News Desk

സർക്കാർ വാക്ക് പാലിച്ചില്ല;നിപ വൈറസ് കാലത്ത് സേവനമനുഷ്ഠിച്ച താല്‍കാലിക ജീവനക്കാര്‍ വീണ്ടും സമരത്തില്‍

keralanews temporary staff who served during the nipah virus season were again on strike

കോഴിക്കോട്:സർക്കാർ തങ്ങൾക്ക് നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്ന് നിപ വൈറസ് കാലത്ത് കോഴിക്കോട് മെഡിക്കൽ കോളേജിൽ സേവനമനുഷ്ഠിച്ച താൽക്കാലിക ജീവനക്കാർ വീണ്ടും സമരത്തിൽ. സേവനം അനുഷ്ഠിച്ച മുഴുവന്‍ താല്‍കാലിക ജീവനക്കാര്‍ക്കും സ്ഥിരം നിയമനം നൽകണമെന്നാവശ്യപ്പെട്ട് നടത്തിവരുന്ന അനിശ്ചിതകാല നിരാഹാര സമരം അഞ്ചുദിവസം പിന്നിട്ടു.മെഡിക്കൽ കോളേജിലെ താല്‍കാലിക ശുചീകരണ തൊഴിലാളികളാണ് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നത്. 47 പേരാണ് താല്‍കാലികാടിസ്ഥാനത്തില്‍ അന്ന് മെഡിക്കല്‍ കോളേജില്‍ സേവനം നടത്തിയത്. ജോലി സ്ഥിരപ്പെടുത്തുമെന്ന് അന്ന് ആരോഗ്യ മന്ത്രി ഇവര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു.എന്നാൽ സ്ഥിരപ്പെടുത്തിയില്ലെന്ന് മാത്രമല്ല കഴിഞ്ഞ ഡിസംബറില്‍ ഇവരെ പിരിച്ചു വിടുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് ജനുവരി നാലിന് തൊഴിലാളികള്‍ സമരം ആരംഭിച്ചു. താല്‍കാലിക അടിസ്ഥാനത്തിൽ നിയമിക്കുമെന്ന വ്യവസ്ഥയില്‍ സമരം ഒത്തു തീര്‍ന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് വ്യവസ്ഥ അധികൃതര്‍ പാലിച്ചില്ല. ഇതോടെയാണ് ഇവര്‍ വീണ്ടും സമരത്തിനിറങ്ങിയത്.മുഴുവന്‍ പേര്‍ക്കും സ്ഥിരം ജോലി നല്‍കിയാല്‍ മാത്രം സമരം അവസാനിപ്പിക്കാനാണ് സമരസമിതിയുടെ തീരുമാനം. കഴിഞ്ഞ ആറ് ദിവസമായി ഇ.പി രജീഷാണ് നിരാഹാര സമരം നടത്തുന്നത്.

സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്നു

keralanews fever is spreading in the state

തിരുവനന്തപുരം:കാലവര്‍ഷം തുടങ്ങുന്നതിന് മുൻപ്  തന്നെ സംസ്ഥനത്ത് പകര്‍ച്ചപനി വ്യാപിക്കുന്നതായി റിപ്പോർട്ട്.പനി വ്യാപകമാകുന്നതോടെ മഴയ്ക്ക് മുൻപ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. ശുചികരണകരണപ്രവര്‍ത്തനങ്ങളുടെ കാര്യത്തില്‍ പല പഞ്ചായത്തുകളിലും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തല്‍. ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവില്‍ ഏലിപ്പനി ബാധിച്ച്‌ മൂന്ന് പേരാണ് മരിച്ചത്. 24 പേരില്‍ രോഗബാധ സ്ഥിരികരിച്ചു. ഡെങ്കിപ്പനി 17 പേരിലും മലേറിയ 12 പേരിലും സ്ഥിരികരിച്ചിട്ടുണ്ട്.പകര്‍ച്ചപനിബാധിതരുടെ എണ്ണം ഇനിയും കൂടിയാല്‍ താലൂക്ക് ആശുപത്രികള്‍ കേന്ദ്രികരിച്ചത് കൂടുതല്‍ പനി ക്ലിനിക്കുകള്‍ തുടങ്ങാനാണ് ആരോഗ്യവകുപ്പിന്‍റെ തീരുമാനം.

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ്;പ്രതികൾക്ക് ബാലഭാസ്‌ക്കറുമായി അടുത്ത ബന്ധം;വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിലും ദുരൂഹതയേറുന്നു;

keralanews thiruvananthapuram gold smuggling case the accused has close relation with violinist balabhaskar

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ പ്രകാശന്‍ തമ്ബി, വിഷ്ണു എന്നിവര്‍ക്ക് അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറുമായി അടുത്ത ബന്ധമുണ്ടയിരുന്നതായി റിപ്പോർട്ട്.ഇതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തിൽ ദുരൂഹതയേറുന്നു.കേസില്‍ പിടിയിലായ പ്രകാശന്‍തമ്ബി ബാലഭാസ്‌കറിന്റെ സംഗീതപരിപാടിയുടെ സംഘാടകനും കേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്ന വിഷ്ണു സാമ്ബത്തിക മാനേജരുമായിരുന്നു. ബാലഭാസ്‌കര്‍ മരിച്ച അപകടവുമായി ബന്ധപ്പെട്ട് ഇവര്‍ക്കെതിരേയും സംശയങ്ങളുണ്ടെന്നും ഇതുകൂടി അന്വേഷണിക്കണമെന്നും ബാലഭാസ്‌കറിന്റെ അച്ഛന്‍ കെ.സി. ഉണ്ണി ആവശ്യപ്പെട്ടിരുന്നു.ബാലഭാസ്‌കറിന് അപകടം സംഭവിച്ചപ്പോള്‍ ആദ്യം സ്ഥലത്തെത്തിയത് പ്രകാശന്‍ തമ്ബിയായിരുന്നു.തുടര്‍ന്ന് ബാലഭാസ്‌കറിന്റെ വീട്ടുകാരില്‍നിന്ന് ഇവര്‍ ഒഴിഞ്ഞുമാറിനില്‍ക്കുകയായിരുന്നെന്നു സുഹൃത്തുക്കള്‍ പറയുന്നു. ബാലഭാസ്‌കറുമായി ബന്ധപ്പെട്ട പല സാമ്പത്തിക ഇടപാടുകളും ബന്ധുക്കളെക്കാള്‍ കൂടുതല്‍ ഇവര്‍ക്കാണ് അറിയാമായിരുന്നതെന്നു പറയുന്നു. പാലക്കാട്ട് ബാലഭാസ്‌കര്‍ നടത്തിയിരുന്നുവെന്ന് പറയുന്ന നിക്ഷേപത്തെക്കുറിച്ച്‌ ഇപ്പോഴും വ്യക്തത വരുത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.അപകടമുണ്ടാകുന്നതിനു തൊട്ടുമുൻപ് പലതവണ എവിടെയെത്തിയെന്നന്വേഷിച്ച്‌ ബാലഭാസ്‌കറിന് ഫോണ്‍കോളുകള്‍ വന്നിരുന്നതായും അച്ഛന്‍ ഉണ്ണി പറയുന്നു.വിഷ്ണുവുമായി ബാലഭാസ്‌കറിന് ചെറുപ്പംമുതല്‍തന്നെ ബന്ധമുണ്ടായിരുന്നതായി സുഹൃത്തുക്കളും ബന്ധുക്കളും പറയുന്നതായും. പ്രകാശന്‍തമ്ബിയെ ഏഴെട്ടുവര്‍ഷംമുമ്ബ് ഒരുസ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് ബാലഭാസ്‌കര്‍ പരിചയപ്പെടുന്നതെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട് പാലക്കാട്ടെ ആശുപത്രി ഉടമയുടെ പേരിലും ബന്ധുക്കള്‍ സംശയം ഉന്നയിച്ചിരുന്നു. ഇവരുമായി വിഷ്ണുവിനും പ്രകാശിനും അടുത്ത ബന്ധമുണ്ടെന്നാണ് ബാലഭാസ്‌കറിന്റെ അച്ഛന്‍ പറയുന്നത്.പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ ക്രൈംബ്രാഞ്ച് ഈ വിഷയങ്ങളെക്കുറിച്ച്‌ വിശദമായി പരിശോധിക്കും. ബാലഭാസ്‌കര്‍ ഉപയോഗിച്ചിരുന്ന നാല് മൊബൈല്‍ നമ്പറുകളിലേക്ക് വന്ന കോളുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

എ.ടി.എം കാര്‍ഡ് തട്ടിപ്പ്;കണ്ണൂരില്‍ ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി

keralanews atm scam in kannur 50000rupees withdrawn from hotel managers account

കണ്ണൂർ:കണ്ണൂരിൽ വീണ്ടും എടിഎം കാർഡ് തട്ടിപ്പ്.ഹോട്ടലില്‍ ഭക്ഷണത്തിന് ഓര്‍ഡര്‍ ചെയ്ത് മാനേജരുടെ അക്കൗണ്ടിൽ നിന്നും 50,000 രൂപ തട്ടിയെടുത്തതായി പരാതി.പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന സന്‍സാര്‍ ഹോട്ടല്‍ മാനേജര്‍ നസീറാണ് പരാതി നല്‍കിയത്.മുപ്പതാം തീയതി രാത്രി ഏഴുമണിയോടെയാണ് സംഭവം.ഹിന്ദി സംസാരിക്കുന്ന ഒരാൾ നസീറിനെ വിളിച്ച്‌ മിലിട്ടറി ഓഫീസര്‍മാരടങ്ങിയ 20 അംഗ സംഘത്തിന് ഭക്ഷണം വേണമെന്നും പണം അക്കൗണ്ടിലേക്ക് അയക്കാമെന്നും പറഞ്ഞു. അക്കൗണ്ട് നമ്പർ ഫോണിലൂടെ നല്‍കിയ നസീറിനെ ഇയാൾ വീണ്ടും വിളിച്ച്‌ തുക അക്കൗണ്ടിലേക്ക് കയറുന്നില്ലെന്നും നിങ്ങളുടെ എടിഎം കാര്‍ഡ് രണ്ട് ഭാഗവും ഫോട്ടോയെടുത്ത് വാട്‌സ്‌ആപ്പില്‍ അയച്ചാല്‍ പെട്ടെന്ന് തുക അക്കൗണ്ടില്‍ ഇടാമെന്നും പറഞ്ഞു.സംശയമൊന്നും തോന്നാത്തതിനാല്‍ നസീര്‍ അതുപോലെ ചെയ്തു.വീണ്ടും വിളിച്ച ഹിന്ദിക്കാരന്‍ മൊബൈലില്‍ ലഭിച്ച ഒ ടി പി നമ്പർ പറഞ്ഞു തരണമെന്നും എങ്കിലേ പണം വേഗത്തില്‍ നിക്ഷേപിക്കാനാവൂ എന്നും പറഞ്ഞ് വിശ്വസിപ്പിച്ചു.ഒടി പി നമ്പർ നല്‍കി മിനുട്ടുകള്‍ക്കകം നസീറിന്റെ ആക്‌സിസ് ബാങ്ക് അക്കൗണ്ടില്‍ നിന്ന് 50,000 രൂപ ട്രാന്‍ഫര്‍ ചെയ്തതായി മെസേജ് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് പരിയാരം പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നഷ്ടപ്പെട്ട 50,000 രൂപ ഒരു ഓണ്‍ലൈന്‍ സ്ഥാപനത്തിലേക്ക് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്തതതിന് നല്‍കിയതാണെന്ന് കണ്ടെത്തി.ബാങ്ക് തുക ഓണ്‍ലൈന്‍ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യാത്തതിനാല്‍ പണം കുറച്ചു ദിവസത്തിനകം നസീറിന്റെ അക്കൗണ്ടിലേക്ക് തിരിച്ചു കിട്ടുമെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. പണം തട്ടിയെടുത്ത ആളെക്കുറിച്ച്‌ വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

മടിക്കൈയില്‍ സിപിഐ എം നേതാവിന്റെ വീടിന‌്നേരെ ബോംബേറ്

keralanews bomb attack against the house of cpm leader in madikai

കാസർകോഡ്:മടിക്കൈയില്‍ സിപിഐ എം നേതാവിന്റെ വീടിന‌്നേരെ ബോംബേറ്. എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറിയും സിപിഐ എം നീലേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ എം രാജന്റെ കാഞ്ഞിരപ്പൊയില്‍ കുളങ്ങാട്ടുള്ള വീടിനാണ‌് വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ബോംബേറുണ്ടായത്.ബോംബ് പൊട്ടിത്തെറിച്ച്‌ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ന്നു. വീടിനകത്തെ ബാത്ത് റൂമിലെ വാതില്‍പാളിയും തകര്‍ന്നു. സംഭവ സമയത്ത‌് രാജനും ഭാര്യ ശ്രീകലയും വീട്ടിലുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇരുവരും വീടിന് പുറത്തിറങ്ങി അയല്‍വാസികളെ വിളിച്ചുകൂട്ടി വീടിനുചുറ്റം പരിശോധിച്ചപ്പോഴാണ‌് പിറകില്‍ ജനല്‍ തകര്‍ന്നതായി കണ്ടത‌്.ബോംബ് പൊട്ടിയതിന്റെ ഗന്ധം അനുഭവപ്പെട്ടു. ഉടന്‍ നീലേശ്വരം പൊലീസില്‍ വിവരമറിയിച്ചു. പൊലീസ‌് നടത്തിയ പരിശോധനയില്‍ പൊട്ടിയത് ബോംബാണെന്ന് സ്ഥിരീകരിച്ചു. വീടിന് പിറകിലൂടെ പോകുന്ന റോഡില്‍നിന്നും വീടിന്റെ പിറകിലേക്കാണ് രണ്ട‌് ബോംബെറിഞ്ഞത്. ബോംബ് ചുമരില്‍ പതിച്ച പാടുകളുണ്ട്. ചുമരിന് വിള്ളലുണ്ട്. ജനല്‍ ഗ്ലാസുകള്‍ തകര്‍ന്ന് വീടിനകത്തേക്കാണ് വീണത്.സംഭവത്തിനു പിന്നിൽ ബിജെപി ആണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു.

വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു

keralanews rahul gandhi has sent a letter to the cm asking inquiry in farmer suicide in wayand

തിരുവനന്തപുരം:വയനാട്ടിലെ കർഷക ആത്മഹത്യയിൽ അന്വേഷണം ആവശ്യപ്പെട്ട് രാഹുൽഗാന്ധി മുഖ്യമന്ത്രിക്ക് കത്തയച്ചു.പനമരം പഞ്ചായത്തിലെ ദിനേഷ് കുമാര്‍ എന്ന കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്.കഴിഞ്ഞ ദിവസം ദിനേഷ് കുമാറിന്റെ വിധവ സുജാതയുമായി രാഹുല്‍ ഗാന്ധി ഫോണില്‍ സംസാരിച്ചിരുന്നു. വായ്പ തിരച്ചടക്കാന്‍ കഴിയാത്തത് കൊണ്ടുണ്ടായ സമ്മര്‍ദ്ദവും, വിഷമവും താങ്ങാന്‍ കഴിയാതെയാണ് തന്റെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തതെന്ന് അവര്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി കത്തില്‍ സൂചിപ്പിക്കുന്നു.ഈ വര്‍ഷം ഡിസംബര്‍ 31 വരെ കാര്‍ഷിക വായ്പകള്‍ക്കെല്ലാം കേരള സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നിട്ടും വായ്പാ തിരിച്ചടവിനായി ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ കര്‍ഷകരെ മാനസികമായും അല്ലാതെയും പീഡിപ്പിക്കുന്നതായി രാഹുല്‍ഗാന്ധി കത്തില്‍ പറയുന്നു.ദിനേഷ് കുമാറിന്‍റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണമെന്നും കത്തില്‍ രാഹുല്‍ ആവശ്യപ്പെടുന്നു.

ലഭ്യത കുറഞ്ഞു;സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു

keralanews availability declines vegetable price increasing

കൊച്ചി:ചുട്ടുപൊള്ളുന്ന വെയിലില്‍ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങിയതോടെ ലഭ്യതയില്‍ കുറവു വന്നതിനെ തുടർന്ന് പച്ചക്കറി വില കുതിക്കുന്നു.ബീന്‍സ്, പച്ചമുളക്, തക്കാളി, ചെറുനാരങ്ങ, കാരറ്റ്, ഇഞ്ചി, പാവക്ക തുടങ്ങിയവയ്ക്കൊക്കെ വില കുത്തനെ വര്‍ധിച്ചു. കഴിഞ്ഞയാഴ്ച 55-60 രൂപ വിലയുണ്ടായിരുന്ന പച്ചമുളകിന് കിലോയ്ക്ക് 70 രൂപയാണ് ഇപ്പോഴത്തെ മൊത്തവില.ചില്ലറവില ഇതിലും കൂടും.കിലോയ്ക്ക് 30 രൂപ ഉണ്ടായിരുന്ന ബീന്‍സിന് ഇപ്പോള്‍ 80 രൂപയാണ് വില. 20 രൂപയുണ്ടായിരുന്ന തക്കാളിക്ക് 50 രൂപയായി.കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച്‌ പച്ചക്കറികള്‍ക്ക് 10 രൂപവരെ വില വര്‍ധിച്ചതായി വ്യാപാരികള്‍ പറഞ്ഞു.മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പച്ചക്കറികളുടെ വരവിലും ഗണ്യമായ കുറവുണ്ടായി.ജൂണില്‍ മഴകൂടി എത്തുന്നതോടെ ഇനിയും വില വര്‍ദ്ധിക്കാനാണ്‌ സാധ്യത.

സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍

keralanews more than 5000 government employees are retiring in the state today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് വിരമിക്കുന്നത് 5,000ത്തിലേറെ സര്‍ക്കാര്‍ ജീവനക്കാര്‍.1960 കാലഘട്ടത്തില്‍ ജനിച്ച്‌ വെള്ളിയാഴ്ച 56 വയസ്സ് പൂര്‍ത്തിയാകുന്നവരാണിവര്‍.ജനന രജിസ്‌ട്രേഷന്‍ നിലവിലില്ലാതിരുന്ന കാലത്ത് സ്‌കൂളില്‍ ചേര്‍ക്കുന്ന ജനനത്തീയതി മേയ് 31 ആയി രേഖപ്പെടുത്തുന്ന പതിവിലൂടെയാണ് ഇവരില്‍ പലരുടെയും ജനനത്തീയതി ഔദ്യോഗിക രേഖകളില്‍ ഒരുപോലെയായത്. വിരമിക്കുന്നവര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ രൂപ വേണമെന്നാണ് പ്രാഥമിക കണക്കുകള്‍ പറയുന്നത്. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരു മാസത്തിനുള്ളില്‍ തന്നെ എല്ലാര്‍ക്കും നല്‍കണമെന്ന് ധനകാര്യവകുപ്പ് നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ആനുകൂല്യങ്ങള്‍ നല്‍കാന്‍ വൈകുകയാണെങ്കില്‍ പലിശയടക്കം പിന്നീട് നല്‍കേണ്ടി വരും. ഇത് സര്‍ക്കാരിന് ബാധ്യത ഉണ്ടാക്കുമെന്ന് കണ്ടതിനാലാണ് വിരമിക്കല്‍‌ ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടത്.ഈ വര്‍ഷം വിരമിക്കുന്നവരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെക്കാള്‍ കൂടുമെന്നാണ് സ്പാര്‍ക്കിന്റെ (സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബള വിതരണത്തിനും മറ്റുമുള്ള ഓണ്‍ലൈന്‍ സംവിധാനം) വിവരശേഖരണത്തില്‍ കാണിക്കുന്നത്. ഇതുപ്രകാരം മെയ് മാസത്തില്‍ 56 വയസ് പൂര്‍ത്തിയാക്കുന്നവര്‍ അയ്യായിരത്തിലേറെപ്പേരുണ്ട്. സ്വാഭാവികമായും ഇവരെല്ലാം വിരമിക്കണം.എന്നാല്‍ ഇത് സംബന്ധിച്ച ക്രോഡീകരിച്ച കണക്കുകള്‍ ഇപ്പോള്‍ ലഭ്യമല്ല. വിരമിച്ചുവെന്ന് സോഫ്റ്റ് വേറില്‍ അടയാളപ്പെടുത്തിയാലെ കൃത്യമായ വിവരങ്ങള്‍ അറിയാനാവൂ. സ്പാര്‍ക്ക് സംവിധാനത്തില്‍പ്പെടാത്ത സര്‍ക്കാര്‍ ജീവനക്കാരുമുണ്ട്. അവരുടെ കൂടി കണക്ക് വരുമ്ബോള്‍ വിരമിക്കുന്നവരുടെ സംഖ്യയും വര്‍ധിക്കും. സ്‌കൂള്‍ അധ്യാപകർ ഈ സംവിധാനത്തില്‍ ഇല്ല. മാര്‍ച്ച്‌ 31-നാണ് അധ്യാപകര്‍ വിരമിക്കുന്നത്.

പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം

keralanews attempts to kill hospital employee in thiruvananthapuram to refuse love proposal

തിരുവനന്തപുരം:പ്രണയാഭ്യർത്ഥന നിരസിച്ചതിന് തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം.എസ്‌എടി ആശുപത്രിയിലെ ജീവനക്കാരി പുഷ്പ (39) യെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് നിധിന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് രാവിലെ 6.30ന് മെഡിക്കല്‍ കോളജ് പഴയ റോഡിനടുത്തു വച്ചായിരുന്നു സംഭവം.എസ്‌എടി ആശുപത്രിയിലെ നഴ്സിംഗ് അസിസ്റ്റാണ് ആക്രമണത്തിനിരയായ പുഷ്പ. ചെവിക്ക് പരിക്കേറ്റ പുഷ്പയെ മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അറസ്റ്റിലായ കൊല്ലം സ്വദേശിയും ആംബുലന്‍സ് ഡ്രൈവറുമായ നിധിന്‍ (34) പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രേമ നൈരാശ്യമാണ് ആക്രമണത്തില്‍ കലാശിച്ചതെന്ന് മെഡിക്കല്‍ കോളജ് പൊലീസ് പറയുന്നു.

തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി

keralanews the main accused in gold smuggling case in thiruvananthapuram airport was surrendered

തിരുവനന്തപുരം:തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചു നടത്തിയിരുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി കീഴടങ്ങി.ആഭിഭാഷകനായ ബിജു മനോഹര്‍ ആണ് കൊച്ചി ഡിആര്‍ഐയുടെ ഓഫീസിലെത്തി കീഴടങ്ങിയത്.തിരുവനന്തപുരം രാജ്യാന്തരവിമാനത്താവളത്തില്‍ നിന്ന് 25 കിലോഗ്രാം സ്വര്‍ണം പിടികൂടിയ കേസില്‍ മുഖ്യപ്രതിയാണ് അഭിഭാഷകനും കഴക്കൂട്ടം വെട്ടുറോഡ് കരിയില്‍ സ്വദേശിയുമായ ബിജു മനോഹര്‍ (45). ഇതേ കേസില്‍ ബിജുവിന്റെ ഭാര്യ വിനീത (38)യെ അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന ബിജുവിനു വേണ്ടി തിരച്ചില്‍ ഈര്‍ജ്ജിതമാക്കിയ സമയത്താണ് ഇയാള്‍ കീഴടങ്ങിയത്.ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.