തൃശ്ശൂര്‍:നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയ തൃശൂര്‍ സ്വദേശിയായ വിദ്യാര്‍ഥിയും പിതാവുമുള്‍പ്പെടെയുള്ളവരെ തമിഴ്‌നാട് ക്രൈംബ്രാഞ്ച് സംഘം അറസ്റ്റുചെയ്തു.തൃശൂര്‍ സ്വദേശിയും ശ്രീബാലാജി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയുമായ രാഹുല്‍, പിതാവ് ഡേവിഡ് എന്നിവരെയാണ് തമിഴ്‌നാട് സി.ബി.സി.ഐ.ഡി. അറസ്റ്റു ചെയ്തത്.എസ്.ആര്‍.എം. മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവീണ്‍, അച്ഛന്‍ ശരവണന്‍, സത്യസായി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിനി അഭിരാമി എന്നിവരും ഇവര്‍ക്കൊപ്പം അറസ്റ്റിലായിട്ടുണ്ട്. തേനി മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയായ ഉദിത് സൂര്യയില്‍ നിന്നാണ് ആള്‍മാറാട്ട കേസിന്റെ സൂചനകള്‍ ലഭിച്ചത്.
തട്ടിപ്പിന്റെ മുഖ്യ സൂത്രധാരന്‍ തിരുവനന്തപുരത്തെ കോച്ചിംഗ് സെന്റര്‍ ഉടമ ജോര്‍ജ് ജോസഫാണെന്ന് വ്യക്തമായിട്ടുണ്ട്.ചെന്നൈയിലെ ഇടനിലക്കാര്‍ വഴി ഇരുപത്തിമൂന്ന് ലക്ഷം കൈമാറിയെന്നും എന്നാല്‍ പരീക്ഷ എഴുതിയത് ആരെന്ന് അറിയില്ലെന്നുമാണ് രക്ഷിതാവിന്റെ മൊഴി.തമിഴനാട് അന്വേഷണ സംഘം തൃശൂരിലെത്തുമെന്നും സൂചനയുണ്ട്.കേസിലെ പ്രധാന പ്രതികളായ തേനി മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥി ഉദിത് സൂര്യയും പിതാവ് ഡോ.കെ.എസ് വെങ്കടേശും നേരത്തെ അറസ്റ്റിലായിരുന്നു.ഉദിത് സൂര്യയ്ക്ക് പകരമാണ് മറ്റൊരാള്‍ ആള്‍മാറാട്ടം നടത്തി നീറ്റ് പരീക്ഷയെഴുതിയത്. രണ്ടു തവണ പരീക്ഷയില്‍ പരാജയപ്പെട്ട മകനെ എങ്ങനെയെങ്കിലും ഡോക്ടറാക്കാനുള്ള ആഗ്രഹം കൊണ്ടാണ് ആള്‍മാറാട്ടം നടത്തിയതെന്നും പകരം പരീക്ഷയെഴുതിയ ആള്‍ക്ക് പ്രതിഫലമായി 20 ലക്ഷം രൂപ നല്‍കിയതായും ഉദിത് സൂര്യയുടെ പിതാവ് ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോക്ടര്‍ കെ.എസ് വെങ്കടേശ് അന്വേഷണസംഘത്തോട്‍ വെളിപ്പെടുത്തിയിരുന്നു.
കാസർകോട് നിന്നും ഐ എസില്‍ ചേര്‍ന്ന എട്ടുപേർ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു; കൊല്ലപ്പെട്ടത് അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍
കാസർകോട്:കാസര്‍കോടു നിന്നും രാജ്യാന്തര ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റി(ഐഎസ്)ലേക്ക് ചേർന്ന എട്ടുപേര്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ)യുടെ സ്ഥിരീകരണം.ഇതു സംബന്ധിച്ചു മരിച്ചവരുടെ കേരളത്തിലെ ബന്ധുക്കള്‍ക്ക് നേരത്തെ വിവരം ലഭിച്ചിരുന്നുവെങ്കിലും സ്ഥിരീകരണം ഉണ്ടായിരുന്നില്ല.പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല, തൃക്കരിപ്പൂരിലെ സര്‍വീസ് സഹകരണ ബാങ്കിനു സമീപം താമസിക്കുന്ന മുഹമ്മദ് മര്‍വന്‍, ഇളമ്ബച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് വിവിധ ഘട്ടങ്ങളിലായി കൊല്ലപ്പെട്ടതെന്നാണ് എന്‍ ഐ എയുടെ സ്ഥിരീകരണം. അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണു എട്ടുപേരും കൊല്ലപ്പെട്ടതെന്നാണു കേരള പോലീസിനെ എന്‍ഐഎ അറിയിച്ചത്. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുര്‍ റാഷിദ് അബ്ദുല്ലയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് മരിച്ച എട്ടു പേരും. അബ്ദുര്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പല ഘട്ടങ്ങളായി ബന്ധുക്കളെ അറിയിച്ച മരണങ്ങള്‍ക്കാണ് ഇപ്പോള്‍ സ്ഥിരീകരണമുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത;മൂന്നു ജില്ലകളിൽ ജാഗ്രത നിർദേശം
തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.മുന്നറിയിപ്പിനെ തുടർന്ന് ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയോട് അനുബന്ധിച്ച് പകല്‍ രണ്ടുമുതല്‍ രാത്രി പത്തുവരെ ശക്തമായ മിന്നലിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 10 മണിവരെയുള്ള സമയത്താണ് ശക്തമായ ഇടിമിന്നലിന് സാധ്യതയുള്ളതെന്നാണ് മുന്നറിയിപ്പ്. ഇത്തരം ഇടിമിന്നല്‍ അപകടകാരികളാണെന്നും അവ മനുഷ്യജീവനും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നതാണെന്നും മുന്നറിയിപ്പില്‍ പറയന്നു.
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം.മിന്നല്‍ സമയത്ത് തുറസ്സായ സ്ഥലത്തും ടെറസിലും കുട്ടികള്‍ കളിക്കരുത്.തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ മുറ്റത്തേക്കോ പോകരുത്. ജനലും വാതിലും അടച്ചിടണം. മിന്നല്‍ ഏറ്റ ആളിന് പ്രഥമശുശ്രൂഷ നല്‍കാന്‍ മടിക്കരുത്. ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കണം. പ്രാസംഗികര്‍ ഉയര്‍ന്ന വേദികളില്‍ ഈ സമയങ്ങളില്‍ നില്‍ക്കരുത്. മൈക്ക് ഉപയോഗിക്കരുത്.ലോഹ വസ്തുക്കളുടെ സ്പര്‍ശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക. തുറസ്സായ സ്ഥലത്താണെങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക. ഇടിമിന്നലുള്ള സമയം ഫോണ്‍ ഉപയോഗിക്കരുത്. ഈ സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. വീടിനു പുറത്താണെങ്കില്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്.
മുന്‍മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്ക് എതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി:മുന്‍മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിക്ക് എതിരെ സിബിഐ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവ്.ഇവര്‍ക്കെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നിയമ നടപടിയെടുക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് സിബിഐക്ക് നിര്‍ദേശം നല്‍കിയത്. അനധികൃത പണമിടപാടികളും കോടതി നടപടികളുടെയും പേരിലാണ് ഇന്റലിജന്‍സ് ബ്യൂറോ വിജയയ്‌ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ചെന്നൈയ്ക്ക് പുറത്ത് വിജയ 3.28 കോടി രൂപയ്ക്ക് രണ്ട് ഫ്ളാറ്റുകള്‍ വാങ്ങിയെന്നും ഇതില്‍ ഒന്നര കോടി രൂപ ബാങ്ക് ലോണ്‍ ആയിരുന്നു. ബാക്കി തുകയുടെ സ്രോതസ്സ് സംബന്ധിച്ച വ്യക്തതവരുത്താന്‍ സാധിച്ചിട്ടില്ലെന്നുമാണ് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ടില്‍ പറയുന്നത്. മദ്രാസ് ഹൈക്കോടതിയില്‍ വിഗ്രഹമോഷണ കേസുമായി ബന്ധപ്പെട്ട് രൂപീകരിച്ചിരുന്ന പ്രത്യേക ബെഞ്ച് വിജയ പിരിച്ചുവിട്ടിരുന്നു. തമിഴ്നാട് മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗത്തിനെതിരായ ഉത്തരവുകള്‍ ഈ ബെഞ്ചിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഈ നേതാവുമായുള്ള ബന്ധമാണ് കാരണം കാണിക്കാതെയുള്ള ഈ ബെഞ്ച് പിരിച്ചുവിട്ടതിന് പിന്നിലെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നിരിക്കുന്ന രണ്ടാമത്തെ ആരോപണം. വിജയ താഹില്‍രമാനിയുടെ പേരില്‍ ആറ് ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നെന്നും ഇതിലെ ഇടപാടുകള്‍ സംബന്ധിച്ച് അന്വേഷണം വേണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമപരമായ നടപടികളെടുക്കണമെന്ന് ചീഫ് ജസ്റ്റിസ് സിബിഐക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.നേരത്തെ, മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസാക്കി സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ച് വിജയ താഹില്‍രമാനി രാജിവെച്ചിരുന്നു. തന്നെ മേഘാലയ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി സ്ഥലംമാറ്റിയതിനു പിന്നില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്ന് വിജയ ആരോപിച്ചിരുന്നു. സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഇവരുടെ ആവശ്യം സുപ്രീംകോടതി കൊളീജിയം നിരസിച്ചു. തുടര്‍ന്നാണായിരുന്നു വിജയ താഹില്‍രമാനി രാജിവെച്ചത്.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റ് ഉടമകൾ ഇന്ന് മുതൽ ഒഴിഞ്ഞു തുടങ്ങും;ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് മുന്നറിയിപ്പ്
കൊച്ചി:മരടിലെ ഫ്ലാറ്റുകളിൽ നിന്നും ഫ്ലാറ്റുടമകൾ ഒഴിഞ്ഞു തുടങ്ങി.പുനരധിവാസത്തിന് ജില്ലാ ഭരണകൂടം കണ്ടെത്തിയ 510 ഫ്ലാറ്റുകളില്‍ ഏറ്റവും സൗകര്യപ്രദമായത് തെരഞ്ഞെടുത്ത് നഗരസഭയെ അറിയിക്കാന്‍ ഫ്‌ലാറ്റുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.അനുയോജ്യമായ ഫ്ലാറ്റുകള്‍ കണ്ടെത്തി അറിയിച്ചാല്‍ എത്രയും വേഗം സാധന സാമഗ്രികള്‍ മാറ്റാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുമെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്. ഇതിന്റെ ചിലവും നഗരസഭ വഹിക്കും. ഇന്ന് മുതല്‍ നാല് ദിവസം മാത്രമാണ് ഒഴിപ്പിക്കല്‍ നടപടി പൂര്‍ത്തിയാകാന്‍ ശേഷിക്കുന്നത്. ഫ്ലാറ്റുകളില്‍ വാടകക്ക് താമസിക്കുന്നവര്‍ നേരത്തെ മുതല്‍ ഒഴിഞ്ഞ് തുടങ്ങിയിരുന്നു.വിദേശത്തുള്ളവരുടെ സാധന സാമഗ്രികള്‍ മൂന്നാം തിയതി ഫ്ലാറ്റുകളില്‍ നിന്ന് മാറ്റി ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും. എട്ടാം തിയതിയോടെ പൊളിക്കാനുള്ള കമ്പനിയെ നിശ്ചയിച്ച് ഒൻപതാം തിയതി ഫ്ലാറ്റുകള്‍ കമ്പനിക്ക് കൈമാറും. പതിനൊന്നാം തിയതിയോടെ പൊളിക്കല്‍ ആരംഭിക്കും.രണ്ടാഴ്ചക്കുള്ളില്‍ നഷ്ടപരിഹാരം ലഭ്യമാക്കുമെന്ന ഉറപ്പും കളക്ടര്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് നല്‍കിയിട്ടുണ്ട്. എന്നാല്‍ ജില്ലാ കളക്ടര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ വീണ്ടും സമരം തുടങ്ങാനാണ് ഫ്ലാറ്റ് ഉടമകളുടെ തീരുമാനം.
മരട് ഫ്ലാറ്റ് വിവാദം;ഫ്ലാറ്റുടമകൾ നിരാഹാരസമരം ആരംഭിച്ചു
കൊച്ചി: പൊളിച്ചുമാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരട് ഫ്ലാറ്റ് സമുച്ചയങ്ങളിലെ താമസക്കാര്‍ നിരാഹാര സമരം തുടങ്ങി. ഇന്ന് ഇവരെ ഒഴിപ്പിക്കാനിരിക്കെയാണ് നിരാഹാരം ആരംഭിച്ചത്. സുപ്രീംകോടതി പ്രഖ്യാപിച്ച നഷ്ടപരിഹാരം ഒഴിയുന്നതിന് മുൻപ് വേണമെന്ന് ഫ്ളാറ്റ് ഉടമകള്‍ ആവശ്യപ്പെടുന്നു.ഫ്ളാറ്റുകളുടെ യഥാര്‍ത്ഥ വില നിശ്ചയിച്ചാവണം നഷ്ടപരിഹാരം. അടിയന്തിര നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കാതെ ഫ്ളാറ്റുകള്‍ ഒഴിയില്ല എന്നും നിലപാടെടുത്താണ് സമരം ആരംഭിച്ചത്.ഇന്ന് മുതല്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുമെങ്കിലും നിര്‍ബന്ധപൂര്‍വ്വം ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാരെ മാറ്റാനുളള നടപടികള്‍ ഉണ്ടാവില്ല. സബ് കലക്ടര്‍ ഫ്ലാറ്റുടമകളുമായി സംസാരിച്ച് പുനരധിവാസത്തിന് ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയിട്ടുള്ള സൌകര്യങ്ങള്‍ ഉടമകളെ ബോധ്യപ്പെടുത്തും. ഒക്ടോബര്‍ 3ന് മുന്‍പ് ഒഴിയുന്നതിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും നഗരസഭ മുന്‍കൈയ്യെടുത്ത് ചെയ്തുകൊടുക്കും. ഒഴിയാനുള്ള സൌകര്യത്തിന്റെ ഭാഗമായി വെള്ളവും വൈദ്യുതിയും താല്‍ക്കാലികമായി പുനസ്ഥാപിക്കും. ഒഴിപ്പിക്കുന്നതിന് മുന്‍പ് നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു ലഭിക്കുന്നതോടൊപ്പം താല്‍ക്കാലിക താമസ സൌകര്യം ഒരുക്കുന്ന ഫ്ലാറ്റുകളുടെ വാടക പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് താമസക്കാരുടെ ആവശ്യം. ഒക്ടോബര്‍ 9ന് പൊളിക്കാനുള്ള കമ്പനിക്ക് ഫ്ലാറ്റുകള്‍ കൈമാറി 11ന് പൊളിക്കല്‍ ആരംഭിക്കും. നിയന്ത്രിത സ്ഫോടനങ്ങളിലൂടെയായിരിക്കും ഫ്ലാറ്റുകള്‍ പൊളിക്കുക.
കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച് മരിച്ചു
കണ്ണൂർ:കടയില്‍ സാധനം വാങ്ങാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി ജീപ്പിടിച്ച് മരിച്ചു.തയ്യില്‍ കുറുവ റോഡിലെ നിതാല്‍ ഹൗസില്‍ സഹീർ-ഷറിന്‍ ദമ്പതികളുടെ മകന്‍ അയന്‍ സഹീര്‍(7) ആണ് മരിച്ചത്. ശനിയാഴ്ച്ച രാവിലെ 8.30ഓടെയായിരുന്നു അപകടം നടന്നത്.വീട്ടില്‍ നിന്നു തൊട്ടടുത്ത കടയിലേക്ക് സാധനം വാങ്ങാൻ പോകവെ കുട്ടിയെ ജീപ്പിടിക്കുകയായിരുന്നു. ദേഹത്ത് കൂടി ജീപ്പിന്റെ ചക്രം കയറിയിറങ്ങിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. കണ്ണൂരിലെ റിംസ് സ്കൂളിൽ രണ്ടാം തരം വിദ്യാര്‍ഥിയാണ് അയന്‍. ഉടന്‍ ജില്ലാ ആശുപത്രിയിലും ചാലയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി: ഫാത്തിമ.
ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടികയായി;വട്ടിയൂര്‍കാവില്‍ കുമ്മനം, കോന്നിയില്‍ കെ സുരേന്ദ്രന്‍
തിരുവനന്തപുരം:ഉപതെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥി പട്ടിക തയ്യാറായി.കുമ്മനം രാജശേഖരന്‍ വട്ടിയൂര്‍ക്കാവിലും കെ.സുരേന്ദ്രൻ കോന്നിയിലും മത്സരിക്കും.യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവാണ് അരൂരിലെ സ്ഥാനാര്‍ഥി.എറണാകുളത്ത് രാജഗോപാലും മഞ്ചേശ്വരത്ത് സതീശ് ചന്ദ്ര ഭണ്ഡാരിയും മത്സരിക്കും.ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാവും. ഇന്നു തന്നെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഡല്‍ഹിയില്‍ യോഗം ചേര്‍ന്ന് പട്ടിക ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.വട്ടിയൂർക്കാവിൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കുമ്മനം രാജശേഖരന്‍.എന്നാൽ കുമ്മനം തന്നെ മത്സരിക്കണമെന്നായിരുന്നു ജില്ലാ കമ്മിറ്റിയുടെ ആഗ്രഹം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും മികച്ച മത്സരം കാഴ്ച വച്ചതും സ്ഥാനാർഥിയെന്ന നിലയിൽ ലഭിക്കുന്ന സ്വീകാര്യതയുമാണ് കുമ്മനം മത്സരിക്കണമെന്ന തീരുമാനത്തിന് പിന്നിൽ.മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു കെ. സുരേന്ദ്രനും. എന്നാല്‍ കോന്നിയിലോ മഞ്ചേശ്വരത്തോ കെ.സുരേന്ദ്രന്‍ മല്‍സരിക്കണമെന്ന് ബി.ജെ.പി സംസ്ഥാന കമ്മിറ്റിയില്‍ ആവശ്യമുയർന്നിരുന്നു.
മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി
ന്യൂഡൽഹി:മരട് ഫ്ലാറ്റ് നിര്‍മാതാക്കളുടെ സ്വത്തുവകകള്‍ സുപ്രീംകോടതി കണ്ടുകെട്ടി. ഉടമകളുടെ അക്കൗണ്ടുകളും സുപ്രീംകോടതി മരവിപ്പിച്ചു. ഇന്നലെ പരിഗണിച്ച കേസിന്‍റെ വിധിപ്പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ സുപ്രീംകോടതി വ്യക്തമാക്കിയത്.നഷ്ടപരിഹാരം നിശ്ചയിക്കുന്നതിന് ഹൈക്കോടതി ജഡ്ജ് കെ ബാലകൃഷ്ണന്‍ നായർ അധ്യക്ഷനായ സമിതിയേയും കോടതി നിയോഗിച്ചു.ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന് സർക്കാർ തയ്യാറാക്കിയ കർമ്മ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു.ഫ്ലാറ്റുകളുടെ ഉടമകൾക്ക് താൽക്കാലിക നഷ്ടപരിഹാരമായി 25 ലക്ഷം രൂപ വീതം 4 ആഴ്ചയ്ക്കകം നൽകാൻ സംസ്ഥാന സർക്കാരിനോട് സുപ്രീംകോടതിയുടെ നിര്‍ദ്ദേശിച്ചിരുന്നു.
ആലുവയിലെ ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി;കൊലപാതകമെന്ന് സംശയം
കൊച്ചി:ആലുവ തോട്ടക്കാട്ടുകരയിലുള്ള ഫ്ലാറ്റിൽ നിന്നും സ്ത്രീയുടെയും പുരുഷന്റെയും ഒരാഴ്ച പഴക്കമുള്ള മൃതദേഹങ്ങൾ കണ്ടെത്തി.ആലുവ ശിവരാത്രി മണപ്പുറത്തിന് സമീപമുള്ള അക്കാട്ട് ലെയിനിലെ ഫ്ലാറ്റിലാണ് തൃശ്ശൂര്‍ സ്വദേശികളായ സതീഷിനെയും മോനിഷയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കെട്ടിടത്തിന്റെ മൂന്നാം നിലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവിടെ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സമീപത്തെ മറ്റ് താമസക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഫ്ലാറ്റിന്റെ വാതിലുകള്‍ തുറന്നു കിടന്ന നിലയിലായിരുന്നു. കൊലപാതകമാണെന്ന സംശയത്തിലാണ് പൊലീസ്. മുറിയ്ക്കുള്ളില്‍ ബലപ്രയോഗങ്ങള്‍ നടന്നതിന്റെ സൂചനകളും പൊലീസ് പരിശോധിച്ചു വരികയാണ്.ഐഎംഎ ഡിജിറ്റല്‍ സ്റ്റുഡിയോ എന്ന പേരില്‍ വീഡിയോ എഡിറ്റിങ്ങിനായാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് പേരടങ്ങുന്ന ഇവരുടെ സംഘം ഫ്ലാറ്റ് വാടകയ്ക്ക് എടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചു.