ന്യൂഡൽഹി:ഇന്ത്യന്‍ നാവികസേനയ്ക്ക് കരുത്തായി അന്തര്‍വാഹിനി ‘ഐഎന്‍എസ് ഖണ്ഡേരി’ കമ്മിഷന്‍ ചെയ്തു.മുബൈ പശ്ചിമ നാവിക സേന ആസ്‌ഥാനത്ത് നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് കമ്മിഷന്‍ ചെയ്തത്.സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയായ ഐഎന്‍എസ് ഖണ്ഡേരിക്ക് കടലിലെ ഏത് സാഹചര്യത്തിലും ദൗത്യ നിര്‍വ്വഹണത്തിനുള്ള കാര്യശേഷി ഉണ്ടെന്നു നാവിക സേന അറിയിച്ചു. കല്‍വരി ക്ലാസിലുള്ള മുങ്ങിക്കപ്പലുകള്‍ക്ക് കടലിനടിയില്‍ എളുപ്പത്തില്‍ കണ്ടുപിടിക്കാനാകാതെ ശക്തമായ ആക്രമണം നടത്താന്‍ ശേഷിയുണ്ട്.കല്‍വരി ക്ലാസില്‍ രണ്ടാമത്തേതായ അന്തര്‍വാഹിനിയാണ് ഐഎന്‍എസ് ഖണ്ഡേരി.ഇവയില്‍ ആദ്യത്തെ അന്തര്‍വാഹിനിയായിരുന്നു ഐഎന്‍എസ് കല്‍വരി.2017 ആഗസ്റ്റിലാണ് ഐഎന്‍എസ് ഖണ്ഡേരി ലോഞ്ച് ചെയ്തത്. വെള്ളത്തിനടിയില്‍ വച്ചും ജലോപരിതലത്തില്‍ വച്ചും ആക്രമണം നടത്താന്‍ ഇതിനു ശേഷിയുണ്ട്. ശത്രുവിന്റെ അന്തര്‍ വാഹിനികളെ തകര്‍ക്കല്‍, രഹസ്യ വിവരങ്ങള്‍ ശേഖരിക്കല്‍, മൈനുകള്‍ നിക്ഷേപിക്കല്‍, നിരീക്ഷണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കും ഖണ്ഡേരി കരുത്തേകും. നാവികസേനയ്ക്കു വേണ്ടി ഫ്രഞ്ച് കമ്പനിയായ ഡിസിഎന്‍എസ് ആണ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കുന്നത്. ആറ് അന്തര്‍വാഹിനികള്‍ നിര്‍മ്മിക്കാനാണ് കമ്പനിയുമായുള്ള കരാര്‍.
‘ഭീകരര്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന രാജ്യമാണ് പാകിസ്ഥാന്‍’;യു.എന്നില്‍ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ന്യൂയോർക്:പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ ഐക്യരാഷ്ട്രസഭയിലെ പൊതുസമ്മേളനത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ.മനുഷ്യാവകാശങ്ങളെ കുറിച്ചും ഭീകരവാദത്തെ കുറിച്ചും ഇന്ത്യയെ പഠിപ്പിക്കാന്‍ പാകിസ്ഥാന് ഒരു അവകാശവുമില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഫസ്റ്റ് സെക്രട്ടറി വിദിഷ മൈത്ര പറഞ്ഞു.ഐക്യരാഷ്ട്രസഭയുടെ പട്ടികയിലുള്ള ഭീകരര്‍ പാകിസ്ഥാനിലില്ലെന്ന് ഉറപ്പ് തരാന്‍ ഇമ്രാന്‍ ഖാന് കഴിയുമോ എന്നും വിദിഷ മൈത്ര ചോദിച്ചു. 2001ല്‍ അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമിച്ച് തകര്‍ത്ത ഒസാമ ബിന്‍ലാദനെ ന്യായീകരിക്കുന്ന വ്യക്തിയാണ് ഇമ്രാന്‍ഖാനെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.’ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച പട്ടികയിലുള്ള 130 ഭീകരര്‍ക്കും 25 ഭീകരസംഘടനകള്‍ക്കും താവളം ഒരുക്കുന്ന രാജ്യമാണ് പാകിസ്ഥാന്‍. ഇവര്‍ പാകിസ്ഥാനിലില്ലെന്ന് ഇമ്രാന്‍ ഖാന് ഉറപ്പ് തരാന്‍ കഴിയുമോ? യു.എന്‍ പട്ടികയിലുള്ള ഭീകരര്‍ക്ക് പാകിസ്ഥാന്‍ പെന്‍ഷന്‍വരെ നല്‍കുന്നു. പാക് പ്രധാനമന്ത്രി ഭീകരവാദത്തെയും ഒസാമ ബിന്‍ലാദനെയും ന്യായീകരിക്കുന്ന വ്യക്തിയാണ്. പാകിസ്ഥാന്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു. ജമ്മുകാശ്മീരിലെ വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട് പോകും’-വിദിഷ മൈത്ര പറഞ്ഞു.ജമ്മുകാശ്‌മീരില്‍ രക്തച്ചൊരിച്ചിലിന് ഇന്ത്യയാണ് പദ്ധതിയിടുന്നതെന്നാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഐക്യരാഷ്‌ട്ര പൊതുസഭയില്‍ ആരോപിച്ചത്.ന്യൂക്ലിയര്‍ ശക്തികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടായാല്‍ അത് ഇരു രാജ്യങ്ങളുടെയും അതിരുകള്‍ക്കുള്ളില്‍ ഒതുങ്ങില്ലെന്നായിരുന്നു ഇമ്രാന്റെ മുന്നറിയിപ്പ്.പ്രസംഗത്തിലുടനീളം കാശ്‌മീര്‍ വിഷയത്തില്‍ ഇന്ത്യയ്ക്കെതിരായ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു ഇമ്രാന്‍.
അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി
തിരുവനന്തപുരം:അപേക്ഷിച്ചാലുടന്‍ വൈദ്യുതി കണക്ഷന്‍ നൽകുന്ന ‘റാപിഡ് കണക്ഷൻ’ പദ്ധതിയുമായി കെഎസ്‌ഇബി. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിലാണ് കണക്ഷന്‍ ലഭിക്കുന്നത്. മുന്‍പ് പുതിയ വൈദ്യുതി കണക്ഷനുവേണ്ടി വിവിധ ഘട്ടങ്ങളിലായി മൂന്നിനം ഫീസടയ്ക്കണമായിരുന്നു.പിന്നീട് അധികൃതരുടെ പരിശോധനകള്‍ പൂര്‍ത്തിയാക്കി കണക്ഷന്‍ ലഭിക്കാനായി ദിവസങ്ങള്‍ എടുക്കുമായിരുന്നു.എന്നാലിപ്പോള്‍ രേഖകള്‍ തയ്യാറാക്കി സെക്ഷന്‍ ഓഫീസിലെത്തുന്ന ഉപഭോക്താവിന് മൂന്നിനം ഫീസുകളും ഒന്നിച്ച് അടയ്ക്കാനാകും.തുടര്‍ന്ന് വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ മീറ്ററും സാധനസാമഗ്രികളുമായി കണക്ഷന്‍ നല്‍കേണ്ട സ്ഥലത്തെത്തി കണക്ഷന്‍ നല്‍കും.പുതിയ തൂണുകള്‍ സ്ഥാപിച്ചോ നിശ്ചിത ദൂരപരിധിയില്‍ കൂടുതലുള്ളതോ ആയ കണക്ഷനുകള്‍ തല്‍ക്കാലം റാപ്പിഡ് കണക്ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തില്ലെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
മരട് ഫ്ലാറ്റ് വിവാദം;നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ
കൊച്ചി: മരടിലെ ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതി വിതരണവും പുനസ്ഥാപിച്ചില്ലെങ്കില്‍ നാളെ മുതൽ നിരാഹാരസമരം ആരംഭിക്കുമെന്ന് ഫ്ലാറ്റുടമകൾ. നിബന്ധനകള്‍ അംഗീകരിക്കുന്ന പക്ഷം ഫ്‌ളാറ്റുകള്‍ സ്വമേധയാ ഒഴിയാമെന്നും ഇവര്‍ പറയുന്നു. ഫ്‌ളാറ്റുകളിലേക്കുള്ള വെള്ളവും വൈദ്യുതിയും പുനസ്ഥാപിക്കുക, നഷ്ട പരിഹാരമായ 25 ലക്ഷം രൂപ ഫ്‌ളാറ്റ് ഒഴിയുന്നതിന് മുൻപ് നല്‍കുക ,തങ്ങള്‍ക്കു കൂടി ബോധ്യപ്പെട്ട തരത്തില്‍ പുനരധിവാസം നടത്തുക എന്നിവയാണ് ഇവര്‍ ഉയര്‍ത്തുന്ന ആവശ്യങ്ങള്‍.മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടിരുന്നു. നാലാഴ്ചയ്ക്കകം സംസ്ഥാന സര്‍ക്കാര്‍ ആ തുക നല്‍കാനായിരുന്നു കോടതി ഉത്തരവ്.തുക ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്നും ഈടാക്കാനാണ് കോടതി നിര്‍ദ്ദേശം.2020 ഫെബ്രുവരി ഒൻപതിനകം ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റി സ്ഥലം പൂര്‍വ്വ സ്ഥിതിയിലാക്കാമെന്ന സര്‍ക്കാരിന്റെ സത്യവാങ് മൂലവും കോടതി അംഗീകരിച്ചിരുന്നു.
പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും
മുംബൈ:പാൻ കാർഡ് ആധാര്‍കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയ പരിധി സെപ്റ്റംബര്‍ 30 ന് അവസാനിക്കും.ജൂലായില്‍ അവതരിപ്പിച്ച ബജറ്റില്‍ വരുത്തിയ നിയമഭേദഗതിപ്രകാരം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ നമ്പർ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകും. പാന്‍ നമ്പർ പ്രവര്‍ത്തനരഹിതമായാലുള്ള നടപടികള്‍ സംബന്ധിച്ച് പ്രത്യക്ഷ നികുതിബോര്‍ഡ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും.എന്നാല്‍, പാന്‍ നമ്പർ ഉപയോഗിച്ചുള്ള ഇടപാടുകള്‍ നടത്താന്‍ പിന്നീട് കഴിയാതെവരും. അതേസമയം, ആദായനികുതി റിട്ടേണ്‍ നല്‍കാന്‍ ആധാര്‍ നമ്പർ നല്‍കിയാല്‍മതിയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുമുണ്ട്. ഇവര്‍ക്ക് പാന്‍ ഇല്ലെങ്കില്‍ ആധാറില്‍ നിന്നുള്ള വിവരങ്ങള്‍പ്രകാരം പാന്‍ നമ്പർ നല്‍കുമെന്ന് ബജറ്റില്‍ കേന്ദ്രമന്ത്രി പറഞ്ഞിരുന്നു. നിലവില്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ചെയ്യുന്നവരാണെങ്കില്‍ മിക്കവാറും പാന്‍കാര്‍ഡും ആധാറും ബന്ധിപ്പിച്ചിട്ടുണ്ടാകും. ഇനിയും ബന്ധിപ്പിക്കാത്തവര്‍ക്ക് www.incometaxindiaefiling.gov.in എന്ന പോര്‍ട്ടലിലൂടെ ഇതുചെയ്യാനാകും. ഇതിലുള്ള ‘ക്വിക് ലിങ്ക്‌സി’ല്‍ ‘ലിങ്ക് ആധാര്‍’ ഓപ്ഷന്‍ ലഭിക്കും.
വാഹന പുനർരജിസ്ട്രേഷൻ ഫീസ് 10 മുതൽ 40 ഇരട്ടി വരെ കൂട്ടാൻ തീരുമാനം
ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കാനായി വാഹനങ്ങളുടെ പുനര്‍ രജിസ്ട്രേഷനുള്ള ഫീസ് പത്തിരട്ടി മുതല്‍ 40 ഇരട്ടി വരെ ഉയര്‍ത്തുന്ന പുതിയ കേന്ദ്ര സര്‍ക്കാര്‍ നയം അടുത്ത ജൂലായില്‍ പ്രാബല്യത്തില്‍ വരും. 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കാകും ഇത് ബാധകമാവുക.കാറുകളും മറ്റു നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളും 5 വര്‍ഷത്തേക്കു പുതുക്കി റജിസ്റ്റര്‍ ചെയ്യാന്‍ 15,000 രൂപ അടയ്ക്കണം. പഴയ വാഹനങ്ങളുടെ റോഡ് നികുതിയിലും മാറ്റം വന്നേക്കും. ഉരുക്കു വ്യവസായത്തിന് കൂടുതല്‍ ആക്രി സാധനങ്ങള്‍ കിട്ടാനുതകുന്ന ‘സ്ക്രാപ് നയം’ അടുത്തമാസം നടപ്പാക്കുന്നുണ്ട്. ഇതിന്റെ അനുബന്ധമായാണ് പഴയ വാഹനങ്ങള്‍ പൊളിച്ചു വില്‍ക്കുന്നതു പ്രോത്സാഹിപ്പിക്കുന്ന നയവും കൊണ്ടുവരുന്നത്. ഇതിന്റെ കരട് എല്ലാ വകുപ്പുകള്‍ക്കും കൈമാറി. കാബിനറ്റ് നോട്ട് തയ്യാറായി. വൈകാതെ മന്ത്രിസഭയുടെ അംഗീകാരത്തിന് വയ്ക്കും.വാഹനവില്‍പനയിലെ ഭീമമായ കുറവിന് പുതിയ നയം പരിഹാരമാകുമെന്നു കേന്ദ്രം പ്രതീക്ഷിക്കുന്നു.പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്ക് ആനുകൂല്യം നല്‍കും. വാഹനഭാഗങ്ങള്‍ പുനരുപയോഗിക്കാവുന്ന തരത്തില്‍ വിവിധ വാഹന നിര്‍മാതാക്കള്‍ സംയുക്ത സ്ഥാപനങ്ങളും തുടങ്ങുന്നുണ്ട്. മഹീന്ദ്ര ആക്‌സെലോ എന്ന പേരില്‍ ഇത്തരമൊരു കേന്ദ്രം ആരംഭിച്ചു. പഴയ വാഹനം പൊളിച്ചു വിറ്റ രേഖ ഹാജരാക്കുന്നവര്‍ക്ക് പുതിയ വാഹന റജിസ്‌ട്രേഷന്‍ സൗജന്യമാക്കുമെന്ന് മോട്ടര്‍ വാഹന നയത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
പാലായിൽ എൽഡിഎഫിന് ചരിത്ര വിജയം; ഭൂരിപക്ഷം 2943
പാലാ:പാലാ ഉപതിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി എൽഡിഎഫ്. 54 വര്‍ഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തില്‍ വിജയക്കൊടി പാറിച്ചിരിക്കുകയാണ് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ.യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പന്‍ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോള്‍ മാണി സി കാപ്പന്‍ 54,137 വോട്ട് ലഭിച്ചു. എന്‍.ഡി എ സ്ഥാനാര്‍ത്ഥി എന്‍.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തില്‍ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് മുന്നിട്ടുനിന്നപ്പോള്‍ മൂന്നിടത്ത് മാത്രമാണ് യുഡിഎഫിന് മുന്നേറാനായത്.യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സര്‍വേകളില്‍ മുന്‍തൂക്കം. സര്‍വേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പന്‍ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചില്‍, കൊഴുവനേല്‍ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പന്‍ തന്നെയായിരുന്നു മുന്നില്‍. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എന്‍.സി.പി നേതാവാണു മാണി സി.കാപ്പന്‍.
ഇനി എണ്ണാന്‍ എട്ട് ബൂത്തുകള്‍ മാത്രം;പാലായിൽ വിജയമുറപ്പിച്ച് മാണി.സി.കാപ്പൻ
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ വിജയമുറപ്പിച്ച് എൽഡിഎഫ് സ്ഥാനാർഥി മാണി.സി.കാപ്പൻ. 169ബൂത്തുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 2247വോട്ടുകളുടെ ഭൂരിപക്ഷമാണ് മാണി സി.കാപ്പനുള്ളത്.177 ബൂത്തുകളാണ് ആകെയുള്ളത്.എണ്ണാന്‍ ഇനി എട്ട് ബൂത്തുകള്‍ മാത്രം. വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയ രാമപുരം,കടനാട് മേലുകാവ്, മൂന്നിലാവ്,തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍ എന്നീ പഞ്ചായത്തുകളിലെല്ലാം എല്‍ഡിഎഫ് ലീഡ് നേടി. അതേ സമയം മുത്തോലി പഞ്ചായത്തിലും പാലാ നഗരസഭയിലും യുഡിഎഫാണ് ലീഡ് നേടിയത്. മീനച്ചില്‍, കൊഴുവനാല്‍,ഏലിക്കുളം എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് ഇനി എണ്ണാനുള്ളത്. പോസ്റ്റല്‍ വോട്ടുകളിലടക്കം വോട്ടെണ്ണലിന്റെ ഇതുവരെയുള്ള ഒരു ഘട്ടത്തില്‍ പോലും ജോസ് ടോമിന് മുന്നിലെത്തനായിട്ടില്ല. തുടക്കം മുതല്‍ നേരിയ ലീഡിന് മുന്നേറിയ മാണി സി.കാപ്പന്‍ ഓരോ ഘട്ടം കഴിയുന്തോറും ലീഡ് വർധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണുന്നത്.രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നല്കണമെന്ന് സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി:തീരദേശം നിയമ ലംഘിച്ച് നിർമിച്ചതിനെ തുടർന്ന് പൊളിച്ചുമാറ്റണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രിം കോടതി.പ്രാഥമികമായി 25 ലക്ഷം രൂപ നല്‍കണമെന്നും ഇവർക്ക് താമസസൗകര്യം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണം.നഷ്ടപരിഹാരം കണക്കാക്കാന്‍ പ്രത്യേക കമ്മറ്റിയെ നിയോഗിക്കണമെന്നും സുപ്രിം കോടതി നിര്‍ദ്ദേശിച്ചു. നഷ്ടപരിഹാരത്തിന് 100 കോടി വേണ്ടിവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവെച്ച സമയക്രമം കോടതി അംഗീകരിച്ചു. നാല് മാസത്തിനുള്ളില്‍ നടപടിക്രമം പൂര്‍ത്തിയാക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി. തീരദേശ പരിപാലന നിയമം ലംഘിച്ചതിനെത്തുടര്‍ന്ന് മെയ് എട്ടിനാണ് സുപ്രിം കോടതി മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാന്‍ ഉത്തരവിട്ടത്. വിധി നടപ്പിലാക്കി ഒരു മാസത്തിനകം കോടതിക്ക് റിപ്പോര്‍ട്ട് നല്‍കണമെന്നായിരുന്നു ഉത്തരവ്. മൂന്ന് മാസം കഴിഞ്ഞിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെത്തുടര്‍ന്നാണ് കോടതി സ്വമേധയ കേസെടുത്തത്. ഈ മാസം 20നകം പൊളിക്കണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു.
പിറവം പള്ളി തർക്കം;പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും
കൊച്ചി: ഓര്‍ത്തോഡോക്‌സ്-യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നില്‍ക്കുന്ന പിറവം സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയുടെ നിയന്ത്രണം ഏറ്റെടുത്തതായി ജില്ലാ കലക്ടര്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും. പള്ളിയുടെ താക്കോലും കലക്ടര്‍ ഇന്ന് ഹൈക്കോടതിക്കു കൈമാറും.ഹൈക്കോടതിയുടെ നിര്‍ദേശമനുസരിച്ചായിരിക്കും ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ പ്രവേശനമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടാകുക.കോടതി ഉത്തരവുമായെത്തിയ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ പള്ളിയില്‍ പ്രവേശിപ്പിക്കാതെ യാക്കോബായ വൈദികരും വിശ്വാസികളും ഗേറ്റ് പൂട്ടി ഉള്ളില്‍ നിലയുറപ്പിക്കുകയും പള്ളയില്‍ പ്രവേശിക്കാതെ തങ്ങള്‍ മടങ്ങില്ലെന്ന നിലപാടില്‍ ഓര്‍ത്തഡോക്‌സ് വിഭാഗവും നിലയുറപ്പിച്ചതോടെയാണ് ഇന്നലെ ഹൈക്കോടതി കര്‍ശന നിലപാടെടുത്തത്. യാക്കോബായ വിശ്വാസികളെ പള്ളിയില്‍ നിന്നും ഉടന്‍ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണ് ജില്ലാ കലക്ടറുടെയും പോലിസിന്റെയും നേതൃത്വത്തില്‍ പള്ളിയില്‍ നിന്നും സത്രീകളടക്കമുള്ള യാക്കോബായ വിശ്വാസികളെയും വൈദികരെയും അറസ്റ്റു ചെയ്ത് നീക്കി പള്ളിയുടെ നിയന്ത്രണം കലക്ടര്‍ ഏറ്റെടുത്തത്.അറസ്റ്റു ചെയ്ത യാക്കോബായ വൈദികരെയും വിശ്വാസികളെയും പിന്നീട് പോലിസ് വിട്ടയച്ചു.സുപ്രീംകോടതി ഉത്തരവ് പ്രകാരം പള്ളിയുടെ ഭരണം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പറയുന്നത്. തുടര്‍നടപടികള്‍ ആലോചിക്കാന്‍ യാക്കോബായ സഭയുടെ മാനേജിംഗ് കമ്മിറ്റി യോഗം ഇന്ന് ഉച്ചക്ക് കോതമംഗലത്ത് ചേരുന്നുണ്ട്