ്റം ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം അന്വേഷണം നടത്തണമെന്ന് ജലീലിന്റെ സഹോദരന്‍ സി.പി റഷീദ് ആവശ്യപ്പെട്ടു.ബുധനാഴ്ച രാത്രി ഏഴരയോടെയാണ് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ സായുധരായ ജലീ.ലും കൂട്ടാളിയും എത്തിയത്.വനത്തോട് ചേര്‍ന്ന റിസോര്‍ട്ടിലെത്തിയ ഇരുവരും പണവും 10 പേര്‍ക്കുള്ള ഭക്ഷണവും ആവശ്യപ്പെട്ടു.റിസോര്‍ട്ട് ജീവനക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ പോലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. ആത്മരക്ഷാര്‍ഥമാണ് വെടിവെച്ചതെന്ന് ഐ.ജി ബല്‍റാം കുമാര്‍ ഉപാധ്യായ നല്‍കിയ വിശദീകരണം.
അയോധ്യതർക്കം;മധ്യസ്ഥ ചർച്ചയിലൂടെ പരിഹരിക്കാൻ സുപ്രീം കോടതി നിർദേശം
ന്യൂഡല്‍ഹി: അയോദ്ധ്യ തര്‍ക്കം മധ്യസ്ഥ ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിർദേശം.ഇതിനായി മൂന്ന് പേരടങ്ങുന്ന സമിതിയെ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് നിയോഗിച്ചു.സുപ്രീംകോടതി റിട്ട. ജഡ്ജി ഖലീഫുല്ലയാണ് സമിതി ചെയര്‍മാന്‍. ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീംറാം പാഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.സമിതിയ്ക്ക് ആവശ്യമെന്നു തോന്നുന്ന പക്ഷം കൂടുതല്‍ പേരെ സമിതിയില്‍ ഉള്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.മധ്യസ്ഥ ചര്‍ച്ചക്ക് ഒരു തടസ്സവുമില്ലെന്ന് കോടതി വ്യക്തമാക്കി. ചര്‍ച്ച രഹസ്യമായിരിക്കണം. മധ്യസ്ഥ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു.അതേസമയം എല്ലാ ചര്‍ച്ചകളും റെക്കോര്‍ഡ് ചെയ്തിരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.ഫൈസാബാദിലാണ് ചര്‍ച്ച നടക്കുക. ഫൈസാബാദില്‍ സമിതിക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ചെയ്‌ത് നല്‍കണം.ഒരാഴ്‌ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും എട്ട് ആഴ്ചക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.നാലാഴ്ചയ്‌ക്കുള്ളില്‍ മദ്ധ്യസ്ഥ സംഘം ആദ്യ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കണം.അയോധ്യയിലെ ഭൂമി തര്‍ക്കവിഷയം മധ്യസ്ഥചര്‍ച്ചയ്ക്ക് വിടുന്നതിനുള്ള വാദം സുപ്രീം കോടതി ബുധനാഴ്ച പൂര്‍ത്തിയായിരുന്നു. മധ്യസ്ഥതയെ ചില ഹിന്ദുസംഘടനകള്‍ എതിര്‍ത്തപ്പോള്‍ മുസ്ലിംസംഘടനകള്‍ യോജിക്കുകയാണ് ഉണ്ടായത്.ഈ വിഷയത്തില്‍, മധ്യസ്ഥതയിലൂടെ പ്രശ്ന പരിഹാരത്തിന് ഒരു ശതമാനമെങ്കിലും സാധ്യതയുണ്ടെങ്കില്‍ അതു പരിഗണിക്കുക എന്ന നിലപാടാണ് സുപ്രീംകോടതി സ്വീകരിച്ചത്. ഇതാണ് സമിതിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്.