News Desk

കണ്ണൂരിൽ 22 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

keralanews two arrested with 22kg ganja in kannur

കണ്ണൂർ:22 കിലോ കഞ്ചാവുമായി തൃശൂർ,മലപ്പുറം സ്വദേശികളായ രണ്ടുപേർ കണ്ണൂരിൽ അറസ്റ്റിൽ.റെയിൽവേ സ്റ്റേഷന് സമീപത്തു നിന്നുമാണ് ഇവരെ പിടികൂടിയത്.ഇവരിൽ ഒരാൾ നേരത്തെ ഇത്തരം കേസിൽ പിടിയിലായിട്ടുള്ള ആളാണ്.മലപ്പുറം താനൂർ മംഗലം സ്വദേശി പണക്കാട്ടിൽ മുഹമ്മദലി (42 ) , തൃശൂർ മുളംകുന്നംകാവ് സ്വദേശി പുത്തൻപുരയ്‌ക്കൽ നിഥിൻ എന്നിവരാണ് പിടിയിലായത്.ആന്ധ്രാപ്രദേശിലെ തുനി  സ്ഥലത്തുനിന്നുമാണ് കഞ്ചാവ് കണ്ണൂരിലേക്ക് കൊണ്ടുവന്നതെന്ന് ഇവർ പോലീസിനോട് പറഞ്ഞു.ട്രെയിൻ മാർഗമാണ് കഞ്ചാവ് കണ്ണൂരിലെത്തിച്ചത്.22 കിലോയോളം വരുന്ന ഉണക്ക കഞ്ചാവ് 10 പാക്കറ്റുകളിലായി സ്യുട്ട് കേസിലാണ് സൂക്ഷിച്ചിരുന്നത്.ഡിവൈഎസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിൽ ആന്റി നാർക്കോട്ടിക്ക് സെൽ അംഗങ്ങളായ എസ് ഐ രാജീവൻ, എ എസ് ഐ മഹിജൻ, സി.പി.ഒമാരായ അജിത്ത്, മഹേഷ്, സുഭാഷ്, ടൗൺ എസ് ഐ എൻ പ്രജീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ബഹിരാകാശത്ത് ഇന്ത്യൻ കരുത്ത്;ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു

keralanews indian strength in space successfully tested satellite killer missile

ന്യൂഡൽഹി:ബഹിരാകാശത്ത് കരുത്ത് തെളിയിച്ച് ഇന്ത്യ ഉപഗ്രഹവേധ മിസൈൽ വിജയകരമായി പരീക്ഷിച്ചു.ഇതോടെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാൻ കഴിയുന്ന ഉപഗ്രഹവേധ മിസൈൽ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറി.അമേരിക്ക,ചൈന,റഷ്യ എന്നിവയാണ് ഉപഗ്രഹവേധ മിസൈൽ ശക്തിയുള്ള മറ്റ് രാജ്യങ്ങൾ.ബുധനാഴ്ച ഉച്ചയ്ക്ക് 12.15 ന് പ്രത്യേക അഭിസംബോധനയിലൂടെ പ്രധാനമന്ത്രിയാണ് രാജ്യത്തെ ഇക്കാര്യം അറിയിച്ചത്.’മിഷൻ ശക്തി’ എന്ന ദൗത്യം മൂന്നു മിനിറ്റിനുള്ളിൽ ലക്‌ഷ്യം കണ്ടെന്നും ഇത് ചരിത്ര മുഹൂർത്തമാണെന്നും മോഡി പറഞ്ഞു.ചാരപ്രവൃത്തിക്കായി ഇന്ത്യക്ക് മേൽ നിരീക്ഷണം നടത്തിയാൽ ആ ഉപഗ്രഹത്തെ ആക്രമിച്ച് വീഴ്‍ത്താന്‍ കഴിയും എന്നതാണ് ആന്‍റി സാറ്റലൈറ്റ് മിസൈലുകളുടെ പ്രത്യേകത. ഈ മിസൈലാണ് ഇന്ത്യ വിജയകരമായി പരീക്ഷിച്ചത്. മൂന്ന് മിനിറ്റ് കൊണ്ടാണ് ദൗത്യം പൂ‍ർത്തിയായത്. ഏറെ കൃത്യത ആവശ്യമായ ഈ ദൗത്യം ശാസ്ത്രജ്ഞർ വിജയകരമായി പൂർത്തികരിച്ചെന്ന് മോദി പറഞ്ഞു.ബുധനാഴ്ച രാവിലെ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രി സഭ ഉപസമിതി യോഗം ചേർന്നിരുന്നു.തുടർന്ന് സുപ്രധാനമായ ഒരു വിവരം രാജ്യത്തെ അറിയിക്കാനുണ്ടെന്നും താൻ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും മോഡി ട്വീറ്റിലൂടെ അറിയിച്ചു.അഞ്ചു വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് മോഡി രാജ്യത്തെ നേരിട്ട് അഭിസംബോധന ചെയ്യ്യുന്നതു.ആദ്യത്തേത് 2016 നവംബർ 8 ന് നോട്ട് അസാധുവാക്കൽ നടപടി പ്രഖ്യാപിക്കാനായിരുന്നു.അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രഖ്യാപനമറിയാൻ രാജ്യം ഒരുമണിക്കൂറോളം ആകാംഷയുടെ മുൾമുനയിൽ നിന്നു.പ്രതിരോധ, വാർത്താവിനിമയ കാർഷികനിരീക്ഷണ ഉപഗ്രഹങ്ങളടക്കം എല്ലാത്തിന്‍റെയും സുരക്ഷ ഉറപ്പാക്കാന്‍ ഇതുവഴി ഇന്ത്യക്കാകും എന്ന് മോദി പറഞ്ഞു. അതിനാൽ ‘മിഷൻ ശക്തി’എന്ന് ഈ മിസൈലിന് പേര് നൽകിയതായും മോദി കൂട്ടിച്ചേര്‍ത്തു.ഇന്ത്യയെ കരുത്തുള്ള രാഷ്ട്രമാക്കി മാറ്റാൻ ശ്രമിച്ച എല്ലാ ശാസ്ത്രജ്ഞരെയും മോഡി അഭിനന്ദിച്ചു.ഒഡിഷയിലെ ഡോ.എ.പി.ജെ അബ്ദുൽ കലാം ഐലൻഡ് ലോഞ്ച് കോംപ്ലക്സിലാണ് മിസൈൽ പരീക്ഷണം നടത്തിയത്.

പെരിയ ഇരട്ടക്കൊലപാതകം;പോലീസ് സർജൻ കോടതിയിലെത്തി ആയുധങ്ങൾ പരിശോധിച്ചു

keralanews police surgeon visit court to examine weapons used to kille youth congress workers in periya

കാസർകോഡ്:പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനേയും ശരത്ലാലിനെയും കൊലപ്പെടുത്തിയ കേസിൽ അന്വേഷണം സംഘം പ്രതികൾ കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കരുതി ഹാജരാക്കിയ ആയുധങ്ങൾ പോലീസ് സർജൻ കോടതിയിലെത്തി പരിശോധിച്ചു.ഇരുവരുടെയും മൃതദേഹ പരിശോധന നടത്തിയ പരിയാരം മെഡിക്കൽ കോളേജിലെ പോലീസ് സർജൻ എസ്.ഗോപാലകൃഷ്ണ പിള്ളയാണ് ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലെത്തി ആയുധങ്ങൾ കണ്ടത്.മൂന്നു വടിവാൾ,രണ്ട് ഇരുബ് പൈപ്പുകൾ,രണ്ട് ഇരുമ്പ് ദണ്ഡ് എന്നിവയാണ് കാണിച്ചത്.പ്ലാസ്റ്റിക് ഷീറ്റുകളിൽ പൊതിഞ്ഞ ആയുധങ്ങൾ അഴിച്ചുനോക്കാനോ കയ്യിലെടുത്ത് പരിശോധിക്കാനോ കോടതി അനുമതി നൽകിയിരുന്നില്ല.കോടതി സൂപ്രണ്ട് കെ.അനിതകുമാരി ആയുധങ്ങൾ കോടതിമുറിയിലെ മേശപ്പുറത്ത് നിരത്തിവെച്ചു.തൊട്ടുനോക്കാതെ ആയുധങ്ങളുടെ മൂർച്ച എങ്ങനെയറിയുമെന്ന് സർജൻ ചോദിച്ചു.എന്നാൽ കോടതി ഉത്തരവനുസരിച്ച് ആയുധങ്ങൾ തൊട്ട് പരിശോധിക്കാൻ സാധിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ എം.വി ദിലീപ് കുമാർ വാദിച്ചു.തുടർന്ന് കോടതിയുത്തരവ് വായിച്ച പോലീസ് സർജൻ ഒരോ ആയുധങ്ങളുടെയും പുറത്ത് കുറിപ്പിലുണ്ടായിരുന്ന കാര്യങ്ങൾ എഴുതിയെടുത്തു.സുപ്രണ്ടിനോട് ആയുധങ്ങൾ ഓരോന്നായി എടുത്തുനോക്കാൻ പറയുകയും അതിനനുസരിച്ച് ഓരോന്നും എടുക്കുമ്പോൾ കനമുണ്ടോ മൂർച്ച തോന്നുന്നുണ്ടോ എന്നൊക്കെ ചോദിച്ച് മറുപടി എഴുതിയെടുക്കുകയും ചെയ്തു.അസി.പബ്ലിക് പ്രോസിക്യൂട്ടർ എം.വി ശൈലജ,ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി.എം പ്രദീപ് എന്നിവരും സ്ഥലത്ത് എത്തിയിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ്;ഭിന്നശേഷിക്കാർക്ക് പോളിംഗ്സ്റ്റേഷനിലെത്താൻ വാഹനസൗകര്യം ഒരുക്കും;ഏപ്രിൽ 18 വരെ അപേക്ഷിക്കാം

keralanews loksabha election vehicle will be arrangedfor differently abled voters to reach poling stations

കണ്ണൂർ:വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പോളിംഗ് സ്റ്റേഷനിലെത്താൻ ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് വാഹന സൗകര്യം ഒരുക്കും.തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരമാണ് തീരുമാനം.വാഹന സൗകര്യം ആവശ്യമുള്ളവർ അതാത് വില്ലേജ് ഓഫീസുകളിൽ ഫോൺ മുഖേന രെജിസ്റ്റർ ചെയ്യണം.ജില്ലയിലെ വില്ലേജ് ഓഫീസർമാരുടെ നമ്പറുകൾ ‘we are kannur’ എന്ന മൊബൈൽ ആപ്പ്ളിക്കേഷനിൽ നിന്നും ലഭിക്കും.പേർ, വിലാസം,ഫോൺ നമ്പർ,പോളിംഗ് സ്റ്റേഷൻ,വാഹനം എത്തേണ്ട സ്ഥലം എന്നിവ രെജിസ്ട്രേഷൻ സമയത്ത് അറിയിക്കണം.ഭിന്നശേഷിക്കാരായ വോട്ടർമാർ അറിയിക്കുന്ന സ്ഥലങ്ങളിൽ നിന്നും അവരെ പോളിംഗ് സ്റ്റേഷനിൽ എത്തിക്കുകയും വോട്ട് ചെയ്‌ത ശേഷം തിരികെ ഇതേ സ്ഥലത്ത് തിരിച്ചെത്തിക്കുകയും ചെയ്യും.ഇത് സംബന്ധിച്ച് കണ്ണൂർ കലക്റ്റർ മിർ മുഹമ്മദലിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ അസിസ്റ്റന്റ് കലക്റ്റർ അർജുൻ പാണ്ഢ്യൻ,ഇലക്ഷൻ ഡെപ്യൂട്ടി കലക്റ്റർ എ.കെ രമേന്ദ്രൻ,അഖിലകേരളാ വികലാംഗ അസോസിയേഷൻ പ്രതിനിധികൾ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.ഇതുമായി ബന്ധപ്പെട്ട അവലോകന യോഗം ഏപ്രിൽ ഒന്നിന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.

ഓച്ചിറയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം;പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയിട്ടില്ലെന്ന് രേഖകൾ

keralanews the incident of kidanapping girl in ochira documents shows that the girl is not 18years old

കൊല്ലം:ഓച്ചിറയിൽ അന്യസംസ്ഥാനക്കാരിയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്.സ്‌കൂള്‍ വിദ്യാഭ്യാസ രേഖയില്‍ 2001 ആണ് പെണ്‍കുട്ടിയുടെ ജനന വര്‍ഷം ആയി ചേര്‍ത്തിരിക്കുന്നത്.രേഖകളുടെ ആധികാരികത പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയും താനും തമ്മിൽ ഇഷ്ട്ടത്തിലായിരുന്നെന്നും പെൺകുട്ടിക്ക് 18 വയസ്സ് ആയി എന്നുമായിരുന്നു കേസിലെ പ്രതി റോഷൻ പോലീസിനോട് പറഞ്ഞത്.ഈ സാഹചര്യത്തിലാണ് പ്രായം തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാന്‍ രക്ഷിതാക്കളോട് പൊലീസ് പറഞ്ഞത്. ഇതിന് പുറമെ കോടതിയില്‍ ഹാജരാക്കുമ്ബോഴും തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമായി വരും.പെൺകുട്ടിക്ക് പതിനെട്ട് വയസ്സ് ആയില്ലെന്ന് തെളിഞ്ഞതോടെ നേരത്തെ പ്രതിക്കെതിരെ ചുമത്തിയിരുന്ന പോക്സോ കേസ് തുടർന്നും നിലനിൽക്കും.പത്ത് ദിവസം മുന്‍പാണ് വീട്ടിലെത്തി മാതാപിതാക്കളെ ആക്രമിച്ച ശേഷം പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയത്. നാട്ടിൽ നിന്നും കടന്ന ഇവരെ മുംബൈയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്.നാട്ടിലേക്ക് ഇവര്‍ വിളിച്ച ഫോണ്‍കോളുകള്‍ പിന്തുടര്‍ന്നാണ് പോലീസ് ഇരുവരെയും കണ്ടെത്തിയത്.ഇവരെ ഇന്ന് മുംബൈയിൽ നിന്നും ഓച്ചിറയിലെത്തിക്കും.അന്വേഷണസംഘം പോയ സ്വകാര്യ വാഹനത്തിലാണ് ഇവരെ കൊണ്ടുവരുന്നത്.പോക്സോ ചുമത്തിയ കേസായതിനാല്‍ കരുതലോടെയാണ് പൊലീസ് നീക്കം.

രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തയിൽ മലക്കംമറിഞ്ഞ് ഉമ്മൻ‌ചാണ്ടി;രാഹുൽ വരുമെന്ന് പറഞ്ഞിട്ടില്ല, വരണമെന്നേ പറഞ്ഞുള്ളൂ

keralanews oomen chandi change his stand in rahuls candidacy in wayanad

വയനാട്:രാഹുലിന്റെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച വാർത്തയിൽ മലക്കംമറിഞ്ഞ് ഉമ്മൻ‌ചാണ്ടി.രാഹുൽ ഗാന്ധി  മത്സരിക്കുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു.രാഹുൽ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ട് വെയ്ക്കുക മാത്രമാണ് ചെയ്തത്.വരുമോ ഇല്ലയോ എന്ന സൂചന നല്കാൻ രാഹുലിന് മാത്രമേ കഴിയുകയുള്ളൂ എന്നും ഉമ്മൻ‌ചാണ്ടി വ്യക്തമാക്കി. വയനാട് സീറ്റിന്റെ കാര്യത്തില്‍ വൈകാതെ തന്നെ ഹൈക്കമാന്‍ഡ് തീരുമാനം എടുക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും, ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം രാഹുല്‍ മത്സരിക്കുമെന്ന കാര്യത്തില്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതികരിച്ചിരുന്നു.എന്നാല്‍ കേന്ദ്ര നേതാക്കള്‍ ഈ വിഷയത്തോട് ഇതുവരെ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇതിനിടയില്‍ മാധ്യമങ്ങളെ കണ്ട രാഹുല്‍ ഗാന്ധിയും ഇതിനെ കുറിച്ച്‌ ഒന്നും പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല ഈ അവസരത്തിലാണ് ഉമ്മന്‍ ചാണ്ടി തന്‍റെ മുന്‍ നിലപാടില്‍ നിന്നും മലക്കം മറിഞ്ഞത്.

മാർച്ച് 31 ഞായറാഴ്ച രാജ്യത്തെ എല്ലാ ബാങ്കുകളും തുറന്നു പ്രവർത്തിക്കും

keralanews all banks in the country will open on sunday march31

മുംബൈ:സര്‍ക്കാര്‍ ഇടപാടുകള്‍ നടക്കുന്ന എല്ലാ ബാങ്ക് ശാഖകളും സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 ഞായറാഴ്ച രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെ തുറന്നു പ്രവര്‍ത്തിക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം.സാമ്പത്തിക വര്‍ഷ ക്ലോസിങിനോട് അനുബന്ധിച്ച്‌ സര്‍ക്കാറിന്റെ രസീത്, പേയ്‌മെന്റ് ഇടപാടുകള്‍ സുഗമമാക്കുന്നതിന് വേണ്ടിയാണ് ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.അതോടൊപ്പം സര്‍ക്കാരിന് അയച്ച പ്രത്യേക നിര്‍ദ്ദേശത്തില്‍ 2018 -19 സാമ്പത്തിക വര്‍ഷത്തെ എല്ലാ സാമ്പത്തിക ഇടപാടുകളും ക്ലോസിങ് ദിനമായ മാര്‍ച്ച്‌ 31ന് തന്നെ അവസാനിപ്പിക്കണമെന്നും ആര്‍ ബി ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി അക്കൗണ്ട് ഓഫീസുകള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നും ആര്‍ ബി ഐയുടെ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഞായറാഴ്ച്ചയായതിനാല്‍ പ്രവര്‍ത്തനം സുഗമമായി നടക്കാന്‍ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ആര്‍ ബി ഐ സര്‍ക്കാരിനെ അറിയിച്ചു.

അനിശ്ചിതത്വങ്ങൾക്ക് വിരാമം;തൃശൂർ മണ്ഡലത്തിൽ തുഷാർ വെള്ളാപ്പള്ളി മത്സരിക്കും

keralanews thushar vellappalli will compete from thrissur

തൃശൂര്‍: അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ട് ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥിയായി തുഷാര്‍ വെളളാപ്പളളി മത്സരിക്കാൻ ധാരണയായി.വയനാട്ടില്‍ പൈലി വാത്യാട്ടിനെ സ്ഥാനാര്‍ത്ഥിയായും ബിഡിജെഎസ് പ്രഖ്യാപിച്ചു.സ്ഥാനാര്‍ത്ഥിയായാല്‍ എസ്‌എന്‍ഡിപിയിലെ സ്ഥാനമാനങ്ങള്‍ രാജിവെയ്ക്കുമെന്ന നിലപാടിലായിരുന്നു നേരത്തെ തുഷാര്‍. എസ്‌എന്‍ഡിപി വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കില്ലെന്നും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെളളാപ്പളളി പറഞ്ഞു.അച്ഛന്‍ വെളളാപ്പളളി നടേശന്റെ അനുഗ്രഹത്തോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്നും തുഷാര്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരരംഗത്തുണ്ടാകുമെന്ന് തുഷാര്‍ വെളളാപ്പളളി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തൃശൂര്‍, വയനാട് സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കുമെന്നായിരുന്നു തുഷാര്‍ നല്‍കിയ സൂചന.അതേസമയം വയനാട്ടില്‍ രാഹുല്‍ എത്തിയാല്‍ സ്ഥാനാര്‍ത്ഥി മാറാമെന്ന സൂചന തുഷാര്‍ വീണ്ടും ആവര്‍ത്തിച്ചു.രാഹുല്‍ ഗാന്ധി വയനാട് മത്സരിച്ചാല്‍ സീറ്റ് ബി.ജെ.പിക്ക് വിട്ടുകൊടുക്കാനാണ് ധാരണ.

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു

keralanews dileep approached high court division bench seeking cbi probe in actress attack case

കൊച്ചി:നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.കള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേസില്‍ തന്നെ പ്രതി ചേര്‍ത്തതെന്നും തന്റെ ഭാഗം കേട്ടിരുന്നില്ലെന്നും ദിലീപ് വ്യക്തമാക്കി. യഥാര്‍ത്ഥ സത്യം പുറത്തു വരുന്നതിന് കേരള പൊലീസിന് പുറത്തുള്ള ഏജന്‍സി കേസ് അന്വേഷിക്കണമെന്നും ഹര്‍ജി തീര്‍പ്പാക്കുന്നത് വരെ വിചാരണ നടപടി തടയണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.പൊലീസിന്റെ അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും കേസിലെ ഒരു പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും ദിലീപ് പറഞ്ഞു.

കാസർകോട് ജില്ലയിൽ ഒരാൾക്ക് സൂര്യതാപമേറ്റു

keralanews sunstroke to one in kasarkode district

കാസർകോഡ്:കാസർകോട് ജില്ലയിൽ ഒരാൾക്ക് സൂര്യതാപമേറ്റു.മഞ്ചേശ്വരത്താണ് ബാബു എന്നയാൾക്ക് സൂര്യതാപമേറ്റത്.പൊള്ളലേറ്റ ബാബു ആശുപത്രിയിൽ ചികിത്സ തേടി.സംസ്ഥാനത്ത് വിവിധയിടങ്ങളിൽ ഇന്നും കനത്ത ചൂട് തുടരുകയാണ്. പാലക്കാട് ജില്ലയിൽ തുടർച്ചയായ മൂന്നാം ദിവസവും ചൂട് 42 ഡിഗ്രി സെൽഷ്യസിലെത്തി.വരും ദിവസങ്ങളിലും ചൂട് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.