ന്യൂഡൽഹി:നാളെ നടക്കുന്ന ലോക്സഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിൽ ആദ്യം വിവിപാറ്റ് എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് പരിഗണിക്കും.സുപ്രീം കോടതി നിർദേശിച്ച പ്രകാരം ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് പോളിങ് സ്റ്റേഷനിലെ വിവിപാറ്റ് ഒത്തുനോക്കുന്ന നടപടി ആദ്യം പൂർത്തിയാക്കണം. അതിനു ശേഷം മാത്രമേ മണ്ഡലത്തിലെ വോട്ടെണ്ണൽ തുടങ്ങാവൂ.വോട്ടുകളും വിവിപാറ്റും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ മണ്ഡലത്തിലെ മുഴുവൻ വിവിപാറ്റും എണ്ണണം.പോൾ ചെയ്ത വോട്ടുകളും വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും തമ്മിൽ വ്യത്യാസമുണ്ടെങ്കിൽ എന്തുചെയ്യുമെന്ന് വ്യക്തത വരുത്തണം,ഇ വി എമ്മുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകളുടെ സുരക്ഷാ ഉറപ്പാക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുൻപാകെ വെച്ചിരിക്കുന്നത്.ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ 22 പാർട്ടികൾ ഇന്നലെ ഡൽഹിയിൽ യോഗം ചേർന്നിരുന്നു. യോഗത്തിനു ശേഷമാണ് ഇത്തരം ആവശ്യങ്ങളുമായി ഇവർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ എത്തിയത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ,രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്,സിപിഎം ജനറൽ സെക്രെട്ടറി സീതാറാം യെച്ചൂരി,മുതിർന്ന കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്,അഹമ്മദ് പട്ടേൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി
മസ്‌ക്കറ്റ്:ഒമാനിൽ മലവെള്ളപ്പാച്ചിലിൽ പെട്ട് കാണാതായ ആറംഗ ഇന്ത്യൻ കുടുംബത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.മഹാരാഷ്ട്ര സ്വദേശിനി ഷബ്‌ന ബീഗത്തിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.28 ദിവസം പറയമുള്ള കുഞ്ഞടക്കം ബാക്കി അഞ്ചുപേർക്കായുള്ള തിരച്ചിൽ തുടരുകയാണ്.ഏഴുപേരടങ്ങുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാർ ശക്തമായ മലവെള്ളപാച്ചിലിൽപെട്ട് ഒലിച്ചുപോവുകയായിരുന്നു.ഇവരോടൊപ്പമുണ്ടായിരുന്ന ഫസൽ അഹമ്മദ് കാറിൽ നിന്നും ചാടി സമീപത്തെ മരത്തിൽപ്പിടിച്ച് രക്ഷപ്പെടുകയായിരുന്നു.
അരുണാചല്‍ എംഎല്‍എ ഉള്‍പ്പെടെ 11 പേരെ നാഗാ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തി

നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
പുതിയതുറ:നടൻ ദിലീപിന്റെയും നാദിര്ഷയുടെയും ഉടമസ്ഥതയിലുള്ള ‘ദേ പുട്ട്’ ഹോട്ടലിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി.കോഴിക്കോട് കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് ദേ പുട്ടില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.ഇവിടെ പഴകിയതും വൃത്തിഹീനവുമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നതായും വില്‍പന നടത്തുന്നതായും കണ്ടെത്തിയിട്ടുണ്ട്. പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ കോഴിമാംസം, ഐസ് ക്രീം എന്നിവ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും വിധം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ക്കെതിരെ കേരള മുനിസിപ്പല്‍ ആക്‌ട് പ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഹെല്‍ത്ത് ഓഫീസര്‍ ഡോ ആര്‍ എസ് ഗോപകുമാര്‍ പറഞ്ഞു. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ ഗോപാലന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ദിലീപ് കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ ഷമീര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
ട്രെയിന്‍ വരുമ്പോൾ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍;ആത്മഹത്യ ശ്രമമോ അട്ടിമറിയോ എന്ന സംശയത്തിൽ പോലീസ്
തിരുവനന്തപുരം: ചെന്നൈ-ഗുരുവായൂര്‍ എക്സ്പ്രസ് ട്രെയിന്‍ വരുമ്പോൾ റെയില്‍വേ ട്രാക്കിലൂടെ ബൈക്കോടിച്ച് കമിതാക്കള്‍.അമരവിള എയ്തുകൊണ്ടകാണി ലെവല്‍ ക്രോസിന് സമീപത്ത് ഞായറാഴ്ച രാത്രി 12.30നാണ് സംഭവം.ട്രെയിന്‍ കടന്നുപോകുന്നതിന് തൊട്ടുമുന്‍പായി ഗേറ്റ്കീപ്പര്‍ ഗേറ്റ് അടയ്ക്കുന്നതിനിടെയാണ് യുവാവും യുവതിയും ബൈക്കില്‍ ട്രാക്കിലേക്ക് കയറിയത്. പെട്ടെന്ന് തന്നെ ഗേറ്റ്കീപ്പര്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് സ്റ്റേഷനില്‍ നിന്നും ലോക്കോ പൈലറ്റിന് തീവണ്ടി നിര്‍ത്തിയിടാന്‍ നിര്‍ദേശം നല്‍കി.ദുരന്തമൊഴിവാക്കാന്‍ ഗുരുവായൂര്‍ എക്സ്പ്രസ് 20 മിനിറ്റ് നിര്‍ത്തിയിട്ടു.തുടര്‍ന്ന് റെയില്‍വേ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ട്രാക്കിനരികില്‍ കേരള രജിസ്ട്രേഷനുള്ള ബൈക്ക് കണ്ടെത്തി.എന്നാല്‍ യുവാവും യുവതിയും ഓടി രക്ഷപ്പെട്ടു.തുടര്‍ന്ന് അരമണിക്കൂറിലേറെ വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്. സംഭവത്തില്‍ റെയില്‍വേ പൊലീസും ഇന്റലിജന്‍സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അട്ടിമറി ശ്രമമാണോ ആത്മഹത്യ ശ്രമമാണോയെന്ന അന്വേഷണത്തിലാണ് പൊലീസ്.ബൈക്കിന്റെ നമ്പർ പൊലീസിന് കൈമാറിയെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജ നമ്പറാണെന്ന് തെളിഞ്ഞു. ഇതാണ് സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവാന്‍ കാരണമായത്.
തലസ്ഥാനത്തെ തീപിടുത്തം;നാലു കടകൾ കത്തിനശിച്ചു;വീടുകളിലേക്കും തീപടരുന്നു
തിരുവനന്തപുരം:നഗരത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ നാല് കടകൾ കത്തിനശിച്ചു.കുടകളും ബാഗുമെല്ലാം വില്‍ക്കുന്ന ചെല്ലം അബ്രല്ലാ മാര്‍ട്ടിലാണ് ആദ്യം തീ പിടിച്ചത്. ജീവനക്കാരെത്തി ഷട്ടറുകള്‍ തുറന്നപ്പോള്‍ തീ പടരുന്നത് കാണുകയായിരുന്നു. കട പൂര്‍ണ്ണമായും കത്തി നശിച്ചു. തുടര്‍ന്ന് തീ സമീപത്തെ കടകളിലേക്കും വീടുകളിലേക്കുമെല്ലാം പടരുകയായിരുന്നു. ഹോട്ടലുകളും വസ്ത്ര വ്യാപാര സ്ഥാപനങ്ങളും അടക്കം തൊട്ട് തൊട്ട് കടകളിരിക്കുന്ന പ്രദേശത്താണ് തീ ആളി പടര്‍ന്നത്. നാല് കടകളിലേക്കും ഒരു വീട്ടിലേക്കും ഇതിനകം തന്നെ തീ പടര്‍ന്നിട്ടുണ്ട്.തൊട്ട് തൊട്ട് ഇരിക്കുന്ന കടകളായതിനാല്‍ വളരെ ശ്രമകരമായ ജോലിയാണ് ഫയര്‍ഫോഴ്സിനും . കെട്ടിടങ്ങള്‍ പലതും കാലപ്പഴക്കമുള്ളതാണ്. വീടുകളില്‍ ചിലത് അടച്ചിട്ട നിലയിലുമാണ്. ചെങ്കല്‍ ചൂളയില്‍ നിന്നും ചാക്കയില്‍ നിന്നുമെല്ലാം ഫയര്‍ എന്‍ജിനുകളെത്തി തീയണക്കാന്‍ ശ്രമിക്കുന്നുണ്ട്. കടകളില്‍ നിന്നും വീടുകളില്‍ നിന്നുമെല്ലാം ആളുകളെ ഒഴിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഫയര്‍ ഫോഴ്സ് യൂണിറ്റുകളെത്തി.വലിയതോതില്‍ പരിശ്രമിച്ചിട്ടും രണ്ട് മണിക്കൂറിന് ശേഷവും തീ അണയ്കക്കാന്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ക്ക് കഴിഞ്ഞിട്ടില്ല. എംജി റോഡില്‍ ഇതുവഴിയുള്ള ഗതാഗതമെല്ലാം നിയന്ത്രിച്ചിട്ടുണ്ട്. രൂക്ഷമായ ഗതാഗത കുരുക്കാണ് തലസ്ഥാന നഗരത്തില്‍ അനുഭവപ്പെടുന്നത്.തീ ആളിപ്പടരുന്നതിന് തൊട്ടടുത്തുള്ള പവ്വര്‍ ഹൗസ് റോഡിലെ നാല് ട്രാൻസ്ഫോർമറുകൾ കെഎസ്‌ഇബി ഓഫ് ചെയ്തു. വൈദ്യുതി ബന്ധം പൂര്‍ണ്ണമായും വിച്ഛേദിച്ചിട്ടുണ്ട്.അതേസമയം തീയണയ്ക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ ഫയര്‍ ഫോഴ്സ് ജീവനക്കാരന് പരിക്കേറ്റു. ചെങ്കല്‍ ചൂള യൂണിറ്റിലെ സന്തോഷിനാണ് പരിക്കേറ്റത്.
വോട്ടെണ്ണൽ;സംസ്ഥാനത്ത് രണ്ടു ദിവസം മദ്യനിരോധനം
തിരുവനന്തപുരം:ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ടു ദിവസം മദ്യനിരോധനം ഏർപ്പെടുത്തി. ബിവറേജസ് ഔട്ട്ലെറ്റുകളും ബാറുകളും 21 ചൊവ്വാഴ്ച വൈകിട്ട് ആറിന് അടയ്ക്കും. 23 വ്യാഴാഴ്ച വോട്ടെണ്ണല്‍ അവസാനിച്ച ശേഷമാകും തുറക്കുക.അതേസമയം ഫലപ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് പലയിടങ്ങളിലും വ്യാപക അക്രമങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന ഇന്റലിജന്റ്സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന വോട്ടെണ്ണല്‍ പ്രക്രിയയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെങ്ങും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തിയതായി സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു.
വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല
കണ്ണൂർ: വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ശേഷിച്ചിരിക്കേ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളില്‍ പകുതിയിലേറെയും ഇനിയും തിരിച്ചെത്തിയില്ല.കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും കൂടി 4748 പോസ്റ്റല്‍ ബാലറ്റുകളാണ് വിതരണം ചെയ്തത്.ഇതിൽ 1854 പോസ്റ്റല്‍ വോട്ടുകളാണ് ഇതുവരെ തിരിച്ചെത്തിയത്. 2894 പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും തിരിച്ചെത്തേണ്ടതുണ്ട്.വോട്ടെണ്ണല്‍ ദിവസം രാവിലെ 8 മണി വരെയാണ് പോസ്റ്റല്‍ ബാലറ്റ് സ്വീകരിക്കപ്പെടുക.നാളെ വൈകീട്ട് മൂന്ന് മണി വരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തിട്ടപ്പെടുത്തി രജിസ്ട്രര്‍ ചെയ്ത രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റിന്റേയും സ്ഥാനാര്‍ത്ഥികളുടേയും സാന്നിധ്യത്തില്‍ കലക്‌ട്രേറ്റില്‍ നിന്നും വോട്ടെണ്ണല്‍ കേന്ദ്രമായ ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്ക് മാറ്റും. നാളെ മൂന്ന് മുതല്‍ വോട്ടെണ്ണല്‍ ദിനമായ 23 ന് രാവിലെ 8 മണിവരെ ലഭിക്കുന്ന പോസ്റ്റല്‍ ബാലറ്റുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ റിട്ടേണിങ് ഓഫീസര്‍ നേരിട്ട് സ്വീകരിക്കും.കണ്ണൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ ബാലറ്റ്, സര്‍വ്വീസ് വോട്ട് എന്നിവ എണ്ണുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉള്ള പരിശീലനം നല്‍കുകയുണ്ടായി. പോസ്റ്റല്‍ ബാലറ്റുകള്‍ സര്‍വ്വീസ് വോട്ടുകള്‍ എന്നിവ എണ്ണുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ എന്നിവയും ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണുന്നതിനായി ആറ് മേശകളും സര്‍വ്വീസ് വോട്ടെണ്ണാനായി 14 മേശകളും സജ്ജീകരിക്കും. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണി തുടങ്ങിയ ശേഷമാണ് വോട്ടിങ് യന്ത്രത്തിലെ വോട്ടെണ്ണല്‍ ആരംഭിക്കുക.
മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടി ദമ്പതികൾ അടക്കം മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു
മടിക്കേരി:മടിക്കേരിയില്‍ കാപ്പിത്തോട്ടത്തില്‍ മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ അലുമിനിയം ഏണി വൈദ്യുതി ലൈനില്‍ തട്ടി കാസര്‍കോട്ടെ ദമ്പതികൾ അടക്കം മൂന്നു പേര്‍ ഷോക്കേറ്റ് മരിച്ചു. ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.കാസര്‍കോട് സ്വദേശി അനില്‍ (45), ഭാര്യ കവിത (38), മടിക്കേരി ചെമ്പന സ്വദേശി ദായന തമ്മയ്യ (40) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ സുനിത എന്ന സ്ത്രീയെ മടിക്കേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മടിക്കേരി സ്വദേശി മാതണ്ടി കുഞ്ഞപ്പയുടെ ഉടമസ്ഥതയിലുള്ള ബെല്ലമാവട്ടി ദൊഡ്ഡ പുലിക്കോട്ടയിലെ കാപ്പിത്തോട്ടത്തില്‍ കഴിഞ്ഞ ദിവസം രാവിലെ 11.30 മണിയോടെയാണ് അപകടമുണ്ടായത്. മരക്കൊമ്പ് മുറിച്ചുമാറ്റുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന അലുമിനിയം ഏണി 11 കെ വി വൈദ്യുതിലൈനില്‍ തട്ടുകയായിരുന്നു.ദായന തമ്മയ്യക്കാണ് ആദ്യം ഷോക്കേറ്റത്. ഇയാളെ രക്ഷിക്കുന്നതിനിടയില്‍ മറ്റുള്ളവരും അപകടത്തില്‍പെടുകയായിരുന്നു. മരിച്ച അനില്‍- കവിത ദമ്പതികൾക്ക് ഒരു മകളും ഒരു മകനുമുണ്ട്.
തിരുവനന്തപുരത്ത് വ്യാപാര സ്ഥാപനത്തിൽ വൻ തീപിടുത്തം
തിരുവനന്തപുരം:പവര്‍ഹൗസ് റോഡിന് സമീപം വ്യാപാരസ്ഥാപനത്തില്‍ വന്‍ തീപിടിത്തം. ചെല്ലം അംബ്രല്ല മാര്‍ട്ട് എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.ഇന്ന് രാവിലെയാണ് വ്യാപാരസ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുളള കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിശമന സേനയുടെ അഞ്ചുയൂണിറ്റുകള്‍ ചേര്‍ന്ന് തീ അണയ്ക്കാനുളള ശ്രമത്തിലാണ്.സ്ഥാപനത്തില്‍ നിന്നും പുക ഉയരുകയാണ്. കിഴക്കേക്കോട്ട വ്യാപാരസമുച്ചയം, ചാല മാര്‍ക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങള്‍, റെയില്‍വേ സ്‌റ്റേഷന്‍ എന്നിവ സമീപത്തായി സ്ഥിതി ചെയ്യുന്നുവെന്നത് ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. തീപിടിത്തത്തിന്റെ ഉത്ഭവസ്ഥാനം ഇനിയും കണ്ടെത്താന്‍ കഴിയാത്തതാണ് അഗ്നിശമന സേനയെ ഏറെ കുഴപ്പിക്കുന്നത്.എം.ജി റോഡില്‍ നിന്നാണ് അഗ്നിശമന സേന വെള്ളം പമ്ബു ചെയ്യുന്നത്.മറ്റു പ്രദേശങ്ങളിലേക്ക് തീ പടരാതിരിക്കാനുളള ശ്രമവും തുടരുകയാണ്. തിരക്കേറിയ സമയത്താണ് വ്യാപാര സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്. അതുകൊണ്ട് തന്നെ പ്രദേശത്ത് നിന്നും ജനങ്ങളെ ഒഴിപ്പിക്കുന്നതിനുളള നടപടിയും സ്വീകരിച്ചിട്ടുണ്ട്.